പിതാവിന്റെ വഴിയിലൂടെ നടന്ന് രാജ്യത്തെ ഏറ്റവും ശ്രദ്ധേയയായ ബേസ് ഗിറ്റാറിസ്റ്റായി മാറിയ പെണ്‍കുട്ടി. ഉസ്താദ് സക്കീര്‍ ഹുസൈന്, എ.ആര്. റഹ്മാന് തുടങ്ങിയ അതികായന്മാര്പോലും അവളുടെ ഗിറ്റാറിന്റെ ആരാധകര്‍. അതില്കൂടുതല് എന്തുപറയണം മോഹിനിയെക്കുറിച്ച്! ഇപ്പോഴിതാ അമേരിക്കന്‍ ഗായിക വില്ലോ സ്മിത്തിന്റെ ബാന്‍ഡില്‍ മോഹിനി ഡേയുടെ ഗിറ്റാര്‍ ശബ്ദിക്കുന്നു...
മോഹിനി ഡേ- രാജ്യത്തെ ഏറ്റവും പ്രഗത്ഭയായ, ഏറ്റവും പ്രായംകുറഞ്ഞ വനിതാ ബേസ് ഗിറ്റാറിസ്റ്റ്. അവളെങ്ങനെയാണ് ആ സ്ഥാനം നേടിയത്? ആ ചോദ്യത്തിനുത്തരം മോഹിനിയുടെ അനുജത്തിയും ഗിറ്റാറിസ്റ്റുമായ ഇഷാനി ഡേ പറയും: ചേച്ചിയുടെ ജീവിതത്തെ മൂന്നേമൂന്നു വാക്കുകളില്‍ ചുരുക്കിപ്പറയാം- മ്യൂസിക്, മ്യൂസിക് മ്യൂസിക്!
ആ ഗിറ്റാര്‍!
മുംബൈയില്‍ 1996 ജൂലൈ 20ന് മോഹിനി ജനിക്കുമ്പോള്‍ മാതാപിതാക്കളായ സുജോയ് ഡേയും റോമിയയും ജീവിതത്തിലെ പ്രയാസകാലത്തായിരുന്നു. ലക്ഷ്മികാന്ത്-പ്യാരേലാല്‍ ഉള്‍പ്പെടെയുള്ള സംഗീതസംവിധായകര്‍ക്കു വേണ്ടി വായിച്ചിരുന്ന ബേസ് ഗിറ്റാറിസ്റ്റായിരുന്നു സുജോയ്. റോമിയ ഹിന്ദുസ്ഥാനി ഗായിക. അവസരങ്ങള്‍ കുറവായിരുന്നതിനാല്‍ ജീവിതം അത്ര ലളിതസുന്ദരമായിരുന്നില്ല. എങ്കിലും സുജോയ് മോഹിനിയിലെ സംഗീതജ്ഞയെ കണ്ടെത്തി.
അതൊരു കൗതുകകരമായ തുടക്കമായിരുന്നു. ഒരുദിവസം സുജോയ് വീട്ടിലിരുന്നു ബേസ് ഗിറ്റാര്‍ പതിയെ വായിക്കുന്നു. അത് ഒരു പ്രോസസറിലേക്കും ഹെഡ്ഫോണിലേക്കും കണക്ട് ചെയ്തിട്ടുണ്ട്. കഷ്ടിച്ചു മൂന്നു വയസുള്ള മോഹിനിയുടെ ചെവിയില്‍ ആ ഹെഡ്ഫോണ് വച്ചുകൊടുത്തു സുജോയ്. ഗിറ്റാര്‍ വായനയുടെ താളത്തിനനുസരിച്ച് അവള് നിലത്തു താളംപിടിക്കുന്നതാണ് പിന്നെ അദ്ദേഹം കണ്ടത്.
രാജ്യത്തുതന്നെ അക്കാലത്തു ബേസ് ഗിറ്റാറിസ്റ്റുകളായ പെണ്‍കുട്ടികളില്ല. എന്നാല്‍പ്പിന്നെ എന്തുകൊണ്ട് ഇവളെ പഠിപ്പിച്ചുകൂടാ എന്നായിരുന്നു എന്റെ ചിന്ത- പിന്നീടൊരിക്കല്‍ സുജോയ് ഡേ ഓര്‍മിച്ചതിങ്ങനെ.
അങ്ങനെ അവളെ കൂടുതല്‍ സംഗീതം കേള്പ്പിച്ചുതുടങ്ങി. വീട്ടില്‍ത്തന്നെയുണ്ടായിരുന്ന മരത്തടികള്‍കൊണ്ട് ഒരു കുഞ്ഞു ബേസ് ഗിറ്റാറുണ്ടാക്കി സുജോയ് അവള്‍ക്കുകൊടുത്തു. അതു വായിച്ചു പരിശീലിച്ചുതുടങ്ങി. വായിക്കുന്നതു വീഡിയോയില്‍ പകര്‍ത്തി അവളെ കാണിച്ചുകൊണ്ടിരുന്നു. അവളുടെ ഉത്സാഹം കൂടിവന്നു.
പത്താം വയസിലാണ് അവള്‍ക്കൊരു ഫെന്‍ഡര്‍ ജാസ് ബേസ് ഗിറ്റാര്‍ സ്വന്തമായി ലഭിക്കുന്നത്. പിതാവിനൊപ്പം റിക്കാര്ഡിംഗുകള്ക്ക് സ്റ്റുഡിയോകളില്‍ പോകാറുള്ള അവള്‍ക്ക് ആദ്യം അവസരം ലഭിച്ചത് ഒരു ഭക്തിഗാന ആല്‍ബത്തിലായിരുന്നു. സുജോയ്യുടെ പ്രോത്സാഹനത്തില്‍ അവള് ഭംഗിയായി വായിച്ചു. സംഗീതസംവിധായകന് അവളുടെ പ്രകടനത്തില്‍ തൃപ്തനായിരുന്നു. സുജോയ് ഡേ കഴിഞ്ഞ വര്‍ഷം അന്തരിച്ചു.
ബഡാ ബൂം!
ഡ്രമ്മറും മ്യൂസിക് അറേഞ്ചറും പ്രൊഡ്യൂസറുമെല്ലാമായ രഞ്ജിത് ബാരോട്ടാണ് മോഹിനിയെ മുഖ്യധാരയില്‍ നിലയുറപ്പിക്കുന്നതിനു സഹായിച്ചത്. പിതാവിന്റെ സുഹൃത്തുകൂടിയായ അദ്ദേഹത്തെ ആദ്യ കേള്‍വിയില്‍ത്തന്നെ മോഹിനിയുടെ ഗിറ്റാര്‍ വിസ്മയിപ്പിച്ചു. ലൈവ് പരിപാടികളില്‍നിന്നു വര്‍ഷങ്ങളായി മാറിനില്‍ക്കുകയായിരുന്ന ബാരോട്ട് മോഹിനിക്കൊപ്പം വേദികളിലെത്തി. തന്റെ ആദ്യ ആല്‍ബമായ ബഡാ ബൂമില് മോഹിനിക്ക് അവസരവും നല്കി. 2010ലായിരുന്നു ഇത്.
അതോടെ മുംബൈയില്‍ ലൈവ് വേദികളില്‍ മോഹിനി ഡേ പതിവു സാന്നിധ്യമായി. പതിമൂന്നു വയസിനിടെ പ്രഗല്ഭ സംഗീതജ്ഞരായ ലൂയിസ് ബാങ്ക്സ്, ഉസ്താദ് സക്കീര്‍ ഹുസൈന്, കാള്‍ പീറ്റേഴ്സ്, നിലാദ്രി കുമാര്‍, ജോ അല്‍വാരെസ് തുടങ്ങിയവര്‍ക്കെല്ലാം ഒപ്പം വായിച്ചു. ഗായിക ശ്രേയാ ഘോഷാലിന്റെ പ്രിയപ്പെട്ട ബേസിസ്റ്റ് ആയി.
എ.ആര്. റഹ്മാന്!
മുംബൈയിലെ നിര്‍വാണ സ്റ്റുഡിയോയില്‍ എ.ആര്. റഹ്മാനുവേണ്ടി ആദ്യമായി വായിച്ച കഥ മോഹിനിയുടെ വാക്കുകളില്‍: ഒരിക്കല്‍ ഒരു റിക്കാര്‍ഡിംഗിനു ചെന്നപ്പോഴാണ് അത് എ.ആറിന്റെ (റഹ്മാന്റെ) പാട്ടിനു വേണ്ടിയാണെന്ന് അറിയുന്നത്. എനിക്കന്ന് സിനിമാപ്പാട്ടുകളെക്കുറിച്ചു വലിയ അറിവില്ല. സിനിമകള്‍ കാണാറില്ല. ഒഴിവു സമയം കിട്ടിയാല്‍ കിടന്നുറങ്ങുകയാണ് പതിവ്. എ.ആര്. വലിയ ആളാണ് എന്നറിയാം, പക്ഷേ, എത്ര വലിയ ആളാണെന്ന് അറിയില്ലായിരുന്നു.
അന്നു രാത്രി അച്ഛനോടു പറഞ്ഞു, ഞാന്‍ എ.ആറിന്റെ പാട്ടിനു വേണ്ടി വായിച്ചുഎന്ന്. ഹമ്മ ഹമ്മ, ഓ ഹംദം സുനിയോ രേ തുടങ്ങിയ പാട്ടുകള്‍ എ.ആറിന്റേതാണെന്ന് ഞാന്‍ ഗൂഗിളില്‍നിന്നാണ് മനസിലാക്കിയത്.
പക്ഷേ, റിക്കാര്‍ഡിംഗിന്റെ പിറ്റേന്നു റഹ്മാന്റെ ഫോണ്‍ കോള്‍ മോഹിനിയെ ഞെട്ടിച്ചു. കോക്ക് സ്റ്റുഡിയോയ്ക്കുവേണ്ടി തന്റെ ബാന്‍ഡിനൊപ്പം ചേരാമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം!
പൊതുവേ മൃദുഭാഷിയും അഭിനന്ദനങ്ങള്‍ക്കു പിശുക്കുമുള്ളയാളുമാണ് റഹ്മാന്. ആദ്യം കണ്ടപ്പോള്‍ ഒരു നേരിയ ചിരി മാത്രമാണ് മോഹിനിക്കു കിട്ടിയത്. പക്ഷേ, പിന്നീട് ഒരു സത്യമറിഞ്ഞപ്പോള്‍ മോഹിനി വീണ്ടും ഞെട്ടി- പ്രശസ്ത ഓസ്ട്രേലിയന്‍ ബേസിസ്റ്റും ഗായകനുമായ ടാല് വില്ക്കന്ഫീല്ഡിനെയാണ് റഹ്മാന് തന്റെ ബാന്‍ഡിനുവേണ്ടി ഉദ്ദേശിച്ചിരുന്നത്. മോഹിനിയുടെ വായന കേട്ടതോടെ തീരുമാനം മാറ്റുകയായിരുന്നു.
അതാണ് തനിക്കു കിട്ടിയ ഏറ്റവും വലിയ കോംപ്ലിമെന്റെന്നു പറയും മോഹിനി. റഹ്മാന്റെ ബാന്‍ഡിലൂടെയാണ് മോഹിനി ഡേ എന്ന ബേസ് ഗിറ്റാറിസ്റ്റ് താരപദവിയിലേക്ക് ഉയര്‍ന്നത്. രാജ്യത്തെ എന്നല്ല, ലോകത്തെതന്നെ വനിതാ ബേസ് ഗിറ്റാറിസ്റ്റുകളില്‍ ഏറ്റവും മുന്‍നിരയിലാണിപ്പോള്‍ മോഹിനി ഡേ.
പന്ത്രണ്ടാം ക്ലാസിലെ ബോര്‍ഡ് പരീക്ഷയുടെ തലേന്നു ചെന്നൈയില്‍ റഹ്മാന്റെ സ്റ്റുഡിയോയില്‍ റിക്കാര്ഡിംഗിലാണ് മോഹിനി. പൊതുവേ രാത്രികളില്‍ ജോലി ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ ശീലം. പുലർച്ചെ നാലായി. റഹ്മാന് ചോദിച്ചു- ഒരു പാട്ടുകൂടി ഇപ്പോള്‍ തീര്‍ക്കാമോ? മോഹിനിയുടെ ഉത്തരം ഇങ്ങനെ: സോറി, എനിക്കു പരീക്ഷ എഴുതണം! മുംബൈയില്‍ രാവിലെ വിമാനമിറങ്ങി നേരേ പോയതു പരീക്ഷാ ഹാളിലേക്കായിരുന്നു.
എന്നെ വളര്‍ത്തിക്കൊണ്ടുവന്ന സാഹചര്യങ്ങള്‍ അനുഗൃഹീതമായിരുന്നു. ജീവിതോപാധിയായി ആശ്രയിക്കാന്‍ പ്രയാസമുള്ള ഒരു ഉപകരണമാണ് ബേസ് ഗിറ്റാര്‍. ഇപ്പോള്‍ പലരെയും ഇതു പ്രചോദിപ്പിക്കുന്നുവെന്നത് വലിയ കാര്യമാണ്- ഇരുപത്തെട്ടുകാരിയായ മോഹിനി പറയുന്നു.
ഒട്ടേറെ പ്രശസ്തര്‍ക്കൊപ്പം ഫ്യൂഷനുകള്‍ ചെയ്തിട്ടുള്ള മോഹിനി ഡേ ഇപ്പോള്‍ ഗായിക വില്ലോ സ്മിത്തിന്റെ ബാന്‍ഡിനുവേണ്ടി ഗിറ്റാറെടുത്തിരിക്കുന്നു. ആദ്യ ആല്‍ബം ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് റിലീസ് ചെയ്തു. ഇന്ത്യന്‍ സംസ്കാരത്തോടും സംഗീതത്തോടും ഏറെ പ്രിയമുള്ള വില്ലോയോടൊപ്പം ചെയ്യാനിരിക്കുന്ന പ്രോജക്ടുകളുടെ ആവേശത്തിലാണ് മോഹിനിയിപ്പോള്.
ഹരിപ്രസാദ്