പത്തനംതിട്ട: പത്തനംതിട്ട എന്ന പേരിൽ ഒരു ലോക്സഭാ മണ്ഡലമുണ്ടെങ്കിലും ഇതേ പേരിൽ ഒരു നിയമസഭാ മണ്ഡലം ഇല്ലാത്ത ജില്ല കൂടിയാണ് പത്തനംതിട്ട. ജില്ലകളുടെ പേരിൽ ലോക്സഭാ മണ്ഡലമുണ്ടായിട്ടും നിയമസഭാ മണ്ഡലം ഇല്ലാത്തത് പത്തനംതിട്ട കൂടാതെ വയനാട് മാത്രമാണ്.
പത്തനംതിട്ട എന്ന പേരിൽ തന്നെ ഒരു മണ്ഡലം മുന്പുണ്ടായിരുന്നു. 2009ലെ മണ്ഡല പുനർവിഭജനത്തോടെ ഈ മണ്ഡലത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ആറന്മുള മണ്ഡലത്തിനൊപ്പം ചേർത്തു. ഇതോടെ പഴയ ആറന്മുളയും പത്തനംതിട്ടയും തിരുവല്ലയുടെ ചില ഭാഗങ്ങളുമെല്ലാം കൂടി ചേർത്ത് വിസ്തൃതിയിലും വോട്ടർമാരുടെ എണ്ണത്തിലും ആറന്മുള മുന്നിലെത്തി.
സംസ്ഥാനത്തു തന്നെ ഏറ്റവുമധികം വോട്ടർമാരുള്ള മണ്ഡലമാണ് ആറന്മുള. ഇത്തവണ 2,36,632 വോട്ടർമാർ ആറന്മുളയിലുണ്ട്. ഇവരിൽ 1,24,531 സ്ത്രീകളും 1,12,100 പുരുഷൻമാരും ആറന്മുളയിൽ വോട്ടവകാശം വിനിയോഗിക്കാനുണ്ടാകും.
വിസ്തൃതിയിലും എണ്ണത്തിലും മുന്നിലെത്തിയതിനൊപ്പം ആറന്മുളയുടെ നിലപാടുകൾക്കും പ്രസക്തിയേറി. മണ്ഡല പുനർവിഭജനത്തിനുശേഷം ആദ്യ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമായി വിധിയെഴുതിയ മണ്ഡലം ലോക്സഭാ തെരഞ്ഞെടുപ്പുകളിലും യുഡിഎഫിനെയാണ് പിന്തുണയ്ക്കാറുള്ളത്. എന്നാൽ 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിനോടാണ് ആറന്മുള വിധേയത്വം കാട്ടിയത്.
കേന്ദ്രബിന്ദുവായി ആറന്മുള
പത്തനംതിട്ട, കോട്ടയം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ലോക്സഭാ മണ്ഡലത്തിന്റെ ആസ്ഥാനമാണ് പത്തനംതിട്ട ഉൾപ്പെടുന്ന ആറന്മുള മണ്ഡലം. സ്ഥാനാർഥികൾ ഒരു ദിവസം കൊണ്ട് ആറന്മുള മണ്ഡല പര്യടനം പൂർത്തിയാക്കാറില്ല. മുന്നണി സ്ഥാനാർഥികൾ മൂവർക്കും ഏറെ പ്രതീക്ഷയുള്ള മണ്ഡലം കൂടിയാണ് ആറന്മുള.
പ്രചാരണ വിഷയങ്ങളിലും വൈവിധ്യങ്ങളുണ്ടായി. രാഷ്ട്രീയപരമായ സ്വാധീനം ഉപയോഗപ്പെടുത്താനാണ് യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികളും പ്രവർത്തകരും ശ്രമിക്കുന്നത്.
നേതാക്കൻമാർ നേരിട്ടു തന്നെ പ്രചാരണം നിയന്ത്രിക്കുന്ന മണ്ഡലമെന്ന പ്രത്യേകത കൂടി ആറന്മുളയ്ക്കുണ്ട്. ലോക്സഭാ മണ്ഡലത്തിന്റെ കൺവൻഷനുകൾ നടന്നതും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്നതുമെല്ലാം ആസ്ഥാന മണ്ഡലത്തിലാണ്. കേന്ദ്ര, സംസ്ഥാന നേതാക്കൾ തെരഞ്ഞെടുപ്പു പര്യടനത്തിനെത്തുന്നതും പത്തനംതിട്ടയിലേക്കാണ്. അതുകൊണ്ടുതന്നെ ലോക്സഭാ മണ്ഡലത്തിന്റെ പ്രചാരണം നിയന്ത്രിക്കുന്ന കേന്ദ്രബിന്ദു ആറന്മുളയായി മാറിയിട്ടുണ്ട്.
വീണാ ജോർജിനെ ഞെട്ടിച്ച ഫലം
സ്വന്തം മണ്ഡലം വീണാ ജോർജിനെ രണ്ടു തവണ ഞെട്ടിച്ചിട്ടുണ്ട്. 2016ൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ പരാജയം അറിഞ്ഞു.
എന്നാൽ 2021ലെ നിയമസഭാ ഫലം വന്നപ്പോൾ ശരിക്കും ഞെട്ടി. പോൾ ചെയ്തതിന്റെ 46.3 ശതമാനം വോട്ടുകളും വീണാ ജോർജ് പെട്ടിയിലാക്കി. യുഡിഎഫും എൽഡിഎഫും തമ്മിലുള്ള വോട്ട് അന്തരം 12 ശതമാനമായി. 2016ലെ കന്നിഅങ്കത്തിലെ വിജയം 39.97 ശതമാനം വോട്ട് നേടിക്കൊണ്ടായിരുന്നു. അന്നു ലഭിച്ച 64,523 വോട്ടാണ് അഞ്ചുവർഷത്തിനിടെ 74,950 ആയി ഉയർത്തിയത്. ലോക്സഭയിലേക്കു മത്സരിച്ചപ്പോൾ 52,684 ആയി കുറയുകയും ചെയ്തു.
വികസന വിഷയങ്ങൾ ചർച്ചയിൽ
ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയുമായി ബന്ധപ്പെട്ട വികസന വിഷയങ്ങളെല്ലാം ലോക്സഭാ തെരഞ്ഞെടുപ്പ് ചർച്ചയിലുണ്ട്. എൽഡിഎഫ് ഭരണകാലത്ത് നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി സ്ഥലം എംഎൽഎ കൂടിയായ മന്ത്രി വീണാ ജോർജ് ആറന്മുളയിലെ പ്രചാരണത്തിനു നേതൃത്വം നൽകുന്നു.
പത്തനംതിട്ട നഗരമുഖച്ഛായയിലുണ്ടാകുന്ന മാറ്റമാണ് വീണാ ജോർജ് ഉയർത്തിക്കാട്ടുന്നത്. അബാൻ മേൽപാലം, സ്റ്റേഡിയം, ജനറൽ ആശുപത്രി, റോഡ് വികസനം തുടങ്ങിയവ ഈ പട്ടിയിൽ ഉൾപ്പെടും.
തോമസ് ഐസക്കിന്റെ സ്ഥാനാർഥിത്വത്തിലെ മികവും എൽഡിഎഫ് പ്രചാരണായുധമാക്കുന്നുണ്ട്. നേരത്തെ തന്നെ ആറന്മുളയിൽ നേരിട്ടെത്തി വിവിധ കുടുംബയോഗങ്ങളിലും തൊഴിൽദാന പരിപാടികളിലുമൊക്കെ ഐസക് സജീവമായിരുന്നു. ധനമന്ത്രിയായിരിക്കേ നടത്തിയ പുഴനടത്തം പോലെയുള്ള പരിപാടികൾ മണ്ഡലക്കാർക്ക് സുപരിചിതമാണ്.
എംപിയെന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങൾ ആന്റോ ആന്റണിക്കും എടുത്തുകാട്ടാനുണ്ട്. പത്തനംതിട്ട വഴി കടന്നുപോകുന്ന ഭരണിക്കാവ്-മുണ്ടക്കയം ദേശീയപാതയാണ് ഇതിൽ പ്രധാനം.
പത്തനംതിട്ടയ്ക്ക് ഒരു ബൈപാസ് കൂടി വരത്തക്കവിധത്തിലുള്ള അലൈൻമെന്റാണ് പാതയ്ക്കുള്ളത്. ഇതിനൊപ്പം ജില്ലാ ആസ്ഥാനത്തെ പാസ്പോർട്ട് സേവാകേന്ദ്രം, ജനറൽ ആശുപത്രിയിൽ പുതിയ കെട്ടിട നിർമാണം, കോവിഡ് കാലത്തെ കരുതൽ തുടങ്ങിയവ എംപി എടുത്തുകാട്ടുന്ന പദ്ധതികളിൽ ഉൾപ്പെടും.
കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട പദ്ധതികളുടെ പ്രയോജനം ജില്ലാ ആസ്ഥാനമെന്ന നിലയിൽ പത്തനംതിട്ടയ്ക്കു ലഭിക്കുമെന്നതാണ് എൻഡിഎയുടെ അവകാശവാദം. ഇതേവരെ ലഭിച്ചിട്ടുള്ള പദ്ധതികളുടെ കണക്കെടുപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് പത്തനംതിട്ടയിൽ എൻഡിഎ പ്രചാരണത്തിനു തുടക്കമിട്ടത്.
ബിജെപിക്ക് ആറന്മുള മണ്ഡലത്തിലുള്ള സ്വാധീനം അനിൽ കെ.ആന്റണിയുടെ സ്ഥാനാർഥിത്വത്തിനു ഗുണകരമാകുമെന്ന പ്രതീക്ഷയും ബാക്കിയാണ്. കെ. സുരേന്ദ്രൻ കഴിഞ്ഞതവണ നേടിയ അരലക്ഷത്തിൽപരം വോട്ട് നിലനിർത്തുകയെന്ന വെല്ലുവിളിയാണ് അനിൽ ആന്റണിക്കും പ്രവർത്തകർക്കുമുള്ളത്.
കർഷകർക്കും പറയാനുണ്ട്
മണ്ഡലത്തിലെ വോട്ടർമാരിൽ ഭൂരിഭാഗവും കർഷകരാണ്. വനാതിർത്തി മണ്ഡലത്തിൽ എവിടെയും ഇല്ലെങ്കിലും രൂക്ഷമായ കാട്ടുമൃഗശല്യം നേരിടുന്ന പ്രദേശങ്ങളാണ് ആറന്മുളയിലേത്. കാട്ടുപന്നിയാണ് ഇതിൽ ഏറെയും.
പന്നിയെ ഭയന്ന് കൃഷി ഉപേക്ഷിച്ചവരാണ് കർഷകർ. കിഴങ്ങുവർഗ കൃഷി ഒന്നും നടത്താനാകുന്നില്ല. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് നശിപ്പിക്കാൻ കേന്ദ്രസർക്കാരിന്റെ കനിവ് വേണം. നിലവിൽ സംസ്ഥാന സർക്കാർ നൽകിയിരിക്കുന്ന അനുമതി പന്നിയുടെ വംശവർധന തടയാൻ പര്യാപ്തമല്ലെന്ന് കർഷകർ പറയുന്നു.
ലോക്സഭാ ചരിത്രത്തിൽ വലത് ആഭിമുഖ്യം
മണ്ഡല പുനർവിഭജ നത്തിനു മുന്പ് പഴയ ആറന്മുള മാവേലിക്കര ലോക്സഭാ മണ്ഡലത്തിന്റെയും പത്തനംതിട്ട ഇടുക്കിയുടെയും ഭാഗമായിരുന്നു. രണ്ട് നിയമസഭാ മണ്ഡലങ്ങളും കോൺഗ്രസ് അനുകൂല നിലപാടാണ് എടുത്തിട്ടുള്ളത്.
2009 മുതലുള്ള തെരഞ്ഞെടുപ്പുകളിലും മണ്ഡലം അതേ നിലയിൽ മുന്പോട്ടു പോയി. നിയമസഭാ തെരഞ്ഞെടുപ്പുകളിലും ആറന്മുള ഏറെയും വലതുപക്ഷ ചിന്താഗതിയാണ് പുലർത്തിയതെങ്കിലും 1996 മുതലുള്ള തെരഞ്ഞെടുപ്പുകളിൽ ചില മാറ്റങ്ങൾ കണ്ടു തുടങ്ങിയിരുന്നു. കടമ്മനിട്ട രാമകൃഷ്ണനും കെ.സി. രാജഗോപാലും ആറന്മുളയുടെ പ്രതിനിധികളായത് ഇടതുപക്ഷ സ്ഥാനാർഥികളായാണ്.
1967 മുതൽ 2001 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ 1977ൽ ഒഴികെ പത്തനംതിട്ടയ്ക്ക് കെ.കെ. നായർ എന്ന ഒരു ജനപ്രതിനിധിയേ ഉണ്ടായിരുന്നുള്ളൂ. നായരുടെ രാഷ്ട്രീയം മാറിമാറി വന്നു. 2006ൽ നായർ സ്വതന്ത്രനായി വീണ്ടും മത്സരിച്ചു പരാജയപ്പെട്ടു.
2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ കന്നി അങ്കത്തിൽ അദ്ദേഹം ബിഎസ്പി സ്ഥാനാർഥിയായും മത്സരിച്ചു. പത്തനംതിട്ടയെന്നാൽ കെ.കെ. നായർ എന്ന യുഗംകൂടിയാണ് മണ്ഡല പുനർവിഭജനത്തോടെ ഇല്ലാതായത്.