Thursday, March 28, 2024 11:02 PM IST
ബിഷപ് മാത്യൂസ് മാർ പക്കോമിയോസ്
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരുദ്ധ്യം (antinomy) നിറഞ്ഞതാണെന്നാണ് പൊതുവേ നിരീക്ഷിക്കപ്പെടുന്നത്. ഏകദൈവം മൂന്നാളുകൾ ചേരുന്നതാണെന്ന ത്രിത്വവിശ്വാസം, യേശു ദൈവവും മനുഷ്യനുമാണെന്നു പഠിപ്പിക്കുന്ന ക്രിസ്തുവിജ്ഞാനീയം, മറിയത്തെ അമ്മയും കന്യകയുമായി അവതരിപ്പിക്കുന്ന മരിയൻ ദൈവശാസ്ത്രം, കൂദാശകൾ അദൃശ്യതയുടെ ദൃശ്യതയാണെന്നു വിശദീകരിക്കുന്ന കൗദാശിക ദൈവശാസ്ത്രം... തുടങ്ങി ഉദാഹരണങ്ങൾ ഏറെയുണ്ട്. ഇത്തരം ഒരു പ്രമാണവൈരുദ്ധ്യം ദുഃഖവെള്ളിയാഴ്ചയിലും കാണാൻ കഴിയും. സഹനത്തെ സന്തോഷമായി, മരണത്തെ ജീവിതമായി കാണുന്ന പ്രമാണവൈരുദ്ധ്യം ദുഃഖവെള്ളിയുടെ പ്രത്യേകതയാണ്.
പെസഹാവ്യാഴാഴ്ച യേശു പ്രതീകാത്മകമായി അർപ്പിച്ച അന്ത്യത്താഴബലി അർഥപൂർണമാകുന്നത് ഗാഗുൽത്തായിലെ കുരിശിലെ തന്റെ ജീവിതബലി സമർപ്പണത്തിലൂടെയാണ്. അപ്പവും വീഞ്ഞും തന്റെ ശരീരരക്തങ്ങളെ പ്രതിനിധാനം ചെയ്യുന്നുവെന്ന് അന്ത്യത്താഴ വേളയിൽ പറഞ്ഞ വാക്കുകളെ ഗാഗുൽത്തായിലെ കുരിശുമരണത്തിൽ സ്വന്തം ശരീരത്തെയും രക്തത്തെയും സമർപ്പിച്ചുകൊണ്ട് യേശു പൂർത്തിയാക്കുന്നു. പാപം വഴി പറുദീസയിൽനിന്നു പുറത്താക്കപ്പെട്ട സൃഷ്ടലോകത്തെ സ്വന്തം ജീവൻ നൽകി പറുദീസയിലേക്കു പുനരാനയിക്കുന്ന അപൂർവനിമിഷത്തെയാണ് നാം ഇവിടെ അനുസ്മരിക്കുന്നത്.
സഭയെ മിശിഹായുടെ മണവാട്ടിയെന്നാണ് വിശുദ്ധ പൗലോസ് വിശേഷിപ്പിക്കുന്നത് (എഫേ 5,22-23). മലങ്കരസഭയുടെ ആരാധനക്രമം അനുസരിച്ചുള്ള പീഡാനുഭവ ആഴ്ചയിലെ പ്രാർഥനയിൽ, യേശു തന്റെ ശരീരവും രക്തവും സ്ത്രീധനമായി നൽകി സഭയെ വിവാഹം കഴിക്കുമെന്ന് ആവർത്തിച്ചു പറയുന്നുണ്ട്. പീഡാനുഭവ ആഴ്ചയിൽ യേശുവും സഭയും തമ്മിലുള്ള വിവാഹമാണു നടക്കുന്നത്.
ഓശാനഞായറാഴ്ച വൈകുന്നേരം ഹാശാ ആഴ്ചയിലേക്ക് പ്രവേശിക്കുന്നതിന് ഒരുക്കമായി മലങ്കരക്രമം അനുസരിച്ച് നടത്തുന്ന വാദെ ദൽ മീനോ (ജീവൻ തുറമുഖ പ്രാപ്തി) ശുശ്രൂഷ ഇത് മനോഹരമായി അവതരിപ്പിക്കുന്നുണ്ട്. മണവാളനെ സ്വീകരിക്കാൻ കാത്തുനിൽക്കുന്ന പത്തു കന്യകമാരിൽ അഞ്ചുപേർ മണവറയിൽ പ്രവേശിക്കുന്ന ഉപമയാണ് (മത്താ 25,1-13) ഈ ശുശ്രൂഷയിലെ വേദവായനയ്ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ദേവാലയത്തിന്റെ പടിഞ്ഞാറെ വാതിൽക്കൽനിന്ന് ഈ സുവിശേഷഭാഗം വായിച്ചശേഷം വിശ്വാസികൾ ദേവാലയത്തിലേക്കു പ്രവേശിക്കുന്ന ശുശ്രൂഷയിലൂടെയാണ് ഹാശാ ആഴ്ച ആരംഭിക്കുന്നത്.
ഉപവാസത്തോടും പ്രാർഥനയോടുംകൂടി നോന്പ് നോറ്റവരാണ് യേശുവും സഭയും തമ്മിലുള്ള വിവാഹച്ചടങ്ങിലേക്ക് പ്രവേശിക്കുന്നത്. യേശു തന്റെ ശരീരവും രക്തവും നൽകി വിശ്വാസിയും സമൂഹവും ആകുന്ന സഭയെ സ്വന്തമാക്കുന്ന പരിശുദ്ധ ശുശ്രൂഷകളിലേക്ക് നാം ഇതിലൂടെ പ്രവേശിക്കുന്നു. തിങ്കളാഴ്ച ആരംഭിക്കുന്ന വിവാഹച്ചടങ്ങുകളുടെ പരിസമാപ്തി ദുഃഖവെള്ളിയാഴ്ചയാണ് അരങ്ങേറുന്നത്.
പ്രതീകാത്മകമായി, പെസഹായാചരണത്തിന്റെ പൂർത്തീകരണമായ ദുഃഖവെള്ളിയാചരണം കൂടിച്ചേർന്നതാണ് നമ്മുടെ വിശുദ്ധ കുർബാന. അതുകൊണ്ടുതന്നെ ദിനംപ്രതി നാം അനുഷ്ഠിക്കുന്ന വിശുദ്ധ കുർബാന പെസഹായും ദുഃഖവെള്ളിയും ഉൾപ്പെടുന്ന യേശുവിന്റെ രക്ഷാകര സംഭവങ്ങളുടെ അനുസ്മരണമാണ്. ദുഃഖവെള്ളി യേശുവിന്റെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും ഓർമയോടൊപ്പം നമ്മെ രക്ഷയിലേക്ക് ആനയിച്ചതിന്റെ അനുസ്മരണംകൂടിയാണ്.
രക്ഷയുടെ അടയാളമായി കുരിശു മാറുന്നുവെന്നതും ദുഃഖവെള്ളിയുടെ പ്രത്യേകതയാണ്. യേശുവും സഭയും തമ്മിലുള്ള വിവാഹത്തെ മുദ്രവയ്ക്കുന്ന താലിയായി കുരിശു മാറുന്നുവെന്ന സവിശേഷതയും നമുക്കു കാണാൻ കഴിയും. യേശുവും സഭയും തമ്മിലുള്ള വിവാഹത്തിന്റെ അടയാളമായി കുരിശു ധരിക്കുന്നതിലൂടെ, യേശുവും സഭയും തമ്മിലുള്ള ദാന്പത്യത്തിൽ വിരിഞ്ഞ മക്കളായി ഓരോ വിശ്വാസിയും മാറുന്നു.
യേശു സഹനത്തെ സന്തോഷമാക്കി പരിണമിപ്പിക്കുന്നുവെന്ന സവിശേഷതയും ദുഃഖവെള്ളി പങ്കുവയ്ക്കുന്നു. യേശു മരണത്തിലേക്ക് സന്തോഷത്തോടെയല്ല പ്രവേശിച്ചത്. മരണമാകുന്ന വിവാഹമണ്ഡപത്തിലേക്ക് പ്രവേശിക്കുന്നതിനു മുന്പ് യേശുവിന് ഉണ്ടായ ആത്മസംഘർഷങ്ങൾ സുവിശേഷകരും സഭാ പിതാക്കന്മാരും അവതരിപ്പിക്കുന്നുണ്ട്. മരണത്തിനു മുന്പ് പ്രാർഥനയായി ഗെത്സമേനിൽ പ്രവേശിച്ച യേശു, കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽനിന്ന് കടന്നുപോകട്ടെ; എന്നാൽ എന്റെ ഇഷ്ടമല്ല അവിടത്തെ ഇഷ്ടം നടക്കട്ടെ എന്ന് (യോഹ 22,24) പിതാവിനോട് പ്രാർഥിക്കുന്നു.
തന്റെ പ്രിയശിഷ്യരിൽ ഒരാളായ യൂദാസ് തന്നെ ഒറ്റിക്കൊടുക്കുമെന്നും ശിഷ്യന്മാരുടെ പ്രധാനിയായ പത്രോസ് തന്നെ തള്ളിപ്പറയുമെന്നും യേശു മുൻകൂട്ടി കാണുകയും ഓർമപ്പെടുത്തുകയും ചെയ്യുന്നുണ്ട്. യേശുവിന്റെ മരണനിമിഷത്തിൽ അപ്പസ്തോലന്മാർ ചിതറിയോടിയപ്പോൾ ഏതാനും സ്ത്രീകൾ മാത്രമാണ് ആ പരിസരത്തെങ്കിലും ഉണ്ടായിരുന്നത്. ഓശാന പാടി വരവേറ്റവർ തന്നെ ക്രൂശിക്കണമെന്ന് ആവശ്യപ്പെട്ട നിമിഷങ്ങൾക്ക് യേശു സാക്ഷിയായി. അങ്ങനെ എല്ലാവരാലും പരിത്യജിക്കപ്പെട്ട യേശു കുരിശുമരത്തിൽ ഉരുവിടുന്ന സപ്തവചനങ്ങൾ സഹനത്തെ സന്തോഷമാക്കി പരിണമിപ്പിക്കുന്ന മൊഴുമുത്തുകളാണ്.
പിതാവിനോടുതന്നെ പ്രാർഥിച്ച യേശു മരണത്തിന്റെ അന്ത്യവിനാഴികയായ ഒന്പതാം മണിക്കൂറിൽ കുരിശിൽ കിടന്നുകൊണ്ട് “എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു” (മത്താ 27,46) എന്ന് പരിദേവനം നടത്തി. അടുത്ത നിമിഷത്തിൽ യേശു പിതാവിനോടുതന്നെ കുരിശിൽ തറച്ചവർക്കുവേണ്ടി പ്രാർഥിക്കുന്നു: “പിതാവേ അവരോട് ക്ഷമിക്കണമേ, അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല” (ലൂക്കാ 23,34). തന്നോടൊപ്പം ക്രൂശിക്കപ്പെട്ടവരിൽ അനുതാപപൂർവം സംസാരിച്ചതിന് പറുദീസ വാഗ്ദാനം ചെയ്യുന്നതും നാം ഇവിടെ (ലൂക്ക 23,34) കാണുന്നു.
തന്റെ അമ്മയുടെ സംരക്ഷണം യോഹന്നാനെ ഏൽപ്പിക്കുന്ന യേശു അവരോടൊപ്പം തന്റെ ജീവിതം വഴി വീണ്ടെടുക്കുന്ന സഭയുടെ സംരക്ഷണം അമ്മയെ ഏൽപ്പിക്കുന്ന (യോഹ 19,26-27) വികാരനിർഭരമായ സംഭവവും അരങ്ങേറുന്നു. തുടർന്ന് മരണനിമിഷങ്ങൾ ശാന്തമായി സ്വീകരിച്ചുകൊണ്ട് “എനിക്കു ദാഹിക്കുന്നു” (യോഹ 19,28) എന്നു പറഞ്ഞു വെള്ളം ആവശ്യപ്പെടുകയും അത് സ്വീകരിച്ചശേഷം “എല്ലാം പൂർത്തിയായി” (യോഹ 19,30), “പിതാവേ, അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു” (ലൂക്ക 23,46) എന്ന് പറഞ്ഞ് തന്റെ ആത്മസമർപ്പണം പൂർത്തിയാക്കി.
സഹനത്തെ സന്തോഷമാക്കി പരിണമിപ്പിച്ച യേശുജീവിതം സഭയുടെ ശക്തിയാണ്. ‘Passio’ എന്ന ലത്തീൻ പദത്തിൽനിന്നാണ് Passion എന്ന ഇംഗ്ലീഷ് പദം രൂപപ്പെടുന്നത്. മനുഷ്യജീവിതത്തിലെ നമ്മുടെ ദുഃഖങ്ങളെയും സഹനങ്ങളെയും യേശുവിന്റെ പീഡാസഹനത്തോട് ചേർത്തുവച്ചുകൊണ്ട് നമ്മുടെ ദുഃഖങ്ങളെ ലഘൂകരിക്കാൻ സഹായിക്കുന്ന ആത്മീയത സഭ ഒരു വികാരമായി (Passion) വളർത്തിയെടുത്തിട്ടുണ്ട്.
യേശുവിന്റെ മരണമാകുന്ന പാഷൻ സഭയുടെ വികാരമായി മാറുന്നു. ചിരിക്കുന്ന മുഖത്തോടെയുള്ള ക്രൂശിതരൂപം വിശുദ്ധ ഫ്രാൻസിസ് സേവ്യറിനെ ഏറെ പ്രചോദിപ്പിച്ചിരുന്നു. യേശുവിന്റെ പീഡാസഹനത്തെയും മരണത്തെയുംകുറിച്ചുള്ള ചിന്തകൾ മരണത്തെ സന്തോഷമാക്കി പരിണമിപ്പിച്ച യേശുവിനെക്കുറിച്ചുള്ള ചിന്തകളായി സ്വീകരിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.