Tuesday, March 26, 2024 12:27 AM IST
ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ അണികളും നേതാക്കളും മത്സരയോട്ടത്തിൽ! പ്രകടനങ്ങളും അനൗണ്സ്മെന്റുകളും പോസ്റ്ററുകളും ചാനൽ ചർച്ചകളും നാടിന്റെ മുഖച്ഛായ മാറ്റിയെഴുതിക്കൊണ്ടിരിക്കുന്നു. തെരഞ്ഞെടുക്കുക എന്ന ദൗത്യമാണ് എല്ലാവർക്കും മുന്നിലുള്ളത്. ആരെ തെരഞ്ഞെടുക്കണം? എന്തു തെരഞ്ഞെടുക്കണം? ഇവിടെയാണ് സമ്മതിദായകർ തങ്ങളുടെ അവകാശവും ചിന്താശക്തിയും വിവേചനവും ധൈര്യവും പ്രകടിപ്പിക്കേണ്ടത്.
നിർണായകം യുവവോട്ടർമാർ
ജനാധിപത്യ സംവിധാനത്തിലെ ഏറ്റവും മൂല്യമേറിയ അവകാശമാണ് വോട്ടവകാശം. ഇന്ത്യയിലെ 96.8 കോടി വരുന്ന സമ്മതിദായകരിൽ 19.74 കോടിയാണ് യുവവോട്ടർമാർ. ഇതിൽ കന്നി വോട്ടർമാർ മാത്രം 1.82 കോടിയാണ്. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പിൽ യുവതയുടെ വോട്ട് അത്യന്തം നിർണായകമാണ്. ഏറെ പ്രതീക്ഷകളോടും സ്വപ്നങ്ങളോടുംകൂടെത്തന്നെയായിരിക്കും അവർ തെരഞ്ഞെടുപ്പിലേക്കു കടന്നുവരുന്നത്. സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വബോധത്തിലേക്കാണ് ഇതു വെളിച്ചം വീശുന്നത്. യുവജനശേഷിയെ ക്രിയാത്മകമായ വിധത്തിൽ തിരിച്ചറിയാനും ഉപയുക്തമാക്കാനും നാടിന്റെ പുരോഗതിക്കും സമൂഹത്തിന്റെ കെട്ടുറപ്പിനും വേണ്ടി അവരെ പാകപ്പെടുത്താനുള്ള തീരുമാനങ്ങളും കർമപദ്ധതികളും ഉൾക്കൊണ്ടു വേണം 18-ാം ലോക്സഭാ തെരഞ്ഞെടുപ്പിനെ സമീപിക്കേണ്ടത്.
ഒരു സമൂഹത്തിന്റെ സമഗ്ര വികസനത്തിന് യുവാക്കൾക്ക് നൽകാവുന്ന സംഭാവനകൾ നിരവധിയാണ്. നവീനാശയങ്ങളും പ്രവർത്തനരീതികളും കൊണ്ട് സമൂഹത്തെയും അതിന്റെ പ്രശ്നങ്ങളെയും ഊർജസ്വലതയോടും ക്രിയാത്മകതയോടും കൂടെ പരിഹരിക്കാൻ അവർക്കു കഴിയും. കൊറോണയും പ്രളയവുമൊക്കെ വന്നപ്പോൾ അവരിലെ ശേഷിയും ശേമുഷിയും കണ്ടറിഞ്ഞ് കൈയടിച്ചവരാണ് നമ്മൾ. നാടിന്റെ സുസ്ഥിതിക്കും സുഗമവളർച്ചയ്ക്കും യുവാക്കളുടെ സാങ്കേതിക ജ്ഞാനവും ഇച്ഛാശക്തിയും രാഷ്ട്രീയ, സാമൂഹിക ഇടപെടലും പുനർനിർമാണ പ്രക്രിയകളും വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്തണം. ഇത്തരത്തിലുള്ള സർഗവ്യാപാരങ്ങൾക്ക് യുവാക്കളെ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക മാത്രമല്ല അവരുടെ പരിസരങ്ങളെ ഭാവാത്മകമായി സ്വാധീനിക്കുന്നവയെകൊണ്ടു നിറയ്ക്കുകയും വേണം.
തെരഞ്ഞെടുപ്പിന്റെ ലക്ഷ്യം
പൊതുസമൂഹത്തോടുള്ള പ്രതിബദ്ധതയും ജനാധിപത്യമൂല്യങ്ങളിൽ അധിഷ്ഠിതമായ രാഷ്ട്രനിർമിതിയുമാണ് യഥാർഥ രാഷ്ട്രീയവും തെരഞ്ഞെടുപ്പുമെല്ലാം ലക്ഷ്യംവയ്ക്കേണ്ടത്. രാജ്യത്തിന്റെ സുസ്ഥിതിക്കുവേണ്ടി അർപ്പിതരായ നേതാക്കളും അണികളുമാണ് എന്നും രാജ്യത്തിന്റെ സന്പത്ത്. സമൂഹത്തിന്റെ, ഭാവിയുടെ അടിത്തറ പണിയേണ്ടുന്ന യുവത്വം നാളെ സമൂഹത്തെ നയിക്കേണ്ട നേതാക്കളും നായകന്മാരുമാണ്. കറപുരളാത്ത രാജ്യസ്നേഹവും രാഷ്ട്രീയ സമർപ്പണവുമൊക്കെ അവരുടെ കാഴ്ചകളെയും കാഴ്ചപ്പാടുകളെയും ദർശനങ്ങളെയും സ്വാധീനിക്കുന്നുണ്ടെന്ന് വിസ്മരിക്കരുത്.
എന്താണ് കണ്ടു പഠിക്കേണ്ടത്?
ഭരണത്തിന്റെയും ജനാധിപത്യത്തിന്റെയുമൊക്കെ സത്മാതൃകകളുടെ പൊടിപോലും കാണാൻ വയ്യാത്തവിധം സമൂഹത്തിന്റെ സ്ഥിതിവിശേഷം ഇന്ന് നിലവാരത്തകർച്ചയിലാണ്. കൂറുമാറലുകളും കാലുവാരലുകളും അനാവശ്യധൂർത്തുകളും പണം വെളുപ്പിക്കലും ഒറ്റുകൊടുക്കലും അഴിമതികളും, കോഴയായി മാറിയ ഇലക്ടറൽ ബോണ്ടുമാണ് ഇന്ന് യുവതയുടെ മനസിൽ ശേഖരിക്കപ്പെടുന്ന കാഴ്ചകളും കണക്കുകളും. സുതാര്യതയോ സത്യസന്ധതയോ നേർമാർഗങ്ങളോ മൂല്യങ്ങളോ ഒന്നുംതന്നെ കണ്ടുവളരാൻ ഇല്ലെന്നുള്ളതാണ് വാസ്തവം.
അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്കാരസ്വാതന്ത്ര്യവും ഭരണഘടന അനുസരിച്ച് അപരന് ഹാനി വരുത്തുന്നതാവരുത്. ഈ സാമാന്യമര്യാദ പോലും ഇന്ന് ആരും എങ്ങും പാലിച്ചു കാണുന്നില്ല. പെരുമാറ്റച്ചട്ടങ്ങളും മാർഗനിർദേശങ്ങളുമൊന്നും പാലിക്കാതെയും അതിനെ മറികടന്നും കാട്ടിക്കൂട്ടുന്ന സകലതും നമ്മുടെ യുവജനങ്ങളിലേക്ക് വളരെ എളുപ്പത്തിൽ കുത്തിവയ്ക്കപ്പെടുന്ന മാരകവിഷമാണെന്നുള്ളത് വ്യക്തമല്ലേ?
മനഃസാക്ഷിയിൽ പതിയേണ്ട യുവഭേരി
നേതാക്കളിലും പ്രസ്ഥാനങ്ങളിലും യുവത കാണുകയും കേൾക്കുകയും ചെയ്യുന്ന ചരിത്രനിരാസവും കള്ളത്തരങ്ങളും വ്യക്തിഹത്യയും വിദ്വേഷപ്രസംഗങ്ങളും ഇകഴ്ത്തലുകളും സത്യവിരുദ്ധമായ പരസ്യപ്രചാരണങ്ങളും മുറിവേല്പിക്കുന്ന ജാതിപരാമർശങ്ങളും അവരിലുളവാക്കുന്ന നിഷേധാത്മകതയുടെ ആഴം തിരിച്ചറിഞ്ഞാൽ അത്ഭുതം കൂറാനേ കഴിയൂ. വ്യാജവാർത്തകളും രാഷ്ട്രീയ പ്രീണനങ്ങളുമാണ് ഇന്നത്തെ സമൂഹത്തിൽ നിലനിൽക്കാനുള്ള മാർഗങ്ങളെന്ന് അവർ കണ്ടും കേട്ടും പഠിക്കുകയാണ്.
“പൊള്ളയായ വാക്കുകളിലൂടെ നിങ്ങൾ എന്റെ സ്വപ്നവും ബാല്യവും കവർന്നു. എന്നിട്ടും ഇന്ന് നിങ്ങൾക്ക് എന്റെ മുൻപിൽ വന്നു നിൽക്കാൻ എത്ര ധൈര്യമാണ്” എന്ന പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തൻബർഗിന്റെ വാക്കുകൾ ഇന്ത്യയുടെ അതിശക്തമായ യുവജനശബ്ദമായി നമ്മുടെ സമൂഹമനഃസാക്ഷിയിൽ പതിയേണ്ടതാണ്.
സമൂഹമാധ്യമങ്ങളിലൂടെ എതിരാളികളെ അവഹേളിക്കരുതെന്നും താരപ്രചാരകർ മര്യാദയുടെ സീമ ലംഘിക്കരുതെന്നും ജാതിയുടെയോ മതത്തിന്റെ പേരിൽ വോട്ടു പിടിക്കരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശത്തിലൂടെ പരിഷ്കൃതരായ നമ്മളെ തിരുത്തേണ്ടി വന്നു. അത്രകണ്ട് നമ്മുടെ പൊതുകാഴ്ചകളും പൊതുസംസാരവും വ്യാപാരവും തരംതാണിരിക്കുന്നു. ഈ നിലവാരത്തകർച്ചയ്ക്കാണ് നിതാന്തമായ പരിഹാരമുണ്ടാകേണ്ടത്.
അഴിമതിയാരോപണവിധേയരും ക്രിമിനൽ പശ്ചാത്തലമുള്ളവരും മത്സരത്തിനു കടന്നുവരുന്നത് തെരഞ്ഞെടുപ്പിന്റെ മാനദണ്ഡങ്ങൾക്ക് മൂല്യങ്ങൾക്കും കടകവിരുദ്ധമാണെന്ന് അറിയാത്തതല്ലല്ലോ നമ്മുടെ പൊതുബോധം. എന്നിട്ടും തിന്മകളോടുള്ള മൃദുസമീപനങ്ങളും രാജ്യത്തിന്റെ അഖണ്ഡതയെ സാരമായി പരിക്കേൽപ്പിക്കുന്ന ചട്ടലംഘനങ്ങളും മൂല്യനിരാസവുക്കെ സുഗമമായി തേർവാഴ്ച നടത്തുന്നു.
എന്തുകൊണ്ട് അവർക്കു കാഴ്ച മങ്ങി?
അകം പൊള്ളയും അർഥശൂന്യവും ആത്മാർഥരഹിതവുമായ വാചകക്കസർത്തുകൾകൊണ്ടും ക്രൂരമായ മൗനംകൊണ്ടും നമ്മുടെ പൊതുജീവിതവും വിദ്യാഭ്യാസവും സംസ്കാരവും സാംസ്കാരിക നേതൃത്വവും നട്ടെല്ലില്ലാത്തവരായി മാറുന്നു എന്നതാണ് ദുരവസ്ഥ. ബന്ധങ്ങളിലും സാമൂഹ്യജീവിതത്തിലും ചാറ്റുകളിലും എന്നുവേണ്ട എല്ലായിടത്തും ഈ അന്തഃസത്താശൂന്യത ഒരു കൊടും വൈറസായി പിടിയുറപ്പിച്ചുകഴിഞ്ഞു. ആർക്കും എന്തും പറയാം, ചെയ്യാം എന്നൊരവസ്ഥ എല്ലായിടത്തും, പ്രത്യേകിച്ച് യുവതലമുറകളിലും പടർന്നുപിടിച്ചു.
വേലിതന്നെ വിളവു തിന്നുന്ന ഈയൊരു സ്ഥിതിവിശേഷം നമ്മുടെ യുവാക്കളെ സാരമായി സ്വാധീനിക്കുന്നുണ്ട്. തിന്മയുടെ ഈ സ്വാധീനവലയത്തിൽ ലക്ഷ്യബോധം നഷ്ടപ്പെടുകയും കാഴ്ച മങ്ങുകയും പ്രതികരണശേഷി കുറയുകയും ചെയ്ത് ഒരുതരം മടുപ്പും മരവിപ്പും ബാധിച്ച് ജീവനില്ലാത്തവരായി അവർ തീരുന്നു എന്നുള്ളതാണ് ദുര്യോഗം.
മാധ്യമങ്ങളുടെ സ്വാധീനം
സോഷ്യൽ മീഡിയയുടെയും സിനിമകളുടെയും ചാനൽ ചർച്ചകളുടെയും കാഴ്ചകളാൽ നയിക്കപ്പെടുന്ന ഇന്നത്തെ യുവത്വം ധർമാധർമ വിവേചനമില്ലാതെ സമൂഹത്തിൽ പ്രചരിക്കുന്ന കാഴ്ചകൾ യാതൊരു മടിയും കൂടാതെ അനുകരിക്കുകയാണ്. സത്യവിരുദ്ധമായത് കണ്ടും കേട്ടും നെല്ലും പതിരും തിരിച്ചറിയാതെ അവർ വോട്ടവകാശം ഉപയോഗിക്കും എന്നത് വ്യക്തമല്ലേ? കൊല്ലും കൊലയും ലഹരി ഉപയോഗങ്ങളും സ്പർധകളും മതഭീകരതയും ലൈംഗികതയുടെ അതിപ്രസരങ്ങളും കുത്തിനിറച്ച് നിർമിച്ചുവിടുന്ന സിനിമകളും, മാധ്യമ സംസ്കാരവും യുവജനങ്ങളുടെ ദൃശ്യസംസ്കാരത്തിന് ഹാനി വരുത്തുകയല്ലേ? തേച്ചും തീർത്തുമാണ് ഇന്നവർ മുന്നേറുന്നതെങ്കിൽ, അവർക്ക് നമ്മൾ പകർന്ന ദൃശ്യങ്ങളും മൂല്യബോധങ്ങളും നേരല്ലായിരുന്നു എന്നാണതിനർഥം. ആദരിക്കാനും അംഗീകരിക്കാനും വിട്ടുവീഴ്ച ചെയ്യാനും സഹിഷ്ണുത പാലിക്കാനും അവർ മടിക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണവും മേൽപ്പറഞ്ഞതുതന്നെ.
അതുകൊണ്ടുതന്നെ അവർക്ക് സത്യസന്ധവും കുലീനവുമായ കാഴ്ചയും ഉയർന്ന ചിന്തകളും നന്മയുള്ള ദൃശ്യങ്ങളുമൊക്കെ അവരുടെ മനസിൽ പതിപ്പിക്കാതെ ഇനി അവരെ വീണ്ടെടുക്കാനാവില്ല. അങ്ങനെയൊരു ദൃശ്യസംസ്കാരവും കാഴ്ച - കേൾവി സംസാരവും വളർത്തിക്കൊണ്ട് അവരെ വീണ്ടെടുക്കാൻ പ്രത്യേകിച്ച് പൊതുപ്രവർത്തകരും നേതൃനിരയിലുള്ളവരും മാധ്യമ പ്രവർത്തകരും കലാ-സാംസ്കാരിക മേഖലയിലുള്ളവരും കർമബദ്ധരാകേണ്ടതുണ്ട്.
കൊടി കെട്ടാനും തോരണം തൂക്കാനും ചാവേറുകളാകാനും മാത്രമുള്ള വെറും കളിപ്പാവയായല്ല അവരെ കാണേണ്ടത്. അസ്തിത്വവും അഭിമാനവും ആർജവവുമുള്ള നാടിന്റെ നട്ടെല്ലുകളായി അവരെ രൂപപ്പെടുത്തിയെടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
യഥാ രാജാ തഥാ പ്രജാ
‘യഥാ രാജാ തഥാ പ്രജാ’ -രാജാവ് എങ്ങനെയോ അങ്ങനെതന്നെ പ്രജയും. അതുകൊണ്ട്, നയിക്കുന്നവർ നന്മയുടെയും പുരോഗതിയുടെയും മാനവബോധത്തിന്റെയും വക്താക്കളായാൽ നയിക്കപ്പെടാനുള്ളവരും അങ്ങനെതന്നെയാവും. നേരേമറിച്ചായാൽ യുവജനങ്ങൾക്ക് ദിശാബോധം നഷ്ടപ്പെടുകയും രാഷ്ട്രീയത്തിലും പൊതുസമൂഹനിർമിതിയിലും താത്പര്യക്കുറവ് നേരിടുകയും അങ്ങനെ ഇന്ത്യ പോലുള്ള വലിയ ജനാധിപത്യസംവിധാനത്തിന്റെ യുവസ്പന്ദനങ്ങൾ അസ്തമിക്കുകയും ചെയ്യും.
ജനാധിപത്യവും അതിന്റെ മൂല്യങ്ങളും തകരുന്ന ഒരു നാട്ടിൽ അരാജകത്വം കൊടികുത്തി വാഴും എന്നതിന് സംശയമില്ലല്ലോ. ഭീകരതയും ക്രൂരതയും അടിച്ചമർത്തലും അധിനിവേശവുംകൊണ്ട് എത്രയോ രാജ്യങ്ങളാണ് ഇങ്ങനെ അധഃപതിച്ചിരിക്കുന്നത്? പതിനെട്ടാമത് ലോക്സഭാ തെരഞ്ഞെടുപ്പിനു രാജ്യം ഉണരേണ്ടത് ഇങ്ങനെ ഒരു തിരിച്ചറിവിലേക്കും ദൗത്യബോധത്തിലേക്കുമാണ്.
രാജ്യത്തിന്റെ അനന്തസാധ്യതകളുടെ യുവശേഷിയെ നല്ല മാതൃകകൾകൊണ്ടും നല്ല വാക്കുകൾകൊണ്ടും സത്യധർമാദികൾകൊണ്ടും ജനാധിപത്യമൂല്യങ്ങൾകൊണ്ടും നയിക്കാനാവട്ടെ. തെരഞ്ഞെടുപ്പ്, വ്യക്തികളെ എന്നതിനേക്കാൾ നാടിന്റെ സമഗ്ര പുരോഗതിക്കുവേണ്ടി ജീവാർപ്പണം ചെയ്ത മഹത്തുക്കളെ അനുസ്മരിച്ചുകൊണ്ടും അവരുടെ പാത പിന്തുടർന്നുകൊണ്ടുള്ളതുമാകട്ടെ. യുവതയുടെ സംഖ്യാബലവും സർഗശേഷിയും സ്വപ്നങ്ങളും ഗൗരവമായി കണക്കിലെടുത്തുകൊണ്ടുള്ള ഒരു തെരഞ്ഞെടുപ്പാകട്ടെ ഇത്.