മൂരിക്കിടാക്കളെ അറുത്ത് ആട്ടിറച്ചി എന്ന പേരിലും കാളയെ കശാപ്പു ചെയ്ത് പോത്തിറച്ചി എന്ന പേരിലും വിൽക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പിന് തുടരെ പരാതികൾ കിട്ടാറുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ മാംസം പരിശോധിച്ചറിയാൻ ഭക്ഷ്യസുരക്ഷാ വകുപ്പിൽ വിദഗ്ധരില്ല, സജ്ജീകരണവുമില്ല.
നിവൃത്തിയില്ലാതെ വരുന്പോൾ ഭക്ഷ്യസുരക്ഷക്കാർ മൃഗഡോക്ടറുടെ സഹായം തേടും. മണ്ണുത്തി വെറ്ററിനറി കോളജിൽ മൃഗഡോക്ടർ ഇറച്ചി പരിശോധിച്ച് ഫലം കൊടുക്കും. പക്ഷെ ഈ ഫലം ഭക്ഷ്യവകുപ്പുകാർക്ക് ഫയലിൽ സൂക്ഷിക്കാമെന്നേയുള്ളു. കാരണം മാംസം പരിശോധനയ്ക്ക് മൃഗഡോക്ടറുടെ സഹകരണം തേടാൻ ഇവർക്ക് അനുവാദമില്ല. പിന്നെ ഡിഎൻഎ പരിശോധനയാണ് സാധ്യത. പരിശോധന നടത്തേണ്ടതോ ഹൈദരാബാദിൽ. നടപടി എളുപ്പവുമല്ല.
മാംസം പരിശോധിക്കാനുള്ള സൗകര്യമില്ലാത്ത സാഹചര്യത്തിൽ ഇതു സംബന്ധമായ പരാതികളിൽ പരിശോധനയോ ശിക്ഷയോ കേരളത്തിലില്ല. പഴകിയ മാംസം വിൽക്കുന്നതായി കണ്ടെത്തിയാലും ശിക്ഷ നൽകുക എളുപ്പമല്ല. മോശം മാംസം മീറ്റ് റോളായും ഷവർമയായും തിന്നു ഭക്ഷ്യവിഷബാധയുണ്ടായാലും മരിച്ചാലും പ്രതിയെ ശിക്ഷിക്കുക എളുപ്പമല്ലെന്നു ചുരുക്കം. മുൻ കേസുകളിലൊക്കെ പ്രതികൾ രക്ഷപ്പെടുകയായിരുന്നുതാനും.
മാംസമോ, മീനോ പച്ചക്കറിയോ ധാന്യമോ ആകട്ടെ ഇവയുടെ ഗുണമേൻമ പരിശോധനയും ശിക്ഷാനടപടികളും പല കാരണങ്ങളാൽ കേരളത്തിൽ പ്രഹസനമായിരിക്കുന്നു. പരാതികളും പരിശോധനകളും തുടരെ നടക്കുന്നു. ആഴ്ച പഴകിയതും പുഴു ഇഴയുന്നതുമായ ഭക്ഷണം പിടിച്ചെടുക്കുന്നു. ഏതാനും ദിവസം സ്ഥാപനം അടച്ചുപൂട്ടിച്ചശേഷം പിഴ ഒടുക്കിയാൽ അത് തുറക്കാൻ അനുവദിക്കുന്നു.
ചട്ടങ്ങളും നിയമങ്ങളും ഏറെയുണ്ടെങ്കിലും ഭക്ഷ്യസുരക്ഷ ഒരിക്കലും പ്രായോഗികമായി നടപ്പാക്കാനാവുന്നില്ല. കാരണം സങ്കീർണമായ നിയമനടപടികളും നിരവധിയായ പ്രതിസന്ധികളും വരിഞ്ഞുമുറുക്കുന്ന ഒരു അയഞ്ഞ ചട്ടക്കൂടാണിത്.
തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലാണ് കശാപ്പും മാംസവില്പനയും. പക്ഷെ പഞ്ചായത്തുകളിലും നഗരസഭകളിലും കോർപറേഷനുകലിലും നിയമം കൃത്യമായി നടപ്പാക്കപ്പെടുന്നില്ല.
സംസ്ഥാനത്തെ അറവുശാലകളിൽ 65 ശതമാനവും അനധികൃതമാണ്. 32.4 ശതമാനത്തിനുമുള്ളത് താൽക്കാലിക ലൈസൻസ്. സ്ഥിരം ലൈസൻസുള്ളതാവട്ടെ 2.3 ശതമാനത്തിന്. രോഗം വന്നതും ചത്തതുമായ മാടുകളുടെ ഇറച്ചി പലയിടങ്ങളിലും വിൽക്കുന്നു. അറവുശാലകളിൽ മാലിന്യനിർമാർജന സംവിധാനം വേണമെന്നതും പാലിക്കപ്പെടുന്നില്ല. അറവുശാലയ്ക്കു പകരം വഴിയോരങ്ങളിലാണ് കേരളത്തിലെ ഇറച്ചിവിൽപനയുടെ ഏറിയ പങ്കും നടക്കുന്നത്.
കുത്തിനിറച്ചെത്തിക്കുന്ന മാടുകൾ ചത്തതോ രോഗമുള്ളതോ എന്നു ചെക്പോസ്റ്റുകളിൽ പരിശോധനയില്ല. ലോഡ് വിടുന്ന സംസ്ഥാനത്തെ വെറ്ററിനറി സാക്ഷ്യപത്രം മാത്രമാണ് രേഖാമൂലമുള്ള ഫിറ്റ്നസ്. കയറ്റിവിടുന്ന സ്ഥലത്ത് മാടുകളുടെ സിറം പരിശോധന നടത്തുന്നതായി പറയുന്നതല്ലാതെ അങ്ങനെയൊരു നടപടിയില്ല. മാൾട്ടപ്പനി, കുളന്പുരോഗം തുടങ്ങിയവയൊക്കെ കേരളത്തിൽ എത്തുന്നതു പ്രധാനമായും അറവുമാടുകളിലൂടെയാണ്. സംസ്ഥാനത്തെ 18 ചെക്പോസ്റ്റുകൾവഴി ഓരോ വർഷവും എത്തുന്നത് അഞ്ചു ലക്ഷത്തോളം മാടുകളാണെന്നിരിക്കെ പരിശോധനയ്ക്കുള്ളത് നാലു മൃഗഡോക്ടർമാർ. ഇവരുടെ സേവനമാകട്ടെ വാളയാറിലും പാറശാലയിലും പരിമിതപ്പെടുത്തിയിരിക്കുന്നു. ചത്ത മാടുകളുമായി കുമളി കടന്നു വന്ന ലോറി പിടികൂടി കശാപ്പുകാരനെയും തമിഴൻ ലോറിക്കാരനെയും അറസ്റ്റു ചെയ്ത സംഭവം ഈയിടെയുണ്ടായെങ്കിലും പിഴയടച്ച് പ്രതികൾ ലോറിയുമായി മടങ്ങിയത് അടുത്തയിടെയാണ്. ആന്ധ്ര, കർണാടക, തമിഴ്നാട്, ഒഡീഷ, ബിഹാർ എന്നിവിടങ്ങളിൽനിന്ന് മാസവും നാൽപതിനായിരത്തിൽപരം അറവുമാടുകളെ കൊണ്ടുവരുന്നുണ്ട്. ഇതിൽ ആയിരത്തിലൊന്നു പോലും പരിശോധനയ്ക്കു വിധേയമാക്കപ്പെടുന്നില്ല.
കേരളത്തിലെ എല്ലാ ചെക്പോസ്റ്റുകളും വാടകക്കെട്ടിടങ്ങളിലാണു പ്രവർത്തിക്കുന്നത്. നിന്നു തിരിയാനുള്ള മുറ്റംപോലുമില്ലാത്ത കെട്ടിടങ്ങളിലെ വാടകമുറിയാണ് മൃഗപരിശോധന കേന്ദ്രം. രാവും പകലും പരിശോധന വേണമെന്നും എല്ലാ മാടുകളെയും പരിശോധിക്കണമെന്നുമാണ് ചട്ടം. രോഗം ബാധിച്ചതെന്നു തോന്നിയാൽ മാടുകളെ 21 ദിവസം നിരീക്ഷിച്ചേ കൊടുത്തയയ്ക്കാവു എന്നാണ് നിയമം. ലോറികളിൽ കുത്തിനിറച്ച അവസ്ഥയിൽ മാടുകളെ ഒന്നെത്തിനോക്കാൻപോലുമുള്ള സൗകര്യം ചെക്പോസ്റ്റുകളിലില്ല. ജനങ്ങളിൽ 80 ശതമാനവും മാംസഭുക്കുകളായ കേരളത്തിൽ ദിവസവും 2500 ടണ് ഇറച്ചി വേണം. ഇതിൽ മാട്ടിറച്ചി മാത്രം 1000 ടണ്. കിട്ടുന്നതൊക്കെ അറുത്തുവിൽക്കുക എന്നതല്ലാതെ പരിശോധനയും തിരിച്ചയയ്ക്കലുമൊന്നും പ്രായോഗികമല്ല.
മീൻപെട്ടി വിശേഷങ്ങൾ
മീൻതല തിന്ന് പതിനഞ്ചു പൂച്ചകൾ അറക്കുളത്ത് ചത്തത് കഴിഞ്ഞ ജനുവരിയിലാണ്. പിന്നാലെ ഇരുപതു പൂച്ചകൾകൂടി ചത്തതോടെ നാട്ടുകാർ മീൻ വാങ്ങൽ നിറുത്തി. ചത്തതു പൂച്ചയായതിനാൽ വിഷയം ഒച്ചപ്പാടില്ലാതെ ഒതുങ്ങിപ്പോയെന്നുമാത്രം.
മൂവാറ്റുപുഴ പായിപ്രയിൽ മീൻകറിയിൽ നിന്ന് ദിവസങ്ങളോളം പുക പൊങ്ങുന്നത് ജനമൊക്കെ കണ്ട് അന്തംവിട്ടു. കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതോടെ ആരോഗ്യ വകുപ്പ് സാന്പിൾ ശേഖരിച്ച് സാന്പസർക്കാർ ലാബിലേക്കയച്ചു.
പരിശോധനയിൽ സൾഫർ ഡയോക്സൈഡിന്റെ സാന്നിധ്യം മീൻകറിയിൽ സ്ഥിരീകരിച്ചു. സമാനമായ സംഭവം കോഴിക്കോട്ടും ആവർത്തിച്ചെങ്കിലും പരിശോധനയൊന്നുമുണ്ടായില്ല. മീൻ കഴിച്ചു നാവു ചൊറിയുന്നതും നാടെങ്ങും അതിസാരം പിടിക്കുന്നതുമൊക്കെ കേട്ടുമറക്കുന്ന വാർത്തകൾ മാത്രം.
ഐസ് കട്ടയിൽ മൂടി ഒന്നോ രണ്ടോ ദിവസം പെട്ടിയിൽ സൂക്ഷിക്കുന്ന മീനല്ല ഇക്കാലത്ത് വാങ്ങാൻ കിട്ടുക. അതിമാരകമായ രാസപദാർഥങ്ങളിൽ ആഴ്ചകളും മാസങ്ങളും സൂക്ഷിക്കുന്ന മത്സ്യമാണ് ഏറെയിടങ്ങളിലും വാങ്ങാൻ കിട്ടുക. ദിവസവും 2,000 ടണ് മുതൽ 2,500 ടണ് വരെ മീൻ വിൽക്കുന്ന സംസ്ഥാനമാണ് കേരളം. ഇതിൽ അറുപതു ശതമാനം മാത്രമാണ് കേരളത്തിലെ കടലിലും കായലിലും പുഴയിലും നിന്നു പിടിക്കുന്നത്. ബാക്കി കർണാടകം, തമിഴ്നാട്, ഗോവ, ആന്ധ്രപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡീഷ സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുകയാണ്. അതായത് ആഴ്ചകൾക്കു മുൻപ് പിടിച്ച മീൻ ദിവസങ്ങൾ നീണ്ട യാത്രയ്ക്കുശേഷം കേരളത്തിൽ വിൽപനയ്ക്ക് കൊണ്ടുവരുന്നു.
മീൻ കേടാവാതിരിക്കാൻ സോഡിയം ബെൻസോയേറ്റ്, ഫോർമാലിൻ തുടങ്ങിയവ ചേർക്കുന്നത് ഇക്കാലത്ത് സാധാരണമായിരിക്കുന്നു. മീനിലെ വിഷം കണ്ടെത്തി ശിക്ഷ നടപ്പാക്കുക എളുപ്പമല്ലെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പറയുന്നത്. വിഷം ചേർക്കുന്നത് കടലിൽ വച്ചാണോ, തുറമുഖത്തുവച്ചാണോ, മൊത്തക്കച്ചവടക്കാരനാണോ, ചില്ലറവ്യാപാരിയാണോ എന്നൊന്നും അറിയാൻ തരമില്ല. പരിശോധനയ്ക്കെടുക്കുന്ന മീൻ കരയിലെത്തിയിട്ട് എത്ര കാലമായതാണെന്നു പോലും അറിയുക എളുപ്പമല്ല. സാന്പിൾ പരിശോധനയ്ക്കെടുത്താൽ ആഴ്ചകൾ വൈകും ലാബിൽനിന്നു ഫലം കിട്ടാൻ. അതുവരെ മത്സ്യം പിടിച്ചുവയ്ക്കുക പ്രായോഗികവുമില്ല. ഇതിനു പരിഹാരമായി സഞ്ചരിക്കുന്ന ലാബുകൾ തുടങ്ങിയെങ്കിലും വണ്ടിയും ലാബും മാസങ്ങൾക്കുള്ളിൽ നിശ്ചലമായി.
കോശങ്ങളുടെ നാശം, കാൻസർ, അകാലവാർധക്യം തുടങ്ങിവയ്ക്കു സാധ്യതയുണ്ടാക്കുന്ന രാസവസ്തുവാണ് സോഡിയം ബെൻസോയേറ്റ്. തുറമുഖം മുതൽ വിൽപന ഇടം വരെ മീനിനു മുകളിൽ വിതറിയും വെള്ളത്തിൽ കലക്കിയുമൊക്കെ പ്രയോഗിക്കുകയാണ് ഈ പൊടി. മോർച്ചറികളിൽ മൃതദേഹം അഴുകാതെ സൂക്ഷിക്കുന്ന ഫോർമാലിൻ മീനുകളിൽ പ്രയോഗിക്കുന്നതും പതിവായിരിക്കുന്നു. മീൻ ലഭ്യത കുറയുന്ന ട്രോളിംഗ് കാലത്താണ് വിഷപ്രയോഗം കൂടുതലായി നടക്കുന്നത്.
ഒരു മാസം വരെ മീനുകൾ ചീയാതെ വയ്ക്കുന്ന പ്രയോഗങ്ങൾക്കാണ്് ജനങ്ങൾ ഇരയാകുന്നത്. നൈട്രജൻ പെറോക്സൈഡ്, അമോണിയം പെറോക്സൈഡ് തുടങ്ങിയ രാസവസ്തുക്കളും മീനുകളിലെ രാസപരിശോധനയിൽ അടുത്തയിടെ കണ്ടെത്തിയിരുന്നു.
ആലപ്പുഴ ജില്ലയിലെ എഴുപത് മീൻ മാർക്കറ്റുകളിൽ കഴിഞ്ഞ ട്രോളിംഗ് മാസങ്ങളിൽ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന നടത്തിയിരുന്നു. കടൽ, നാടൻ, വിദേശയിനം മത്സ്യസാന്പിളുകൾ ശേഖരിച്ചു പരിശോധിച്ചതിൽ പലതിലും അമോണിയ, സോഡിയം ബെൻസോയെറ്റ്, ഫോർമാലിൻ തുടങ്ങിയവ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. ഫോർമാലിൻ വൃക്കയ്ക്കും നാഡീവ്യൂഹത്തിനും തകരാറുണ്ടാക്കുന്ന രാസവസ്തുവാണ്.
ഇഴയുന്ന സാഗർ റാണി
മത്സ്യങ്ങളിൽ രാസവസ്തുക്കൾ ചേർക്കുന്നതു തടയാൻ മത്സ്യഫെഡ്, ഫിഷറീസ് വകുപ്പുകൾ സംയുക്തമായി തുടങ്ങിയതാണ് സാഗർ റാണി പദ്ധതി. മത്സ്യബന്ധന വിപണന കേന്ദ്രത്തിൽ നിന്നും മത്സ്യത്തിന്റെയും വെള്ളത്തിന്റെയും ഐസിന്റെയും സാന്പിളുകൾ ശേഖരിച്ച് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ കീഴിലുള്ള ലാബുകളിലും കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലും പതിവായി പരിശോധനയ്ക്ക് അയയ്ക്കുമെന്നായിരുന്നു പ്രഖ്യാപനം. ഒന്നും നടപ്പായില്ലെന്നു മാത്രം.
ഫോർമാലിൻ, അമോണിയ തുടങ്ങിയവയുടെ സാന്നിധ്യം നിമിഷങ്ങൾക്കുള്ളിൽ അറിയാൻ കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി പരിശോധന കിറ്റുകൾ വികസിപ്പിച്ചത് കഴിഞ്ഞ വർഷമാണ്.സ്ട്രിപ്പ് മത്സ്യത്തിന്റെ പുറത്ത് ഉരസിയ ശേഷം പ്രത്യേക ലായനി പുരട്ടിയാൽ മായം കലർന്നിട്ടുണ്ടോയെന്നറിയാം. ഈ കിറ്റ് നിലവിൽ വേണ്ടിടത്തോളം മാർക്കറ്റിൽ സുലഭമല്ലാത്തതിനാൽ പരിശോധനയ്ക്ക് മാർഗവുമില്ല.
കഴിഞ്ഞ വർഷം സംസ്ഥാനത്ത് ആറു മാസം തുടർച്ചയായി നടത്തിയ പരിശോധനയിൽ 18 ശതമാനം മത്സ്യത്തിൽ ഫോർമാലിൻ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതര സംസ്ഥാനങ്ങളിൽനിന്നെത്തിക്കുന്ന മത്സ്യങ്ങളിലാണ് കൂടുതൽ മായം കണ്ടെത്തിയത്. പച്ചമീനിൽ മാത്രമല്ല ഉണക്കമീനിലും ഇത്തരത്തിൽതന്നെയാണ് വിഷപ്രയോഗം. (തുടരും)
റെജി ജോസഫ്