ബയോസ്കോപ്പുമായി തൃശൂരിലെ കാട്ടൂക്കാരൻ വാറുണ്ണി ജോസഫ് സിനിമാ പരീക്ഷണം നടത്തിയ തേക്കിൻകാട് മൈതാനത്തിനും ജോസ് തീയറ്ററിനും ഒരു വിളിപ്പാടകലെയാണ് പുതിയ കുട്ടികൾ പരീക്ഷണത്തിന് ഇടം തെരഞ്ഞെടുത്തത്. സിനിമയിലെ അപ്പനപ്പാപ്പൻമാർ നടത്തിയ എല്ലാ ധീരമായ പരീക്ഷണങ്ങളേയും അതിന്റെ വിജയപരാജയങ്ങളേയും മനസിൽ ഓർത്ത് ഗുരുകാരണവൻമാരെ വന്ദിച്ച് പേരറിയാവുന്ന ദൈവങ്ങളെയെല്ലാം വിളിച്ച് പ്രാർത്ഥിച്ച് വാറുണ്ണിയുടെ പിൻമുറക്കാർ ടെക്നോളജിയെ കൂട്ടുപിടിച്ച് ഒരു സംഭവം ചെയ്തു. അതാണ് വട്ടം എന്ന ഹ്രസ്വചിത്രം.
വടത്തിലേക്ക് കടക്കും മുന്‍പ്
ഷോർട്ട്ഫിലിമുകൾ കൂണുപോലെ മുളച്ചുപൊങ്ങുന്ന ഇക്കാലത്ത് ഒരു ഹ്രസ്വചിത്രം എങ്ങിനെ ഒരു സംഭവമാക്കാമെന്നായിരുന്നു വട്ടത്തിന്റെ സംവിധായകൻ നിഷാദ് ഹസന്റെ ചിന്ത. അതങ്ങനെ വട്ടം കറങ്ങിക്കൊണ്ടേയിരുന്നു. സ്വരാജ് റൗണ്ടിലൂടെ വട്ടം കറങ്ങി ഒടുവിൽ നിഷാദിന്റെ മനസിൽ ഒരു അമിട്ടുപൊട്ടി. സ്വരാജ് റൗണ്ടും വട്ടം, അമിട്ടുപൊട്ടുന്പോഴും വട്ടം. അങ്ങിനെ തങ്ങളുടെ പരീക്ഷണചിത്രത്തിനും വട്ടം എന്ന് പേരിട്ട് സംവിധായകൻ രണ്ടുംകൽപ്പിച്ച് റൗണ്ട് കടന്ന് ജയ്ഹിന്ദ് മാർക്കറ്റിലേക്ക് പോയി.
വട്ടം എന്നാൽ
വട്ടം ഒരു ഷോർട്ട് ഫിലിമാണ്. വെറും 28 മിനുറ്റ് മാത്രം ദൈർഘ്യമുള്ള ഒരു ചിത്രം. ഈ 28 മിനുറ്റും ഒറ്റ ഷോട്ടിലാണ് ചിത്രീകരിച്ചിട്ടുള്ളത്. ഒറ്റ ഷോട്ടിൽ സിനിമ വരെ ചിത്രീകരിക്കുന്ന നാട്ടിൽ ഇതൊരു സംഭവമാണോ എന്ന ചോദിക്കുന്നവർ ഓർക്കുക. ഈ ഒറ്റ ഷോട്ട് ചിത്രീകരണം ലൈവായി ഫെയ്സ്ബുക്കിൽ കാണിച്ചുകൊണ്ട് എന്നുവെച്ചാൽ ഷോർട്ട് ഫിലിം ജനിക്കുന്നത് ലൈവ് ടെലികാസ്റ്റിലൂടെ ലോകമെന്പാടുമുള്ള ഫെയ്സ്ബുക്ക് പ്രേക്ഷകരെ കാണിച്ചുകൊണ്ടായിരുന്നു ഇവർ എടുത്തത്. വട്ടം എന്ന ഹ്രസ്വചിത്രം ഷൂട്ട് ചെയ്യുന്പോൾ തന്നെ അത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് പ്രേക്ഷകർ ഫെയ്സ്ബുക്കിലൂടെ കണ്ടു. ഒരു ചെറിയ പാളിച്ചപോലും പറ്റാതെ ഒറ്റഷോട്ടിൽ വട്ടം ഒതുങ്ങി. ഗീതഹിരണ്യൻ എഴുതിയ ഒറ്റ സ്നാപ്പിൽ ഒതുക്കാൻ കഴിയാത്തത് എന്ന കഥയുടെ പേരു പോലെ ഒറ്റഷോട്ടിൽ ഒതുക്കാൻ കഴിയാത്തതിനെ ഒതുക്കിയെടുക്കുകയായിരുന്നു നിഷാദും കൂട്ടുകാരും. ലൈവ് ഷൂട്ട്, ലൈവ് സിങ്ക് സൗണ്ട് റിക്കാർഡിംഗ്...വെല്ലുവിളികൾ കുറച്ചൊന്നുമായിരുന്നില്ല ഇവരെ കാത്തിരുന്നത്.
വട്ടമൊപ്പിക്കാൻ
വട്ടം എന്ന ഹ്രസ്വചിത്രം പ്രേക്ഷകരിലേക്ക് ലൈവായി ഓണ്‍ ദി സ്പോട്ടിൽ എത്തിക്കുകയെന്ന വലിയൊരു ദൗത്യം വിജയകരമായി പൂർത്തിയാക്കുന്പോൾ അതൊരു ചരിത്രമായി മാറുകയായിരുന്നു. ഒട്ടും എളുപ്പമല്ലാത്ത അത്തരമൊരു ചിത്രീകരണവും അതിന്റെ ലൈവ് വെബ് ടെലികാസ്റ്റും റീ ടേക്കുകളില്ലാതെ യാഥാർഥ്യമായി എന്നതാണ് വട്ടത്തിന്റെ പ്രത്യേകത.
ഇക്കഴിഞ്ഞ ജൂണ്‍ 18ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് തൃശൂർ നഗരത്തിൽ വട്ടം രൂപം കൊണ്ടത്. ഒറ്റഷോട്ടിൽ ഫെയ്സ് ബുക്കിലെ ലൈവ് സംവിധാനം ഉപയോഗിച്ച് തൽസമയം നിഷാദ് ഹസൻ എന്ന തന്റെ ഫെയ്സ്ബുക്ക് പ്രൊഫൈലിലൂടെ ഷോർട്ട് ഫിലിം ലൈവ് ആയി പ്രദർശിപ്പിക്കാനായെന്ന് സംവിധായകൻ നിഷാദ് ഹസൻ അഭിമാനത്തോടെ പറയുന്നു. ചെറുസിനിമ ചരിത്രത്തിൽ വേറെ ഇതുപോലെ ലൈവായി ആരും ഷോർട്ട്ഫിലിം ചിത്രീകരിച്ച് പ്രദർശിപ്പിച്ചിട്ടില്ലെന്നാണ് മനസിലാക്കാൻ കഴിഞ്ഞതെന്നും ഒരുലക്ഷത്തിലധികം പേരാണ് ഈ ചിത്രം ഇതിനകം ഫെയ്സ്ബുക്കിലൂടെ കണ്ടതെന്നും നിഷാദ് ഹസൻ പറഞ്ഞു. യൂ ട്യൂബ് റിലീസ് അടുത്തു തന്നെയുണ്ടാകും.
അഞ്ച് ടെലിഫിലിമുകൾ സംവിധാനം ചെയ്തിട്ടുള്ള നിഷാദിന്റെ ആറാമത്തെ ഉദ്യമമായിരുന്നു വട്ടം. നിഷാദ് ഹസൻ നേരത്തെ സംവിധാനം ചെയ്ത നെക്സ്റ്റ് എന്ന ടെലിഫിലിം ഏഴുലക്ഷത്തിലധികം പേരാണ് കണ്ടത്. ടെലിഫിലിം ആണെങ്കിലും സിനിമാറ്റിക് പെർഫെക്ഷനോടെ ഓരോ ഷോട്ടും ചിത്രീകരിച്ചിട്ടുളള നെക്സ്റ്റ് ഏറെ പ്രശംസ പിടിച്ചു പറ്റിയ ചിത്രമാണ്. സ്റ്റോപ്പ് എന്ന സാമൂഹികപ്രതിബദ്ധതയുള്ള ചെറുചിത്രം 25 ലക്ഷത്തോളം പേരാണ് കണ്ടത്. വട്ടം കാണണമെന്നുള്ളവർക്ക് നിഷാദ് ഹസന്റെ ഫെയ്സ്ബുക്ക് പ്രൊഫൈലിലേക്ക് പോകാം.
വട്ടം കറങ്ങുന്നത്...
തൃശൂരൊരു റൗണ്ടാണ്. ആ റൗണ്ടിനകത്തെ പല ഭാഗത്തായാണ് നിഷാദിന്റെ വട്ടം കറങ്ങുന്നത്. തൃശൂർ നഗരത്തിലെ തിരക്കേറിയ ജയ്ഹിന്ദ് മാർക്കറ്റ്, അരിയങ്ങാടി, അയ്യന്തോൾ റോഡ്, ജോസ് തീയറ്ററിന് പിന്നിലെ റോഡ്, മുൻസിപ്പൽ ഓഫീസ് റോഡ് എന്നിവിടങ്ങളിലൂടെ ചുറ്റിക്കറങ്ങിയാണ് വട്ടം പൂർണമാകുന്നത്.
വട്ടം ചുറ്റിച്ചത്
പവി കെ. പവൻ എന്ന കാമറാമാനാണ് സത്യത്തിൽ വട്ടത്തിലെ താരം. 28 മിനുറ്റ് നേരം കാമറയുമായി അണമുറിയാതെ ഇടമുറിയാതെ തിരക്കേറിയ തൃശൂർ നഗരത്തിനുള്ളിലൂടെ അങ്ങോട്ടുമിങ്ങോട്ടും കൃത്യമായി ഫ്രെയിം ടു ഫ്രെയിം അലഞ്ഞുതിരിഞ്ഞ് പിഴവില്ലാതെയാണ് വട്ടം ഒപ്പിയെടുത്തിരിക്കുന്നത്. വളരെയധികം ഹോം വർക്ക് ചെയ്തിട്ടുണ്ടെങ്കിലും പാളിപ്പോകാവുന്ന എല്ലാ അവസ്ഥകളെയും സധൈര്യം നേരിടുകയും തരണം ചെയ്യുകയും ചെയ്താണ് നിഷാദും കൂട്ടരും വട്ടം പൂർത്തിയാക്കിയത്.
എച്ച് ഡി ക്വാളിറ്റിയിൽ 5ഡി ക്യാമറ ഉപയോഗിച്ചാണ് ചിത്രം ഷൂട്ട ്ചെയ്തത്. ഇതോടൊപ്പം 5 ഡി ക്യാമറയ്ക്കു മുകളിൽ ഒരു ഐ ഫോണ്‍ മൊബൈൽ ഘടിപ്പിച്ച് അതിലും സമാന്തരമായി ചിത്രം ഷൂട്ട് ചെയ്തു. ഇതിനു പുറമെ കാമറാമാന്റെ തലയിൽ മറ്റൊരു കാമറ ഉറപ്പിച്ച് വട്ടത്തിന്റെ മേക്കിംഗ് വീഡിയോയും പകർത്തി. അഭിനേതാക്കൾക്കൊപ്പം നടന്നും ഓടിയും ഇടയ്ക്ക് ബൈക്കിൽ കയറിയുമാണ് 28 മിനുറ്റ് നേരത്തെ അഭ്യാസങ്ങൾ പവി കെ. പവൻ പകർത്തിയത്.
വിനായക് എസ് - മനു ഒരുക്കിയ സംഗീതവും വട്ടത്തിന് അഴകേറ്റി. ബ്ലൂടൂത്തും മറ്റും ഉപയോഗിച്ചായിരുന്നു മ്യൂസിക് പ്ലെ ചെയ്തത്. സന്തുഭായ്, ജിനീഷ് കെ. ജോയ് എന്നിവരാണ് വട്ടത്തിന്റെ മറ്റു മുഖ്യ അണിയറ പ്രവർത്തകർ. കൂടാതെ സിനിമയെ സ്നേഹിക്കുന്ന തൃശൂർക്കാരായ ഒരു കൂട്ടം അഭിനേതാക്കൾ കൂടിയുണ്ടായിരുന്നു വട്ടത്തിന്റെ ഒപ്പം.
രണ്ടു തവണ തൃശൂർ നഗരത്തിലെത്തി ചിത്രത്തിന്റെ ലൊക്കേഷനുകളിൽ ചെന്ന് ട്രയൽ റണ്‍ നടത്തിയും വീടിനു സമീപം പലതവണ റിഹേഷ്സൽ നടത്തിയുമാണ് ലൈവ് ഷൂട്ടിലേക്കും ടെലികാസ്റ്റിലേക്കും താരങ്ങളേയും അണിയറപ്രവർത്തകരേയും സജ്ജരാക്കിയത്.
വട്ടത്തിൽ കണ്ടത്..
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണി. തൃശൂർ നഗരത്തിലെ അധികം തിരക്കില്ലാത്ത ഫുട്പാത്തിൽ നിൽക്കുകയായിരുന്ന ഒരു പെണ്‍കുട്ടിയെ ഓംനി വാനിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകുന്നു. ചുറ്റും നിന്നവരെല്ലാം പരിഭ്രാന്തരാകുന്നു. വട്ടം തുടങ്ങുന്നത് ഇങ്ങനെയാണ്.
തൃശൂരിലെ ഗുണ്ടാ കുടിപ്പകയുടെ കഥ പറഞ്ഞ ചിത്രം കുട്ടികളുടെ സുരക്ഷിതത്വത്തെ സംബന്ധിച്ച ബോധവൽക്കരണത്തെ കുറിച്ചും സംസാരിക്കുന്നുണ്ട്.28 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ 25 ഓളം പ്രധാന കഥാപാത്രങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നതും ശ്രദ്ദേയമാണ്. സംവിധായകൻ കൂടിയായ നിഷാദ് ഹസനു പുറമെ ഡാനി റാഫേൽ ,വാസുദേവ, ജിനീഷ് ,പ്രവീണ്‍, സോജോ, സനബാപ്പു, നിവേദിക, ബെറ്റ്സണ്‍, അസി, ജിതേഷ്, എന്നിവർ പ്രധാന വേഷം ചെയ്തിരിക്കുന്നു.
തെറ്റു വന്നപ്പോഴെല്ലാം മനോധർമം പോലെ പാളിച്ചകളെ ശരികളാക്കി മാറ്റി ഇവരെല്ലാം. അതുകൊണ്ടുതന്നെ പലപ്പോഴും എഴുതിവെച്ച ഡയലോഗിനപ്പുറത്തേക്കും ഉദ്ദേശിച്ച അഭിനയത്തിനപ്പുറവും വട്ടം കടന്നുപോയി. എന്നാൽ ഇവയെല്ലാം ഗുണമായി മാറിയെന്നതാണ് വട്ടത്തിന്റെ നേട്ടം. ഗിന്നസിലേക്ക് അപേക്ഷിച്ചിട്ട് ഇവർ കാത്തിരിക്കുന്നു. ലോകത്തിലെ ആദ്യത്തെ ലൈവ് ഷോർട്ട് ഫിലിം ടെലികാസ്റ്റ് എന്ന പദവി കിട്ടാനായി.
കാട്ടൂക്കാരൻ വാറുണ്ണി ജോസഫ് എന്ന മാസ്റ്ററുടെ പിൻഗാമികളായി പിന്നീടെത്രയോ സിനിമാക്കാർ തൃശൂരിൽ നിന്നു വന്നു. വന്നവരിൽ മിക്കവരും തങ്ങളുടെപേര് മലയാള സിനിമയിൽ അടയാളപ്പെടുത്തി. നിഷാദ് ഹസൻ എന്ന കൊച്ചുചിത്രങ്ങളുടെ തന്പുരാൻ വലിയൊരു സിനിമയുടെ അമരത്തേക്ക് വരാനൊരുങ്ങുകയാണ്. തൃശൂരിന്റെ പേരും പെരുമയും വെളളിത്തിരയിൽ കുറിച്ചിടാൻ. നെക്സ്റ്റും സ്റ്റോപ്പുമെല്ലാം അതിനുളള വാം അപ്പുകളായിരുന്നു. വട്ടമെത്തുന്പോൾ ചരിത്രം വഴിമാറുകയാണ്.
ഋഷി