Thursday, March 28, 2024 10:59 PM IST
ഡോ. ബിൻസ് എം. മാത്യു
നമ്മുടെ സർക്കാരുകൾ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽനിന്ന് തന്ത്രപൂർവം പിന്മാറാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. വിദ്യാഭ്യാസരംഗത്ത് യൂറോപ്പിനെപ്പോലും വിസ്മയിപ്പിക്കുന്ന സൂചികകളിൽ തൊടാൻ കേരളത്തിനു സാധിച്ചുവെങ്കിൽ അതിനു പിന്നിൽ ക്രൈസ്തവസഭകൾ ഉൾപ്പെടെ വിവിധ സമുദായ സംഘടനകൾ നടത്തിക്കൊണ്ടുപോകുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്ക് വലുതാണ്.
ഐക്യകേരളം സംജാതമായതോടെ കൂടുതൽ വിദ്യാലങ്ങൾ ആരംഭിക്കാൻ വിവിധ ക്രൈസ്തവ സഭകളും ഇതര സമുദായങ്ങളും മുന്നോട്ടു വന്നു. 1972ലെ ഡയറക്ട് പേമെന്റ് എഗ്രിമെന്റ് പ്രകാരം ഈ വിദ്യാലയങ്ങളിൽ പലതും എയ്ഡഡ് സ്കൂളുകളും കോളജുകളുമായി മാറി. ജീവനക്കാർക്ക് സർക്കാർ ശമ്പളം നൽകാൻ തുടങ്ങിയതോടെ സാധാരണക്കാർക്ക് ഫീസില്ലാതെ പൊതുവിദ്യാലയങ്ങളിൽ പഠിക്കാമെന്ന അവസ്ഥ സൃഷ്ടിച്ചു. സമത്വാധിഷ്ഠിതമായ വിദ്യാഭ്യാസ കാലാവസ്ഥ നിർമിക്കുന്നതിൽ ഡയറക്ട് പേമെന്റ് എഗ്രിമെന്റ് വലിയ ഫലം ചെയ്തു. പിന്നാക്കവിഭാഗങ്ങൾക്ക് സംവരണാനുകൂല്യങ്ങളും സാമ്പത്തികസ്ഥിതിയിൽ പിന്നാക്കം നിൽക്കുന്നവർക്ക് ഫീസാനുകൂല്യങ്ങളും നൽകിക്കൊണ്ടുള്ള ഈ എഗ്രിമെന്റ് കേരളത്തിന്റെ വിദ്യാഭ്യാസചരിത്രത്തിലെ ഒരു നാഴിക്കല്ലായിരുന്നു.
ഇപ്പോൾ കേരളത്തിലെ സർക്കാർ സ്കൂളുകളുടെ എണ്ണം 4504, എയ്ഡഡ് സ്കൂളുകൾ 7277. എയ്ഡഡ് മേഖലയിൽ 180 ആർട്സ് ആൻഡ് സയൻസ് കോളജുകൾ പ്രവർത്തിക്കുന്നു. സർക്കാർ കോളജുകളേക്കാൾ എണ്ണത്തിൽ വളരെ കൂടുതലാണ് എയ്ഡഡ് കോളജുകൾ. ഗവൺമെന്റ് വിദ്യാലയങ്ങൾ കടന്നുവരാത്ത കേരളത്തിലെ പിന്നാക്കപ്രദേശങ്ങളിലും ഗ്രാമീണ, തീരദേശമേഖലകളിലും സന്തുലിതമായ വിദ്യാഭ്യാസവികസനം ഉണ്ടാകാൻ എയ്ഡഡ് വിദ്യാലയങ്ങൾ കാരണമായി. ക്രൈസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പലതും ഇടവകകളുടെ നേതൃത്വത്തിൽ വിശ്വാസിസമൂഹം കഠിനമായി അധ്വാനിച്ചു നിർമിച്ചവയാണ്. പിടിയരി പിരിച്ചും പണിയെടുത്തും ക്രാന്തദർശികളായ സഭാധികാരികളോട് വിശ്വാസസമൂഹം ചേർന്നുനിന്ന് പൊതുവിദ്യാലയങ്ങൾ പടുത്തുയർത്തി. ഇന്ന് എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളിൽ 90 ശതമാനവും ഗ്രാമീണ മേഖലകളിൽനിന്നു വരുന്നവരും സാമ്പത്തിക പിന്നാക്കാവസ്ഥ അനുഭവിക്കുന്നവരുമാണ്.
നൂറ്റാണ്ടുകൾക്കു മുമ്പു തുടങ്ങിവച്ച എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പുതിയ കാലത്ത് അഭ്യസ്തവിദ്യരെ നാട്ടിൽ പിടിച്ചുനിർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. സർക്കാർ എയ്ഡഡ് മേഖലയിൽ ഏകദേശം ഒന്നേകാൽ ലക്ഷത്തോളം ആളുകളാണ് ജോലിചെയ്യുന്നത്. ആകെയുള്ള 180 എയ്ഡഡ് കോളജുകളിലായി എണ്ണായിരത്തിലധികം അധ്യാപക ജീവനക്കാരും മൂവായിരത്തിലധികം അനധ്യാപക ജീവനക്കാരും ജോലി ചെയ്യുന്നു. 2019ൽ കേരള ബജറ്റ് എയ്ഡഡ് മേഖലയ്ക്കുവേണ്ടി നീക്കിവച്ച തുക 18,000 കോടി രൂപയാണ്. സർക്കാർ സ്കൂൾ, കോളജുകളോട് സേവന-വേതന വ്യവസ്ഥകളിൽ നൂറുശതമാനം പാരിറ്റി പുലർത്തുന്ന ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് മതിയായ ജോലിസുരക്ഷയുണ്ട്. സർക്കാർ ജോലികളിൽ സംവരണാനുകൂല്യങ്ങൾ ഇല്ലാത്ത സമുദായങ്ങൾക്ക് എയ്ഡഡ് മേഖല ഒരു വലിയ സാധ്യതയാണ്.
എയ്ഡഡ് മേഖലയിൽനിന്ന് സർക്കാർ പിന്നോട്ട്?
എയ്ഡഡ് മേഖലയിൽനിന്ന് സർക്കാർ പിന്നോട്ടു മാറിത്തുടങ്ങിയോ? അതിന്റെ സൂചനകൾ കണ്ടുതുടങ്ങിയിട്ടുണ്ട്. ആദ്യം അതു തുടങ്ങുന്നത് എയ്ഡഡ് കോളജുകളിൽനിന്നാണെന്നു മാത്രം. കോളജുകളിലെ പരീക്ഷണം വിജയിച്ചാൽ സ്കൂളുകളെ വിഴുങ്ങാൻ താമസമുണ്ടാകില്ല. സ്വാശ്രയ സർവകലാശാലയാകാൻ താത്പര്യമുള്ള എയ്ഡഡ് കോളജുകൾക്ക് ഗവൺമെന്റിനെ സമീപിക്കാം. കേരള സർക്കാർ അണിയറയിലൊരുക്കുന്ന സ്വകാര്യ സർവകലാശാലാ നിയമം ഒരു കെണിയാണ്. ഈ കുരുക്കിൽ വീണാൽ ദീർഘവീക്ഷണത്തോടെ മുമ്പേ പറന്ന നേതൃത്വം പടുത്തുയർത്തി, പൊതുസമൂഹം ചോരയും നീരും കൊടുത്തു സംരക്ഷിച്ച നമ്മുടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ നശിക്കാൻ കാലതാമസമുണ്ടാകില്ല. സ്വകാര്യ സർവകലാശാലകൾ വരുന്നതോടെ എയ്ഡഡ് കോളജ് എന്ന സങ്കല്പം ഇല്ലാതാകാം.
ഒരുപക്ഷേ എയ്ഡഡ് കോളജുകളിൽ ഇപ്പോൾ ജോലി ചെയ്യുന്ന അധ്യാപകർ സംരക്ഷിക്കപ്പെട്ടേക്കാം. എന്നാൽ, അവർ വിരമിക്കുന്നതോടെയോ പുറത്താക്കപ്പെടുന്നതിലൂടെയോ ആ തസ്തികകൾ നഷ്ടമാകും. തുടർന്ന് നിയമിക്കപ്പെടുന്ന അധ്യാപകർക്ക് വിദ്യാർഥികളിൽനിന്ന് ഫീസ് വാങ്ങി മാനേജ്മെന്റ് ശമ്പളം നൽകണം. അതായത്, ഡയറക്ട് പേമെന്റിന് മുമ്പുള്ള അവസ്ഥ. ഇപ്പോഴത്തെ അവസ്ഥയിൽ ഫീസ് കൊടുത്ത് എത്ര വിദ്യാർഥികൾക്ക് കോളജുകളിൽ പഠിക്കാനാകും?
2023ലെ ഹയർ എഡ്യുക്കേഷൻ സ്റ്റാറ്റസ് റിപ്പോർട്ട് അനുസരിച്ച് കേരളത്തിൽ നിലവിൽ 24 യൂണിവേഴ്സിറ്റികളാണുള്ളത്. യൂണിവേഴ്സിറ്റികൾക്കു കീഴിലുള്ള എയ്ഡഡ് കോളജുകളിലും ഗവൺമെന്റ് കോളജുകളിലുമായി 2020-21 അക്കാദമിക് വർഷം 10,87,978 ബിരുദവിദ്യാർഥികളുണ്ടായിരുന്ന സ്ഥാനത്ത് തൊട്ടടുത്ത അക്കാദമികവർഷത്തിൽ അത് 10,16,386 ആയി മാറി. 70,000 വിദ്യാർഥികളുടെ കുറവ്. മഹാത്മാഗാന്ധി സർവകലാശാലയുടെ സെനറ്റിൽ അവതരിപ്പിച്ച റിപ്പോർട്ടനുസരിച്ച് കഴിഞ്ഞ അക്കാദമികവർഷം 29,887 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. ഇതിൽ എയ്ഡഡ് കോളജുകളിൽ ഒഴിഞ്ഞുകിടന്നത് 8493 സീറ്റുകൾ മാത്രം. ബാക്കി സീറ്റുകൾ അൺ എയ്ഡഡ് കോളജുകളിലാണ്. ഫീസ് കൊടുത്ത് സാമ്പ്രദായിക വിഷയങ്ങൾ പഠിക്കാൻ കുട്ടികൾ തയാറല്ല എന്നാണ് ഇതു സൂചിപ്പിക്കുന്നത്. അതുപോലെ കുട്ടനാട്ടിലെയും മലയോരമേഖലയിലെയും എത്ര മാതാപിതാക്കൾക്ക് അവരുടെ കുട്ടികളെ സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ വിട്ടു പഠിപ്പിക്കാനുള്ള ശേഷിയുണ്ട്? കേന്ദ്രസർവകലാശാലകളിലും ഗവൺമെന്റ് കോളജുകളിലും എയ്ഡഡ് കോളജുകളായി തുടരുന്ന സ്ഥാപനങ്ങളിലും സൗജന്യ വിദ്യാഭ്യാസം നിലനിൽക്കുന്നിടത്തോളം കാലം കുട്ടികൾ ഫീസ് കൊടുത്ത് സ്വാശ്രയ സർവകലാശാലകളിൽ പഠിക്കാൻ തയാറാകില്ല. അതിനു ശേഷിയുള്ളവർ ഉപരിപഠനത്തിന് തെരഞ്ഞെടുക്കുക നാട്ടിലുള്ള വിദേശ സർവകലാശാലകളോ വിദേശ സർവകലാശാലകളുടെ ഓഫ് കാമ്പസ് സെന്ററുകളോ ആയിരിക്കും. ഇത്തരത്തിൽ കുട്ടികളില്ലാതെ നന്നായി പ്രവർത്തിക്കുന്ന നമ്മുടെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ സാധ്യതയുണ്ട്.
സ്വകാര്യ സർവകലാശാലയിൽ അധ്യാപകർക്ക് വേതനം നൽകുന്നതുപോലെതന്നെ അഡ്മിനിസ്ട്രേഷൻ രംഗത്തും ഭീമമായ തുക ഓരോ മാസവും മാനേജ്മെന്റുകൾ കണ്ടെത്തേണ്ടിവരും. നിലവിലുള്ള യൂണിവേഴ്സിറ്റികളിൽ ആയിരക്കണക്കിന് ജീവനക്കാരുണ്ട്. ചെറിയ യൂണിവേഴ്സിറ്റികളിലും ആനുപാതികമായി യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷന് ജീവനക്കാരെ ആവശ്യമായി വരും. ഈ പണവും വിദ്യാർഥികളിൽനിന്നു കണ്ടെത്തേണ്ടിവരും. ഗ്രീസിൽ അടുത്ത കാലത്ത് ഗവൺമെന്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ സ്വകാര്യവത്കരിച്ചതിന്റെ ഭാഗമായുണ്ടായത് വലിയ സമരങ്ങളായിരുന്നു.
നിലവാരം ഉയർത്തുമോ?
സ്വകാര്യ സർവകലാശാലകളിൽ ഇതിലും മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകാനുള്ള സാധ്യത വളരെ കുറവാണ്. സ്വകാര്യ സർവകലാശാല ആരംഭിക്കുമ്പോൾ വലിയ മുതൽമുടക്ക് ആവശ്യമായി വരും. മത്സരിക്കേണ്ടിവരുന്നത് സ്വകാര്യ കുത്തകകളോടും വിദേശ സർവകലാശാലകളോടുമായിരിക്കും. വിദ്യാഭ്യാസം മൂല്യാധിഷ്ഠിതമായി കരുതുന്നവർക്ക് ഈ ഓട്ടത്തിൽ വിജയിക്കാനാകുമോ?
മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളെ സ്വാശ്രയ സർവകലാശാല എന്ന ആശയത്തിലേക്ക് ആകർഷിക്കുന്ന പ്രധാന കാരണം അക്കാദമിക് സ്വാതന്ത്ര്യമാണ്. നിലവിൽ ഓട്ടോണമസ് കോളജുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ സർവകലാശാലകളിൽനിന്ന് വലിയ വിവേചനങ്ങൾ നേരിടുന്നുണ്ട്. സ്വയംഭരണ കോളജുകളിലെ സിലബസുകളിലും മറ്റും സർവകലാശാലകൾ അനാവശ്യമായി ഇടപെടുന്നു. വേണ്ടതിനും വേണ്ടാത്തതിനും ഭാരിച്ച പിഴകൾ ചുമത്തുന്നു. ഓട്ടോണമസ് കോളജുകളിലെ വിദ്യാർഥികളോട് ചിറ്റമ്മനയം സ്വീകരിക്കുന്നു. സ്വയംഭരണ കോളജുകളുടെ അക്കാദമിക് സ്വയംഭരണത്തിനുമേൽ യൂണിവേഴ്സിറ്റികളുടെ കൈയേറ്റം പതിവാകുന്നു. ഇത്തരമൊരു ഘട്ടത്തിൽ യൂണിവേഴ്സിറ്റിയിൽനിന്നു രക്ഷപ്പെടാൻ സ്വാശ്രയ യൂണിവേഴ്സിറ്റികൾ ആകാമെന്ന് മാനേജ്മെന്റുകൾ ആലോചിച്ചുപോകും. പക്ഷേ, കേരളസർക്കാർ രഹസ്യമായി തയാറാക്കിക്കൊണ്ടിരിക്കുന്ന സ്വകാര്യസർവകലാശാലാ നിയമമനുസരിച്ച് കേരളത്തിലെ സ്വകാര്യ സർവകലാശാലകളുടെ ചാൻസലർ മുഖ്യമന്ത്രിയായിരിക്കുമെന്ന് പറയപ്പെടുന്നു. യൂണിവേഴ്സിറ്റിയുടെ സ്ഥാനത്ത് ഇനി പടവെട്ടേണ്ടിവരുന്നത് രാഷ്ട്രീയക്കാരോടായിരിക്കും. രാഷ്ട്രീയക്കാർ അവരുടെ താത്പര്യങ്ങൾ അടിച്ചേൽപ്പിക്കാൻ സാധ്യതയുണ്ട്. സിലബസിൽ ഇടപെടലുകൾ തുടരാം. കലാലയങ്ങളിൽ വിദ്യാർഥിരാഷ്ട്രീയം ശക്തമായി തിരിച്ചുവന്നേക്കാം.
തൊഴിൽസാധ്യത
ആയിരക്കണക്കിന് തസ്തികകൾ ഇല്ലാതാകുന്നതോടെ വലിയൊരു വിഭാഗത്തിന്റെ സാമ്പത്തികസ്രോതസ് നിലയ്ക്കും. വലിയൊരു വിഭാഗത്തെ നാട്ടിൽ പിടിച്ചുനിർത്തിയ എയ്ഡഡ് സ്ഥാപനങ്ങൾ ഇല്ലാതാകുന്നതോടെ ക്രൈസ്തവരുൾപ്പെടെ സംവരണാനുകൂല്യങ്ങൾ ഇല്ലാത്ത വിഭാഗങ്ങളുടെ സാമ്പത്തികാവസ്ഥ മുമ്പില്ലാത്തവിധം താഴേക്കു പോകും. നാട്ടിലെ അഭ്യസ്തവിദ്യർ പിന്നെയും കൂടിയേറ്റം തുടരും. ആഫ്രിക്കൻ രാജ്യങ്ങളിലേക്കുപോലും തൊഴിൽ തേടിയുള്ള പലായനങ്ങൾ ഉണ്ടായേക്കാം. ഇത് ക്രൈസ്തവ സമുദായത്തെയായിരിക്കും കൂടുതലായി ബാധിക്കുക. ലോകത്തിന്റെ പല ഭാഗത്തേക്കും ചിതറിക്കപ്പെട്ട ഒരു ജനതയായി കേരളത്തിലെ ക്രൈസ്തവർ മാറാനുള്ള സാധ്യത കൂടുതലായിരിക്കും.
എന്താണ് പോംവഴി?
യുജിസി നിഷ്കർഷിക്കുന്ന അക്കഡേമിക് സ്വാതന്ത്ര്യം സ്വയംഭരണ കോളജുകളുടെ അവകാശമാണെന്ന് സർവകലാശാലകൾ തിരിച്ചറിയണം. കൂടുതൽ കോളജുകൾക്ക് ഓട്ടോണമി നൽകണം. ഓട്ടോണമിയിലെ ഓട്ടകൾ അടയ്ക്കണം. പുതിയ കോഴ്സുകൾ തുടങ്ങുന്നതിനും മികച്ച സിലബസുകൾ നടപ്പാക്കുന്നതിനും ഓട്ടോണമസ് കോളജുകളെ അനുവദിക്കണം.
വിദേശത്തേക്ക് വിദ്യാർഥികളുടെ വലിയ ഒഴുക്കുണ്ട്. അതിനു കാരണം കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ നിലവാരമില്ലായ്മയല്ല. മറിച്ച് തൊഴിൽ ചെയ്യാനുള്ള സാഹചര്യമില്ലാത്തതാണ്. വിദേശങ്ങളിൽ പഠനത്തോടൊപ്പം തൊഴിൽചെയ്യുമ്പോൾ ലഭിക്കുന്നത് മെച്ചപ്പെട്ട വേതനമാണ്. യുവത ആഗ്രഹിക്കുന്നത് അതിരുകളില്ലാത്ത സ്വാതന്ത്ര്യമാണ്. ഒഴുക്ക് ഈ വിധത്തിൽ എല്ലാക്കാലത്തും ഉണ്ടാകില്ല. കാനഡ പോലുള്ള രാജ്യങ്ങളിലെ പാർട്ട് ടൈം ജോലികൾക്കുള്ള സാധ്യതകൾ കുറഞ്ഞു. വീടുകളുടെയും അപ്പാർട്ട്മെന്റുകളുടെയും വാടക കുതിച്ചുയർന്നു. വംശീയതയുടെ ആയുധങ്ങൾക്ക് ആരൊക്കെയോ മൂർച്ച കൂട്ടുന്നുണ്ട്. സാമൂഹികനീതിയിൽ അധിഷ്ഠിതമായ ഇവിടുത്തെ വിദ്യാഭ്യാസ പദ്ധതി കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
(ചങ്ങനാശേരി എസ്ബി കോളജിൽ അസോസിയേറ്റ് പ്രഫസറാണ് ലേഖകൻ)