ഡ്രൈവറെ പോലീസ് കൊണ്ടുപോകുന്പോൾ കണ്ടക്ടർക്കാണ് ബസിന്റെ ചുമതല. സാധാരണഗതിയിൽ മേയറെ സഹായിക്കാനായി അതു നടത്തി എന്നേ സാധാരണക്കാർ വിശ്വസിക്കു. ഇനി മെമ്മറിക്കാർഡ് തിരിച്ചുകിട്ടിയാലും അതിൽ മേയർ പറഞ്ഞതുപോലുള്ള ആംഗ്യം ഉണ്ടായാൽപോലും ജനം കണ്ണടച്ചു വിശ്വസിക്കില്ല. ഡ്രൈവർ ലക്കുകെട്ട് ഓടിച്ചു എന്ന ഒരു പരാതിയും ഒരു യാത്രക്കാരനും നടത്തിയില്ല. മേയർ പറയുന്നതുപോലെ മറ്റു വാഹനങ്ങളിൽ തട്ടാൻ പോയോ എന്നൊക്കെ നിരത്തിലാകെയുള്ള നിർമിതബുദ്ധി കാമറകളും സിസിടിവികളും സത്യം പറയില്ലേ എന്നാണു ഡ്രൈവർ ചോദിക്കുന്നത്.
സംഭവം വിവാദമായപ്പോൾ തങ്ങൾ ബസ് തടഞ്ഞില്ലെന്നും സിഗ്നലിൽ നിർത്തിയപ്പോൾ ഡ്രൈവറോട് സംസാരിക്കുകയായിരുന്നുവെന്നുമാണ് ആദ്യം മേയർ പറഞ്ഞത്. പക്ഷേ വീഡിയോയിൽ മേയറുടെ കാറ് ബസിന്റെ ഇടതുവശത്തുകൂടി കയറി വന്ന് സീബ്രാ ലൈനിൽ വിലങ്ങനെ ഇട്ട് ബസ് തടയുന്നതായി കാണാം. അതോടെ പൗരന്മാരുടെ യാത്രാസ്വാതന്ത്ര്യം തടയുന്നു എന്ന മൗലികാവകാശ ലംഘനം മേയറും സംഘവും നടത്തിയെന്നു വ്യക്തമായി. ഡിവൈഎഫ്ഐക്കാർക്ക് ഈ അവകാശമുണ്ട് എന്നാകും അവർ കരുതുന്നത്. പലപ്പോഴും പെരുമാറുന്നതും അങ്ങനെയാണ്.
ബസിലുണ്ടായിരുന്ന 12 ദീർഘദൂര യാത്രക്കാരെ യാത്ര പൂർത്തിയാക്കുന്നതിനു മുന്പ് ബസിൽനിന്ന് ആര്യയുടെ ഭർത്താവ് സച്ചിൻദേവ് എംഎൽഎ നിർബന്ധിച്ച് ഇറക്കിവിട്ടെന്നാണ് ഒരു ആരോപണം. അതുസംബന്ധിച്ച വീഡിയോകൾ ഒന്നും കണ്ടില്ല. ബസിലുണ്ടായിരുന്ന യാത്രക്കാരുടെ വിവരവും ഫോണ്നന്പറും കോർപറേഷന്റെ കൈവശം ഉള്ളതുകൊണ്ട് ഇതിന്റെയെല്ലാം സത്യാവസ്ഥ കോർപറേഷന് മനസിലാക്കാവുന്നതാണ്.
മേയറും യുവ എംഎൽഎയും കാണിച്ച ധിക്കാരത്തിന് ന്യായീകരണം കണ്ടെത്തുന്നതിന് സിപിഎമ്മും ഡിവൈഎഫ്ഐയും കൈയും മെയും മറന്ന് രംഗത്തുവന്നതോടെ ഡ്രൈവർക്കുള്ള പിന്തുണ വർധിക്കുകയാണ്. കുടുംബം പുലർത്താൻ പുലർച്ചെ അഞ്ചു മുതൽ വെറും 700 രൂപ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന ഒരു യുവ പിതാവാണ് ഡ്രൈവർ യദു. കേരളത്തിൽ അതിഥിത്തൊഴിലാളി എന്ന് ആദരവോടെ വിളിക്കുന്നവർക്കുപോലും ദിവസം 1000 രൂപ കൂലി ഉള്ളപ്പോഴാണ് ഈ പാവങ്ങൾക്ക് 700 രൂപ കൂലി കൊടുക്കുന്നത് എന്നോർക്കണം. അതും കൃത്യമായി എല്ലാ മാസവും കൊടുക്കുന്നുമില്ല.
തൊഴിലാളികളുടെ പാർട്ടിയുടെ ഏറ്റവും പ്രായം കുറഞ്ഞ മേയറും എംഎൽഎയും പ്രഘോഷിക്കുന്ന ആദർശത്തിന്റെയും തൊഴിലാളി വർഗത്തോടു കാണിച്ച ആദരത്തിന്റെയും ചിത്രംകൂടിയാണ് ഈ സംഭവം. ഡ്രൈവറെ കുടുക്കാൻ മേയർ തനിക്കുള്ള എല്ലാ സ്വാധീനങ്ങളും ഭരണസൗകര്യങ്ങളും ഉപയോഗിക്കുന്നതിന്റെ സുചനകളുണ്ട്. കോർപറേഷൻ കൗണ്സിൽ കൂടി മേയർക്ക് അനുകൂലമായ പ്രമേയം പാസാക്കി.
പ്രതിപക്ഷം മേയറുടെ പ്രവൃത്തിയെ വല്ലാതെ കുറ്റപ്പെടുത്തി. യദു നേരത്തെ സ്വകാര്യ ബസ് ഓടിച്ചപ്പോൾ ഉണ്ടായ ഒരു സംഭവംവരെ മേയർ പഴയകാല രേഖകളിൽനിന്നു ശേഖരിച്ചു. ലൈംഗിക ചേഷ്ടകൾ കാണിച്ചുവെന്ന കുറ്റം കടുപ്പിച്ചു. അത്തരം ഡ്രൈവർമാർ ഉണ്ടെന്നതു സത്യമാണ്. ഇവിടെ പ്രതിയാക്കപ്പെട്ട ഡ്രൈവർ ലൈംഗിക ചേഷ്ടകൾ കാണിച്ചുവെങ്കിൽ വലിയ കുറ്റമാണ്. അതിനുള്ള തെളിവ് ഉൾക്കൊള്ളുന്ന ബസിന്റെ മെമ്മറി നഷ്ടപ്പെട്ടതോടെ അതു തെളിയിക്കാൻ മേയർ ബുദ്ധിമുട്ടും.
ഡ്രൈവറും പോരാടാൻ തന്നെയാണ്. ദിവസക്കൂലിക്കാരനായ അദ്ദേഹത്തിന് നഷ്ടപ്പെടാൻ കാര്യമായി ഒന്നുമില്ല. മേയർക്കെതിരേ കേസെടുക്കാൻ അദ്ദേഹം ഡിജിപിക്ക് പരാതി കൊടുത്തിരിക്കുകയാണ്. ഇല്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കും. ബസിൽ ഉണ്ടായിരുന്ന യാത്രക്കാരുടെ പിന്തുണ കിട്ടുന്നതനുസരിച്ചിരിക്കും കേസിന്റെ ഭാവി.
ഇരട്ട നീതിയുടെ കറഒരു യുവതിയോട് ഒരു കെഎസ്ആർടിസി ഡ്രൈവർ കാണിച്ച ഹീനമായ പ്രവൃത്തി എന്നതിൽനിന്നു സിപിഎമ്മിലെ രണ്ടു യുവ നേതാക്കളുടെ അഹങ്കാരത്തിന് ദിവസക്കൂലിക്കാരനായ ഒരു യുവ പിതാവ് ബലിയാടാക്കപ്പെടുന്നു എന്ന ചിന്തയിലാണ് ഇപ്പോൾ കാര്യങ്ങൾ. സോഷ്യൽ മീഡിയയിൽ മേയറും ഭർത്താവും വല്ലാതെ ആക്രമിക്കപ്പടുന്നുണ്ട്. അതാണ് ഈ വിഷയത്തെ വളരെ ഗൗരവമുള്ളതാക്കുന്നത്.
നിയമം കൈയിലെടുക്കുന്ന മേയറും എംഎൽഎയും അതിൽ കുറ്റം കാണാത്ത സർക്കാരും. അധികാരത്തിലെ എല്ലാ ആനുകൂല്യങ്ങളും പറ്റി ഒരു മേയർ നടത്തുന്ന നിയമലംഘനം എങ്ങനെ ഒരു സാധാരണ യുവതിയുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടമാകും? മേയർക്കും ഭർത്താവ് എംഎൽഎയ്ക്കും മാത്രമല്ല പിണറായി സർക്കാരിനും അപമാനകരമായി ഇക്കാര്യത്തിൽ പോലീസ് എടുത്ത ഇരട്ട സമീപനം. സഖാക്കൾ എത്ര വാഴ്ത്തുപാട്ടുകൾ പാടിയാലും പോകില്ല ഈ ഇരട്ട നീതിയുടെ കറ.