റോഡ് ഉപരോധിച്ചവര്‍ പോലീസ് സാന്നിധ്യത്തില്‍ വൈദികനെ മര്‍ദിച്ചു
Wednesday, August 5, 2015 12:29 AM IST
തൊടുപുഴ: തകര്‍ന്ന റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ടു റോഡ് ഉപരോധിച്ച സിപിഎം പ്രവര്‍ത്തകര്‍ പോലീസ് സാന്നിധ്യത്തില്‍ വൈദികനെ മര്‍ദിച്ചു. പരിക്കേറ്റ ചിലവ് ക്രിസ്തുരാജാ പള്ളി വികാരി ഫാ. മാത്യു കുന്നപ്പിള്ളിയെ തൊടുപുഴ താലൂക്ക് ആശുപത്രിയിലും തുടര്‍ന്നു മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പതിനൊന്നോടെ തൊടുപുഴയ്ക്കു സമീപം കുമ്മംകല്ലിലാണ് സംഭവം.

തൊടുപുഴയില്‍ ഐഇഎല്‍റ്റിഎസ് പഠനം കഴിഞ്ഞു ബൈക്കില്‍ ചിലവ് പള്ളിയിലേക്കു പോകുകയായിരുന്നു ഫാ. മാത്യു കുന്നപ്പിള്ളി. കുമ്മംകല്ലില്‍ എത്തിയപ്പോള്‍ റോഡ് ഉപരോധിക്കുകയായിരുന്ന സിപിഎം പ്രവര്‍ത്തകരോട് വഴിയിലൂടെ കടത്തി വിടണമെന്നു ആവശ്യപ്പെട്ടപ്പോള്‍ സമരം കഴിഞ്ഞേ കടത്തിവിടുകയുള്ളൂവെന്നു പ്രവര്‍ത്തകര്‍ പറഞ്ഞു. ഈ സമയം സിപിഎം തൊടുപുഴ ഏരിയാ സെക്രട്ടറി റ്റി.ആര്‍ സോമന്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു. വൈദികനെ അറിയാവുന്ന ചിലപ്രവര്‍ത്തകര്‍ മറ്റൊരു വഴിയെ പോകാന്‍ നിര്‍േദശിച്ചു. ഈ സമയം അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരോട് ഗതാഗതം തടസപ്പെടുത്തിയുള്ള സമരം നിയമവിരുദ്ധമല്ലേ എന്നു വൈദികന്‍ ചോദിച്ചു.


നിയമവിരുദ്ധമാണെന്നും തെളിവുണ്െടങ്കില്‍ മാത്രമേ നടപടി സ്വീകരിക്കാനാവൂവെന്നും പോലീസ് പറഞ്ഞു. ഈ സമയം വൈദികന്‍ മൊബൈല്‍ ഫോണില്‍ ഉപരോധസമരം നടത്തുന്നവരുടെ ചിത്രം എടുത്തു. ഇതില്‍ ക്ഷുഭിതരായ പതിനഞ്ചോളം പേര്‍ വൈദികനെ ഒരു വ്യാപാര സ്ഥാപനത്തിന്റെ ഇടയിലേക്കു വലിച്ചുകൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. വൈദികനാണെന്ന് പറഞ്ഞിട്ടും മര്‍ദനം തുടര്‍ന്നതായി ഫാ. മാത്യു കുന്നപ്പിള്ളി പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

മര്‍ദനം നടക്കുമ്പോഴും പോലീസ് കാഴ്ചക്കാരുടെ റോളിലായിരുന്നെന്ന് ആരോപണമുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വൈദികനെ കോതമംഗലം രൂപതാ വികാരി ജനറാള്‍ മോണ്‍.ജോര്‍ജ് ഓലിയപ്പുറം, വൈദികര്‍, വിവിധ രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. സംഭവുമായി ബന്ധപ്പെട്ടു ഡിവൈഎഫ്ഐ-സിപിഎം പ്രവര്‍ത്തകരായ നാല് പേരെ അറസ്റു ചെയ്തു. കുമ്മംകല്ല് സ്വദേശികളായ ഷാന്‍, ഷാജി, പ്രവീണ്‍ വാസു, ഷാജി എന്നിവരാണ് പിടിയിലായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.