Sunday, March 10, 2024 1:40 AM IST
(സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പുറപ്പെടുവിച്ച ഇടയലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങൾ)
സീറോമലബാർ സഭയുടെ മൂന്നാമത് മേജർ ആർച്ച്ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ ഈ തെരഞ്ഞെടുപ്പിനു സ്ഥിരീകരണം നൽകിക്കൊണ്ട് എനിക്കയച്ച കത്തിൽ സമൂഹത്തിലെ പാവങ്ങൾക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും തണലാകണമെന്ന പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. ഭക്ഷണവും വെള്ളവും വസ്ത്രവും കിടപ്പാടവും സ്വന്തമായ ഭൂമിയും സ്വാതന്ത്ര്യവുമില്ലാത്തവരോടാണ് ഈശോ തന്നെത്തന്നെ താദാത്മ്യപ്പെടുത്തിയത് (മത്താ 25, 35-36). ‘പാവങ്ങളുടെ സഭ’ എന്ന ഫ്രാൻസിസ് മാർപാപ്പയുടെ സഭാദർശനം ജീവിക്കാൻ നാം ശ്രദ്ധിക്കണം. ധൂർത്തും ആഡംബരവും പ്രദർശനപരതയും സുവിശേഷവിരുദ്ധമായ പാപങ്ങളാണ്. ഈശോ തന്റെ സഭയെക്കുറിച്ചു കണ്ട ലാളിത്യത്തിന്റെ സ്വപ്നം സഭയുടെ എല്ലാ പ്രവർത്തനമേഖലകളിലും പ്രതിഫലിക്കണം. നമ്മുടെ നിർമാണപ്രവൃത്തികളിലും തിരുനാൾ, വിവാഹം, തിരുപ്പട്ടം തുടങ്ങിയ ആഘോഷങ്ങളിലും സുവിശേഷത്തിന്റെ ലാളിത്യമായിരിക്കണം നമുക്കു മാർഗദീപം. പാവപ്പെട്ടവർക്കു പ്രാപ്യമല്ലാത്ത സ്ഥാപനങ്ങളൊന്നും സഭയുടെ സ്ഥാപനങ്ങളായി അറിയപ്പെടാൻ അവകാശമില്ലാത്തവയാണ്.
വിവേചനങ്ങളെക്കുറിച്ച് കരുതൽ വേണം
ഭാരതത്തിലും കേരളത്തിലും ക്രൈസ്തവസമൂഹം നേരിടുന്ന വിവേചനങ്ങളെക്കുറിച്ചു നാം കരുതലുള്ളവരാകണം. ഒരു ന്യൂനപക്ഷമെന്ന നിലയിൽ ഈ സമൂഹത്തിന്റെ വളർച്ചയ്ക്കും നിലനില്പിനും ആവശ്യമായതും ഭരണഘടന ഉറപ്പുനൽകുന്നതുമായ എല്ലാ ന്യായമായ അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കാനും അവയെ പരിരക്ഷിക്കാനും നമുക്കു സാധിക്കണം. കർഷകർ, അസംഘടിതരായ തൊഴിലാളികൾ, ചെറുകിട വ്യവസായികൾ തുടങ്ങിയവർ ഇന്ന് എല്ലാ മേഖലകളിലും തഴയപ്പെട്ടുകൊണ്ടിരിക്കുകയാണ്. വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽനിന്നു മലയോരമേഖലയിൽ താമസിക്കുന്നവരുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കുന്നതിൽ ഭരണസംവിധാനങ്ങൾ പരാജയപ്പെടുന്പോൾ നമുക്കു നഷ്ടമാകുന്നത് മനുഷ്യജീവിതങ്ങളും അവരുടെ ഒരായുസിന്റെ അധ്വാനവുമാണ്. ഇവിടെയെല്ലാം ജനാധിപത്യപരമായ സംഘടിത മുന്നേറ്റങ്ങൾ ആവശ്യമാണ്.
ക്രൈസ്തവർ എക്കാലവും മതസൗഹാർദത്തിന്റെ വക്താക്കളാണെന്ന സത്യം നാം മറക്കരുത്. ഈശോയിലൂടെ കൈവന്ന രക്ഷ സകല മനുഷ്യർക്കുംവേണ്ടിയുള്ളതാണെന്ന സാർവത്രിക സാഹോദര്യത്തിലാണു നാം വിശ്വസിക്കുന്നത്. അതിനാൽ വർഗീയതയ്ക്കോ വിഭാഗീയതയ്ക്കോ ക്രിസ്തീയജീവിതത്തിൽ പ്രസക്തിയില്ല. എല്ലാ മതങ്ങളും സഹോദരനിർവിശേഷമായ സ്നേഹത്തോടെ വസിക്കുന്ന നമ്മുടെ നാടിന്റെ നന്മ നഷ്ടമാകാതിരിക്കാൻ നാം ജാഗ്രതയോടെ വർത്തിക്കണം.
അഭിമാനിക്കാനേറെ
നമ്മുടെ സഭയ്ക്കു ദൈവം നൽകിയിരിക്കുന്ന അനുഗ്രഹങ്ങൾ നിരവധിയാണ്. 35 രൂപതകളിലും യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേഷനിലും മറ്റ് അസംഘടിത സമൂഹങ്ങളിലുമായി 50 ലക്ഷത്തിലധികം വരുന്ന വിശ്വാസികൾ നമുക്കുണ്ട്. വൈദിക, സമർപ്പിത ദൈവവിളികളാൽ സന്പന്നമാണു നമ്മുടെ സഭ. നമ്മുടെ രൂപതകളിലും സംവിധാനങ്ങളിലും മാത്രമല്ല മറ്റു സഭകളിലും ലോകം മുഴുവനിലും ശുശ്രൂഷ ചെയ്യുന്ന വൈദികരും സമർപ്പിതരും നമ്മുടെ അഭിമാനമാണ്. മാനുഷികമായ പോരായ്മകളും സ്വഭാവരീതികളും പൗരോഹിത്യത്തിന്റെയും സമർപ്പിതജീവിതത്തിന്റെയും ശോഭ നഷ്ടപ്പെടുത്താതെ ഫലപ്രദമായ ശുശ്രൂഷ ചെയ്യാൻ വൈദികരും സമർപ്പിതരും കൂടുതൽ ആത്മീയമായ കാഴ്ചപ്പാടുള്ളവരാകണമെന്നു സഭ ആഗ്രഹിക്കുന്നു. പത്തു ലക്ഷത്തോളം വരുന്ന കുടുംബങ്ങളാണു നമ്മുടെ സഭയുടെ ശക്തി. പ്രാർഥനയിലും സ്നേഹത്തിലും പരസ്പരബഹുമാനത്തിലും രൂപപ്പെടുകയും വളരുകയും ചെയ്യുന്ന കുടുംബങ്ങൾക്കു മാത്രമേ കാലഘട്ടം ഉയർത്തുന്ന ശിഥിലീകരണത്തെ നേരിടാൻ സാധിക്കുകയുള്ളൂ.
വിശ്വാസപരിശീലനം സഭ മുഴുവന്റെയും ഉത്തരവാദിത്വം
നമ്മുടെ യുവജനങ്ങളും കുഞ്ഞുങ്ങളും അവരുടെ വിശ്വാസജീവിതവും ദൈവം നമുക്കു നൽകിക്കൊണ്ടിരിക്കുന്ന അനുഗ്രഹങ്ങളാണ്. യുവജനങ്ങളുടെ കൂടെ നടക്കാനും ജീവിതസാഹചര്യങ്ങളിൽ അവർ നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാൻ അവരെ ശക്തരാക്കാനും നമുക്കു കഴിയേണ്ടതുണ്ട്. യുവജനങ്ങളുടെയും കുഞ്ഞുങ്ങളുടെയും വിശ്വാസപരിശീലനം സഭ മുഴുവന്റെയും ഉത്തരവാദിത്വമായി കണക്കാക്കണം. ഈശോയെ നാഥനും രക്ഷകനുമായി സ്വന്തം ജീവിതത്തിൽ സ്വീകരിക്കാനും അതു മറ്റുള്ളവർക്കു മുന്പിൽ സാക്ഷ്യപ്പെടുത്താനും നമ്മുടെ യുവജനങ്ങളും കുഞ്ഞുങ്ങളും ബോധ്യമുള്ളവരാകണം. വിശ്വാസപരിശീലനം ഈ ലക്ഷ്യം നേടുന്നതിനു പര്യാപ്തമാകേണ്ടിയിരിക്കുന്നു.
സാർവത്രികസഭയുടെ പ്രേഷിതസ്വഭാവം അതിന്റെ എല്ലാ തലങ്ങളിലും സ്വാംശീകരിക്കാൻ സീറോമലബാർ സഭയെ ദൈവം ധാരാളമായി അനുഗ്രഹിച്ചിട്ടുണ്ട്. നമ്മുടെ മിഷൻ രൂപതകളിലും മിഷൻ പ്രദേശങ്ങളിലും ശുശ്രൂഷ ചെയ്യുന്നവരെ പ്രാർഥനയിൽ പ്രത്യേകം ഓർക്കണം. ഭാരതത്തിലെ പല അവികസിത മേഖലകളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലൂടെയും ആതുരശുശ്രൂഷകളിലൂടെയും സാമൂഹ്യപ്രവർത്തനങ്ങളിലൂടെയും സ്നേഹവും കാരുണ്യവും പകർന്നുകൊടുത്തുകൊണ്ട് സാമൂഹ്യസേവനത്തിലേർപ്പെട്ടിരിക്കുന്നവർക്കെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് കേസുകളെടുക്കാനും സേവനമേഖലകളിൽനിന്ന് അവരെ പുറത്താക്കാനും ജനോപകാരപ്രവർത്തനങ്ങളെ തടസപ്പെടുത്താനും നടത്തുന്ന സംഘടിതശ്രമങ്ങൾ നമ്മുടെ ശ്രദ്ധയിലുണ്ട്. ഇപ്രകാരം സുവിശേഷത്തിനുവേണ്ടി പീഡിപ്പിക്കപ്പെടുന്നവരെയോർത്ത് സഭ മുഴുവനും പ്രാർഥിക്കണം. അവരുടെ പ്രവർത്തനങ്ങൾക്കു സാധ്യമായ എല്ലാ പിന്തുണയും നൽകേണ്ടതു നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്നതു മറക്കാതിരിക്കാം.
നാട്ടിലെ അവസരങ്ങൾ പ്രയോജനപ്പെടുത്തണം
നമ്മുടെ സമൂഹം മറ്റൊരു കുടിയേറ്റാനുഭവത്തിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നു. ഉന്നതവിദ്യാഭ്യാസത്തിനും മികച്ച ജോലിസാധ്യതയ്ക്കും ഉയർന്ന ജീവിതനിലവാരത്തിനും വേണ്ടി നമ്മുടെ യുവജനങ്ങളും കുടുംബങ്ങളും വിദേശരാജ്യങ്ങളിലേക്കു കുടിയേറിക്കൊണ്ടിരിക്കുകയാണ്. വിദേശരാജ്യങ്ങളിലുള്ള സീറോമലബാർ രൂപതകളും നാട്ടിലെ രൂപതകളുമായി യോജിച്ചുള്ള പ്രവർത്തനത്തിലൂടെ ഇത്തരം കുടുംബങ്ങളെയും വ്യക്തികളെയും അനുഗമിക്കാനും ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കാനും സാധിക്കണം. ചില സാഹചര്യങ്ങളിലെങ്കിലും വാഗ്ദാനം ചെയ്യപ്പെടുന്ന കോഴ്സുകളോ ജോലിയോ ശന്പളമോ ലഭിക്കാതെ പ്രവാസികൾ വഞ്ചിതരാകുന്ന സംഭവങ്ങൾ ഉടലെടുക്കുന്നുണ്ട്. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞയുടൻ വിദേശത്തേക്കു പോകാനുള്ള പ്രവണതയും കുടുംബങ്ങൾ വലിയ കടബാധ്യത എടുത്തുവച്ചു മക്കളെ വിദേശത്തേക്ക് അയയ്ക്കുന്ന സാഹചര്യവും വിശകലനവിധേയമാക്കണമെന്ന് ഞാനാഗ്രഹിക്കുന്നു. ഉന്നതപഠനത്തിനും അതിനനുസൃതമായ ജോലിക്കുമുള്ള സ്വന്തം നാട്ടിലെ സാധ്യതകൾ പ്രയോജനപ്പെടുത്താനും സാധിക്കണം.
സഭാ പാരന്പര്യങ്ങളോടുള്ള വിശ്വസ്തതയും സമകാലികതയോടുള്ള തുറവിയും
സീറോമലബാർ സഭയുടെ മുന്നിൽ ചക്രവാളത്തോളം വിശാലമായ സാധ്യതകളാണു ദൈവം തുറന്നുതരുന്നത്. സഭയുടെ ഏറ്റവും വലിയ മൂലധനം കൂട്ടായ്മയും വിശ്വാസവുമാണെന്ന സത്യം നാം വിസ്മരിക്കരുത്. ഏതൊരു വ്യക്തിസഭയുടെയും വളർച്ചയിൽ സഭാ പാരന്പര്യങ്ങളോടുള്ള വിശ്വസ്തതയും സമകാലികതയോടുള്ള തുറവിയും ഒരുപോലെ പ്രധാനമാണെന്ന, വിശുദ്ധ ജോണ് ഇരുപത്തിമൂന്നാമൻ മാർപാപ്പയുടെ ദർശനം നമുക്കു വഴികാട്ടണം. പാരന്പര്യവാദവും പുരോഗമനചിന്തയും പരസ്പരപൂരകങ്ങളാകയാൽ അവയെ ഭിന്നതയുടെ കാരണങ്ങളായി നാമാരും കാണരുത്. വ്യത്യസ്ത ചിന്താഗതികളുള്ളവർ ചേരിതിരിഞ്ഞു സമൂഹമാധ്യമങ്ങളിലൂടെ പരസ്പരം അധിക്ഷേപിക്കുന്പോൾ മുറിവേൽക്കുന്നതു നമ്മുടെ കർത്താവിന്റെ ശരീരമായ തിരുസഭയ്ക്കാണെന്ന സത്യം നമുക്കു മറക്കാതിരിക്കാം.
വിശുദ്ധ കുർബാനയുടെ ഏകീകൃതരൂപം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയിൽ നിലനിൽക്കുന്ന പ്രതിസന്ധികളെക്കുറിച്ചു നിങ്ങൾക്കറിയാമല്ലോ. തിരുസഭാ ഗാത്രത്തിലെ ഈ മുറിവുണക്കാൻ നമുക്കെല്ലാവർക്കും ഒരുമിച്ചു പ്രാർഥിക്കുകയും പരിശ്രമിക്കുകയുംചെയ്യാം. ഈ വിഷയത്തിനു പരിഹാരം കാണാൻ പൊന്തിഫിക്കൽ ഡെലഗേറ്റായ ആർച്ച്ബിഷപ് സിറിൽ വാസിൽ പിതാവിനെയും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ് മാർ ബോസ്കോ പുത്തൂർ പിതാവിനെയുമാണ് പരിശുദ്ധ സിംഹാസനം ചുമതലപ്പെടുത്തിയിരിക്കുന്നത്. സഭയിൽ ഐക്യം സംജാതമാക്കാൻ അവർ നടത്തുന്ന പരിശ്രമങ്ങളോട് എല്ലാവരും ആത്മാർഥമായി സഹകരിക്കണം. നമ്മുടെ കുർബാനക്രമത്തിന്റെ സിനഡ് തീരുമാനിച്ച ഏകീകൃത രൂപം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ ആവർത്തിച്ചു നൽകിയ ഉദ്ബോധനത്തിൽനിന്നു പിന്നോട്ടുപോകാൻ ആർക്കും സാധിക്കില്ല. കത്തോലിക്കാ കൂട്ടായ്മയിൽ നമ്മൾ നിലനിൽക്കുന്നതു പരിശുദ്ധ പിതാവിനോടു പൂർണമായ വിധേയത്വം പുലർത്തിക്കൊണ്ടാകണം.
കാലഘട്ടം ആവശ്യപ്പെടുന്ന വിശ്വാസസാക്ഷ്യം നൽകാം
പ്രിയപ്പെട്ടവരേ, സീറോമലബാർ സഭയെ നയിക്കുക എന്ന ദൗത്യം ദൈവം എന്നെ ഭരമേല്പിക്കുന്പോൾ നിങ്ങളുടെ പ്രാർഥനയിലും വിശ്വാസത്തിലും സ്നേഹത്തിലുമാണു ഞാൻ പ്രത്യാശ വയ്ക്കുന്നത്. പ്രതിസന്ധികളുടെ നടുവിലൂടെ കടന്നുപോകുന്പോഴും, “അവിടന്നു തന്റെ കാരുണ്യം ഒരിക്കലും നമ്മിൽനിന്നു പിൻവലിക്കുന്നില്ല. വിപത്തുകൾകൊണ്ട് നമുക്കു ശിക്ഷണം നൽകുമെങ്കിലും അവിടുന്നു സ്വജനത്തെ കൈവിടുന്നില്ല” (2 മക്ക 6:16) എന്ന ആഴമായ വിശ്വാസം നമുക്കുണ്ടാകണം. “നിങ്ങൾ എന്നെ തെരഞ്ഞെടുക്കുകയല്ല, ഞാൻ നിങ്ങളെ തെരഞ്ഞെടുക്കുയാണു ചെയ്തത്” (യോഹ 15:16) എന്ന ഈശോയുടെ വചനം നമുക്കു ബലം പകരുന്നു. “നിങ്ങളെ വിളിക്കുന്നവൻ വിശ്വസ്തനാണ്” (1 തെസ 5:24) എന്ന വിശുദ്ധ പൗലോസിന്റെ ആഴമായ ബോധ്യവും നമുക്കു കരുത്തേകട്ടെ. സാർവത്രികസഭയുടെ കൂട്ടായ്മയിൽ, പരിശുദ്ധ പിതാവിനോടുള്ള വിധേയത്വത്തിൽ, പൗരസ്ത്യ വ്യക്തിസഭകളിലൊന്നായ സീറോമലബാർ സഭയുടെ മക്കളായ നമുക്ക് ഈ കാലഘട്ടം ആവശ്യപ്പെടുന്ന വിശ്വാസസാക്ഷ്യം നൽകാൻ സ്നേഹത്തിലും ഐക്യത്തിലും വ്യാപരിക്കാം.