Thursday, March 28, 2024 1:27 AM IST
ബിഷപ് ഡോ. ജസ്റ്റിൻ അലക്സാണ്ടർ മഠത്തിൽപറന്പി
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അഥവാ ‘പെസഹാവ്യാഴം’ (Maundy Thursday) എന്ന പദത്തിന്റെ ഉത്ഭവം ‘കല്പന’ എന്നർഥം വരുന്ന ലത്തീൻ പദമായ ‘മന്താത്തും (Mandatum) എന്ന വാക്കിൽനിന്നാണ്. തിരുവത്താഴ സമയത്ത് യേശു പറഞ്ഞ “ഞാൻ പുതിയൊരു കല്പന നിങ്ങൾക്കു നൽകുന്നു’’ (യോഹന്നാൻ 13,34) എന്ന വാക്കുകളോട് ഈ പദം ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യനോടൊപ്പം നിരന്തരം വസിക്കാൻ ആഗ്രഹിച്ച ദൈവം, ദിവ്യകാരുണ്യവും പൗരോഹിത്യവും സ്ഥാപിക്കുകയും പരസ്നേഹത്തിന്റെ നവമായ കല്പന നൽകുകയും ചെയ്ത ദിനത്തിന്റെ ഓർമയാണ് കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച.
മരണവാതിൽക്കൽ നിൽക്കുന്ന ഒരാൾ പറയുന്ന വാക്കുകൾക്കും ചെയ്യുന്ന പ്രവൃത്തികൾക്കും അയാൾ ജീവിക്കാൻ ബാക്കിവച്ചതോ ജീവിച്ചുതീർത്തതോ ആയ കാര്യങ്ങളുമായി അഭേദ്യമായ ബന്ധം ഉണ്ടാകും. അതുകൊണ്ടാണല്ലോ മരണക്കിടക്കയിൽനിന്ന് അപ്പനും അമ്മയുമൊക്കെ പറഞ്ഞ വാക്കുകൾ ഇന്നും മക്കളുടെ ഹൃദയത്തിൽ മായാതെ കിടക്കുന്നതും ഇടയ്ക്കിടെ ഒരു ഓർമപ്പെടുത്തൽപോലെ ഉള്ളിന്റെ ഉള്ളിൽ അവ അലയടിക്കുന്നതും. മനുഷ്യബന്ധങ്ങളിൽ ഒരാളുടെ അവസാനമൊഴികൾക്ക് ഇത്രമാത്രം സ്ഥാനമുണ്ടെങ്കിൽ ഗുരുശിഷ്യ ബന്ധത്തിൽ അവ എത്ര തീവ്രമായി അടയാളപ്പെടുത്തുമായിരിക്കും.
ഇതിനുള്ള ഏറ്റവും നല്ല വായനയാണ് തന്റെ മരണത്തിന് തലേരാത്രിയിൽ ക്രിസ്തുവിനും ശിഷ്യർക്കും ഇടയിൽ സംഭവിച്ച കാര്യങ്ങൾ. മരണത്തിന്റെ തലേരാത്രി താൻ മൂന്നു വർഷക്കാലം പഠിപ്പിച്ചവയെല്ലാം ശിഷ്യർക്ക് സംഗ്രഹിച്ചുകൊടുക്കണമെന്ന് യേശു ആഗ്രഹിച്ചു. യോഹന്നാൻ സുവിശേഷകൻ ഈ രാത്രിയിലെ വിവരണങ്ങൾ ആരംഭിക്കുന്നത് ആ സമയത്തിന്റെ പ്രത്യേകത സൂചിപ്പിച്ചുകൊണ്ടാണ്: “ഈ ലോകം വിട്ട് പിതാവിന്റെ സന്നിധിയിലേക്കു പോകാനുള്ള സമയമായി എന്ന് പെസഹാത്തിരുനാളിനു മുന്പ് യേശു അറിഞ്ഞു’’(യോഹന്നാൻ 13,1). ബെനഡിക്ട് പതിനാറാമൻ മാർപാപ്പ തന്റെ ‘നസറത്തിലെ യേശു’എന്ന പുസ്തകത്തിൽ ഈ സമയത്തിന്റെ രണ്ട് പ്രത്യേകതകൾ എടുത്തുകാട്ടുന്നുണ്ട്. ഒന്ന്, ഈ ലോകത്തിലെ യേശുവിന്റെ പരസ്യജീവിതം പൂർത്തിയാക്കുവാൻ ഉള്ള സമയമായി. രണ്ട്, യേശുവിന്റെ സ്നേഹം അതിന്റെ പാരമ്യത്തിൽ വെളിപ്പെടുത്താനുള്ള സമയമായി. ഈ സമയത്താണ് ദിവ്യകാരുണ്യമെന്ന കൂദാശസ്ഥാപനത്തിലൂടെയും പാദക്ഷാളനമെന്ന സ്നേഹപ്രവൃത്തിയിലൂടെയും ക്രിസ്തു തന്റെ ജീവിതസന്ദേശസംഗ്രഹം ശിഷ്യരുടെ ഹൃദയത്തിൽ കോറിയിടുന്നത്. ക്രിസ്തുവിന് അറിയാമായിരുന്നത് മറ്റേതു പ്രതീകങ്ങളെക്കാളും തന്റെ ജീവിതത്തോട് ഏറ്റവും ചേർന്നു നിൽക്കുന്നവയാണ് ദിവ്യകാരുണ്യവും പാദക്ഷാളനവും. അതുകൊണ്ട് “ക്രൈസ്തവ വിശ്വാസത്തിന്റെയും ആരാധന ക്രമവത്സരത്തിന്റെയും അത്യുച്ചസ്ഥായിയുമായ പെസഹത്രിദിനത്തിന്റെ (ക്രിസ്തുവിന്റെ സഹന-മരണ-ഉത്ഥാനം)’’പടിവാതിലായി ഇവ നിലകൊള്ളുന്നു (റോമൻ ആരാധനക്രമ വത്സരം, 18-19).
യേശുവിന്റെ സ്നേഹവും എളിമപ്പെടലും ഏറ്റവും പ്രകടമായ രീതിയിൽ അനുഭവവേദ്യമായ പരമോന്നത രഹസ്യങ്ങളായ ദിവ്യകാരുണ്യത്തെയും പൗരോഹിത്യത്തെയും പാദക്ഷാളനത്തെയും ആഴത്തിൽ ധ്യാനിക്കുന്നത് യേശുവെന്ന ദിവ്യഗുരുവിന്റെ കാൽപ്പാടുകൾ പിൻചെല്ലുന്ന ഇന്നത്തെ ശിഷ്യസമൂഹത്തിന്റെ വഴികളെ പ്രകാശമാനമാക്കും. അതിനാൽ ഇവയുടെ ആനുകാലിക വായനയാണ് ഈ തിരുവത്താഴദിന സന്ദേശത്തിന്റെ ഉള്ളടക്കം.
ബലിയായിത്തീരുന്ന സ്നേഹം
എല്ലാ ജീവിതത്തിന്റെ പിന്നിലും ആരുടെയെങ്കിലുമൊക്കെ സമർപ്പണത്തിന്റെയും പകുത്തു നൽകിയ സ്നേഹത്തിന്റെയും കഥയുണ്ട്. ഭൂമിയിലേക്ക് ഒരു കുഞ്ഞ് പിറന്നുവീഴുന്നതു മുതൽ ആരംഭിക്കുന്നു ഈ പകുത്തുനൽകുന്ന സ്നേഹത്തിന്റെ തീർഥാടനയാത്ര. അമ്മയെ തിന്നാണ് ഒരു കുഞ്ഞ് വളരുന്നത് എന്നു പറയുന്നതുപോലെ എത്രപേരുടെ നിസ്വാർഥ സ്നേഹത്തിന്റെ ഫലമാണ് നാമോരോരുത്തരും. ബലിയായിത്തീരുന്ന ഈ സ്നേഹയാത്രയുടെ ഉദാത്തമായ മാതൃകയാണ് തന്റെ മരണത്തിനു മുന്പുള്ള രാത്രിയിൽ യേശുവിനും ശിഷ്യർക്കും ഇടയിൽ സംഭവിച്ചത്.
സമാന്തര സുവിശേഷകർ ഈ സംഭവം വിവരിക്കുന്നത് ഇപ്രകാരമാണ്:
അവർ ഭക്ഷിച്ചുകൊണ്ടിരിക്കുന്പോൾ യേശു അപ്പമെടുത്ത് ആശീർവദിച്ചു മുറിച്ച് ശിഷ്യന്മാർക്കു കൊടുത്തുകൊണ്ട് അരുളിച്ചെയ്തു: “വാങ്ങി ഭക്ഷിക്കുവിൻ; ഇത് എന്റെ ശരീരമാണ്. അനന്തരം പാനപാത്രമെടുത്ത് കൃതജ്ഞതാസ്തോത്രം ചെയ്ത് അവർക്കു കൊടുത്തുകൊണ്ടു പറഞ്ഞു: നിങ്ങളെല്ലാവരും ഇതിൽനിന്നു പാനം ചെയ്യുവിൻ’’(മത്തായി 26,26-27).
യേശു അപ്പം എടുത്തപ്പോൾ ശിഷ്യരുടെ മനസിലൂടെ യേശു അപ്പം വർധിപ്പിച്ച് അനേകർക്കു നൽകിയ അദ്ഭുതത്തിന്റെ ഓർമകൾ കടന്നുപോയിട്ടുണ്ടാകാം. അതുപോലെതന്നെ, ആ രാത്രിയിലും സംഭവിക്കുമെന്ന് അവർ വിചാരിച്ചിട്ടുണ്ടാകാം. എന്നാൽ അവരുടെ ചിന്തകൾക്ക് വിപരീതമായി യേശു അവിടെയുണ്ടായിരുന്ന ഒരപ്പമെടുത്ത് എല്ലാവർക്കുമായി മുറിച്ച് നൽകി. ഒടുവിൽ മുറിച്ചു നൽകിയവന് ഭക്ഷിക്കുവാൻ ഒന്നുമില്ലാത്ത അവസ്ഥ. ഈ അവസ്ഥയിൽനിന്നാണ് മുറിക്കപ്പെട്ട സ്നേഹത്തിന്റെ ഓർമയായ ദിവ്യകാരുണ്യമെന്ന കൂദാശയും ബലിയും ഉടലെടുക്കുന്നത്.
“പരിശുദ്ധ കുർബാന ക്രിസ്തീയ ജീവിതത്തിന്റെ മുഴുവൻ ഉറവിടവും ഉച്ചസ്ഥാനവുമാണ്’’. (കത്തോലിക്കാ സഭയുടെ മതബോധനം, 1324). പരിശുദ്ധ കുർബാനയിൽനിന്നും കൃപാവരം ഒരു നീരുറവയിൽനിന്നും എന്ന പോലെ നമ്മിലേക്ക് പ്രവഹിക്കുന്നു. കൽക്കട്ടയിലെ വിശുദ്ധ മദർ തെരേസയുടെ വാക്കുകൾ ഇവിടെ പ്രസക്തമാണ്: “ഒരാൾ കുരിശിലേക്ക് നോക്കുന്പോൾ യേശു തന്നെ എത്രമാത്രം സ്നേഹിച്ചുവെന്ന് തിരിച്ചറിയുന്നു. എന്നാൽ ഒരാൾ ദിവ്യകാരുണ്യത്തിലേക്കു നോക്കുന്പോൾ യേശു തന്നെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് മനസിലാക്കുന്നു’’. ഓരോ ബലിയർപ്പണവും നമ്മെ ഓർമിപ്പിക്കുന്നത് ഈ മുറിക്കപ്പെട്ട സ്നേഹവും മുറിക്കപ്പെടേണ്ട നമ്മുടെ ജീവിതത്തെയുമാണ്. ദൈവാലയത്തിലെ ബലിയർപ്പണത്തിൽ പങ്കെടുത്തശേഷം ബലിയായി ജീവിക്കാനുള്ള നമ്മുടെ വിളിയിലേക്ക് ഈ തിരുവത്താഴ രാത്രിയിലെ സംഭവങ്ങളുടെ ധ്യാനം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.
ജീവിക്കേണ്ട സ്നേഹം
സഭ മുഴുവനും ഒരു പുരോഹിതജനമാണ്. മാമ്മോദീസയിലൂടെ എല്ലാ വിശ്വാസികളും ക്രിസ്തുവിന്റെ പൗരോഹിത്യത്തിൽ പങ്കുചേരുന്നു. പൗരോഹിത്യം ക്രിസ്തുവാകുന്ന നിത്യപുരോഹിതന്റെ അഭിഷേകത്തിലുള്ള പങ്കാളിത്തമാണ്. “ക്രിസ്തുവിന്റെ നാമത്താൽ മനുഷ്യരക്ഷയുടെ ബലി നവീകരിക്കുന്നതിനും ദൈവജനത്തിന് പെസഹാവിരുന്ന് ഒരുക്കുന്നതിനും സ്നേഹത്തോടെ നയിക്കുന്നതിനും വചനത്താൽ പരിപോഷിപ്പിക്കുന്നതിനും കൂദാശകളാൽ ശക്തിപ്പെടുത്തുന്നതിനുമായി ദൈവജനത്തിൽനിന്നും വേർതിരിക്കപ്പെട്ട് വിശുദ്ധീകരിക്കപ്പെട്ടവരാണ് പുരോഹിതർ ”(റോമൻ മിസാൽ, തൈലപരികർമപൂജ, ആമുഖഗീതി). സഭയിലെ പൗരോഹിത്യത്തിന്റെ തുടക്കവും ഈ മുറിച്ചു നൽകിയ സ്നേഹത്തിന്റെ അത്താഴമേശയിലാണ്. വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ ജോൺ മരിയ വിയാനി പറയുന്നു: “പുരോഹിതൻ ഭൂമിയിൽ രക്ഷാപ്രവർത്തനം തുടരുന്നു... ലോകത്തിൽ വൈദികൻ ആരെന്ന് യഥാർഥത്തിൽ മനസിലാക്കിയാൽ നാം മരിക്കും. ഭയംകൊണ്ടല്ല... സ്നേഹംകൊണ്ട്. യേശുവിന്റെ ഹൃദയത്തിലെ സ്നേഹമാണ് പൗരോഹിത്യം’’.
എല്ലാ ജീവിതസാഹചര്യങ്ങളിലും ഒരു ബലിജീവിതം അത്യന്താപേക്ഷിതമാണ്. മറ്റുള്ളവർക്കായി ബലിയായി തീർന്നതിന്റെ സ്മരണയിലാണ് ഒരാൾ ജീവിതകാലവും മരണശേഷവും മറ്റുള്ളവരുടെ ഹൃദയത്തിൽ ഇടം നേടുന്നത്. അങ്ങനെയാണ് അപ്പനും അമ്മയും മക്കൾക്കിടയിൽ നിലനിൽക്കുന്ന സ്നേഹസ്മരണയായിതീരുന്നത്. അങ്ങനെതന്നെയാണ് പുരോഹിതരും സന്യസ്തരും ജനങ്ങളുടെ ഇടയിൽ അനുഗ്രഹസാന്നിധ്യമായി മാറുന്നത്. അപ്രകാരംതന്നെയാണ് ഭാര്യാഭർത്താക്കന്മാർ തങ്ങളുടെ ജീവിതത്തിൽ സ്നേഹസാന്നിധ്യം ആകുന്നത്.
ചെറുതായി തീരുന്ന സ്നേഹം
സുവിശേഷങ്ങളിൽ യോഹന്നാന്റെ പേരിലുള്ള സുവിശേഷം മാത്രമാണ് പാദക്ഷാളനം രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വ്യത്യസ്തമായ വിവരണശൈലിക്ക് ബൈബിൾ പണ്ഡിതർ പല കാരണങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിലൊന്ന് ഇതാണ്: ഏറ്റവും ഒടുവിലായി രൂപപ്പെട്ടതാണല്ലോ ഈ സുവിശേഷം.
അന്ത്യ അത്താഴ സമയത്ത് സ്നേഹത്തിന്റെ അടയാളവുമായി യേശു നൽകിയ അപ്പം മുറിക്കലിന്റെ യഥാർഥ അർഥത്തിന് ഈ സുവിശേഷം രൂപപ്പെട്ട സമൂഹത്തിനിടയിൽ മങ്ങലേറ്റിരുന്നു. അപ്പം മുറിക്കലിലൂടെ യേശു വിഭാവനം ചെയ്ത യഥാർഥ ലക്ഷ്യത്തിലേക്കുതന്നെ സമൂഹത്തെ കൂട്ടിക്കൊണ്ടുപോകാനാണ് യോഹന്നാൻ സുവിശേഷത്തിന്റെ രചയിതാവ് എളിമയുടെയും സ്നേഹത്തിന്റെയും അടയാളമായ പാദക്ഷാളനം അന്ത്യ അത്താഴ വിവരണത്തിന്റെ സ്ഥാനത്ത് ഉൾപ്പെടുത്തിയത്.
നമ്മുടെ അനുദിന ജീവിതത്തിൽ എളിമയുടെയും ചെറുതാകലിന്റെയും മനോഭാവം നഷ്ടപ്പെടുന്പോൾ പാദക്ഷാളനത്തിന്റെ ആത്മീയതയിലേക്ക് മടങ്ങിപ്പോകണം. ചെറുതാകുന്ന ദൈവത്തെയും നമ്മെ എളിമപ്പെടുത്തുന്ന ആത്മീയതയെയും സ്വീകരിക്കുവാൻ അന്നത്തെ ശിഷ്യസമൂഹത്തിന് പ്രയാസമായിരുന്നപോലെ ഇന്നും അത്ര എളുപ്പമല്ല. അതിനൊരു ഉദാഹരണമാണ് പാദക്ഷാളനസമയത്തെ പത്രോസിന്റെ മനോഭാവം. പാദം കഴുകാൻ തുനിഞ്ഞ യേശുവിനെ തടഞ്ഞ് പത്രോസ് ചോദിച്ചു: “കർത്താവേ, നീ എന്റെ കാലു കഴുകുകയോ?’’ (യോഹന്നാൻ 13,7). ഇതിനർഥം പത്രോസിന്റെ സങ്കല്പത്തിലെ ദൈവത്തിന് ഇത്ര ചെറുതാകാനാകില്ല. പീഡാസഹന പ്രവചന സമയത്ത് യേശുവിനെ മാറ്റിനിർത്തി തടസം പറയുന്ന പത്രോസിലും നിഴലിക്കുന്നത് ഇതേ മനോഭാവമാണ്.
ചെറുതാകാനാകാത്ത പരിക്കേൽക്കാനാകാത്ത ദൈവമായിരുന്നു പത്രോസിന്റെ ദൈവം. പാദക്ഷാളനവും പിന്നീട് നടന്ന സംഭവങ്ങളും പത്രോസിന്റെ കാഴ്ചപ്പാടിനെ കീഴ്മേൽ മറിച്ചു. ഒരു യഹൂദ അടിമയ്ക്ക് അനുവദനീയമല്ലായിരുന്നതും എന്നാൽ വിജാതീയ അടിമയ്ക്കായി മാത്രം മാറ്റിവച്ചിരുന്നതുമായ പാദക്ഷാളനത്തിലൂടെയും ഏറ്റവും വലിയ കുറ്റവാളിക്കു ലഭിച്ചിരുന്ന കുരിശുമരണത്തിലൂടെയും യേശുവിലൂടെ ദൈവത്തിന്റെ കരുണയുടെയും സ്നേഹത്തിന്റെയും മുഖം ലോകത്തിനു വെളിപ്പെടുത്തി. അങ്ങനെ ഇത്രമാത്രം ചെറുതാകുവാൻ എത്രമാത്രം വളരണം എന്ന് ലോകം തിരിച്ചറിഞ്ഞു.
ഇത്ര ചെറുതാകാൻ തക്കതായ വലിയ ഹൃദയത്തിന്റെ ഉടമകളാകുവാൻ വേണ്ട കൃപ നൽകണമേ എന്നതായിരിക്കട്ടെ ഓരോ തിരുവത്താഴ ഓർമയിലും നമ്മിൽ ഉയരേണ്ട പ്രാർഥന. പാദക്ഷാളനം ഒരു ഓർമയാണ്, ജീവിക്കേണ്ട ഓർമ... അതൊരു സമർപ്പണമാണ്, ദൈവ ഇഷ്ടത്തിന് മുന്പിലുള്ള എളിമനിറഞ്ഞ ജീവിതസമർപ്പണം... അതൊരു നിയോഗമാണ്, അപരന്റെ കാലുകൾ കഴുകുവാനും അവർക്കായി മുറിക്കപ്പെടുവാനുമുള്ള ശിഷ്യന്റെ നിയോഗം...