Monday, March 25, 2024 2:42 AM IST
ഷെവ. വി.സി. സെബാസ്റ്റ്യന്‍
പ്രതികൂല കാലാവസ്ഥയും ഉത്പാദനക്കുറവും സൃഷ്ടിച്ചിരിക്കുന്ന പ്രത്യാഘാതങ്ങളില്‍ പ്രകൃതിദത്ത റബറിന്റെ രാജ്യാന്തര വിപണിവില ഉയരുകയാണ്. എന്നാൽ അന്താരാഷ്ട്ര വിപണിയുടെ വിലവര്‍ധനവിന് ആനുപാതികമായ ഉയര്‍ച്ച ആഭ്യന്തരവിപണിയില്‍ ഇതുവരെയും വന്നിട്ടില്ല. കേന്ദ്ര വാണിജ്യ മന്ത്രാലയവും റബര്‍ബോര്‍ഡും വ്യവസായികളും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് ആഭ്യന്തരവിപണി വില അട്ടിമറിക്കുന്നത്.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് യാതൊരു നിയന്ത്രണവുമില്ലാതെ റബര്‍ ആഭ്യന്തര വിപണി വ്യവസായികളുടെ കൈപ്പിടിയിലൊതുങ്ങിയിട്ട് കാലങ്ങൾ ഏറെയായി. റബര്‍ കര്‍ഷകര്‍ക്ക് ഇക്കാലമത്രയും സംരക്ഷണ കവചമൊരുക്കിയ റബര്‍ ബോര്‍ഡും ലക്ഷക്കണക്കിന് റബര്‍ കര്‍ഷകരുടെ പ്രതീക്ഷകളെ തകിടംമറിച്ച് വാചകക്കസര്‍ത്തുകള്‍ നടത്തി വഞ്ചകന്റെ റോളില്‍ കര്‍ഷകവിരുദ്ധത തുടരുന്നു. രാജ്യാന്തര വിപണിവില കിലോഗ്രാമിന് 216 രൂപയായി ഉയര്‍ന്നിട്ടും സമാന ഗ്രേഡിന് ഇന്ത്യന്‍ വിപണിയില്‍ 179 രൂപ മാത്രം. ഇതേ റബര്‍ ഇറക്കുമതി ചെയ്താല്‍ ഇറക്കുമതിച്ചുങ്കമുള്പ്പെടെ കുറഞ്ഞത് 250 രൂപയാകും. എന്നിട്ടും ഇന്ത്യയിലെ കര്ഷകന് യാതൊരു കാരണവശാലും നേട്ടമുണ്ടാക്കില്ലെന്ന വാശിയിലാണ് വ്യവസായ ലോബി. ഇതിന് ഓശാന പാടി പിന്തുണയുമായി വാണിജ്യമന്ത്രാലയവും.
സാമ്പത്തികശാസ്ത്രം തെറ്റുന്നു
വിപണിയില്‍ ഉത്പന്നത്തിന്റെ ലഭ്യത കുറയുമ്പോള്‍ ഡിമാൻഡ് വര്‍ധിക്കുകയും വില ഉയരുകയും ചെയ്യുമെന്ന സാമ്പത്തികശാസ്ത്ര അടിസ്ഥാനതത്വം റബറിന്റെ കാര്യത്തില്‍ എക്കാലവും അടിതെറ്റി. റബറിന്റെ ഉത്പാദനം കുറഞ്ഞു. വിപണിയില്‍ ആഭ്യന്തര ഉപയോഗത്തിന് റബര്‍ ലഭ്യമല്ലാത്തതുകൊണ്ട് വില ഉയര്‍ത്താതെ വ്യവസായികള്‍ റബര്‍ ഇറക്കുമതി ചെയ്യുന്നു.
വിപണിവിലയില്‍ ഇടപെടല്‍ നടത്തി ഉയര്‍ത്താൻ ഉത്തരവാദിത്വപ്പെട്ട ഭരണസംവിധാനങ്ങൾ ഒളിച്ചോടുന്നു. ഗുണമേന്മ കുറഞ്ഞ കോമ്പൗണ്ട് റബറും ബ്ലോക്കു റബറും നികുതിരഹിതമായി ഇറക്കുമതി ചെയ്ത് വ്യവസായികള്‍ കളംമാറുമ്പോള്‍ കര്‍ഷകര്‍ സംരക്ഷിക്കാനാരുമില്ലാതെ ഇരുട്ടില്‍ത്തപ്പുന്നു. ഇവിടെയാണ് റബര്‍ ബോര്‍ഡിന്റെ ന്യായമായ ഇടപെടല്‍ വേണ്ടത്. റബര്‍ വ്യവസായത്തിന്റെയും വ്യവസായികളുടെയും സംരക്ഷണം കുത്തകയാക്കിയവര്ക്ക് കര്‍ഷകരോദനം തമാശയാണെന്ന് ഇന്നും മനസിലാക്കാത്തവര്‍ റബർ കര്‍ഷകര്‍ മാത്രം.
കയറ്റുമതി രക്ഷിക്കുമോ?
റബറിന്റെ രാജ്യാന്തര വിപണിവില ആഭ്യന്തരവിപണിയേക്കാള്‍ ഉയര്ന്നുനില്ക്കുമ്പോള് കയറ്റുമതി ഉയര്‍ത്തണമെന്ന ആവശ്യം സ്വാഭാവികമാണ്. പക്ഷേ ഈ ആവശ്യമുയര്‍ത്തുന്നവര്‍ പോലും ആഗതമാകുന്ന പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള വെടിപൊട്ടിക്കലിനപ്പുറം പ്രായോഗികമായി ചിന്തിക്കുന്നുണ്ടോ? റബര്‍ കര്‍ഷക സംഘടനകളും ഈ ആവശ്യം ഉന്നയിച്ച് രംഗത്തുവന്നിരിക്കുന്നത് ആശ്ചര്യമുളവാക്കുന്നു. ആഭ്യന്തര റബര്‍ ഉത്പാദനക്കുറവുമൂലം ഇന്ത്യയിലെ വ്യവസായികള്‍ക്ക് അസംസ്കൃത റബര്‍ ലഭ്യമല്ലാത്തതുകൊണ്ട് ഇറക്കുമതി കസറുമ്പോഴാണ് കയറ്റുമതി നടത്തണമെന്ന മുറവിളി.
വിദേശത്ത് വില ഉയര്ന്നുനില്ക്കുമ്പോള് കയറ്റുമതി ചെയ്താല്‍ ലാഭമുണ്ടാകുമെന്ന വാദഗതി ശരിവച്ചാല്പോലും ആ ലാഭം ലഭിക്കുന്നത് വന്‍കിട വ്യാപാരികള്‍ക്കോ ചെറുകിട കര്‍ഷകനോ? രാജാന്തര വില ഉയര്‍ന്നിട്ടും ആഭ്യന്തരവിപണി വില ഉയര്‍ത്താതെ കര്‍ഷകദ്രോഹസമീപനം വ്യവസായികൾ തുടരുമ്പോള്‍ കയറ്റുമതിക്കാരുടെ യോഗം വിളിച്ചുചേര്‍ക്കുന്നതുകൊണ്ട് എന്തുനേട്ടം?
ഉത്പാദനച്ചെലവ് കണക്കാക്കിയും രാജ്യാന്തര വിപണിവില മാനദണ്ഡമാക്കിയും കേന്ദ്രസർക്കാർ ന്യായവില പ്രഖ്യാപിച്ച് റബര്‍ ബോര്‍ഡോ ട്രേഡിംഗ് കോര്‍പറേഷനോ വഴി കര്‍ഷകരില്‍നിന്ന് രാജാന്തര വിപണി വിലയ്ക്ക് റബര്‍ സംഭരിക്കാന്‍ തയാറാകാതെ കയറ്റുമതിക്കുവേണ്ടി സമ്മേളനം നടത്തിയാല്‍ കര്ഷകന് നേട്ടമാവില്ല. അതിനുതകുന്ന പദ്ധതികളൊന്നും കേന്ദ്ര വാണിജ്യമന്ത്രാലയത്തിനോ റബര്‍ ബോര്‍ഡിനോ നിലവിലില്ലാത്തപ്പോള്‍ കയറ്റുമതി പ്രഹസനം നടത്തി കര്‍ഷകരെ വിഡ്ഢികളാക്കരുത്.
കോമ്പൗണ്ട് റബര്‍ കുതിക്കുന്നു
കോമ്പൗണ്ട് റബറിന്റെ നികുതിരഹിത ഇറക്കുമതി കുതിക്കുകയാണ്. വ്യവസായികളുടെ കൈയില്‍ വന്‍ സ്റ്റോക്കുമുണ്ട്. 2023ലെ ബജറ്റില്‍ കോമ്പൗണ്ട് റബറിന്റെ ഇറക്കുമതിച്ചുങ്കം 25 ശതമാനമായി ഉയര്‍ത്തിയെന്ന് ഭരണനേതൃത്വങ്ങള്‍ വാദിക്കുമെങ്കിലും ആസിയാന്‍ സ്വതന്ത്ര വ്യാപാരക്കരാറുകളുടെ പേരില്‍ നികുതിരഹിത ഇറക്കുമതിയിലൂടെ നേട്ടം തുടരുന്നത് വ്യവസായികളാണ്.
മറ്റു രാജ്യങ്ങളില്‍ നിന്നുള്ള റബറിന്റെ ഇറക്കുമതിച്ചുങ്കം നിലവിലുള്ള 25 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി കുറയ്ക്കണമെന്ന ആവശ്യവുമായി വ്യവസായ ലോബിയും സജീവമാണ്. ആസിയാന്‍ രാജ്യങ്ങളില്‍നിന്നു മാറി ആഫ്രിക്കന്‍ രാജ്യങ്ങള്‍ പ്രകൃതിദത്ത റബറിന്റെ ഏറ്റവും വലിയ ഉത്പാദകരാകുന്നു. ഐവറി കോസ്റ്റ് ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത റബര്‍ ഉത്പാദക രാജ്യങ്ങളിലൊന്നായി മുൻനിരയിൽ എത്തുന്നു.
ആഫ്രിക്കന്‍ യൂണിയനും ഇന്ത്യയുമായി ജി 20യുടെ പശ്ചാത്തലത്തില്‍ പുത്തന്‍ വ്യാപാരക്കരാറുകള്‍ നിലവില്‍വന്നിട്ടുണ്ട്. ബ്രിക്സ് അംഗരാജ്യമായ സൗത്ത് ആഫ്രിക്കയും 50 ആഫ്രിക്കന്‍ രാജ്യങ്ങളുടെ കൂട്ടായ്മയും ഇന്ത്യയും ഉൾപ്പെട്ട വ്യാപാരക്കൂട്ടായ്മയിലെ ഒരു പ്രധാന ഘടകം അസംസ്കൃത റബറിന്റെ നികുതിരഹിത ഇറക്കുമതിയാണ്. ഇത് വരുംനാളുകളില്‍ യാഥാര്‍ഥ്യമാകുമ്പോള്‍ വ്യവസായികള്‍ക്ക് വന്‍നേട്ടവും കര്‍ഷകര്‍ക്ക് പ്രഹരവുമാണ്.
കോമ്പൗണ്ട് റബറിനോടൊപ്പം ചണ്ടിപ്പാലും ഇന്ത്യന്‍ വിപണിയിലേക്ക് ഒഴുകിയെത്തുമ്പോള്‍ കര്‍ഷകര്‍ ഗുണമേന്മയുയര്ത്തി കൂടുതല്‍ വില നേടണമെന്ന റബര്‍ ബോര്‍ഡിന്റെ വാദഗതിയും അസ്ഥാനത്താകും.
പദ്ധതികള്‍ ആശ്വാസമോ?
റബര്‍ മേഖലയ്ക്കുള്ള സംരക്ഷണ വികസന പദ്ധതിക്ക് അടുത്ത രണ്ടു വര്‍ഷത്തേക്ക് 23 ശതമാനം കേന്ദ്രസര്‍ക്കാര്‍ വിഹിതം വര്‍ധിപ്പിച്ചിട്ടുണ്ട്. 2024-26 സാമ്പത്തിക വർഷങ്ങളിലേക്കുള്ള സഹായം 576.41 കോടി രൂപയില്‍നിന്ന് 708.69 കോടി രൂപയായി വര്‍ധിപ്പിച്ചു. രാജ്യത്ത് റബര്‍ കൃഷി 12,000 ഹെക്ടര്‍ പ്രദേശത്തുകൂടി വ്യാപിപ്പിക്കുക, ഹെക്ടറിന് 25,000 രൂപയില്‍നിന്ന് 40,000 രൂപയായി കൃഷി സഹായം, ഹെക്ടറിന് 50,000 രൂപയുടെ നടീല്‍ വസ്തുക്കള്‍ സഹായം, പട്ടികജാതി കര്‍ഷകര്‍ക്ക് ഈ സഹായം രണ്ടു ലക്ഷം രൂപ, മഴക്കുഴി, സ്പ്രേയിംഗ്, ആര്‍പിഎസുകള്‍ എന്നിവയ്ക്കും സഹായപദ്ധതികള്‍. ഇവയെല്ലാം നിലവില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ രണ്ടു ലക്ഷം ഹെക്ടറിലെ കൃഷി വ്യാപനപദ്ധതിയായ ഇൻ റോഡ് പദ്ധതിക്കു പുറമെയാണ്.
റബര്‍ ഗവേഷണം, റബര്‍ ബോര്‍ഡിന്റെ ഡിജിറ്റൈസേഷന്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റബര്‍ ട്രെയ്നിംഗ്, വിദ്യാഭ്യാസ സ്റ്റൈപ്പന്‍ഡ്, സ്ത്രീ ശക്തീകരണം, വീടു നിര്‍മാണ സഹായം തുടങ്ങി വിവിധ പദ്ധതികള്‍ ഈ ഫണ്ടിലൂടെ ലക്ഷ്യമിടുന്നുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പ്രോത്സാഹന പദ്ധതികളെല്ലാം നല്ലതുതന്നെ. പക്ഷേ, ഇവയെല്ലാം ആഭ്യന്തരവിപണിയില്‍ പ്രകൃതിദത്ത റബറിന്റെ വില ഉയര്‍ത്തുമോ എന്ന ചോദ്യത്തിന് ഉത്തരമെവിടെ?
കൃഷി വികസന പദ്ധതികളില്‍ ആവേശഭരിതരാകുന്ന കര്ഷകന് തന്റെ ഉത്പന്നത്തിന് വിപണിയില്‍ ന്യായവില ഉറപ്പാക്കാന്‍ റബര്‍ബോര്‍ഡിനും വാണിജ്യമന്ത്രാലയത്തിനും സാധിക്കാത്തതെന്ത്? ഉത്പാദനം കൂടുന്നു. വീണ്ടും വിലയിടിയുന്നു. കുറഞ്ഞ ചെലവില്‍ സ്വാഭാവിക റബര്‍ ലഭിക്കുമ്പോള്‍ വ്യവസായികള്‍ക്കും സന്തോഷം. ഉത്പാദന ചെലവിനനുസരിച്ച് ന്യായവില പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകാത്തതെന്ത്? റബര്‍ ബോര്‍ഡ് ശ്രമിക്കാത്തതെന്ത്?
2016ല്‍ ലോക്സഭയില്‍ വാണിജ്യമന്ത്രിതന്നെ നല്കിയ കണക്കുകളില്‍ ഒരുകിലോ റബറിന്റെ ഉത്പാദനച്ചെലവ് 172 രൂപയാണ്. 50 ശതമാനം കര്‍ഷക ലാഭവിഹിതം കണക്കാക്കിയാല്‍ 258 രൂപ 2016ല്‍ കര്ഷകന് ലഭ്യമാക്കേണ്ട ഉത്തരവാദിത്വവും സര്‍ക്കാരിനുണ്ടായിരുന്നു. എട്ടു വര്‍ഷം പിന്നിടുമ്പോള്‍ ഈ തുക വീണ്ടും ഉയരും. പ്രഖ്യാപിച്ച ഉത്പാദനച്ചെലവിനനുസരിച്ച് അടിസ്ഥാനവില നടപ്പിലാക്കാൻ ശ്രമങ്ങള്‍ നടത്താതെ ഉത്പാദന പ്രോത്സാഹന പദ്ധതികള്‍ പ്രഖ്യാപിച്ചാല്‍ കര്‍ഷകര്‍ മുഖവിലയ്ക്കെടുക്കുമോയെന്ന് കണ്ടറിയണം. എങ്കിലും മുങ്ങിത്താഴുന്ന അവസ്ഥയില്‍ ജീവന് നിലനിര്‍ത്താന്‍ വീണുകിട്ടുന്ന കച്ചിത്തുരുമ്പില്‍ കയറിപ്പിടിക്കുവാന്‍ കര്ഷകന് ശ്രമിക്കും.
വിപണിവില നിശ്ചയിക്കുന്നതാര്?
പ്രകൃതിദത്ത റബറിന്റെ ആഭ്യന്തര വിപണിവില നിശ്ചയിക്കുന്നതാര് എന്ന ചോദ്യത്തില്‍നിന്ന് കാലങ്ങളായി സര്‍ക്കാരും റബര്‍ബോര്‍ഡും ഒളിച്ചോടുന്നു. തങ്ങളുത്പാദിപ്പിക്കുന്ന റബറിന് വില നിശ്ചയിക്കാനും വിലപേശാനും കര്ഷകന് അശക്തനാണ്. റബര്‍ ബോര്‍ഡാകട്ടെ, വിവിധ വിപണികളിലുള്ള ഓരോ ദിവസത്തെയും വിലകള്‍ ഏകീകരിച്ചു പ്രസിദ്ധീകരണത്തിന് നല്കുന്നു. തങ്ങളല്ല വില നിശ്ചയിക്കുന്നതെന്ന് ബോര്‍ഡ് മുന്‍കാലങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്ര വാണിജ്യമന്ത്രാലയവും ഇക്കാര്യത്തില്‍ മൗനത്തിലാണ്. സംസ്ഥാന സര്‍ക്കാര്‍ വിലസ്ഥിരതാപദ്ധതിക്കുള്ള സാമ്പത്തിക സഹായ വാഗ്ദാനത്തിനപ്പുറം വിപണിയില്‍ ഇടപെടുന്നില്ല. വന്‍കിട വ്യാപാരികളും വ്യവസായികളും ചേര്‍ന്നുള്ള കൂട്ടുകെട്ട് സര്‍ക്കാര്‍ സംവിധാനങ്ങളെപ്പോലും നോക്കുകുത്തികളാക്കി റബര്‍ വിപണിയില്‍ വില നിശ്ചയിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കുവാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും റബര്‍ബോര്‍ഡും പരാജയപ്പെടുന്നു.
ന്യായവില ലഭ്യമാക്കുന്നതിൽ ആര്‍പിഎസുകളും ഒളിച്ചോട്ടം നടത്തുമ്പോള്‍ റബര്‍ കര്ഷകരെങ്ങനെ രക്ഷപ്പെടും? ഉത്പാദനമുയര്ത്തണമെന്ന് മുറവിളി കൂട്ടുന്നവര്‍ക്ക് ന്യായവില ഉറപ്പാക്കാനാകുമോ? നിലവിലുള്ള റബർ ആക്ടിന്റെ പതിമൂന്നാം വകുപ്പില്‍ റബറിന് ഉയര്‍ന്ന വിലയും താഴ്ന്ന വിലയും രണ്ടും കൂടിയും നിശ്ചയിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടായിട്ടും കേന്ദ്രസർക്കാരും റബർ ബോർഡും വ്യവസായികളുടെ മുമ്പില്‍ മുട്ടുമടക്കുന്നു.
രാജ്യാന്തരവിപണിയിലെ വില ഉയര്‍ന്നിട്ടും ആഭ്യന്തരവിപണിയില്‍ ആനുപാതികമായി വില ഉയരാത്തതിന്റെ കാരണം സര്‍ക്കാരിനോ റബര്‍ ബോര്‍ഡിനോ നിയന്ത്രണമില്ലാത്ത വിപണിയായി റബര്‍വിപണി മാറിയെന്നതാണ്. ഭരണസംവിധാനങ്ങളുടെ കർഷക വിരുദ്ധ സമീപനവും സംസ്ഥാനത്തു നിന്നുള്ള ജനപ്രതിനിധികളുടെ കൃത്യവിലോപവുമാണ് ഇതിനു കാരണം. നിലവിലുള്ള ഉയര്‍ന്ന രാജ്യാന്തര വിലയില്‍ ഇറക്കുമതി ലാഭകരമല്ലാത്തപ്പോള് ആഭ്യന്തര കര്‍ഷകനെ വരിഞ്ഞുമുറുക്കുന്ന സമീപനമാണ് വ്യവസായികളുടേത്. സർക്കാരിന്റെ പിന്തുണയും വ്യവസായികൾക്കാണ്. ഈ ക്രൂരതയുടെ ഇരകളായി കര്‍ഷകര്‍ക്ക് എത്രനാള്‍ റബര്‍കൃഷി തുടരാനാവും?
രാജ്യാന്തര വിലക്കയറ്റം താത്കാലിക പ്രതിഭാസം മാത്രമാണ്. വിവിധ രാജ്യങ്ങളിലെ റബര്‍ കൃഷിയുടെ വ്യാപനവും ഉത്പാദനവും കേരളത്തിലെ കര്‍ഷകരുടെ ചിന്തകള്‍ക്കതീതമാണ്. ക്രൂഡോയില്‍ വിലക്കയറ്റംമൂലം സിന്തറ്റിക് റബറിന്റെ ഉത്പാദനച്ചെലവ് വര്‍ധിച്ചതുകൊണ്ട് സ്വാഭാവിക റബറിലേക്ക് ഉപയോക്താക്കള്‍ മാറിയതും രാജാന്തരവിപണിയുടെ ഉണര്വിന് ഇടയാക്കിയിട്ടുണ്ടെന്നുള്ളതും കാണാതിരിക്കരുത്.
റബര്‍ വിപണിയില്‍ ന്യായവില നിശ്ചയിക്കാനുള്ള ഉത്തരവാദിത്വവും പ്രഖ്യാപിത ന്യായവിലയ്ക്ക് റബര്‍ സംഭരിക്കാനുള്ള പദ്ധതിനിര്‍വഹണവും കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാത്തിടത്തോളം കാലം റബര്‍ കര്ഷകന് പ്രതീക്ഷയ്ക്കു വകയില്ല. രാജ്യാന്തര മാര്‍ക്കറ്റില്‍ ഇനിയും സ്വാഭാവിക റബറിന്റെ വില ഉയരാം. കയറ്റുമതി ചെയ്യണമെന്ന മുറവിളിയില്‍ നേട്ടമുണ്ടാക്കുന്നത് വന്‍കിട വ്യാപാരികളായിരിക്കും. ന്യായവിലയ്ക്കുവേണ്ടിയാണ് കര്‍ഷകര്‍ ശബ്ദിക്കേണ്ടത്. ന്യായവില ഉറപ്പാക്കാതെയുള്ള സർക്കാർ, റബർ ബോർഡ് പദ്ധതികൾ കർഷകന് നേട്ടമുണ്ടാക്കില്ല.