Friday, March 15, 2024 11:24 PM IST
വി.ആർ. ഹരിപ്രസാദ്
വേണ്ട വേണ്ട; പാട്ടു പഠിച്ച് ഭാഗവതരൊന്നുമാവണ്ട. നാലരക്ഷരം പഠിച്ച് എന്തെങ്കിലും ജോലിയിൽ കേറാൻ നോക്ക് -അമ്മ.
തന്പി എൻജിനിയറല്ലേ.. സിനിമ ഭാഗ്യാന്വേഷികളുടെ ലോകമാ... ഇതിലും നല്ലത് എൻജിനിയറുടെ ജോലി ചെയ്യുന്നതല്ലേ...? -പ്രേംനസീർ.
തോപ്പിൽ ഭാസീം എസ്.എൽ. പുരോമൊക്കെ എത്ര നാടകങ്ങൾ എഴുതിക്കഴിഞ്ഞാ സിനിമയ്ക്കു കഥയും സംഭാഷണോം എഴുതിയേ? കൊറേക്കൂടൊക്കെ പരിചയമായിട്ടു സിനിമയിൽ വന്നാപ്പോരേ? -ദേവരാജൻ മാസ്റ്റർ.
ഞാൻ പറഞ്ഞ മാറ്റം വരുത്താൻ തയാറല്ലെങ്കിൽ നമുക്ക് ഈ കഥ സിനിമയാക്കുന്ന കാര്യം മറക്കാം. ബട്ട് ഐ ലൈക് യു. യു ഹാവ് യുവർ ഓണ്‍ കണ്വിക്ഷൻസ്. ഇറ്റ് ഈസ് അഡ്മയറബിൾ. യു ഹാവ് എ ബ്രൈറ്റ് ഫ്യൂച്ചർ -സുബ്രഹ്മണ്യം മുതലാളി (മേരിലാൻഡ് സ്റ്റുഡിയോ ഉടമ).
തന്പിയെന്തിനാ ഇങ്ങനെ കടുംപിടിത്തം പിടിക്കുന്നത്? അങ്ങേരു നിങ്ങളെക്കൊണ്ട് പാട്ടെഴുതിക്കാമെന്ന് ആലോചിച്ചിട്ടുണ്ടെങ്കിൽത്തന്നെ ഇപ്പോൾ ആ അഭിപ്രായം മാറ്റിക്കാണും - എസ്.എൽ. പുരം.
നാൻ കേട്ട വാർത്തൈ സത്യമാ? നീ പടം പിടിക്കപ്പോറീയാ? വേണ്ട തന്പീ, നീ റൊന്പ ചിന്നപ്പയ്യൻ. പ്രൊഡക്ഷൻ വഴിയിലേ പോകാതെ, ഇതു താൻ എൻ അഡ്വൈസ്. പ്രൊഡക്ഷൻ വഴിയില്‍ നിറയെ തിരുട്ടുപശങ്കൾ ഇരുക്ക്. ഉന്നൈ അപ്പടിയേ ശാപ്പിടുവേൻ... -എം.എസ്. വിശ്വനാഥൻ.
പല കാലങ്ങളിൽ പലരിൽനിന്നു ശ്രീകുമാരൻ തന്പി കേട്ട എതിരഭിപ്രായങ്ങളിൽ ചിലതാണു മുകളിൽ. എന്നാൽ ഒരു കാര്യം ഉറപ്പിച്ചുപറയാം- മാറ്റമില്ലാത്ത നിലപാടുകളും കടുംപിടിത്തങ്ങളുമാണു മലയാളം ഇന്നറിയുന്ന ശ്രീകുമാരൻ തന്പിയെ സൃഷ്ടിച്ചത്. തിളക്കമുള്ളൊരു ഭാവി നിങ്ങളെ കാത്തിരിക്കുന്നുവെന്ന സുബ്രഹ്മണ്യം മുതലാളിയുടെ ആശംസ കിറുകൃത്യമായി. ആ തിളക്കം മലയാളസിനിമയ്ക്കും സാഹിത്യത്തിനും സാംസ്കാരികലോകത്തിനാകെയും പകർന്നുകിട്ടുകയും ചെയ്തു. ആ കടുംപിടിത്തക്കാരൻ ഇന്ന് ആയിരം പൂർണചന്ദ്രപ്രഭയോടെ തലയുയർത്തി നിൽക്കുന്നു.
മന്ദഹാസചന്ദ്രിക
തീരുമാനങ്ങളുമായി സധൈര്യം മുന്നോട്ടു പോവുക, തിരിച്ചടികളെ അതേ ധൈര്യത്തോടെയും പുഞ്ചിരിയോടെയും സ്വീകരിക്കുക. തുടർന്നുള്ള വിജയങ്ങളിൽ മതിമറക്കാതിരിക്കുക- ഒട്ടൊക്കെ അന്തർമുഖനെന്നു സ്വയം മനസിലാക്കുകയും അതുകൊണ്ടുതന്നെ ധിക്കാരിയെന്നു പേരു കേൾപ്പിക്കുകയും ചെയ്ത ശ്രീകുമാരൻ തന്പിക്കു ജീവിതത്തോടുള്ള കാഴ്ചപ്പാട് ഈ വിധമാണ്. എന്റെ മാസ്റ്റർ ഞാനാണ് എന്ന് ഉറക്കെപ്പറയാനുള്ള ആത്മവിശ്വാസം അദ്ദേഹത്തിന് ഇന്നും കൂട്ടുണ്ട്.
സ്വന്തം കഴിവിലുള്ള വിശ്വാസംതന്നെയാണ് സിനിമയിൽ തുടക്കംമുതൽ അദ്ദേഹത്തിനു തുണയായത്. ആ കഴിവ് അന്നുണ്ടായിരുന്ന അസാമാന്യ പ്രതിഭകൾ തിരിച്ചറിയുകയും ചെയ്തിരുന്നു. ഇതിലും നന്നായി എങ്ങനെയെഴുതാൻ കഴിയും തന്പീ എന്ന്, തന്റെ ഒരു പാട്ടിന്റെ വരികൾ വായിച്ച് നനവുള്ള കണ്ണുകളോടെ പി. ഭാസ്കരൻമാസ്റ്റർ ചോദിച്ചത് ശ്രീകുമാരൻ തന്പി ആത്മകഥാപരമായ കുറിപ്പുകളിൽ ഓർമിക്കുന്നുണ്ട്.
ഭാസ്കരൻമാസ്റ്ററുടെ ഉദയം (1973) എന്ന ചിത്രത്തിന്റെ പാട്ടുകൾ ഒരുക്കുന്ന വേള. ദക്ഷിണാമൂർത്തിസ്വാമിയാണ് സംഗീതം. ആദ്യത്തെ പാട്ടെഴുതിയ കടലാസ് ശ്രീകുമാരൻ തന്പി ഭാസ്കരൻമാസ്റ്ററുടെ കൈയിൽ കൊടുത്തു. എന്റെ കൈയിൽ തരണമെന്നില്ല, നേരേ സ്വാമിയുടെ കൈയിൽ കൊടുത്താൽ മതിയെന്നു മാസ്റ്റർ. സംവിധായകനായ മാസ്റ്റർ വായിച്ച് അംഗീകരിക്കണമെന്നും പോരെന്നു തോന്നുന്നെങ്കിൽ മാറ്റിയെഴുതാമെന്നുമായി തന്പി. വരികൾ മാസ്റ്റർ വീണ്ടും വീണ്ടും വായിച്ചു. കണ്ണുനനഞ്ഞ്, ഐ ഹാവ് നോ വേഡ്സ് എന്നു പറഞ്ഞ് കടലാസ് തിരികെ നൽകി. “എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണമി വിടർന്നേനെ...” എന്ന പാട്ടായിരുന്നു അത്.
ആ വരികൾ എന്റേതാണ്...
മുകളിൽ കേട്ട പാട്ടിന്റെ കഥയ്ക്ക് ഒരനുബന്ധംകൂടിയുണ്ട്. ഒരിക്കൽ നടൻ മമ്മൂട്ടി, ശ്രീകുമാരൻ തന്പിയോട് ഇങ്ങനെ പറഞ്ഞത്രേ: തന്പിസാറിന്റെ പാട്ടുകളൊക്കെ കൊള്ളാം. പക്ഷേ, മലയാളസിനിമാഗാനങ്ങളിൽവച്ച് എനിക്കേറ്റവും ഇഷ്ടമുള്ള വരികൾ പി. ഭാസ്കരൻ എഴുതിയതാണ്. അങ്ങനെയൊന്നും തന്പിസാറിന് ഒരിക്കലും എഴുതാൻ പറ്റില്ല.
ഏതാണാ വരികൾ എന്നായി തന്പി. അപ്പോൾ സാമാന്യം ഭംഗിയായി മമ്മൂട്ടി ആ വരികൾ പാടി.
സുന്ദരവാസന്ത മന്ദസമീരനായ്
നിൻ ജാലകങ്ങളെ തൊട്ടുണർത്താം
തൂമിഴിത്താമര പൂവിതൾതുന്പിലെ
തൂമുത്തൊരുമ്മയാൽ ഒപ്പിയേക്കാം...
അതുകേട്ട് ചിരിയോടെ തന്പി പറഞ്ഞു: ആ വരികൾ എന്റേതാണ് മമ്മൂട്ടി. ഞാൻ ഭാസ്കരൻമാസ്റ്ററുടെ ഉദയം എന്ന സിനിമയ്ക്കുവേണ്ടിയെഴുതിയ എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്ന പാട്ടിലെ രണ്ടാമത്തെ ചരണമാണ് ഇപ്പോൾ മമ്മൂട്ടി പാടിയത്...
സമാനമായ അനുഭവം വേണ്ടുവോളമുണ്ടായിട്ടുണ്ട് ശ്രീകുമാരൻ തന്പിക്ക്. പൊതുവേദികളിൽ പരിണതപ്രജ്ഞരായ പ്രസംഗകർപോലും തന്റെ പാട്ടുകളുടെ പേരിൽ മറ്റുള്ള കവികളെ ആവോളം പ്രശംസിക്കുന്നത് പലവട്ടം അദ്ദേഹത്തിനു കേട്ടിരിക്കേണ്ടിവന്നു. പുതുതലമുറക്കാരും മനസിൽ സൂക്ഷിക്കുന്ന പാട്ടുകൾ എഴുതിയത് അദ്ദേഹമാണെന്ന് പലർക്കും അറിയില്ല. പാട്ടുകളുടെ ലിസ്റ്റെടുത്താൽ അന്തിച്ചിരുന്നുപോകുമെന്നുറപ്പ്.
മലർക്കൊടിപോലെ...
സൃഷ്ടികൾ ശ്രീകുമാരൻ തന്പിയുടേതാണെന്നു പലരും തിരിച്ചറിയാത്തതുപോലെ അദ്ദേഹത്തിലെ പ്രതിഭയെ അറിയാനും മുൻകാലങ്ങളിൽ പലർക്കും കഴിഞ്ഞിരുന്നില്ല. ഇവനാലെ മുടിയുമാ (ഇവനെക്കൊണ്ടു പറ്റുമോ) എന്നാണ് പാട്ടെഴുതാൻ ആദ്യം മുന്നിൽ ചെന്നപ്പോൾ എം.എസ്. വിശ്വനാഥൻ ചോദിച്ചത്. ശേഷമുള്ളത് ചരിത്രം!
സലിൽ ചൗധരിയുമായുള്ള ആദ്യാനുഭവവും വ്യത്യസ്തമല്ല. വിഷുക്കണി എന്ന ചിത്രത്തിനുവേണ്ടി വരികളെഴുതുന്നത് ശ്രീകുമാരൻ തന്പിയാണെന്നറിഞ്ഞപ്പോൾ, മിസ്റ്റർ തന്പിയെ എനിക്കു പരിചയമില്ല, ഈ ചിത്രത്തിനും ഒഎൻവിതന്നെ മതി എന്നായിരുന്നു സലിൽദായുടെ മറുപടി. ഒടുവിൽ മനസില്ലാമനസോടെയാണ് സമ്മതം മൂളിയത്. നേരിട്ടു കാണാൻ ചെന്നപ്പോൾ ഒന്നു ചിരിക്കാൻപോലും മനസു കാട്ടാതെ അദ്ദേഹം ഇങ്ങനെ പറഞ്ഞു: ആദ്യം നമുക്ക് ആ ‘ലല്ലബി’ നോക്കാം. നിങ്ങളെ എനിക്കറിയില്ല. നിങ്ങളുടെ കപ്പാസിറ്റിയുടെ അളവും അറിയില്ല. ഞാൻ തരുന്നത് വളരെ പ്രയാസമുള്ള ഒരു ട്യൂണ്‍ ആണ്. പല്ലവി അല്പം വലുതാണ്. ട്രൈ ചെയ്തുനോക്കൂ. എഴുതാൻ പറ്റുന്നില്ലെങ്കിൽ ഞാൻ കുറേക്കൂടി സിംപിൾ ആയ ഒരു ട്യൂണ്‍ തരാം.
ഇങ്ങനെ അപമാനിതനായി എന്തിനു ജോലിചെയ്യണമെന്നായിരുന്നു തന്പിയുടെ ആദ്യത്തെ ചിന്ത. അവഹേളനങ്ങളിലൂടെമാത്രമേ അഭിനന്ദനങ്ങളുടെ സോപാനത്തിൽ എത്താൻ കഴിയൂ എന്ന സ്വാമി വിവേകാനന്ദന്റെ വാക്കുകൾ മെല്ലെ ഓർമയിലെത്തി. ഹാർമോണിയത്തിന്റെ ശ്രുതിക്കനുസരിച്ച് സലിൽ ചൗധരി മൂളിയ ട്യൂണ്‍ തന്പി ചെറിയ ടേപ് റെക്കോർഡറിൽ പകർത്തി. ഈണം കേട്ടുപഠിച്ച് വരികൾ എഴുതി പാടി അദ്ദേഹത്തെ കേൾപ്പിച്ചു. വരികൾ ഇതായിരുന്നു:
“മലർക്കൊടി പോലെ വർണത്തുടിപോലെ, മയങ്ങൂ നീയെൻ മടിമേലെ...”
ആ പല്ലവി സലിൽദാ രണ്ടുതവണ കേട്ടു. വരികളുടെ അർഥവും കേൾക്കണമെന്നായി പിന്നെ. അതുകേട്ടപ്പോൾ ഒരു ചെറുപുഞ്ചിരി വിടർന്നു- ശരി, ചരണങ്ങൾകൂടിയെഴുതൂ...
ബാക്കി ഭാഗങ്ങൾകൂടി എഴുതി അതും പാടി റെക്കോർഡ് ചെയ്ത് തന്പി അദ്ദേഹത്തെ കേൾപ്പിച്ചു. അർഥവും പറഞ്ഞുകൊടുത്തു. അതുകേട്ട് സലിൽ ചൗധരി ചിരിയോടെ തന്പിക്കു കൈ കൊടുത്തു. എഴുന്നേറ്റു ചെന്ന് അദ്ദേഹത്തെ കെട്ടിപ്പിടിച്ചു...
മലയാളികൾ ഇന്നും ശ്രീകുമാരൻ തന്പിയുടെ പാട്ടുകളെ നെഞ്ചോടു ചേർക്കുന്നതുപോലെ...
വിവാദങ്ങളിലോ തെറ്റിദ്ധാരണകളിലോ ഒതുക്കപ്പെടാവുന്നതല്ല ശ്രീകുമാരൻ തന്പിയുടെ ജീവിതയാത്ര. അതേപോലെ, ഏതാനും വാചകങ്ങളിൽ വരച്ചിടാവുന്നതല്ല അദ്ദേഹത്തിലെ പ്രതിഭയും. അനുനിമിഷം അതിനു പ്രഭ കൂടിക്കൊണ്ടിരിക്കും.
ഹൃദയഗീതങ്ങളുടെ കവി
1940 മാർച്ച് 16ന് ഹരിപ്പാട്ട് കരിന്പാലേത്ത് വീട്ടിൽ ജനനം. തോനയ്ക്കാട്ട് കളരിക്കൽ കൃഷ്ണപിള്ളയും കരിന്പാലേത്ത് ഭവാനിയമ്മ തങ്കച്ചിയും മാതാപിതാക്കൾ. ഹരിപ്പാട് ഗവ. ഹൈസ്കൂൾ, ആലപ്പുഴ സനാതനധർമ കോളജ്, തൃശൂർ ഗവ. എൻജിനിയറിംഗ് കോളജ്, മദ്രാസ് ഐഐഇടി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഗണിതശാസ്ത്രം, സിവിൽ എൻജിനിയറിംഗ് ബിരുദങ്ങൾ. ആർക്കിടെക്ചർ, ടൗണ്‍ പ്ലാനിംഗ് എന്നിവയിൽ വൈദഗ്ധ്യം. ‘ജീവിതം ഒരു പെൻഡുലം’ എന്ന ആത്മകഥയടക്കം ഒട്ടേറെ കൃതികൾ.
വയലാർ അവാർഡും ജെ.സി. ഡാനിയൽ അവാർഡും ഉൾപ്പെടെ ഒട്ടേറെ സാഹിത്യ, സിനിമാ പുരസ്കാരങ്ങൾ നേടി. എഴുതിയ പാട്ടുകൾ മൂവായിരത്തിലേറെ. മുപ്പതു സിനിമകൾ സംവിധാനം ചെയ്തു. തിരക്കഥകൾ 78. സിനിമകളും ടിവി പരന്പരകളും നിർമിച്ചു. ഭാര്യ: രാജേശ്വരി (വൈക്കം മണിയുടെ മകൾ). മക്കൾ: കവിത, പരേതനായ രാജകുമാരൻ.