ഒരുവട്ടം കൂടി "ഓർമകളുടെ തിരുമുറ്റത്ത്'
ഒരുവട്ടം കൂടി "ഓർമകളുടെ തിരുമുറ്റത്ത്'
മലയാളിയുടെ ജീവിതപ്രണയത്തിനു "കവിതയുടെ ഒരു തുളളി വെളിച്ചം’ പകർന്ന കവി, ഭൂമിയുടെ നിത്യകാമുകനായ കവി... ഒഎൻവി കവിയുടെ ഓർമകളിൽ മലയാളവും അക്ഷരമനസുകളും പ്രശാന്തധ്യാനത്തിൽ നിറയുന്ന നിമിഷങ്ങൾ. പ്രിയതരമായ സ്വപ്നങ്ങൾക്കെന്നതുപോലെ അരുണാഭമായ ആ ഓർമകൾക്കും കാവ്യസുഗന്ധം.

കവിയായി, അധ്യാപകനായി, ഗാനരചയിതാവായി, ഭാഷാഗവേഷകനായി മലയാളമനസിന്‍റെ അക്ഷരമുറ്റങ്ങളിൽ ബോധനിലാവിന്‍റെ  തണൽമരമായ ഒഎൻവി. ഒഎൻവി മലയാളിയുടെ ജീവിതപരിസരങ്ങളിൽ കോറിയിട്ട അനുഭവങ്ങളുടെ ’തോന്ന്യാക്ഷര’ങ്ങളിലൂടെ ഒരു യാത്ര.




കവിതയുടെ ഉപ്പുതേടി

തുടക്കം മുന്നോട്ട് എന്ന കവിതയിൽ, 1946ൽ. മനുഷ്യജീവിതങ്ങളുടെ കണ്ണീർ വറ്റുകളിൽ കവിതയുടെ ഉപ്പുണ്ടെന്ന തിരിച്ചറിവിൽ പിന്നെ ഏഴു പതിറ്റാണ്ടുകൾ. "ദാഹിക്കുന്ന പാനപാത്ര’വുമായി ആസ്വാദക മനസുകളിലേക്ക്. പിന്നെ, ഏകാന്തനൊന്പരം ജ്വലിക്കുന്ന "നീലക്കണ്ണുക’ളും ബാല്യസ്മരണകളുടെ "മയിൽപ്പീലി’ത്തുണ്ടുകളും "വളപ്പൊട്ടു’കളും. മാനവികതയുടെ അക്ഷരങ്ങൾ ഇനിയും "സ്നേഹിച്ചു തീരാത്തവർ’ക്കു നല്കി. ഏകാന്തതയുടെ തടവറയിൽ സ്വാതന്ത്ര്യം സ്വപ്നം കണ്ടവരുടെ വിമോചനഗീതമായി. "സൗരമണ്ഡലപ്പെരുവഴിയിലൂടെ മാനഭംഗത്തിന്‍റെ മാറാപ്പുമായി നീങ്ങുന്ന’ ഭൂമിക്കായി ആത്മശാന്തിയുടെ അമരഗീതമായി. "ഉജ്ജയിനി’കളിൽ കാളിദാസകൃതികളുടെ ഹൃദയം തേടി. കൈരളിക്കു കാവ്യസുഗന്ധം പകർന്ന ഏഴു പതിറ്റാണ്ടുകൾ. കക്കാടിനും സുഗതകുമാരിക്കും അയ്യപ്പപ്പണിക്കർക്കും വിഷ്ണുനാരായണൻ നന്പൂതിരിക്കുമൊപ്പം കവിതയുടെ വഴികളിൽ പ്രകൃതിയെ പ്രണയിച്ചു. അക്ഷരവഴികളിൽ സൗഹൃദത്തണലായി ഒഎൻവി.

വിപ്ലവചിന്ത ജ്വലിപ്പിച്ച്..

ഇന്ത്യൻ സംസ്കൃതിയുടെ മഹത്തായ പൈതൃകത്തെ ഹൃദയത്തോടു ചേർക്കുന്പോഴും അണയാത്ത വിപ്ലവചിന്ത കവിതകളിൽ ജ്വലിപ്പിച്ചു. സമൂഹത്തിന്‍റെ  പുറമ്പോക്കുകളിൽ ഒറ്റപ്പെടുന്നവരുടെ നിസഹായതയും നെടുവീർപ്പുകളും കവിതയ്ക്കു ഭാവവും താളവും ജീവനുമായി. ജനതയുടെ പിന്തുണയുളള ജനകീയ കവിയായി ഒഎൻവി. പാരന്പര്യത്തിന്‍റെ ഈണവും മണ്ണിന്‍റെ മനം തുടിക്കുന്ന താളവും കവിതയെ ജനകീയമാക്കി.



താൻ കമ്യൂണിസ്റ്റാണെന്ന സത്യം ചെറിയ ലാഭങ്ങൾക്കു വേണ്ടി മറക്കാ‌ൻ കവി തയാറായില്ല. പൈതൃകത്തെ വിസ്മരിക്കാതെ പുതുമയുടെ കൈപിടിച്ചു. ജീവിതത്തിന്‍റെ താളുകളിൽ കണ്ണുനീരിന്‍റെ "ഉപ്പു’ വിതറിയ അക്ഷരങ്ങളെ നിസ്വനും പ്രമാണിയും പണ്ഡിതനും പാമരനും ഒന്നുപോലെ തിരിച്ചറിഞ്ഞു.

സ്നേഹത്തിന്‍റെ ഉറവകൾ...

സ്നേഹത്തെക്കുറിച്ച് അത്രമേൽ പാടിയിട്ടുണ്ടാവുക കവികളായിരിക്കാം. കുമാരനാശാനു ശേഷം സ്നേഹത്തിന്‍റെ ആഴവും പരപ്പും അറിഞ്ഞുപാടിയത് ഒഎൻവിയാണ്. അമ്മയുടെ സ്നേഹം. പെങ്ങളുടെ സ്നേഹം. ഭൂമിയുടെ സ്നേഹം. സൂര്യനോടുളള സ്നേഹം, പ്രപഞ്ചത്തോടുളള സ്നേഹം. പൂവിന്‍റെ സ്നേഹം. കുഞ്ഞേടത്തിയുടെ സ്നേഹം. സ്നേഹത്തിന്‍റെ നിറവും ഗന്ധവും നൊന്പരവും നിറഞ്ഞു തുളുന്പിയ ഗീതങ്ങൾ. സ്നേഹത്തിന്‍റെ ഉറവ വറ്റാത്ത അമ്മ മനസു പോലെ ഒഎൻവി കവിതകൾ മാറിയ കാലത്തിലും കാഴ്ചപ്പാടുകളിലും മനുഷ്യത്വത്തിന്‍റെ ആർദ്രയാകുന്നു.



ആശ്വാസത്തിന്‍റെ പാഥേയം ‍

സ്നേഹത്തെക്കുറിച്ചു പാടുന്പോഴും സാമൂഹികചിന്തകളുടെ "അഗ്നിശലഭ’ങ്ങളെ മലയാളമനസിനു സമ്മാനിക്കാൻ കവി മറന്നില്ല. പൊന്നരിവാളന്പിളിയിൽ കണ്ണെറിയുന്ന കവിമനസു തന്നെയാണ് ഭൂമിയുടെ നൊന്പരങ്ങളിൽ രോഷം പൂണ്ടു സൂര്യൻ മനുഷ്യനു നേരേ അഗ്നി വർഷിക്കുന്നതിനെക്കുറിച്ചു പാടുന്നതും. പ്രണയവും ദൈന്യവും ആത്മരോഷവും അക്ഷരജന്മമെടുക്കുന്നു. ജീവിതമരൂഭൂമിയിൽ സ്നേഹത്തിന്‍റെ ഒരു തുളളി വെളിച്ചം തേടുന്നവർക്ക് ഒഎൻവി കവിതകൾ ആശ്വാസത്തിെന്‍റെ "പാഥേയ’മാകുന്നു.

കവിതയുടെ കസവു തുന്നിയ ഗാനം

കെപിഎസിയും ദേവരാജൻ മാസ്റ്ററുമാണ് കവിയെ ഗാനരചയിതാവാക്കിയത്. കവിതകൾക്കൊപ്പമോ അതിലധികമോ മലയാളിയെ സ്വാധീനിച്ചത് ഗാനങ്ങളായിരുന്നു. തുഞ്ചൻ പറന്പിലെ തത്തയെ സ്നേഹിച്ച കവി നാടകങ്ങൾക്കും ചലച്ചിത്രങ്ങൾക്കുമായി ആയിരക്കണക്കിനു ഗാനങ്ങളെഴുതി. ഗാനത്തിൽ കവിതയുടെ കസവു തുന്നിയ രചനാശൈലി. ഗാനാത്മകതയും ഭാവസൗന്ദര്യവും ചമയങ്ങളായി. അർത്ഥസുന്ദരവും സന്ദർഭോചിതവുമായ വരികൾ ചലച്ചിത്രഗാനങ്ങൾക്കു ക്ലാസിക് ടച്ച് നല്കി.




കല്പനകളുടെ ഇന്ദ്രനീലിമകൾ

"ഒരു ദലം മാത്രം വിടർന്ന ചെന്പകമുകുളമായി മുന്നിൽ വരുന്ന പ്രണയിനി. മാണിക്യവീണയുമായി മനസിന്‍റെ താമരപ്പൂവിലുറങ്ങുന്നവൾ. വാതിൽപ്പഴുതിലൂടെ കുങ്കുമം വാരിവിതറുന്ന ത്രിസന്ധ്യ. ഒരു നറുപുഷ്പമായ് എൻ നേർക്കു നീളുന്ന മിഴിമുന. പൊന്നുഷസെന്നും നീരാടുവാനെത്തുന്ന സൗന്ദര്യതീർഥം. ആരെയും ഭാവഗായകനാക്കുന്ന ആത്മസൗന്ദര്യം. കാതിൽ വെളളിച്ചിറ്റു ചാർത്തുന്ന കാട്ടുമുല്ലപ്പെണ്ണ്. മഞ്ഞൾപ്രസാദവും നെറ്റിയിൽ ചാർത്തി മഞ്ഞക്കുറിമുണ്ടു ചുറ്റിനിൽക്കുന്ന ഓണപ്പൂവ്. ചായം ചാലിച്ചു ചിത്രം വരയ്ക്കുന്ന ചൈത്രം. ചെന്പകപുഷ്പസുവാസിത യാമം. ഇന്ദുപുഷ്പം ചൂടി നിൽക്കുന്ന രാത്രി. ഇന്ദ്രനീലിമയോലുന്ന മിഴിപ്പൊയ്കകൾ. ഹൃദയത്തിൻ മധുപാത്രം, ചെന്താർനേർ മുഖീ... സ്വതന്ത്രവും അതിശയോക്തി കലരാത്തതും ഗൃഹാതുരത്വം ധ്വനിപ്പിക്കുന്നതുമായ ഇത്തരം കല്പനകൾ മനസുകളിൽ അനുഭൂതിയുടെ കൈവളകൾ ചാർത്തി.



ദേവരാജൻ മാസ്റ്ററും ദക്ഷിണാമൂർത്തി സ്വാമിയും ബാബുരാജും രാഘവൻ മാസ്റ്ററും സലിൻ ചൗധരിയും ബോംബെ രവിയും ഇളയരാജയും എം.ബി.എസും രവീന്ദ്രനും എം.ജി. രാധാകൃഷ്ണനും ശ്യാമും ജോൺസണും വിദ്യാധരൻ മാസ്റ്ററും ആർ. സോമശേഖരനും എം. ജയചന്ദ്രനുമെല്ലാം കവിയുടെ കല്പനകൾക്ക് ഈണത്തിന്‍റെ ചിറകഴകു നല്കി.



വികാരഗന്ധമുളള ലളിതഗാനങ്ങൾ

ആകാശവാണിയിലൂടെയും ദൂരദർശനിലൂടെയും നാം അനുഭവിച്ചറിഞ്ഞ എത്രയോ ലളിതഗാനങ്ങൾ... ഒഎൻവിയിൽ നിന്നു മലയാളത്തിനു സ്വന്തമായ വികാരഗന്ധമുളള അക്ഷരങ്ങൾ. തലമുറകൾ കടന്ന് ഇന്നും മനസിന്‍റെ തപോവനത്തിൽ ശാലീനതയുടെ പ്രഭാപൂരമായ് നിറയുന്ന ലളിതഗാനങ്ങൾ. "ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ, എന്നോമലുറക്കമായ് ഉണർത്തരുതേ’ എന്ന ഭാവസുന്ദരഗാനം ദൂരദർശനിലൂടെ ദേവരാജൻ മാസ്റ്ററുടെ ഈണത്തിൽ പി.ജയചന്ദ്രന്‍റെ ശബ്ദത്തിൽ ഒരായിരം തവണയെങ്കിലും മലയാളിയുടെ കിനാവുകളെ തഴുകിയിട്ടുണ്ടാവണം.



പ്രതീക്ഷകളുടെ കവി

ചെന്പകപ്പൂക്കളെ സ്നേഹിക്കുന്ന കവി. കേവലസ്നേഹത്തെ അറിഞ്ഞുപാടുന്ന ഭാവഗായകൻ. പുന്നെല്ലിെന്‍റെ കതിരും പൂത്തുന്പിയും പൂവും പനിനീരും നിളയും പൂന്തിങ്കളും ഓണവും കാണാക്കുയിലും കണ്ണാന്തളിയും വിഷുപ്പക്ഷിയും കവിക്ക് അദ്ഭുതവും ആഹ്ളാദവും പകരുന്നു. പൂവിനെക്കുറിച്ച് എത്രയേറെ പാടി. പാട്ടുകളൊക്കെയും തേൻ കിനിയുന്ന പൂവുകളായി ഓർമച്ചില്ലയിൽ വിടർന്നു തന്നെ നില്ക്കുന്നു. സ്നേഹവും ഭൂമിയും അമ്മയും പ്രകൃതിയും ഭാഷയും കവിതക്ക് അഭയത്തിന്‍റെ മടിത്തട്ടാകുന്നു. പൂക്കാലത്തിനായി പ്രതീക്ഷയോടെ കാലത്തിനൊപ്പം കാത്തിരിക്കുന്ന കവിയാണ് ഒഎൻവി.



"കേവലസ്നേഹമായ് അറിയുന്നു ഞാൻ...’

ഒഎൻവിയെക്കുറിച്ച് അറിയാൻ ഇനിയുമേറെ; പറയാൻ അതിലുമേറെ. കവി തന്‍റെ ഹൃദയത്തെ അനുഭൂതിയുടെ താമരനൂലുകൊണ്ടു വായനക്കാരന്‍റെ ഹൃദയത്തിൽ കൊരുത്തിരിക്കുന്നു. ആ തൂലികയിൽ നിന്നൊഴുകിയ അക്ഷരങ്ങൾ മലയാളിയെ ഒരു വട്ടം കൂടി ’ഓർമകളുടെ തിരുമുറ്റ’ത്തെത്തിക്കുന്നു. ധ്യാനശാന്തതയിലെന്നപോലെ, ഉൾപ്രപഞ്ചത്തിന്‍റെ സീമ വിശാലമാക്കുന്ന ഏകലോകഭാവന മനസുകളിൽ വിടരുന്നു. കേവലമർതൃഭാഷയുടെ സൗന്ദര്യം ജ്ഞാനപീഠശോഭിതമായപ്പോഴും കവി വിനയത്തിന്‍റെ മുല്ലവളളിയായി.



"ആത്മാവിൽ മുട്ടി വിളിച്ചതു പോലെ’ മലയാളി വീണ്ടും കാതോർത്തു നിൽക്കുന്നു, കേൾക്കാത്ത പാട്ടിന്‍റെ "സ്വരവർണരാജികൾ’ക്കായ്...പ്രിയ ഭാവഗായകാ, ഇനിയൊന്നു പാടൂ...’കാതിൽ തേൻമഴയായ്...’



ടി.ജി.ബൈജുനാഥ്