ആനകളിൽനിന്ന് ആറു മീറ്റർ അകലം പാലിക്കണമെന്ന കോടതി ഉത്തരവിന്റെ മറപിടിച്ചു കടുത്ത നിയന്ത്രണങ്ങളാണു പൂരദിനത്തിൽ പോലീസ് ഏർപ്പെടുത്തിയത്. സ്വരാജ് റൗണ്ടിലേക്കുള്ള ഇടവഴികളും പോലീസ് ബാരിക്കേഡുകൾ വച്ച് അടച്ചു. ഇതു പൂരം പ്രദർശനം കാണാനെത്തിയവർക്കു ബുദ്ധിമുട്ടായി.
പ്രദർശനകമ്മിറ്റിക്ക് 35 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്നാണു റിപ്പോർട്ട്. അനുമതിയുണ്ടായിട്ടും സ്റ്റാളുകളും ടിക്കറ്റ് കൗണ്ടറുകളും നേരത്തേ പൂട്ടിച്ചു. സാന്പിൾ വെടിക്കെട്ടു നടന്ന ദിവസവും ഒരുസംഘം പോലീസുകാർ രാത്രി പത്തിനെത്തി സ്റ്റാളുകൾ പൂട്ടിച്ചു. 11 വരെ പ്രവർത്തിക്കാൻ അനുമതിയുണ്ടെന്നു ദേവസ്വങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും പോലീസുകാർ വഴങ്ങിയില്ല. പൂരദിനത്തിൽ രാത്രി 12 വരെ സ്റ്റാളുകൾ പ്രവർത്തിക്കാൻ കളക്ടറും മന്ത്രിമാരും അനുമതി നൽകിയിരുന്നു.
എന്നാൽ, വൈകിട്ട് ആറിനു സ്റ്റാളുകൾ പോലീസ് അടപ്പിച്ചു. കമ്മീഷണറുടെ പ്രത്യേക നിർദേശത്തെത്തുടർന്നായിരുന്നു നടപടിയെന്നാണു വിശദീകരണം. പൂരദിവസം മാത്രം 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും പോലീസുകാർക്കായി ദേവസ്വങ്ങൾ 45 ലക്ഷം ചെലവിടുന്പോഴാണ് ഈ നടപടിയെന്നും പ്രദർശനകമ്മിറ്റി ചൂണ്ടിക്കാട്ടി.