പേരാമ്പ്ര: മോദിയും പിണറായിയും ജനജീവിതം ദുസഹമാക്കിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. എല്ലാ രംഗത്തും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പരാജയമാണ്. പേരാമ്പ്രയില്‍ യുഡിഎഫ് വനിതാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുല്‍ ഗാന്ധിക്കെതിരേയും കോണ്‍ഗ്രസ് നയത്തിനെതിരേയുമാണ് മോദി പ്രസംഗിക്കുന്നത്. ഇതു തന്നെയാണ് മുഖ്യമന്ത്രിയും പ്രസംഗിക്കുന്നത്. ബിജെപിയുടെ ബി ടീമായാണ് എല്‍ഡിഎഫ് പ്രവര്‍ത്തിക്കുന്നത്. സ്വര്‍ണക്കടത്ത് കേസ് ആവിയായതും ലാവ്ലിന് കേസ് ധാരണയായതും ലൈഫ് മിഷന്റെ ഭാഗമായി വിദേശത്ത് നിന്ന് പണം കൊണ്ടുവന്നതും ബിജെപി നേതാവിന്റെ കുഴല്‍പ്പണകേസ് ആവിയായതും ബിജെപിയുമായുള്ള ഇടതുപക്ഷത്തിന്റെ കൂട്ടുകെട്ടിലാണ്.
ഭരണ വിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ടെന്ന സിപിഎമ്മിന്റെ വിലയിരുത്തലിനെ തുടര്‍ന്നാണ് മന്ത്രിമാരെ പ്രചാരണത്തിനിറക്കാത്തത്. ബിജെപിക്കെതിരേയുള്ള ജനവികാരം പ്രകടമാണ്. ഇന്ത്യാ മുന്നണി അധികാരത്തില്‍ വരുന്നതിന് വേണ്ടിയാണ് കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യുന്നത്.
മതേതര കക്ഷികളെ യോജിപ്പിക്കുകയെന്നതാണ് കോണ്‍ഗ്രസിന്റെ ശ്രമം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് മഹിളകള്‍ തെരുവിലിറങ്ങിയതാണ് പേരാമ്പ്രയില്‍ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷര്‍മിന കോമത്ത് അധ്യക്ഷത വഹിച്ചു. പാറക്കല്‍ അബ്ദുല്ല, സത്യന് കടിയങ്ങാട്, ഐ. മൂസ, ആര്.കെ. മുനീര്‍, പി.ടി.എം. ഷറഫുന്നിസ, ജസ്മിന മജീദ്, ഗിരിജ ശശി,
സൗഫി താഴേക്കണ്ടി, വഹീദ പാറേമ്മല്‍, പത്മാവതി, മിനി വട്ടക്കണ്ടി എന്നിവർ പ്രസംഗിച്ചു. നളിനി നല്ലൂര്, ഗിരിജ മനത്താനത്ത്, വി. ആലീസ് മാത്യു, രേഷ്മ പൊയില്‍, സി.ടി. ആയിഷ, സല്‍മ നന്മനക്കണ്ടി, കെ. ജാനു, സക്കീന വാളൂർ എന്നിവർ റാലിക്ക് നേതൃത്വം നല്കി.