Friday, March 15, 2024 12:29 AM IST
സിസ്റ്റർ ഗ്ലോറി സിഎംസി
വിദ്യാഭ്യാസം സ്വഭാവരൂപവത്കരണത്തിനും സന്മാർഗ ജീവിതം നയിക്കാനുമുള്ള മാർഗമാണെന്നു പറഞ്ഞത് സ്വാമി ദയാനന്ദ സരസ്വതിയാണ്. മനുഷ്യനിൽ കുടികൊള്ളുന്ന ദൈവികമായ പൂർണതയുടെ പ്രകടനമാണ് വിദ്യാഭ്യാസം എന്ന് സ്വാമി വിവേകാനന്ദൻ നിർവചിച്ചു. വിദ്യാഭ്യാസത്തിലൂടെ മനുഷ്യനിലെ സമഗ്രവ്യക്തിത്വത്തിന്റെ വളർച്ചയെയാണ് ഇവരെല്ലാം ലക്ഷ്യംവച്ചത്.
അജ്ഞതയെ ‘ജ്ഞാനകുരുടത്വമായി’ കാണുകയും മനുഷ്യമനസിനെ പ്രഭാപൂരിതമാക്കി, ദൈവത്തിന്റെയും മനുഷ്യരുടെയും മുന്നിൽ നന്മയുടെ ഫലങ്ങൾ പുറപ്പെടുവിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് കേരളം കണ്ട നവോത്ഥാന നായകരിൽ പ്രഥമഗണനീയനായ വിശുദ്ധ ചാവറയച്ചൻ പറയുകയും ചെയ്തത് ഇതേ അർഥത്തിലാണ്. എന്നാൽ ഈ അഭിലഷണീയമായ വർത്തനവ്യതിയാനങ്ങളാണോ ഇന്നത്തെ വിദ്യാഭ്യാസത്തിന്റെ അന്തിമഫലവും പാർശ്വഫലങ്ങളും.
ജീവവായുപോലെ ഓരോ പഠിതാവും ‘സന്മാർഗപഠനം’ അനുഭവിച്ചറിയണമെന്ന് പറയുന്ന ടാഗോർ, സമഗ്രമനുഷ്യന്റെ രൂപീകരണത്തിൽ സാന്മാർഗിക ബോധനത്തിനുള്ള പ്രാധാന്യം എടുത്തുകാട്ടുന്നു. ഈ സമഗ്രമനുഷ്യൻ ശരീരവും മനസും ബുദ്ധിയും ആത്മാവുമൊക്കെ ചേർന്നതാണെന്ന് ഇന്നത്തെ വിപ്ലവകാരികളോട് പറഞ്ഞുമനസിലാക്കാൻ ഈ മഹാന്മാർതന്നെ പുനർജന്മം പ്രാപിക്കേണ്ടിയിരിക്കുന്നു. ഈശ്വരവിശ്വാസത്തെ ഉന്മൂലനം ചെയ്യുന്ന, മതസൗഹാർദത്തിന് തുരങ്കംവയ്ക്കുന്ന, ഇന്നത്തെ പാഠ്യപദ്ധതിയും അതിന്റെ വിനിമയച്ചുമതലയുള്ള അധ്യാപകരെന്ന കിങ്കരന്മാരും ചേർന്ന് എങ്ങനെ സമഗ്രമനുഷ്യനെ രൂപീകരിക്കും? തിരുത്തൽശക്തിയാകാനുള്ള ആധികാരികത ഇവരിൽനിന്ന് എടുക്കപ്പെട്ടപ്പോൾ നൈതികതയുടെ വേരിനും കോടാലി വയ്ക്കപ്പെട്ടിരിക്കുന്നു എന്നതല്ലേ സത്യം?
ആരെയും കൊന്നുതള്ളാത്ത കാന്പസ്; മതസൗഹാർദത്തിന്റെ വിളനിലമായ കാന്പസ്; പരസ്പര ബഹുമാനത്തിന്റെ ഈറ്റില്ലമായ കാന്പസ്; ജാതി, മത, വർണ, വർഗ, രാഷ്ട്രീയ വ്യതിയാനങ്ങൾക്കതീതമായി നന്മയുടെ നാന്പുകൾ കിളിർക്കുന്ന കാന്പസ് ഇതൊക്കെ സാധിതമാക്കാൻ യഥാർഥ വിദ്യാഭ്യാസ ലക്ഷ്യങ്ങൾ സാധൂകരിച്ചാൽ മതി.
എന്നാൽ ഇന്ന്
വിപ്ലവരാഷ്ട്രീയക്കാരും വിദ്യാഭ്യാസ വകുപ്പും ഭരണനേതൃത്വവും സ്വത്വബോധമില്ലാത്ത അധ്യാപകരുമെല്ലാം ചേർന്ന് വിദ്യാഭ്യാസ ലക്ഷ്യത്തെ വലിച്ചുകീറി, കാന്പസുകളെ ചുടലക്കളമാക്കുകയാണ്. സർക്കാർ കലാലയങ്ങൾ ഉണ്ടായിരിക്കുന്നതുതന്നെ തമ്മിൽ തല്ലാനും രാഷ്ട്രീയം കളിക്കാനും പക പോക്കാനുമാണെന്ന മിഥ്യാധാരണ വച്ചുപുലർത്തുന്നിടത്തോളം കാലം ഇതിന് ശാപമോക്ഷമില്ല. ആരെങ്കിലും മറിച്ചു ചിന്തിച്ചാൽ അവനുണ്ടാകുന്നത് സിദ്ധാർഥന്റേതുപോലുള്ള അനുഭവം.
130 വർഷത്തെ പഴക്കവും പാരന്പര്യവുമുള്ള, കാലം നമിക്കുന്ന ഒട്ടേറെ പ്രതിഭകളെ വാർത്തെടുത്ത പാലക്കാടിന്റെ അഭിമാനമായ വിക്ടോറിയ കോളജിലാണല്ലോ പ്രിൻസിപ്പലിന് റിട്ടയർമെന്റ് ദിനത്തിൽ ശവക്കുഴി ഒരുക്കി റീത്ത് വച്ചത്. 26 വർഷക്കാലം അവിടെ അധ്യാപികയായിരുന്ന അവർ പിന്നീട് അവിടെത്തന്നെ പ്രിൻസിപ്പലായപ്പോൾ കോളജിന്റെ സ്പന്ദനങ്ങൾ കൃത്യമായി അറിയാവുന്നതുകൊണ്ട് പല കൊള്ളരുതായ്മകൾക്കും അറുതിവരുത്താൻ നടപടികളെടുത്തു. ചില വിദ്യാർഥി സംഘടനകളുടെയും അധ്യാപകസംഘടനകളുടെയും അപഥസഞ്ചാരത്തെ ചോദ്യം ചെയ്തു. അവരുടെ കണ്ണിലെ കരടായി മാറി. ഇടതുവശം ചേർന്നു നടന്നില്ല എന്നതുതന്നെ കാരണം.
എറണാകുളം നഗരത്തിലെ പ്രശസ്തമായ മഹാരാജാസ് കോളജിൽ അരങ്ങേറിയിട്ടുള്ള ദുരന്തനാടകങ്ങൾക്ക് പറഞ്ഞാലവസാനമുണ്ടോ? പ്രിൻസിപ്പലിന്റെ കസേര കത്തിക്കാൻ വരെ അധഃപതിച്ചവർ അധ്യാപകർതന്നെ ഇളക്കിവിട്ട വിദ്യാർഥിവേഷക്കാരായിരുന്നല്ലോ. നീറുന്ന മനസോടെ മാത്രമല്ലേ ഹൃദയമുള്ളവർക്ക് അത് ഓർമിക്കാൻ കഴിയൂ. ഇതേ കോളജിൽത്തന്നെ നടന്ന കലാലയ സംഘർഷത്തിൽ ദാരുണമായി കൊല്ലപ്പെട്ട അഭിമന്യുവിന്റെ ദുരന്തകഥയ്ക്കും സമാനതകളില്ലല്ലോ. കാരണം തേടി പുറത്തെങ്ങും പോകേണ്ടതില്ല.
സദാചാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനത്തിൽ കോടതിയും ഇടിമുറിയും ആരാച്ചാരന്മാരും; മൃഗങ്ങൾപോലും നാണിച്ചുപോകുന്ന അനുഷ്ഠാനവൈകൃതങ്ങൾ! ശാസ്ത്രസാങ്കേതിക രംഗത്ത് കേരളത്തിന്റെ മേൽവിലാസമായി തിരിച്ചറിയപ്പെടേണ്ട കുസാറ്റിനുമേൽ നാണക്കേടിന്റെ കളങ്കം ചാർത്തിയ തെരുവുയുദ്ധം മറക്കാൻ സമയമായിട്ടില്ല. സിദ്ധാർഥനെന്ന ഇരയുടെ മേൽ ശക്തിപരീക്ഷിച്ച അതേ രാഷ്ട്രീയ ചട്ടുകങ്ങൾ അന്ന് ആണി തറച്ച പട്ടികകളുമായി നടത്തിയ ക്രൂരതാണ്ഡവം പരിഷ്കൃത സമൂഹത്തിനുനേരേ കൊഞ്ഞനംകുത്തുന്നതുതന്നെ. പേനയ്ക്ക് പകരം കത്തിയെടുക്കുന്ന വിദ്യാർഥി രാഷ്ട്രീയത്തിന് അധികാരക്കസേരകളുടെ പിൻബലമുണ്ടല്ലോ. യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ ഇടിമുറിയിൽനിന്ന് വിദ്യാർഥിയെ രക്ഷിച്ചുകൊണ്ടുവന്ന അധ്യാപികയുടെ സാക്ഷ്യം ഇപ്പോഴും മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്.
മൂല്യനിർണയം നടത്താതെ നൂറോളം കുട്ടികളെ തോല്പിക്കാൻ കേരള സർവകലാശാല കാണിച്ച ധൈര്യത്തെ ‘എത്ര വാഴ്ത്തിയാലും’ അധികമല്ലല്ലോ. പരീക്ഷ എഴുതാൻ വിദ്യാർഥികൾക്കു ചോദ്യപേപ്പറിനു പകരം ഉത്തരസൂചിക നൽകിയ വിരുദ്ധരും ഇവർതന്നെ. പരീക്ഷയും മൂല്യനിർണയവും ഫലപ്രഖ്യാപനവുമൊക്കെ കുറ്റമറ്റ രീതിയിൽ നടത്തേണ്ട സർവകലാശാലയുടെ വഴിവിട്ട സഞ്ചാരങ്ങളിൽ വേണ്ടപ്പെട്ടവർക്ക് ഒരു കുറ്റബോധവുമില്ല. വിദ്യാർഥികളുടെ ഭാവി പന്താടിയാലും തലപ്പത്തുള്ളവർ താങ്ങാനുണ്ടെങ്കിൽ തലയൂരാനും വിഷമമില്ലല്ലോ. ചുരുക്കത്തിൽ വ്യക്തികൾക്കും സ്ഥാപനത്തിനും സർവകലാശാലയ്ക്കും വരെ വന്നുകൂടുന്ന തെറ്റുകൾ തിരുത്തപ്പെടാൻ ഒരിക്കലും അവസരങ്ങളില്ല.
ക്ലാസ് സമയത്ത് വിദ്യാർഥികൾ അപ്രത്യക്ഷരാകുന്നത് ചോദിച്ചാൽ തെറ്റ്. ചില വ്യക്തികളുമായി അകത്തും പുറത്തും അനാവശ്യബന്ധം പുലർത്തി, അഴിഞ്ഞാട്ടം നടത്തുന്നത് കണ്ടിട്ട് ചോദിക്കുന്നതും തെറ്റ്. പരീക്ഷയിൽ കോപ്പിയടിക്കുന്നത് കണ്ടെത്തിയാലും ചോദ്യം ചെയ്താലും തെറ്റ്. പരീക്ഷാപേപ്പറിൽ അശ്ലീലങ്ങൾ എഴുതിവച്ച് പിടിക്കപ്പെട്ടാലും കുറ്റം അധ്യാപകർക്ക്. ക്ലാസിൽ അച്ചടക്കം പാലിക്കാത്തത് ചോദിക്കുന്നതും തെറ്റ്. ഇങ്ങനെ അധ്യാപകരെ പ്രതിക്കൂട്ടിലാക്കാൻ എത്രയോ വഴികൾ! ഇങ്ങനെയൊക്കെ ചെയ്തതിന്റെ പേരിൽ വർഷങ്ങളായി പീഡനമേൽക്കുന്ന അധ്യാപകരുണ്ടല്ലോ. ചുരുക്കത്തിൽ അധ്യാപകർ വിദ്യാർഥികളെ ഭയപ്പെടണം. സമീപകാലസംഭവങ്ങൾ ഇതല്ലേ വിളിച്ചുപറയുന്നത്?
അപകടകരമായ നിലപാടുകൾ
വിദ്യാഭ്യാസ കാലത്ത് ഒളിച്ചോട്ടവും ആത്മഹത്യയും സമരാഭാസങ്ങളുമെല്ലാം നാടിന്റെ പല ഭാഗത്തും പല സ്ഥാപനങ്ങളിലും പല കാലത്തും നടന്നിട്ടുണ്ട്. സംസ്ഥാനത്തിനു പുറത്ത് ജാതിവെറിയുടെ പേരിൽ അരങ്ങേറുന്ന ദുരന്തനാടകങ്ങൾ ഈ പ്രബുദ്ധകേരളത്തിലും എത്തിക്കഴിഞ്ഞു. നല്ല നിലയിൽ പ്രവർത്തിക്കുന്ന ഇവിടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളെ തെരഞ്ഞുപിടിച്ച് അപകീർത്തിപ്പെടുത്താനും സത്പേരിന്റെ വേരറുക്കാനും കാത്തിരിക്കുന്ന രാഷ്ട്രീയ കോമരങ്ങൾക്ക് ഒന്നേയുള്ളൂ കാരണം. വേണ്ട വിധത്തിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം നടത്തിക്കൊണ്ടുപോകാനുള്ള കഴിവ് അവർക്കില്ല. അതിനാൽ അത് ആർക്കും വേണ്ട. തങ്ങളുടെ കഴിവുകേടുകളെ മൂടിവയ്ക്കാൻ മറ്റൊരു വഴിയില്ലല്ലോ.
ഗുരുസ്ഥാനത്തിന് കളങ്കമാകുന്നവർ
പാർട്ടിയുടെ ഔദാര്യത്തിൽ നിയമനം ലഭിച്ച അധ്യാപകർ കാന്പസുകൾ അടക്കിവാഴുന്പോൾ പാർട്ടി പ്രീണനം അവരുടെ രഹസ്യ അജണ്ടയായിരിക്കുമല്ലോ. അതുതന്നെയാണ് പൂക്കോട് സർവകലാശാലയിൽ നടന്നതും, സർക്കാർ കലാലയങ്ങളിൽ സാധാരണ നടക്കുന്നതും. പിഎസ്സി റാങ്ക് ലിസ്റ്റിന്റെ തിരോധാനവും റാങ്ക് ജേതാക്കൾ പോലും അവഗണിക്കപ്പെടുന്നതും പിൻവാതിൽ നിയമനവും ഏത് തെറ്റായ രീതികൾ അവലംബിച്ചാലും സ്വന്തം പാർട്ടിയെങ്കിൽ ‘എല്ലാം ശരി’ ആകുന്നതും എത്രയോ വർഷങ്ങളായി കണ്ടു മനംമടുത്തതാണ്.
‘കുട്ടിക്കുരങ്ങിനെക്കൊണ്ട് ചുടുചോറു വാരിക്കുന്ന’ രാഷ്ട്രീയക്കാരന്റെ കൈയിലെ കളിപ്പാവകളായി മാറുന്ന വിദ്യാർഥികൾ അച്ചടക്കം അപകടത്തിലാക്കുന്നു. അധികാരക്കസേരകളിൽ കയറിപ്പറ്റാൻ രാഷ്ട്രീയ നേതാവായിത്തീരണമെന്നും അത് വിദ്യാർഥി രാഷ്ട്രീയത്തിൽ നിന്നുതന്നെ തുടങ്ങണമെന്നുമുള്ള മിഥ്യാധാരണ വിദ്യർഥികളിൽ അടിച്ചേൽപ്പിക്കുകയാണ്. അധ്യാപക സംഘടനകളുടെയും രാഷ്ട്രീയക്കാരുടെയും കടന്നാക്രമണങ്ങളിൽനിന്ന് വിദ്യാലയങ്ങൾ ഇനിയും വിമുക്തമാകണം. എങ്കിലേ അച്ചടക്കം നിലനിർത്താനാകൂ. എങ്കിലേ അധ്യാപകർക്കും മാനേജ്മെന്റിനും ഡിപ്പാർട്ട്മെന്റിനുമൊക്കെ തിരുത്തൽശക്തികളാകാൻ കഴിയൂ.
നല്ല നാളേക്കായി
“അധ്യാപകൻ ഒരു വിളക്കാണ്. അത് കത്താത്തിടത്തോളം മറ്റൊരു വിളക്കും അതിൽനിന്ന് തെളിക്കപ്പെടുകയില്ല” എന്ന രവീന്ദ്രനാഥ് ടാഗോറിന്റെ വാക്കുകൾ അധ്യാപകന്റെ വഴിവിളക്കാകണം. “സത്യം പറയണമെന്ന് പഠിപ്പിക്കാൻ സിലബസ് ഇല്ലല്ലോ” എന്ന് പരിതപിച്ച പ്രഫ. എം.പി. മന്മഥനെപ്പോലെയുള്ള സാത്വികർ സിലബസിലില്ലെങ്കിലും പഠിതാവിന് മൂല്യങ്ങൾ പകർന്നുകൊടുക്കും, കൊടുക്കണം. മറിച്ചു സംഭവിച്ചാൽ മുൻകാലങ്ങളിലെ പഠിതാവിന്റെ നിഷ്ക്രിയത്വം വഴിമാറി അധ്യാപകരിലെത്തിച്ചേരും. ഇത് അപരിഹാര്യമായ വീഴ്ചകളിലേക്ക് നയിക്കും. തലമുറകളുടെ നാശത്തിന് അത് വഴിതെളിക്കും.
“ശരീരത്തിലെ അവയവങ്ങൾ കൃത്യമായി പ്രവർത്തിച്ചാൽ മാത്രമേ ശരീരചലനം സാധ്യമാകൂ. അതുപോലെ മൂല്യങ്ങൾ ഇല്ലാതായാൽ ക്രമം തെറ്റും. സമൂഹത്തിന്റെ താളം തെറ്റും. ക്രമം തെറ്റിയാൽ അക്രമം” എന്ന ഗുരു നിത്യചൈതന്യയതിയുടെ വാക്കുകൾക്ക് വിലകൊടുക്കാം. വളരുന്ന തലമുറയ്ക്ക് മുന്നിൽ തിരുത്തൽ ശക്തികളാകാം.