Monday, March 18, 2024 12:41 AM IST
റവ.ഡോ. ജോസ് കൊച്ചുപറമ്പിൽ
വൈദികമേലധ്യക്ഷശുശ്രൂഷയ്ക്ക് പ്രതിഭയുടെ മേലങ്കിചാർത്തിയ ശ്രേഷ്ഠാചാര്യനായിരുന്നു മാർ ജോസഫ് പവ്വത്തിൽ പിതാവ്. ദൈവം നട്ടുപിടിപ്പിച്ച ലബനോനിലെ ദേവദാരു പോലെ (സങ്കീ 104,16) സഭയ്ക്കും സമൂഹത്തിനും സംരക്ഷണത്തിന്റെയും സുരക്ഷിതത്വത്തിന്റെയും കരുതലും തണലുമേകിയ ഒരു വടവൃക്ഷം! സംരക്ഷണത്തിന്റെയും ജ്ഞാനത്തിന്റെയും ശക്തിയുടെയും പ്രതീകമാണല്ലോ ദേവദാരുമരം.
ഏതു വിഷയം എടുത്താലും അത് വിദ്യാഭ്യാസമോ ധാർമികതയോ ആരാധനയോ ആത്മീയതയോ സാമൂഹിക, രാഷട്രീയ വിദ്യാഭ്യാസ, മേഖലയോ ആകട്ട അവയെല്ലാം യുക്തിഭദ്രമായ അടിത്തറയിൽ വിശ്വാസത്തിന്റെ ഉൾക്കാഴ്ചയിൽ അദ്ദേഹം അവതരിപ്പിക്കുമ്പോൾ അവയ്ക്ക് ഒരു ദാർശനികചാരുതയുണ്ടായിരുന്നു. “പേറുന്ന പദവികളേക്കാൾ ഏറ്റെടുക്കുന്ന ദൗത്യങ്ങളെ സ്നേഹിക്കുന്നവനാണ് ഒരു നല്ല മെത്രാൻ” എന്ന് സെന്റ് അഗസ്റ്റിൻ അഭിപ്രായപ്പെടുന്നുണ്ട്.
സ്ഥാനമാനങ്ങളും പദവികളും നോക്കാതെ സ്വന്തം സഭയുടെയും സമൂഹത്തിന്റെയും ആവശ്യങ്ങൾക്കുവേണ്ടി അവിശ്രാന്തം അധ്വാനിച്ച മാർ പവ്വത്തിൽ എന്ന കർമയോഗിക്ക് അനേകായിരങ്ങൾ തങ്ങളുടെ ഹൃദയത്തിന്റെ സിംഹാസനത്തിൽ ഇരിപ്പിടമേകി.
അവകാശ സംരക്ഷണത്തിന്റെ മുന്നണിപ്പോരാളി
സീറോമലബാർ സഭ ഒരു പൗരസ്ത്യസഭയാണെന്നും അതിന്റെ തനിമയും അവകാശവും വീണ്ടെടുക്കണമെന്നും ആവശ്യപ്പെടുന്നതിനെ എതിർത്തവരോട് ചാൾസ് ഡിക്കൻസിന്റെ കഥാപാത്രമായ ഒലിവർ ട്വിസ്റ്റിനെ ഉദ്ധരിച്ചുകൊണ്ടാണ് പിതാവ് മറുപടി കൊടുത്തത്. അനാഥാലയത്തിൽ വിശന്നുകഴിഞ്ഞ കുട്ടികൾക്കിടയിൽ പതിവ് റേഷൻ ഭക്ഷണത്തിനിടയിൽ ഒലിവർ ട്വിസ്റ്റ് എഴുന്നേറ്റുനിന്ന് ‘ഐ വാണ്ട് മോർ’ - എനിക്ക് കൂടുതൽ വേണം - എന്നുപറഞ്ഞത് അവിടെ ഒരു വലിയ കോളിളക്കം ഉണ്ടാക്കിയതുപോലെയാണ് അവകാശങ്ങൾക്കുവേണ്ടി ശബ്ദിക്കുന്നവർക്കെതിരേ ഉണ്ടാകുന്ന എതിർപ്പ് എന്ന് അദ്ദേഹം പറഞ്ഞുവച്ചു. വിശക്കുന്ന കുട്ടിക്ക് ഭക്ഷണം അവകാശമാണെന്നതുപോലെതന്നെയാണ് അവകാശങ്ങൾ നിഷേധിക്കപ്പെട്ട സമൂഹങ്ങളുടെ പ്രതികരണവും.
റഷ്യൻ അധിനിവേശകമ്യൂണിസത്തിൽനിന്ന് വിമുക്തമായ പോളണ്ടിന് ഇനി വേണ്ടത് അതിന്റെ ആത്മാവിനെ തിരിച്ചുപിടിക്കുകയാണ് എന്ന് പറയുന്നതുപോലെ പൗരസ്ത്യസഭകൾ ബാഹ്യഭരണ അവകാശങ്ങൾ നേടിയെടുക്കുമ്പോഴും അതിന്റെ ആത്മീയ ആരാധനക്രമ ആത്മാവിനെ തിരിച്ചുപിടിക്കണമെന്ന് അദ്ദേഹം സയുക്തം വാദിച്ചു.
സഭാദർശനത്തിന്റെ സൈദ്ധാന്തികനും പ്രയോക്താവും
സഭയ്ക്കുള്ളിൽത്തന്നെ നീതി നടപ്പിലാക്കാനുള്ള യജ്ഞങ്ങൾപോലെ വിദ്യാഭ്യാസ, ന്യൂനപക്ഷ, മതസ്വാതന്ത്ര്യ അവകാശങ്ങൾക്കുവേണ്ടിയും അദ്ദേഹം പോരാടി.
സീറോമലബാർ സഭാദർശനങ്ങളുടെ സൈദ്ധാന്തികനായിരുന്ന ഫാ. പ്ലാസിഡ് പൊടിപാറയുടെ ചരമപ്രസംഗം നടത്തിയ പവ്വത്തിൽ പിതാവ് അദ്ദേഹത്തെ ‘സീറോമലബാർ സഭാപിതാവ്’എന്ന് വിശേഷിപ്പിക്കുകയുണ്ടായി. എന്നാൽ സീറോമലബാർ ദൈവശാസ്ത്രത്തിന്റെ ധൈഷണികനായ സൈദ്ധാന്തികനും സർഗവൈഭവമുള്ള പ്രയോക്താവുമായിരുന്നു പവ്വത്തിൽ പിതാവ്. മാർ ജോസഫ് കരിയാറ്റിയോടും പാറേമാക്കൽ തോമാക്കത്തനാരോടും ഫാ. പ്ലാസിഡ് പൊടിപാറയോടുമൊപ്പം സഭയുടെ ഉജ്വലനക്ഷത്രമായി ശോഭിക്കുന്ന വ്യക്തിത്വമാണ് പവ്വത്തിൽ പിതാവിന്റേത്.
സഹോദരസഭകൾക്കെല്ലാം ഒരുപോലെ സ്വീകാര്യനായ ഒരു മേലധ്യക്ഷനായിരുന്നു അദ്ദേഹം. പിതാവ് നേതൃത്വമെടുത്ത് രൂപംകൊടുത്ത ‘ഇന്റർ ചർച്ച് കൗൺസിൽ’ ന്യൂനപക്ഷാവകാശ സംരക്ഷണത്തിന്റെ ശക്തമായ മുന്നേറ്റമായി മാറി. സമഗ്രമനുഷ്യദർശനത്തിന് വിരുദ്ധമായ എല്ലാ ‘ഇസ’ങ്ങൾക്കെതിരേയും അദ്ദേഹം സമാന ചിന്താഗതിക്കാരെ അണിനിരത്തി ശക്തമായ നിലപാടുകൾ എടുത്തു. അതേസമയം കർക്കശമായ നിലപാടുകൾക്കിടയിലും ഊഷ്മളമായ വ്യക്തിബന്ധങ്ങൾ പുലർത്തിയ വിനയത്തിന്റെയും ലാളിത്യത്തിന്റെയും കുലീനതയുടെയും ആൾരൂപമായിരുന്നു പവ്വത്തിൽ പിതാവ്.
ശോഭയേറുന്ന വ്യക്തിതേജസ്
ജീവിതകാലം മാത്രമല്ല അതിനുശേഷവും ശോഭയേറിവരുന്ന ഒരു വ്യക്തിതേജസാണ് പവ്വത്തിൽ പിതാവ്. കാലം കാതോർക്കുന്ന ഒരു കർമയോഗിയായിരുന്നു അദ്ദേഹം. ഇന്നത്തെ സഭാ-സാമൂഹിക-രാഷ്ട്രീയസാഹചര്യങ്ങളിൽ അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ എന്ന് നാം ആശിച്ചുപോകുന്നു. വന്ദ്യപിതാവിനെക്കുറിച്ചുള്ള ഏറ്റവും പുതിയ ഗ്രന്ഥത്തിൽ (നല്ലോർമ, ആർച്ച്ബിഷപ് ജോസഫ് പവ്വത്തിൽ സ്മരണിക, ed. ഡോ. ജോസ് തെക്കേപ്പുറത്ത്, et. al, 2023) സർവാദരണീയനായ അദ്ദേഹത്തിന്റെ വ്യക്തിത്വം മിഴിവോടെ പ്രകാശിക്കുന്നുണ്ട്.
“മേലധ്യക്ഷപദവിയിൽ ഇത്രയേറെ തിളങ്ങിയ വേറൊരു മെത്രാപ്പോലീത്തായെ നാം കാണില്ല” എന്നാണ് മാർ ജേക്കബ് തൂങ്കുഴി അദ്ദേഹത്തെക്കുറിച്ച് എഴുതിയിരിക്കുന്നത്. “അദ്ദേഹത്തിൽനിന്നു വഴുതിപ്പോയ ഒരു പദവി മാത്രമേയുള്ളൂ, സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് പദവി. ആ പദവിക്ക് ഇത്രയേറെ യോഗ്യനായ വേറൊരാൾ ഉണ്ടായിരുന്നില്ല. പക്ഷേ, ചിലരുടെ വിശ്വാസം ആർജിച്ചെടുക്കാൻ അദ്ദേഹത്തിന് സാധിക്കാതെ പോയി ... പിതാവിന്റെ സാന്നിധ്യംതന്നെ സഭയ്ക്ക് വലിയ അനുഗ്രഹമായിരുന്നു. പിതാവിന്റെ മരണത്തോടെ നമ്മുടെ സഭ ദുർബലമായിട്ടുണ്ട്.” എന്നും മാർ തൂങ്കുഴി അർഥവത്തായി നിരീക്ഷിക്കുന്നുണ്ട് (p. 12-13).
“പാറേക്കാട്ടിൽപിതാവ് വിരമിക്കുന്ന അവസരത്തിൽ തന്റെ പിൻഗാമിയായി നിയമിക്കാൻ അദ്ദേഹം ആഗ്രഹിച്ചത് പവ്വത്തിൽ പിതാവിനെയാണ്, ആ പേരു മാത്രമായിരുന്നു പിതാവ് റോമിലേക്ക് നിർദേശിച്ചതും” എന്ന് മാർ ജേക്കബ് മനത്തോടത്ത് എഴുതുന്നു. കാരണം, “പവ്വത്തിൽ പിതാവിന്റെ ദീർഘവീക്ഷണം, കാര്യപ്രാപ്തി, ദിശാബോധം തുടങ്ങിയവ രൂപതയുടെ വളർച്ചയ്ക്ക് നല്ലതാണെന്ന് അദ്ദേഹം കരുതി” (p. 17). പവ്വത്തിൽ പിതാവിനോടുള്ള മതിപ്പും അദ്ദേഹത്തിനുള്ള സ്വീകാര്യതയും വ്യക്തമാക്കുന്ന ഒന്നുരണ്ട് ഉദാഹരണങ്ങൾ ഇവിടെ എടുത്തുകാണിച്ചു എന്നു മാത്രം.
അക്ഷരസ്നേഹിയായ ആത്മീയാചാര്യൻ
പുസ്തകങ്ങൾ സമ്മാനമായി കൊടുക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതിൽ സന്തോഷം കണ്ടെത്തിയ അക്ഷരസ്നേഹിയായിരുന്നു അദ്ദേഹം. സഭാപരവും സഭാന്തരവും പ്രദേശികവും ദേശീയവും അന്തർദേശീയമായ വിഷയങ്ങളിൽ വ്യക്തവും കൃത്യവുമായ കാഴ്ചപ്പാടുകളുള്ള പണ്ഡിതശ്രേഷ്ഠനുമായിരുന്നു അദ്ദേഹം. പ്രതിയോഗികൾപോലും അദ്ദേഹത്തിന്റെ വാക്കുകൾക്കു കാതോർത്തു.
ടെലിവിഷൻ വാർത്തകളും പത്രമാസികകളും അരിച്ചുപെറുക്കി നെല്ലും പതിരും തിരിച്ച് അപകടസൂചനകൾ മുൻകൂട്ടി നൽകുന്ന ജാഗ്രതയുള്ള ‘സഭയുടെ ഉറങ്ങാത്ത കാവൽക്കാരൻ’ ഇനിയില്ല എന്ന വേപഥുവാണ് സഭാമക്കൾ ഇപ്പോഴും പേറുന്നത്, വൻമരം വീഴുമ്പോൾ അതിൽ ചേക്കേറിയ പക്ഷിക്കുഞ്ഞുങ്ങളുടെ രോദനം പോലെ...