Tuesday, March 12, 2024 12:22 AM IST
ജയിംസ് വടക്കൻ
ദുരന്തനിവാരണ നിയമത്തിന്റെ പിൻബലത്തിൽ വന്യജീവി ആക്രമണം തടയാൻ സംസ്ഥാനതലത്തിൽ മുഖ്യമന്ത്രി അധ്യക്ഷനായ സമിതിയിൽ വനം, റവന്യു, തദ്ദേശ, പട്ടികജാതി-വർഗ മന്ത്രിമാർ അംഗങ്ങളും ചീഫ് സെക്രട്ടറി കണ്വീനറുമായിരിക്കും. സംസ്ഥാനതല ഉദ്യോഗസ്ഥസമിതി ഉൾപ്പെടെയുള്ളവയുടെ ചുമതലകളും പ്രവർത്തനരീതിയും ചീഫ് സെക്രട്ടറി വനം സെക്രട്ടറിയുമായി ചേർന്നു ചർച്ച ചെയ്ത് തയാറാക്കും. പക്ഷേ അവർക്കൊന്നും നാട്ടിലിറങ്ങുന്ന വന്യജീവികളെ കൊല്ലാൻ പോയിട്ട് തൊട്ടുനോക്കാൻ അധികാരമില്ല.
സംസ്ഥാനതല ഉദ്യോഗസ്ഥസമിതിയിൽ ചീഫ് സെക്രട്ടറി അധ്യക്ഷനും ആഭ്യന്തര, റവന്യു, വനം, പട്ടികജാതി, തദ്ദേശ എന്നീ വകുപ്പ് സെക്രട്ടറിമാർ, വനംവകുപ്പ് മേധാവി, ചീഫ് വൈൽഡ് ലൈഫ് വാർഡൻ, ഡിസാസ്റ്റർ മാനേജ്മെന്റ് അഥോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ അംഗങ്ങളുമാണ്. വന്യജീവികൾ കാടുവിട്ട് നാട്ടിലെത്താതിരിക്കാനും എത്തിയാൽ എന്തുചെയ്യണമെന്നും നിർദേശിക്കാൻ വൈൽഡ് ലൈഫ് വാർഡൻ ഒഴികെ ആർക്കും ഒരു അധികാരവുമില്ല. പിന്നെ ചെയ്യാവുന്നത്, വന്യജീവികൾ ഇറങ്ങുന്ന കൃഷിയിടങ്ങളിലെയും ജനവാസകേന്ദ്രങ്ങളിലെയും ജനങ്ങളെ ജീവിക്കാൻ അനുവദിക്കാതെ ദുരന്തനിവാരണ നിയമത്തിൻ കീഴിൽ ദുരിതത്തിലാക്കുക എന്നതാണ്. ഇടുക്കിയിലും മൂന്നാറിലും മൂന്നു നിലയിലധികം ഉയരത്തിൽ കെട്ടിടം പണിയരുത് എന്നതടക്കമുള്ള ജനവിരുദ്ധ ഉത്തരവുകൾ പുറപ്പെടുവിക്കാം. പശ്ചിമഘട്ടത്തിൽനിന്നു കർഷകരെ വ്യാപകമായി കുടിയിറക്കുന്ന മൂന്നാർ, ഇടുക്കി മോഡൽ ദുരന്തമായി ഇതു മാറാനാണ് സാധ്യത.
കണ്ട്രോൾ റൂം തമാശ
ജനജീവിതത്തിനു ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാൻ കേന്ദ്ര വന്യജീവി നിയമത്തിലെ 11-ാം വകുപ്പ് പ്രകാരം അനിയന്ത്രിതമായ അധികാരങ്ങളുള്ള സംസ്ഥാനത്തെ ഏക ഉദ്യോഗസ്ഥനാണു ചീഫ് വൈൽഡ് ലൈഫ് വാർഡൻ. ഇതുവരെ സർക്കാർ ഉടമസ്ഥതയിലുള്ള വന്യജീവികൾ നടത്തിയ കൊലപാതകങ്ങളിൽ ഏതിലെങ്കിലും ഫലപ്രദമായ നടപടി സ്വീകരിക്കാൻ ഇവർക്കായോ?
വന്യജീവി ആക്രമണസാധ്യതാ പ്രദേശങ്ങളിൽ ജനങ്ങൾക്ക് മുന്നറിയിപ്പു നൽകുകയോ കൂടുതൽ ജാഗ്രതാസമിതികൾ രൂപീകരിക്കുകയോ അല്ല മറിച്ച് വനംവകുപ്പിന്റെ മുഴുവൻ ഓഫീസുകളും ക്വാർട്ടേഴ്സുകളും ഇത്തരം പ്രദേശങ്ങളിലേക്കു മാറ്റി സ്ഥാപിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. നിലവിൽ ഇത്തരം 4004 കേന്ദ്രങ്ങളുണ്ട്. അല്ലാതെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് മറ്റൊരു ദുരന്തം പശ്ചിമഘട്ട മലയോരവാസികളുടെമേൽ അടിച്ചേൽപ്പിക്കരുത്.
57 കോടി കൊടുത്തുകൂടേ?
2024-25 ലേക്കുള്ള ബജറ്റിൽ 1,84,327 കോടി രൂപ വരവും 2,55,385 കോടി രൂപ ചെലവുമുള്ള സംസ്ഥാനസർക്കാർ 40,675 കോടി രൂപ ശന്പളത്തിനായും 28,609 കോടി പെൻഷനായും 28,694 കോടി പലിശയായും ചെലവഴിക്കുന്പോൾ സർക്കാർ ഉത്പന്നമായ വന്യജീവികൾ നാട്ടിൽ ജീവിക്കുന്ന മനുഷ്യരെ കൊല്ലുന്പോൾ ഒരു ആശ്വാസമെന്ന നിലയിൽ ചുരുങ്ങിയത് 50 ലക്ഷം രൂപ നൽകാൻ എന്തിനു മടിക്കുന്നു? കഴിഞ്ഞ എട്ടു വർഷത്തിനിടെ (2024 ജനുവരി കണക്ക്) 909 പേർ കൊല്ലപ്പെട്ടെങ്കിൽ പ്രതിവർഷ സർക്കാർ ഉത്തരവാദിത്വ വന്യജീവി കൊലപാതകങ്ങൾ 114 എണ്ണം മാത്രമാണ്. 50 ലക്ഷം വച്ച് നഷ്ടപരിഹാരം കൊടുത്താൽ പ്രതിവർഷം നൽകേണ്ടത് 57 കോടി രൂപ മാത്രം.
വയനാട്ടിൽ അജീഷിനെ കൊന്ന ആനയെ കഴിഞ്ഞ മൂന്നാഴ്ചയായി മയക്കുവെടി വച്ച് സംരക്ഷിക്കാൻ 250 ൽപ്പരം ഉന്നത ഉദ്യോഗസ്ഥരാണല്ലോ സമയം കളയുന്നത്. ശന്പളമിനത്തിൽത്തന്നെ ഇവർ നാളിതുവരെ നാലു കോടിയെങ്കിലും ചെലവാക്കിക്കഴിഞ്ഞു. അതിന്റെ എട്ടിലൊന്നല്ലേ 50 ലക്ഷം രൂപ എന്നത്.
ദുരന്തപ്രഖ്യാപനം ദുരന്തമാകും
സംസ്ഥാന ദുരന്തമാക്കിയാൽ ജനാധിപത്യത്തിൽനിന്നും ജനപ്രതിനിധികളിൽനിന്നും അധികാരങ്ങൾ ഉദ്യോഗസ്ഥരിലേക്ക് മാറുന്നു എന്നതാണു യാഥാർഥ്യം. ഭരണകൂടം ആഗ്രഹിക്കുന്നതും അതുതന്നെ. 2005 ഡിസംബർ 23ന് നടപ്പിലാക്കിയ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ടിലെ 14-ാം വകുപ്പ് പ്രകാരമാണ് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി രൂപീകൃതമാകുന്നത്. മുഖ്യമന്ത്രി അധ്യക്ഷനും മുഖ്യമന്ത്രി നിർദേശിക്കുന്ന എട്ട് അംഗങ്ങളുമാണ് സംസ്ഥാന ദുരന്തനിവാരണ സമിതി. ജില്ലാതലത്തിൽ ജില്ലാ കളക്ടർ അധ്യക്ഷനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കോ-ചെയർമാനുമാണ്. ജില്ലാ പോലീസ് മേധാവിയും മെഡിക്കൽ ഓഫീസറുമടക്കം നാല് ഉദ്യോഗസ്ഥരും അടങ്ങിയതാണ് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി. ഇവർക്കെങ്ങനെ വന്യജീവി ആക്രമണം നിയന്ത്രിക്കാനാകും? ഒരു പടക്കം പൊട്ടിക്കാൻപോലും അധികാരമില്ലാത്തവർക്ക്്?
1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ 11(2) വകുപ്പു പ്രകാരം മനുഷ്യജീവനു ഭീഷണിയാകുന്ന വന്യജീവികളെ ജനവാസകേന്ദ്രങ്ങളിൽ അതിക്രമിച്ചു കയറിയാൽ കൊല്ലാൻ വ്യക്തികൾക്കു നൽകിയിരിക്കുന്ന അധികാരം ഉപയോഗിക്കാൻ പശ്ചിമഘട്ട മലയോരമേഖലയിലെ ജനങ്ങളെ സംസ്ഥാന സർക്കാർ ബോധവത്കരിക്കേണ്ടതുണ്ട്. അതിനു സഹായകമായി മലയോരമേഖലയിൽ വന്യജീവി ആക്രമണ സാധ്യതയുള്ള മേഖലകളിൽ അപേക്ഷിക്കുന്നവർക്കൊക്കെ തോക്ക് ലൈസൻസ് സർക്കാർ കാലതാസമില്ലാതെ നൽകണം.
(അവസാനിച്ചു).