Wednesday, March 27, 2024 12:17 AM IST
സെബിൻ ജോസഫ്
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്പ്, പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനുശേഷം കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തു ലോക്കപ്പിലിട്ടു.
കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ഭീഷണിക്കു വഴങ്ങാത്ത രാഷ്ട്രീയ പാർട്ടി നേതാക്കളെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്, സിബിഐ, ആദായനികുതി വകുപ്പുകളുടെ റെയ്ഡിലൂടെ അകത്താക്കി, അല്ലെങ്കിൽ അകത്താക്കുമെന്ന് ഭീഷണിപ്പെടുത്തി തങ്ങൾക്കൊപ്പം നിറുത്തുന്ന ശൈലി 2016 മുതലാണ് രാജ്യത്തു കണ്ടുതുടങ്ങിയത്. ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകളെ തങ്ങളുടെ പക്ഷത്തേക്ക് തിരിക്കുന്ന രീതിയാണ് മോദിയും കൂട്ടരും സ്വീകരിച്ചുവരുന്നത്. നിയമത്തിന്റെ മുന്നിൽനിന്ന് ആർക്കും രക്ഷപ്പെടാനാവില്ല എന്ന പ്രഖ്യാപനം നടത്തിയാണ് കേന്ദ്രസർക്കാർ റെയ്ഡുകൾ നടത്തുന്നത്.
ഡൽഹി മദ്യനയത്തിന്റെ പേരിൽ ആദ്യം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും പിന്നീട് മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെയും അറസ്റ്റ് ചെയ്തു. സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തെങ്കിൽ കേജരിവാളിനെ ഇഡി സമൻസിനു മറുപടി നൽകിയില്ലെന്ന കാരണത്താലാണ് വീട്ടിലെത്തി ചോദ്യം ചെയ്ത് അറസ്റ്റ് ചെയ്തു കസ്റ്റഡിയിൽ വാങ്ങിയത്. തങ്ങൾക്കെതിരേ നിൽക്കുന്നവരുടെ പേരിൽ മോദി സർക്കാർ ഇതിനു മുന്പും റെയ്ഡുകൾ നടത്തിയിട്ടുണ്ട്.
മുൻ സർക്കാരുകളുടെ കാലത്ത് സിബിഐയെയാണ് ഉപയോഗിച്ചിരുന്നതെങ്കിൽ ഇഡിയെയാണ് നിലവിലെ സർക്കാരിനു പ്രിയം. മോദി സർക്കാരിന്റെ കാലത്ത് ഇഡി റെയ്ഡുകളുടെ എണ്ണത്തിൽ 27 മടങ്ങാണ് വർധന. രാഷ്ട്രീയനേട്ടത്തിനായി റെയ്ഡുകൾ നടത്തുന്നു എന്നതിന്റെ സൂചനയാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്.
കേന്ദ്രത്തിനു ലഭ്യമായ എല്ലാ സ്രോതസുകളും ഉപയോഗിച്ചാണ് റെയ്ഡുകൾ നടത്തുന്നത്. മുൻ കാലങ്ങളിൽനിന്ന് വ്യത്യസ്തമായി പ്രതിപക്ഷ നേതാക്കൾ മാത്രമല്ല, കേന്ദ്രത്തിനെതിരേ വിമർശനമുന്നയിക്കുന്ന എല്ലാവരും റെയ്ഡിനിരയാകുന്നു. കോവിഡ് കാലത്ത് സർക്കാരിനെ വിമർശിച്ചതിന് എൻഡിടിവി അടക്കമുള്ള മാധ്യമങ്ങൾക്ക് സിബിഐ, ആദായനികുതി റെയ്ഡുകൾ നേരിടേണ്ടിവന്നു. ഫാ. സ്റ്റാൻസ്വാമി, ടീസ്റ്റ സെതൽവാദ് തുടങ്ങിയവരും റെയ്ഡിന്റെ ഇരകളായിരുന്നു.
റെയ്ഡ് എന്ന ആയുധം
ഭരണകൂടം കേന്ദ്ര അന്വേഷണ ഏജൻസികളുടെ സഹായത്തോടെ പ്രതിരോധം തീർക്കുന്നതായി കാണാം. സംസ്ഥാനങ്ങളിൽ മറ്റു പാർട്ടിയിലെ പ്രധാന നേതാക്കളെ തങ്ങളുടെ വരുതിയിലാക്കാൻ റെയ്ഡ് എന്ന ആയുധം പലപ്പോഴും പ്രയോഗിക്കുന്നു. പി. ചിദംബരം, ഡി.കെ. ശിവകുമാർ, ശരദ് പവാർ, കമൽനാഥ് എന്നീ ചുരുക്കം ചില പ്രതിപക്ഷ നേതാക്കൾ മാത്രമാണ് റെയ്ഡ് ഭീഷണിയിലും പിടിച്ചുനിന്നത്. തങ്ങൾക്കൊപ്പം ചേർന്നാൽ അഴിമതിയാരോപിതരെ വെള്ളപൂശുന്ന നയമാണ് ബിജെപി സ്വീകരിച്ചുവരുന്നത്.
ആസാം മുഖ്യമന്ത്രി ഹിമന്തബിശ്വ ശർമയ്ക്കെതിരേയുള്ള ചിട്ടിതട്ടിപ്പും ബംഗാളിലെ ബിജെപി നേതാക്കളായ സുവേന്ദു അധികാരിക്കെതിരേയുള്ള നാരദ വെളിപ്പെടുത്തലും മുകുൾ റോയിക്കെതിരേയുള്ള ശാരദാ ചിട്ടിതട്ടിപ്പും മുക്കിക്കളഞ്ഞു. റഫാൽ വിമാന ഇടപാടിൽ അഴിമതിയുണ്ടെന്ന് പ്രതിപക്ഷവും മാധ്യമങ്ങളും നിരന്തരം ആരോപണമുന്നയിച്ചിട്ടും സർക്കാർ ഒരു അന്വേഷണവും നടത്തിയിട്ടില്ല.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകളുടെ അഴിമതിയും കണ്ണടച്ചു. മധ്യപ്രദേശിലെ വ്യാപം, ഉച്ചക്കഞ്ഞി വിതരണം അഴിമതികളെക്കുറിച്ച് ഒരു അന്വേഷണവും നടത്തുന്നില്ല. അതേസമയം, തമിഴ്നാട്ടിലെ ഡിഎംകെ സർക്കാരിനെ വരുതിയിലാക്കാൻ മുഖ്യമന്ത്രിക്കും പലമന്ത്രിമാർക്കുമെതിരേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ, കോണ്ഗ്രസ് സർക്കാർ തങ്ങളുടെ മന്ത്രിസഭയിലെ അംഗങ്ങൾക്കെതിരേയുള്ള ആരോപണങ്ങളിൽ അന്വേഷണം നടത്തുന്നത് മുൻകാലങ്ങളിൽ കണ്ടതാണ്. കോമണ്വെൽത്ത് അഴിമതി, 2-ജി സ്പെക്ട്രം അഴിമതി എന്നിവയിൽ അന്വേഷണം നടത്തിയത് ഉദാഹരണം.
കേന്ദ്രസർക്കാർ റാലികൾ പോലെ റെയ്ഡുകൾ നടത്തുന്പോൾ പ്രൈംടൈം ന്യൂസുകളായി ഇവ മാറുന്നു. പ്രധാന വിഷയത്തിൽനിന്നു ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിനുകൂടിയാണ് ഇത്തരം റെയ്ഡുകൾ. പല വിഷയങ്ങളിലും ജുഡീഷറി ഫലപ്രദമായി ഇടപെടാത്തതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അന്വേഷണ ഏജൻസികൾ ന്യായമായാണ് പ്രവർത്തിക്കുന്നതെന്ന് ഉറപ്പുവരുത്താൻ കോടതികൾക്കും ബാധ്യതയുണ്ട്.
പിഎംഎൽഎ 2002ന്റെ 2019ലെ ഭേദഗതിയെ കോടതി ചോദ്യം ചെയ്തിട്ടില്ല. പണത്തട്ടിപ്പിനെ ഗുരുതരകുറ്റമാക്കി മാറ്റിയ ഭേദഗതിയിലൂടെ എഫ്ഐആർ ഇടുന്നതിനു മുന്പുതന്നെ പ്രതിയെ അറസ്റ്റ് ചെയ്യാൻ ഇഡിയെ സഹായിക്കുന്നു. പിഎംഎൽഎ ഭേദഗതി വഴി പ്രതി നിരപരാധിയാണെന്നു തെളിയിച്ചാലും സമാന കുറ്റം ഇനി ചെയ്യില്ലെന്ന് ഉറപ്പുവരുത്തിയാൽ മാത്രമേ ജാമ്യം അനുവദിക്കുകയുള്ളൂ.
ബോണ്ടിൽ മിണ്ടാതെ
2-ജി സ്പെക്ട്രം അഴിമതി ഉയർത്തിക്കാട്ടി ശതകോടികൾ രാജ്യത്തു നഷ്ടപ്പെട്ടെന്നു പ്രചാരം നടത്തിയാണ് 2014ൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയത്. എന്നാൽ, രാജ്യം കണ്ട മറ്റൊരു വലിയ അഴിമതിയായ ഇലക്ടറൽ ബോണ്ടിൽ കേന്ദ്രസർക്കാർ മൗനം ഭജിക്കുകയാണ്. ബിജെപിക്ക് 41 കന്പനികളിൽനിന്നു മാത്രമായി 1,853 കോടി രൂപ ലഭിച്ചിട്ടുണ്ടെന്ന് കോണ്ഗ്രസ് ആരോപിച്ചു. സംഭവത്തിൽ സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. അദാനി ഇലക്ടറൽ ബോണ്ടിൽ എത്ര രൂപ നിക്ഷേപിച്ചു എന്നതിന് എസ്ബിഐ പുറത്തുവിട്ട കണക്കിൽ വിവരമില്ല. ഷെൽ കന്പനികളിലൂടെയും സംഭാവന നൽകിയ മറ്റു കന്പനികളിലൂടെയുമാകാം പണം നൽകിയിരിക്കുന്നത്. മാർച്ച് ആറിന് ഇലക്ടറൽ ബോണ്ട് വിവരം തെരഞ്ഞെടുപ്പു കമ്മീഷനു കൈമാറണമെന്ന് എസ്ബിഐയോട് സുപ്രീംകോടതി പറഞ്ഞെങ്കിലും ജൂണ് 30 വരെ സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടു. കേവലം 15 മിനിറ്റുകൊണ്ട് ലഭ്യമാക്കേണ്ട വിവരം കൈമാറാൻ മൂന്നു മാസത്തെ സമയമാണ് എസ്ബിഐ അധികമായി ചോദിച്ചത്.
സുപ്രീംകോടതി ചെവിക്കു പിടിച്ചതോടെ മാർച്ച് 13ന് വിവരം കൈമാറി. പൊതുതെരഞ്ഞെടുപ്പ് തീരുംവരെ വിവരം കൈമാറാതിരിക്കുന്നതിനുള്ള തന്ത്രമാണ് എസ്ബിഐ സ്വീകരിച്ചത്. രണ്ടു പിഡിഎഫ് ഫയലുകളിലായി നൽകിയ വിവരത്തിൽനിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. എന്നാൽ, ഈ വിഷയത്തിൽ ഒരു പ്രതികരണം നടത്താൻ കേന്ദ്രസർക്കാർ ഇതുവരെ തയാറായിട്ടില്ല. അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട്, അദാനി, പിഎം കിസാൻ പദ്ധതികൾക്കെതിരേ അന്വേഷണം നടത്തുമെന്ന് കോണ്ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ബോണ്ടിലൂടെ ലഭിച്ച പണത്തിന്റെയും അധികാരത്തിന്റെയും ശക്തിയിൽ ബിജെപി പ്രതിപക്ഷ പാർട്ടികളേക്കാൾ ഏറെദൂരം മുന്നിലാണ്.
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ (നാളെ)