ഈജിപ്ഷ്യൻ തീരക്കടലിൽ അഭയാർഥി ബോട്ട് മുങ്ങി 29 മരണം
ഈജിപ്ഷ്യൻ തീരക്കടലിൽ അഭയാർഥി ബോട്ട് മുങ്ങി 29 മരണം
Wednesday, September 21, 2016 12:25 PM IST
കയ്റോ: മെഡിറ്ററേനിയൻ കടലിൽ അഭയാർഥിബോട്ട് മുങ്ങി 29 പേർ മരിച്ചു. 600പേർ കയറിയ ബോട്ട് ഈജിപ്തിലെ കാഫർ അൽ ഷേക്ക് മേഖലയിലാണു മുങ്ങിയത്. ഈജിപ്ത്, സുഡാൻ, സിറിയ എന്നിവിടങ്ങളിൽനിന്നും വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുമുള്ള അഭയാർഥികളാണു ബോട്ടിലുണ്ടായിരുന്നത്. ബോട്ട് ഇറ്റലിക്കു പോയതാണെന്നു കരുതുന്നു.

18 പുരുഷന്മാരും പത്തു സ്ത്രീകളും ഒരു കുട്ടിയും മരിച്ചതായി ഇതിനകം സ്‌ഥിരീകരിച്ചു. ഏതാനും പേരെ കാണാതായിട്ടുണ്ട്. 155 പേരെ രക്ഷപ്പെടുത്തിയതായി ഒരു ഈജിപ്ഷ്യൻ ഉദ്യോഗസ്‌ഥൻ അറിയിച്ചു. അനുവദിച്ചിട്ടുള്ളതിലും കൂടുതൽ ആളുകളെ കയറ്റിയതാണ് ബോട്ട്മറിയാൻ കാരണമെന്ന് ഒരുദ്യോഗസ്‌ഥൻ പറഞ്ഞു. രക്ഷാ പ്രവർത്തനം തുടരുകയാണ്.

ബാൾക്കൻ റൂട്ട് അടഞ്ഞതിനെത്തുടർന്ന് യൂറോപ്പിലേക്കുള്ള അഭയാർഥികൾ ഈജിപ്തിലും ലിബിയയിലും എത്തിയാണ് ഇപ്പോൾ ബോട്ടിൽ കയറുന്നത്. യൂറോപ്പിലേക്കുള്ള അഭയാർഥി പ്രവാഹം നിർത്താൻ തുർക്കി യൂറോപ്പുമായി കരാറുണ്ടാക്കിയിട്ടുണ്ട്.

ലിബിയൻ, ഈജിപ്ഷ്യൻ തീരത്തുനിന്ന് നിയമവിരുദ്ധമായി ഇറ്റലിയിലേക്ക് ആളുകളെ കടത്തുന്ന നിരവധി സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.