യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. ഒരു പക്ഷേ നിശ്ചയിച്ച സ്ഥലത്തേക്കുള്ള യാത്രയിൽ നമ്മെ കാത്തിരിക്കുന്നത് നയനമനോഹരമായ കാഴ്ചകളാകും. ഒട്ടും പ്രതീക്ഷിക്കാതെ നമ്മുടെ മുന്പിലേക്ക് കടന്നുവരുന്ന കാട്ടിലെ അതിഥികൾ സമ്മാനിക്കുന്നത് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളാകും. ഇത്തരം അനുഭവങ്ങൾ ഏറെ സംഭവിക്കുന്നതു അതിരപ്പിള്ളി- വാൽപ്പാറ റൂട്ടിലാണ്.
അതിരപ്പിളളി-വാൽപ്പാറ
ഇന്ത്യയിലുള്ള ബൈക്ക് യാത്രികർ ഏറ്റവും കൂടുതൽ തെരഞ്ഞെടുക്കുന്ന റൂട്ടുകളിലൊന്നാണ് അതിരപ്പള്ളി- വാൽപ്പാറ റോഡ്. ചിലസമയങ്ങളിൽ സൂര്യപ്രകാശം പോലും എത്താത്ത കാട്ടിലൂടെയാണ് അതിരപ്പിള്ളി- വാൽപ്പാറ റോഡ് കടന്നു പോകുന്നത്. വാൽപ്പാറയ്ക്കുള്ള യാത്രക്കിടയിൽ ഒരു പക്ഷേ യാത്രികനെ ഭ്രമിപ്പിച്ചും അദ്ഭുതപ്പെടുത്തിയും പല വന്യമൃഗങ്ങളും കണ്മുന്നിലൂടെ കടന്നു പോയേക്കാം. ചുരുക്കത്തിൽ പറഞ്ഞാൽ എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം.
അതിരപ്പിള്ളി- വാൽപ്പാറ റൂട്ടിലേക്ക് പ്രവേശിക്കുന്നതിനു വാഴച്ചാലിൽ ഫോറസ്റ്റിന്റെ കർശനമായ വാഹനപരിശോധനയുണ്ട്. ഈ റൂട്ടിലെ ആദ്യയാത്രക്കാരാണോ എന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ആദ്യം നമ്മോട് ചോദിക്കുന്നത്. ആദ്യ യാത്രക്കാരാണ് നമ്മളെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ കാടിനെക്കുറിച്ചും കാട്ടിൽ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ചും വ്യക്തമായി നമ്മെ ബോധ്യപ്പെടുത്തും. കാടിന്റെ അതിഥികളാണ് നമ്മളെന്നാണ് അവർ നമ്മെ ആദ്യം ഓർമപ്പെടുത്തുന്നത്. സഞ്ചാരികളുടെ കൈവശമുള്ള പ്ലാസ്റ്റിക് കുപ്പികൾ, കവറുകൾ ഉൾപ്പടെയുള്ളവയുടെ കണക്കുകൾ ശേഖരിക്കും. മലക്കപ്പാറയ്ക്കും അതിരപ്പിള്ളിക്കും ഇടയ്ക്കുള്ള 47 കിലോമീറ്റർ കാട്ടിലൂടെയാണ് സഞ്ചാരം. ഈ യാത്രയിൽ ഒരു ചായക്കട പോലുമില്ലെന്നു യാത്രക്കാർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഓർമപ്പെടുത്തും. വന്യമൃഗങ്ങൾ വാഹനങ്ങൾക്കു മുന്പിൽ വന്നാൽ അവയെ ഉപദ്രവിക്കരുതെന്നും പ്രകോപനപ്പെടുത്തുന്ന തരത്തിൽ ശബ്്ദവും മറ്റും ഉണ്ടാക്കരുതെന്ന കർശന നിർദേശവും നൽകും.
തേയിലത്തോട്ടങ്ങൾ, വരയാടുകൾ, കാട്ടുപോത്ത്, കാട്ടാന, കോടമഞ്ഞ് ഇതിലെല്ലാംമുപരി തിങ്ങിനിറഞ്ഞ കാടിന്റെ സൗന്ദര്യവും തണുപ്പുമേറ്റ് നിഗൂഢതയിലൂടെയുള്ള മലക്കപ്പാറ യാത്ര വ്യത്യസ്ഥമായ അനുഭവമാണ്. അതിരപ്പിള്ളിയിൽ നിന്നും മലക്കപ്പാറ വരെ എത്തുന്പോൾ കാടിന്റെ സൗന്ദര്യത്തിന്റെ പകുതിയോളം നമ്മൾ ആസ്വദിച്ചിരിക്കും. കാട്ടിലൂടെ യഥേഷ്ടം വിഹരിക്കുന്ന വന്യമൃഗങ്ങളെ കാണാനുള്ള അവസരമാണ് അതിരപ്പിള്ളി- മലക്കപ്പാറ യാത്ര നമുക്ക് സമ്മാനിക്കുന്നത്. വന്യമൃഗങ്ങളെ മൃഗശാലകളിൽകണ്ട് പരിചയമുള്ളവർക്ക് കാടിന്റെ പശ്ചാത്തലത്തിൽ അവയെ കാണുന്പോൾ വേറിട്ട ഒരനുഭവമായിരിക്കും. വാഴച്ചാൽ മുതൽ മലക്കപ്പാറ വരെ റോഡിന്റെ ഇരുവശത്തും ഈറ്റക്കാടുകളും കുറ്റിക്കാടുകളും നിറഞ്ഞതാണ്. ഇതിനിടയിലായി വാച്ചുമരം എന്നറിയപ്പെടുന്ന തടാകവും സ്ഥിതിചെയ്യുന്നു. തടാകത്തിൽ ഇറങ്ങാതിരിക്കാൻ ഇതിന്റെ സമീപത്തായി കന്പികൾ കൊണ്ടും മരച്ചില്ലകൾ കൊണ്ടും വേലിക്കെട്ടുകൾ നിർമിച്ചിട്ടുണ്ട്. തടാകത്തിൽ മുതലകളുണ്ടെന്ന മുന്നറിയിപ്പ് ബോർഡും ഇവിടെ കാണാം. അതിരപ്പിള്ളി- മലക്കപ്പാറ റൂട്ടിൽ ആനക്കയം പാലം, ഷോളയാർ പവർഹൗസ്, തേയിലത്തോട്ടങ്ങൾ തുടങ്ങി മനോഹര പ്രദേശങ്ങളുടെ സൗന്ദര്യവും യാത്രയിൽ ആസ്വദിക്കാം.
വാൽപ്പാറ അഥവാ ദക്ഷിണചിറാപ്പുഞ്ചി
കേരള- തമിഴ്നാട് അതിർത്തിയിൽ നിന്നും തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടു മുന്പുള്ള കേരളത്തിന്റെ അതിർത്തി ഗ്രാമമാണ് മലക്കപ്പാറ. മലക്കപ്പാറയിൽ നിന്ന് 26 കിലോമീറ്ററുണ്ട് വാൽപ്പാറയ്ക്ക്. മലക്കപ്പാറയിൽ നിന്ന് ഏകദേശം 200 മീറ്റർ പിന്നിട്ടാൽ അതിർത്തി ചെക്ക് പോസ്റ്റുണ്ട്. ഇവിടെ വാഹനങ്ങളുടെ നന്പരും വാഴച്ചാലിൽ നിന്നു ലഭിച്ച പാസും യാത്രക്കാർ കാണിക്കണം. വാൽപ്പാറയിലേക്കുള്ള യാത്രയ്ക്കിടയിലാണ് ഷോളയാർ ഡാം. ഡാമിനു മുകളിൽ കയറണമെങ്കിൽ പ്രത്യേക അനുമതി നേടണം.
വാൽപ്പാറയിലേക്ക് പിന്നീടുള്ള യാത്ര ഉരുളിക്ക എസ്റ്റേറ്റ് വഴിയാണ്. ആ യാത്ര അവസാനിക്കുന്നത് റൊട്ടിക്കവലയിലും. യാത്രയ്ക്കിടയിൽ തേയിലക്കാടുകളാണ് പച്ചപ്പിന്റെ മനോഹാരിത സഞ്ചാരിക്ക് സമ്മാനിക്കുന്നത്. റൊട്ടിക്കവലയിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് ആറുകിലോമീറ്റർ സഞ്ചരിച്ചാൽ വാൽപ്പാറയിലെത്താം. എല്ലാവിധ സൗകര്യങ്ങളുമുള്ള വലിയ ടൗണാണ് വാൽപ്പാറ, പെട്രോൾ പന്പ്, ടൂറിസ്റ്റ് ഹോമുകൾ, ബസ് സ്റ്റാൻഡ്, ക്ഷേത്രങ്ങൾ, ചന്ത, ഹോട്ടലുകൾ തുടങ്ങിയവയെല്ലാം വാൽപ്പാറ ടൗണിലുണ്ട്. ദക്ഷിണ ചിറാപ്പുഞ്ചി എന്നും വാൽപ്പാറ അറിയപ്പെടുന്നുണ്ട്. ഏതു സമയവും കാർമേഘം മൂടി ഈർപ്പം നിറഞ്ഞ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. ഫോട്ടോഗ്രഫിയിൽ കന്പമുള്ളവർക്ക് നിരവധി സുന്ദരമായ കാഴ്ചകൾ ഞൊടിയിടയിൽ ഒപ്പിയെടുക്കാം. പ്രകൃതി സ്നേഹിയാണെങ്കിൽ സുന്ദരമായ വന്യജീവിസങ്കേതങ്ങൾ സന്ദർശിക്കാം. ട്രക്കിംഗ് ആഗ്രഹിക്കുന്നവർക്കു നിരവധി ട്രക്കിംഗ് ട്രെയിലുകൾ ഇവിടെയുണ്ട്. പ്രകൃതി ഒരുക്കിവച്ചിരിക്കുന്ന കാഴ്ചകളുടെ കലവറയാണ് വാൽപ്പാറ.
വിവിധ സസ്യ, ജന്തു, പക്ഷിവിഭാഗങ്ങൾ കൊണ്ട് സന്പന്നമാണ് ഈ പ്രദേശം. ലാംഗൂർ കുരങ്ങുകൾ, വരയണ്ണാൻ, ചെങ്കീരി, വരയാടുകൾ, വേഴാന്പലുകൾ, കാട്ടുപോത്തുകൾ തുടങ്ങി വൈവിധ്യമാർന്ന ജനിതകവ്യവസ്ഥയാണ് ഇവിടത്തേത്. ഷോളയാർ ഡാം, ബാലാജി ക്ഷേത്രം, പഞ്ചമുഖ വിനായകർ ക്ഷേത്രം, മങ്കി വെള്ളച്ചാട്ടം (മങ്കി ഫാൾസ്), ആളിയാർ ഡാം തുടങ്ങിയ സ്ഥലങ്ങളും വാൽപ്പാറയ്ക്കു സമീപമുണ്ട്.
യാത്രയെ ഇഷ്്ടപ്പെടുന്നവർക്കായി പ്രകൃതി തന്നെ ഒരുക്കിവച്ചിരിക്കുന്ന അനുഭവങ്ങളുടെ കലവറയാണ് അതിരപ്പിള്ളി- വാൽപ്പാറ റൂട്ട്. ഒരിക്കൽ ഈ വഴിയിൽ യാത്ര ചെയ്താൽ വീണ്ടും ഈ റൂട്ട് തന്നെ തെരഞ്ഞെടുക്കാൻ നമ്മെ പ്രേരിപ്പിക്കുന്നതും പെട്ടെന്നുണ്ടാകുന്ന ചെറിയ ’വലിയ’ അനുഭവങ്ങളാണ്.
വി.ആർ. അരുൺകുമാർ