Sunday, March 24, 2024 1:13 AM IST
അനന്തപുരി/ ദ്വിജന്
കേരളത്തെ കോണ്ഗ്രസ് മുക്ത സംസ്ഥാനമാക്കുന്നതിന് സിപിഎമ്മും ബിജെപിയും തമ്മിൽ വലിയ രഹസ്യ ഇടപാടുകൾ നടക്കുന്നതായുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വാക്കുകളിൽ കഴന്പുണ്ടോ? അദ്ദേഹം ഉന്നയിക്കുന്നതും പൊതുസമൂഹത്തിനു തിരിച്ചറിയുന്നതുമായ യാഥാർഥ്യങ്ങൾ ഡെന്മാർക്കിൽ എന്തോ ചീയുന്നുണ്ട് എന്ന സംശയം ശക്തമാക്കുന്നില്ലേ?
തലയിൽ മുണ്ടിട്ടും ഇടാതെയും
പരസ്യമായി ശത്രുക്കളെപ്പോലെ പെരുമാറുക, രഹസ്യമായി പരസ്പരം സഹായിച്ച് ഏതാനും ലോക്സഭാ സീറ്റുകൾ സ്വന്തമാക്കുക- കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ വൻ പരാജയം വാങ്ങാറുള്ള സിപിഎമ്മിനും ബിജെപിക്കും ഫലത്തിൽ ആദായകരമായ കച്ചവടമാണിത്. ബിജെപിക്കു കേരളത്തിൽ സ്വന്തമായി അക്കൗണ്ട് തുറക്കാം. സിപിഎമ്മിന് ലോക്സഭയിലെ അംഗബലം അഭിമാനകരമായി കൂട്ടുകയും ആവാം. 2019ലെ പൊതു തെരഞ്ഞെടുപ്പിൽ കേരളത്തിൽനിന്നുള്ള ആരിഫ് അടക്കം മൂന്നംഗങ്ങളാണ് സിപിഎമ്മിന് ലോക്സഭയിൽ ജയിച്ചുവന്നത്. മൊത്തം വോട്ടിന്റെ ഒരു ശതമാനം പോലും കിട്ടാത്ത പാർട്ടിയാണ്. ഇലക്ടറൽ ബോണ്ടുകൾ വാങ്ങാൻ അനുവാദം കിട്ടുന്നതിനു വേണ്ട പരിധിയാണ് ഒരു ശതമാനം വോട്ട്. 2014ൽ ഒന്പതു സീറ്റും 3.25 ശതമാനം വോട്ടും ഉണ്ടായിരുന്ന പാർട്ടിയാണ് സിപിഎം. 2009ൽ 16 സീറ്റും 5.33 ശതമാനം വോട്ടും നേടിയിരുന്നു. 2004ൽ 43 സീറ്റുണ്ടായിരുന്നു.
എന്നാൽ അത്തരം ഒരു ബന്ധങ്ങളെക്കുറിച്ചു പരസ്യമായി പറഞ്ഞാൽ രണ്ടു പാർട്ടിക്കും ആപത്താണ്. കേരളത്തിൽ മുസ്ലിം പ്രീണനത്തിലൂടെ സിപിഎം വളർത്തിക്കൊണ്ടു വരുന്ന വോട്ട് ബാങ്ക് വല്ലാതെ ചോരും. അവരെ പിടിച്ചുനിർത്തിക്കൊണ്ട് ബിജെപിയുടെ വോട്ട് നേടുക എന്ന സാഹസികമായ ദൗത്യമാണ് സതീശൻ ഭയപ്പെടുന്ന രഹസ്യബന്ധത്തിലുള്ളത്.
“പൊളിറ്റികസ് ഈസ് ദി ആർട്ട് ഓഫ് ദ പോസിബിൾ” എന്ന തത്വം വച്ചു നോക്കിയാൽ അതിൽ കുറ്റം പറയാനും പറ്റില്ല. ഇത്തരമൊരു കളിയിലൂടെയല്ലേ തമിഴ്നാട്ടിൽ രണ്ട് സീറ്റ് സിപിഎം സ്വന്തമാക്കുന്നത് എന്നു സംശയിക്കണം. അവിടെ ഡിഎംകെക്കാർ വച്ചുനീട്ടിയ ഇഷ്ടദാനമാണ് ആ സീറ്റുകൾ. ഓരോ തവണയും അവർ പറയുന്നിടത്താണ് മത്സരിക്കേണ്ടത്. 2019ലെ സീറ്റുകളല്ല 2024ൽ മത്സരിക്കാൻ കിട്ടുന്നത്.
മുല്ലപ്പെരിയാർ ഇടപാടിലടക്കം തമിഴ്നാടിനുവേണ്ടി കേരളത്തിന്റെ താത്പര്യങ്ങൾ ബലികൊടുത്ത് വാങ്ങുന്നതാണ് ആ സീറ്റുകൾ എന്ന് കരുതപ്പെടുന്നുണ്ട്. വളരെ ഗൂഢമായ ഒരു കച്ചവടം. മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ കേരളത്തിനു വേണ്ടി പരസ്യമായി വാദിക്കും. വേണ്ടിടത്ത് കുനിഞ്ഞു കോടുക്കും. അണക്കെട്ടു പ്രദേശത്തെ മരം വെട്ടുന്നതിന് ആരുമറിയാതെ അനുമതി കൊടുത്തതും മുല്ലപ്പെരിയാറിനു സുരക്ഷാഭീഷണി ഉണ്ടെന്നു പറഞ്ഞ് ജനങ്ങളെ ഇളക്കാൻ മനുഷ്യച്ചങ്ങല പിടിച്ച പിണറായി, ഡൽഹിയിൽവച്ച് അണക്കെട്ടിന് സുരക്ഷാഭീഷണി ഒന്നും ഇല്ലെന്നും പറഞ്ഞതുമൊക്കെ കൂട്ടിവായിക്കേണ്ടതുണ്ട്. പിണറായിക്കും മോദിക്കും ക്രെഡിറ്റ് ഉണ്ടാക്കുന്ന കച്ചവടമാവും ഈ രഹസ്യബന്ധം.
കണ്വീനർ മുതൽ ന്യായീകരണക്കാർ വരെ
രഹസ്യബന്ധത്തിന്റെ സൂചനകൾ ലോക്സഭാ തെരഞ്ഞെടൂപ്പിന്റെ ആദ്യദിനങ്ങളിൽതന്നെ പ്രകടമാക്കപ്പെട്ടു. ബിജെപി സ്ഥാനാർഥികൾക്ക് ഇടതുമുന്നണി കണ്വീനർ നല്കുന്ന നല്ല സർട്ടിഫിക്കറ്റ് മുതൽ ചാനൽ ചർച്ചകളിലെ കടുത്ത സിപിഎം ന്യായീകരണത്തൊഴിലാളികൾ വരെ ഇരുട്ടിവെളുക്കുന്നതിനുമുന്പ് ബിജെപി സ്ഥാനാർഥികളുടെ മഹത്വം ചൂണ്ടിക്കാട്ടുന്നവരായിരിക്കുന്നു; ചെറിയ കാര്യമല്ല ഈ മാറ്റങ്ങൾ.
വടക്കേ ഇന്ത്യ ഏതാണ്ട് കുത്തകയാക്കപ്പെട്ടിരിക്കുന്നു എന്ന വിശ്വാസത്തോടെ മോദി തെക്കോട്ട് പട നയിക്കുകയാണ്. കേരളത്തിൽ എത്രയായി റോഡ് ഷോ. എന്നാൽ, റോഡ് ഷോകളിൽപോലും വടക്കേ ഇന്ത്യയിൽ സംശയം ഉണ്ടാക്കുന്ന ഒന്നും ചെയ്യാതിരിക്കാൻ മോദി ശ്രദ്ധിക്കുന്നു. മാർച്ച് 19ന് പാലക്കാട്ടു നടന്ന പ്രധാനമന്ത്രിയുടെ റോഡ് ഷോയിൽ മലപ്പുറത്തെ ബിജെപി സ്ഥാനാർഥി ഡോ. അബദുൾ സലാമിനെ ഒഴിവാക്കിയത് അർഥഗർഭമല്ലേ? നീതിഷ് കുമാർ മുതൽ പിണറായി വരെ തങ്ങൾക്ക് ഉപയോഗമുള്ള എല്ലാവരെയും വരുതിയിലാക്കി കളിക്കാൻ ബിജെപി കാണിക്കുന്ന വൈഭവം അദ്ഭുതപ്പെടുത്തുന്നതാണ്. മോദിയെ മുന്നിൽ നിർത്തി എത്രയോ വന്പന്മാരാണ് ബിജെപിക്കായി കരു നീക്കുന്നത്.
പിണറായിയും മോദിയും ഒരേ ശബ്ദത്തിൽ
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പൂഞ്ഞാർ പള്ളി സംഭവത്തിൽ അട്ടിമറി പ്രസ്താവനയുമായി പിണറായി രംഗത്തു വന്നത് ഈ കളിയുടെകൂടി ഭാഗമല്ലേ? പത്തനംതിട്ടയിൽ റോഡ് ഷോയ്ക്കു വന്ന പ്രധാനമന്ത്രി മോദിയും പിണറായി പറഞ്ഞതുതന്നെ ആവർത്തിച്ചപ്പോൾ ആർക്കും സംശയം കൂടില്ലേ? പൂഞ്ഞാറിൽ മുസ്ലിം യുവാക്കൾ നടത്തിയ തേർവാഴ്ചയെക്കുറിച്ച് ഒന്നും കാണാതെയാണ് പിണറായി പറഞ്ഞതെന്ന് ആരും കരുതുന്നില്ല. പിണറായി പറഞ്ഞത് സത്യമാണ്. പക്ഷേ, സത്യം പറയാൻ ഇരുമുന്നണിയുടെയും നേതാക്കൾ തയറാകാത്ത നാട്ടിൽ പെട്ടെന്ന് എന്തേ ഇങ്ങനെ ഒരു ഉൾവിളി.
പിണറായി ഈ പരസ്യപ്രസ്താവന നടത്തിയത് തോമസ് ഐസക്കിനെ തോൽപ്പിക്കാനാണെന്ന് പെട്ടെന്നു വിലിയരുത്തിയവർ ഇപ്പോൾ അതിലും വലിയ അർഥം അതിനില്ലേ എന്നു സംശയിക്കുന്നുണ്ട്. 2019ൽ കോണ്ഗ്രസിലെ ആന്റോ ആന്റണിക്ക് 3.8 ലക്ഷം വോട്ട് ലഭിച്ചപ്പോൾ ബിജെപിയുടെ കെ. സുരേന്ദ്രന് 2.97 ലക്ഷം വോട്ട് കിട്ടി. ജയിച്ച സ്ഥാനാർഥിയും തോറ്റ സുരേന്ദ്രനും തമ്മിലുള്ള വ്യത്യാസം വെറും 90,000 വോട്ടാണ്. തോമസ് ഐസക്കിനേക്കാൾ പത്തനംതിട്ടയിൽ വേരുള്ള 2019ലെ ഇടതു സ്ഥാനാർഥി വീണാ ജോർജിന് 3.36 ലക്ഷം വോട്ടാണ് കിട്ടിയത്.
പത്തനംതിട്ടയിലെ ഒരു ലക്ഷം വോട്ട് മറിക്കുവാൻ മുഖ്യമന്ത്രിയുടെ പ്രതികരണം ബിജെപിയെ സഹായിക്കുമോ എന്നതാണ് വിഷയം. ക്രൈസ്തവ വോട്ടർമാർക്ക് നല്ല സ്വാധീനമുള്ള പ്രദേശം തന്നെയാണ് പത്തനംതിട്ട. ബിജെപിയെ ചില മണ്ഡലങ്ങളിൽ സഹായിക്കാനുള്ള സിപിഎം ഗൂഢത്വരയുടെകൂടി അടയാളമായി പിണറായിയുടെ പ്രതികരണത്തെ വായിക്കനാവും.
തോമസ് ഐസക് ക്രൈസ്തവ വികാരങ്ങളെ വൃണപ്പെടുത്തുന്ന ഫേസ് ബുക്ക് പോസ്റ്റിലുടെ വിഷയം കൂടുതൽ കുളമാക്കിയിട്ടുണ്ട്. ക്രൈസ്തവ വോട്ട് ബാങ്കിൽ പ്രധാനമായും ആശ്രയിക്കുന്ന കേരള കോണ്ഗ്രസിനും ഐസക്കിന്റെ പോസ്റ്റ് വല്ലാത്ത അടിയായിട്ടുണ്ട്. ഭൂതത്തെ കുടത്തിൽനിന്നു തുറന്നുവിടുകയാണ്.
ഗുഢബന്ധത്തിന്റെ അടയാളങ്ങൾ
ഇത്തരം കളികൾക്കെല്ലാം അപ്പുറമാണ് സിപിഎമ്മും ബിജെപിയും തമ്മിൽ ഉണ്ടാക്കിയിരിക്കുന്നു എന്നു സംശയിക്കേണ്ട രഹസ്യധാരണയുടെ അന്തർധാര. പിണറായിയും മോദിയും തമ്മിൽ പുറമെ കടുത്ത എതിർപ്പ് കാണിച്ചുകൊണ്ടുതന്നെ ഉള്ളിൽ വല്ലാത്ത ഒരടുപ്പം കാണിക്കുന്നു എന്ന് കരുതാവുന്ന അടയാളങ്ങളുണ്ട്. പരസ്പരം കുറ്റം പറഞ്ഞുകൊണ്ട് രഹസ്യമായി സഹായിക്കുക.
2021ലെ നിയമസഭാ ഇലക്ഷനു മുന്പ് ബിജെപിക്കായി കൊണ്ടുവന്ന ഹവാല പണം കൊടകരയിൽ പിടികൂടി. 2021 ഏപ്രിൽ മുന്നിനായിരുന്നു സംഭവം. അന്വേഷണത്തിൽ 3.5 കോടി രൂപ തട്ടിച്ചതായി കണ്ടു. ബംഗളൂരിൽനിന്നു നിയമവിരുദ്ധമായി കൊണ്ടുവന്ന പണമായിരുന്നു എന്നും കണ്ടു. കേരളാ പോലീസിന്റെ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം കേസിൽ 21 പേരെ അറസ്റ്റ് ചെയ്തു. 219 സാക്ഷികളെ കണ്ടെത്തി. സംഗതി ഇഡിക്കു വിട്ടു. അതോടെ എല്ലാം തീർന്നു. ഹവാല കേസിൽ ബിജിപിക്കു സംസ്ഥാന സർക്കാർ സഹായം കിട്ടിയെന്ന് ജനത്തിന്റെ സംശയം വെറുതായവില്ലല്ലോ?
മനസിലാകാത്ത നീക്കങ്ങൾ
സിപിഎം നാക്കെടുത്താൽ ബിജെപി വിരുദ്ധത പറയും. അത് കേരളത്തിൽ അവർ കൂടെ നിർത്തിയിട്ടുള്ള സമസ്ത പോലുള്ള സംഘടനകളെ കബളിപ്പിക്കുന്നതിന് ആവശ്യമാണ്. എന്നാൽ, കർണാടകത്തിൽ ബിജെപി മുന്നണിയിലുള്ള ജനതാദളിനെ ഇടതുമുന്നണിയിൽ നിർത്തുന്നതുപോലുള്ള കാര്യങ്ങളിൽ വലിയ വിശാലമനസ്കതയും കാണിക്കും.
ലാവ്ലിൻ കേസ് സുപ്രീംകോടതിയിൽ എട്ടു വർഷമായി മാറ്റിവയ്ക്കപ്പെട്ടുകൊണ്ടിരിക്കുന്നത് കോടതി കാരണമല്ല, ബിജെപിക്കാരുടെ ഉപകരണമായ സിബിഐ കാരണമാണ്. വക്കീലില്ല, കേസ് വിവരങ്ങൾ ശേഖരിക്കാനായില്ല തുടങ്ങി കേസ് മാറ്റിവയ്ക്കാൻ ഓരോ തവണയും സിബിഐ പറയുന്ന കാരണങ്ങൾ നിരവധിയാണ്.
പ്രധാനമന്ത്രി കേരളത്തിൽ വരുന്പോൾ സ്വർണത്തട്ടിപ്പ് നടത്തുന്ന മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ചു പറയും. പക്ഷേ ആ മുഖ്യമന്ത്രിക്കെതിരേ ഒരു നടപടിയും ഉണ്ടാവില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്പ് ആരംഭിച്ച അന്വേഷണമാണ്. സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകൾ എല്ലാം സത്യമാണെന്ന് കരുതുന്ന അടയാളങ്ങൾ ഓരോ ദിവസവും പുറത്തു വരുന്നുണ്ട്.
എക്സാലോജിക്കിന്റെ വേരുകൾ
ഏറ്റവും അവസാനമായി വന്ന ഒരു തെളിവാണ് വീണയുടെ കന്പനി ബന്ധങ്ങൾ. കരിമണൽ കന്പനിയുടെ കാര്യത്തിൽ ആരംഭിച്ച അന്വേഷണം ഇപ്പോൾ വേറെ പല കന്പനികളിലും എത്തിനിൽക്കുന്നതായ വാർത്തയുണ്ട്. കാരക്കോണം മെഡിക്കൽ കോളജുകാർ പോലും വീണയുടെ എക്സാലോജിക്കിന്റെ സഹായം തേടിയിരുന്നു.
മെഡിക്കൽ കോളജുകാരോട് എക്സാലോജിക്ക് ചെയ്തു കൊടുത്ത സഹായത്തിന്റെ വിശദാംശങ്ങൾ ചോദിച്ചിരിക്കുകയാണ്. കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളജുകൾക്ക് അവർ ചോദിച്ചതിലും ഉയർന്ന ഫീസ് സർക്കാർ അനുവദിച്ചു കൊടുത്തതിനു പിന്നിൽ എക്സാ ലോജിക്കായിരുന്നില്ലേ എന്നാണ് ഇപ്പോൾ വാർത്തകൾ വായിക്കുന്നവർ സംശയിക്കുന്നത്. എല്ലാ കേസിലും അന്വേഷണം നടക്കുകയാണ്. ഒരു കേസിലും പ്രതികളെ കുറ്റവിമുക്തമാക്കിയിട്ടില്ല.
തലപൊക്കാൻ അനുവദിക്കില്ല
ബിജെപി കൃത്യമായാണ് കളിക്കുന്നത്. പിണറായിയെ തലപൊക്കാൻ അനുവദിക്കില്ല. അവർക്കു വേണ്ടത് കോടാലിക്കൈയാണ്. കേസും അന്വേഷണങ്ങളും എല്ലാം നടത്തും. രേഖകളെല്ലാം പിടിച്ചെടുത്തു സൂക്ഷിക്കും. എപ്പോൾ വേണമെങ്കിലും ജയിലിലാക്കും. സ്വർണക്കടത്തു മുതൽ ലൈഫ് മിഷൻ വഴി വീണയുടെ എക്സാലോജിക് വരെ എത്രയോ കേസുകളുടെ രേഖകൾ അവരുടെ കൈവശമുണ്ട്.
കരുവന്നൂർ ബാങ്കിലൂടെ ഇഡി കേരളത്തിലെ എത്ര സഹകരണ ബാങ്കുകളുടെ രേഖ കൈക്കലാക്കി, 12 ബാങ്കിൽ തട്ടിപ്പു നടന്നതായാണ് ഇതുവരെ കണ്ടെത്തിയത്. തലപൊക്കുന്നു എന്നു കണ്ടാൽ അപ്പോൾ അടിക്കും. കേന്ദ്രസഹായം പരമാവധി കൊടുക്കില്ല. അങ്ങനെ കേരളത്തിനു കിട്ടേണ്ടതെല്ലാം തടയും. പിണറായിക്കു വേണ്ടതെല്ലാം ചെയ്തുകൊടുക്കും. പിടിച്ചു നിൽക്കാൻ മേശപ്പുറത്തുനിന്നു ചില അപ്പക്കഷണങ്ങളും ഇട്ടുകൊടുക്കും. വളയ്ക്കുകയല്ലാതെ ഒടിക്കില്ല.
ഡൽഹി മദ്യനയക്കേസിൽ ഓടിനടന്ന് അറസ്റ്റ് ചെയ്യുന്ന ഇഡി കരിമണൽ തട്ടിപ്പുകേസിൽ കാണിക്കുന്ന സംയമനം അദ്ഭുതപ്പെടുത്തുന്നതല്ലേ? എന്നും കുനിച്ചുതന്നെ നിർത്തും. അവർക്ക് പിണറായി വലിയ ആളൊന്നുമല്ല, ഒരു ഉപകരണം. ബിജിപിക്കു കേരളത്തിൽ അക്കൗണ്ട് തുറക്കാൻ ആവശ്യമായ ഒരു ഉപകരണം. അതിനപ്പുറം ഒന്നുമല്ല. ഈ മന്ത്രിസഭയുടെ കാലാവധിക്കപ്പുറത്തേക്ക് അദ്ദേഹത്തിന് പദ്ധതികളൊന്നും ഇല്ലെന്ന തോന്നലാണ് ഇപ്പോഴുള്ളത്.
ജനങ്ങളുടെ സന്തോഷം
ഏതു സർക്കാർ അധികാരത്തിൽ വന്നാലും കോരനു കുന്പിളിൽ തന്നെയാണ് കഞ്ഞി എന്നറിയുന്പോഴും തെരഞ്ഞെടുപ്പിനായി ജനം കാത്തിരിക്കുന്നു. ജനങ്ങൾക്കും ഉപകാരപ്രദമായ പലതും നടക്കുന്ന കാലമാണിത്. ഏറ്റവും വലിയ ഒരു സഹായം പെട്രോൾ വിലയിൽ ഉണ്ടായ കുറവാണ്. കേന്ദ്രം കുറച്ചത് രണ്ടു രൂപയാണ്.
പാചകവാതകവില 100 രൂപ കുറച്ചു. കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് ഒരു ഗഡു ക്ഷേമബത്ത കൂടിക്കിട്ടും. സിവിൽ സപ്ലൈസിൽനിന്നു വില കുറച്ച് അരി കിട്ടും. ഭാരത് അരിയും വന്നു. പാവങ്ങൾക്കു രണ്ടോ മൂന്നോ ഗഡു പെൻഷനും കിട്ടും. ഇതിനെല്ലാം ഇപ്പോൾ പണമുണ്ടായി. എവിടെനിന്ന്? അപ്പോൾ ഇത്രയും കാലം തരാതിരുന്നത് സത്യമായും ചതിയായിരുന്നു. പണം ഇല്ലത്തുകൊണ്ടായിരുന്നില്ല... വല്ലാതെ വീർപ്പുമുട്ടുന്ന ജനം പ്രാർഥിക്കുന്നത് എല്ലാ വർഷവും തെരഞ്ഞടുപ്പു വരണമെന്നാണ്!