Sunday, March 10, 2024 1:37 AM IST
അനന്തപുരി/ ദ്വിജന്
കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് തലസ്ഥാനത്ത് കഴിഞ്ഞ ആറിന് മുസ്ലിം സമുദായത്തിൽപ്പെട്ടവർക്കായി നടത്തിയ മുഖാമുഖം പരിപാടിയായ ഇൻസാഫിൽ മുഖ്യമന്ത്രി പിണറായി വിജയൻ രോഷാകുലനായി ചോദിച്ച ചോദ്യം സത്യമല്ലേ? കേരളത്തിൽ മതസൗഹാർദം പുലരണമെന്നു കരുതുന്ന എല്ലാവരുടെയും വികാരമല്ലേ? അക്രമികളെ ഭയന്ന് മറ്റു മതേതര നേതാക്കളാരും വായ് തുറക്കാൻപോലും ധൈര്യം കാണിക്കാത്ത കാലത്ത് മുഖ്യമന്ത്രി ഇത്തരമൊരു ചോദ്യമുന്നയിച്ചത് ധീരതയാണ്, സാഹസികതയുമാണ്.
സത്യം പറഞ്ഞ അദ്ദേഹത്തിനെതിരേ, തോമസ് ഐസക്കിനെ പത്തനംതിട്ടയിൽ തോൽപ്പിക്കാൻ മനഃപൂർവം നടത്തിയ കളി എന്നിങ്ങനെയുള്ള വിലകുറഞ്ഞ രാഷ്ട്രീയ നിരീക്ഷണങ്ങൾ നടത്തുന്നവരും ഈ പ്രതികരണത്തിന്റെ പേരിൽ മുഖ്യമന്ത്രിക്കെതിരേ ചാനൽ ചർച്ച നടത്തുന്നവരും പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കി പ്രകടനം നടത്തുന്നവരും ഇവിടെ മതസൗഹാർദം പുലരരുതെന്ന് ആഗ്രഹിക്കുന്നവരാണ്.
മുഖ്യമന്ത്രിയുടെ പ്രതികരണത്തിനെതിരേ പ്രകടനം നടത്തിയവർ ലോകത്താകെ മതഭീതി പടർത്തുന്നവരാണ്. എത്ര വിഷയങ്ങളിൽ കൂടെ നിന്നാലും ഒരു വിഷയത്തിൽ വ്യത്യസ്തമായ നിലപാടെടുത്താൽ സാമുദായികമായിത്തന്നെ പ്രതികരിക്കാൻ, അല്ലാത്തപ്പോൾ മതസൗഹാർദ യോഗങ്ങൾ വിളിച്ചുകൂട്ടി തങ്ങളുടെ താത്പര്യം സംരക്ഷിക്കാൻ മിടുക്കു കാണിക്കുന്ന ഇക്കൂട്ടർക്കിടയിലെ മിതവാദികളും മടികാണിക്കില്ല എന്നത് കഴിഞ്ഞകാല ചരിത്രം. ഷാബാനു കേസിനെ തുടർന്ന് മുസ്ലിം മതമൗലികവാദികളുടെ താത്പര്യമനുസരിച്ച് വ്യക്തിനിയമത്തിൽ മാറ്റം വരുത്തിക്കൊടുത്തതിന് അടി വാങ്ങിക്കൊണ്ടിരിക്കുന്ന കോണ്ഗ്രസ് അടക്കം എത്രയോ ഉദാഹരണങ്ങൾ നമുക്കു മുന്നിലുണ്ട്. ഇന്ന് മുസ്ലിം തീവ്രവാദികളുടെ ശത്രുപക്ഷത്തായ പി.സി. ജോർജിനും ഉണ്ടാകില്ലേ ഇത്തരം കഥകൾ.
ഇൻസാഫിൽ സംബന്ധിച്ച മുഖ്യമന്ത്രിയോട്, കേരള നദ്വത്തുൽ മുജാഹുദീൻ സംസ്ഥാന ഉപാധ്യക്ഷൻ ഡോ. ഹുസൈൻ മടവൂർ ചോദിച്ചു, ഫെബ്രുവരി 24ന് പൂഞ്ഞാറിലെ പള്ളിയിൽ നടന്ന സംഭവത്തിന്റെ പേരിൽ ഒരു സമുദായത്തിൽപ്പെട്ടവരെ മാത്രം പോലീസ് കേസിൽ പ്രതികളാക്കുന്നത് ശരിയാണോ? പതിവു രീതിക്കാണെങ്കിൽ എങ്ങും തൊടാത്ത ഒരുത്തരം പറഞ്ഞ്, അല്ലെങ്കിൽ മുസ്ലിംകളെ സുഖിപ്പിക്കുന്ന മറുപടി പറഞ്ഞ് മതസൗഹാർദം പുലർത്തുന്നതിന് മുസ്ലിംകൾ കാണിക്കുന്ന വിശാലമനസ്കതയുടെ അടയാളമായി സംഭവത്തെ ചിത്രീകരിച്ച് മുസ്ലിം ഭയം പ്രകടമാക്കാറുള്ള നേതാക്കളിൽനിന്നും വ്യത്യസ്തനായി മുഖ്യമന്ത്രി ചോദിച്ചു:
“എന്തു തെമ്മാടിത്തരമാണ് അവിടെ കാണിച്ചത്. ആ ഫാദറുടെ നേരെ വണ്ടി കയറ്റുകയല്ലേ ചെയ്തത്. അദ്ദേഹം രക്ഷപ്പെട്ടതാണ്. ആ പോയ ചെറുപ്പക്കാരുടെ സെറ്റിൽ എല്ലാവരും ഉണ്ടാകുമെന്നല്ലേ നമ്മൾ കരുതിയത്. പക്ഷേ അതിൽ എല്ലാവരും മുസ്ലിം സമുദായത്തിൽപ്പെട്ടവരായിരുന്നു” -മുഖ്യമന്ത്രി ആർക്കും സംശയം വരാത്തവിധം വെളിപ്പെടുത്തി.
“ഹുസൈൻ മടവൂരിനെപ്പോലുള്ളവർ തെറ്റായ ധാരണ വച്ചുപുലർത്തരുത്. നിങ്ങളൊക്കെ പ്രത്യേക സ്ഥാനത്തിരിക്കുന്നവരാണ്. ശരിയായ ധാരണയോടുകൂടി മാത്രമെ കാര്യങ്ങൾ അവതരിപ്പിക്കാവൂ’’- അദ്ദേഹം ഉപദേശിച്ചു.
മുഖ്യമന്ത്രിയുടെ പ്രതികരണം സത്യമാണെന്നു സമ്മതിക്കുന്നവരിൽതന്നെ ചിലരെങ്കിലും അങ്ങനെ പറയേണ്ടിയിരുന്നോയെന്ന് ചോദിച്ചു. പൂഞ്ഞാർ പള്ളി അങ്കണത്തിൽ ഫെബ്രുവരി 24ന് നടന്ന സംഭവത്തെ പിന്നെ എങ്ങനെയാണു ചിത്രീകരിക്കേണ്ടത്.
മതനിന്ദയുടെ അപമാനവും വേദനയും കടിച്ചുപിടിച്ച് ക്രൈസ്തവർ പുലർത്തുന്ന സംയമനത്തിൽ മുളകരച്ചു തേയ്ക്കുകയായിരുന്നു സർക്കാർ പരിപാടിയിൽ ഹുസൈൻ മടവൂർ ചെയ്തത്. പിറ്റേന്ന് പ്രതിഷേധപ്രകടനം നടത്തിയവർ, തങ്ങൾ മതേതരത്വത്തിന്റെ ശത്രുക്കളാണെന്ന് ഏറ്റുപറയുകയുമായിരുന്നു. പത്ത് വോട്ടിനുവേണ്ടി ഒന്നും കണ്ടില്ലെന്ന് നടിക്കുന്നവർ തീ വിതയ്ക്കുന്നവരാണ്. അല്ലെങ്കിൽ അതിന് കൂട്ടുനിൽക്കുന്നവർ. ഇൻസാഫിൽ ഇത്തരത്തിലുള്ള ആദ്യചോദ്യത്തിനുതന്നെ മുഖത്തടിക്കുംപോലെയാണെങ്കിലും മുഖ്യമന്ത്രി സത്യം പറഞ്ഞതുകൊണ്ട് അത്തരം കൂടുതൽ ചോദ്യങ്ങൾ ഉണ്ടായില്ല. ഇല്ലെങ്കിൽ ക്രൈസ്തവരെ പ്രതികളാക്കി കേസെടുക്കണമെന്ന പ്രമേയംകൂടി പാസാക്കുമായിരുന്നു.
ഇൻതിഫാദ
മുസ്ലിംകൾ ഒഴികെ എല്ലാവരെയും നിഗ്രഹിക്കണം എന്ന മുദ്രാവാക്യം ഉയർത്തുന്ന ഹമാസിനുവേണ്ടി ഇവിടെ മതേതരക്കാർ എന്തിന് ആവേശം കാണിക്കുന്നു? ഒരു മതത്തിൽപ്പെട്ടവർ മാത്രം ജീവിച്ചാൽ മതിയെന്നു പറയുന്ന ഹമാസുകൾ എങ്ങനെ മതേതരവാദികളാകും? കേരള സർവകലാശാലാ യുവജനോത്സവത്തിന് എന്തേ ഇൻതിഫാദ എന്ന പേരിട്ടു? ആ അറബി വാക്കിന്റെ അർഥംതന്നെ കലാപാഹ്വാനമെന്നല്ലേ? അധിനിവേശങ്ങൾക്ക് പ്രതിഷേധം നടത്താനുള്ള വേദിയാണോ സർവകലാശാലാ യുവജനോത്സവം? പാലാ കോളജിൽ യുവജനോത്സവ വേദികൾക്കെല്ലാം കൊടുത്തത് മലയാളികൾക്കു മനസിലാകാത്ത ഇസ്ലാമിക പേരുകൾ. ഇത്തരം പ്രവണതകളല്ലേ ഹൈന്ദവ തീവ്രവാദത്തെ വളർത്തുന്നത്? സർവകലാശാലാ യൂണിയനും സർക്കാരിന്റെ ന്യൂനപക്ഷ വകുപ്പും പുത്തൻ പദങ്ങൾ അടിച്ചേൽപ്പിച്ച് ഇസ്ലാമീകരണം നടത്തുന്നത് ആർക്കും മനസിലാകില്ലെന്നോ? മതേതരത്വം പറഞ്ഞ് നടത്തുന്ന ഈ വിധേയത്വമല്ലേ ഇസ്ലാമോ ഫോബിയ വളർത്തുന്നത്.
അഭിമന്യുവിന്റെ കേസ് രേഖകൾ
എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന എം. അഭിമന്യു എന്ന യുവാവിനെ അഞ്ചു വർഷം മുന്പ് 2018 ജൂലൈ രണ്ടിന് മുസ്ലിം തീവ്രവാദികൾ കോളജിലെ ഹോസ്റ്റൽ മുറിയിൽനിന്നും വിളിച്ചുണർത്തി കുത്തിക്കൊലപ്പെടുത്തിയ കേസ് സംബന്ധിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചിരുന്നു രേഖകൾ നഷ്ടപ്പെട്ടു. വളരെ ഗുരുതരമായ സംഭവമാണിത്. അതിപ്രധാനമായ ഒരു കേസിൽ പ്രതികൾ രക്ഷപ്പെടുന്നതിനുപോലും ഇടയായേക്കാവുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത് എന്നാണു നിയമവിദഗ്ധർ പറയുന്നത്.
പല രേഖകളുടെയും കോപ്പികൾ ഉണ്ടാകാമെങ്കിലും കോടതിയിൽ സമർപ്പിച്ച പലതിനും കോപ്പികൾ ഉണ്ടാകില്ല എന്നും പറയുന്നു. ചാർജ് ഷീറ്റ്, പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നിവയടക്കം 11 രേഖകളാണു കാണാതായത് എന്നാണ് പുറത്തുവരുന്ന വിവരം. കൊലയ്ക്കുപയോഗിച്ച കത്തി പോലുള്ള തൊണ്ടിമുതലുകൾ കാണാതായിട്ടുണ്ടോ എന്നെല്ലാം വെളിപ്പെടേണ്ടതുണ്ട്. എങ്ങനെ അവ നഷ്ടപ്പെട്ടു എന്നത് പ്രധാന വിഷയമാണ്. ചടങ്ങ് അന്വേഷണം കൊണ്ട് ഈ കേസ് തേച്ചുമായ്ച്ചു കളയരുത്. കോടതിയിലുള്ള വിശ്വാസം പോലും നഷ്ടപ്പെടുത്തുന്ന നടപടിയാകുമത്.
അഭിമന്യുവിന്റെ കൊലപാതകികളെ പിടികൂടുന്നതിൽ കേരള പോലീസ് കാണിക്കുന്ന അലംഭാവത്തെക്കുറിച്ച് അഭിമന്യുവിന്റെ മാതാപിതാക്കളും പരാതിപ്പെട്ടിരുന്നു. അഭിമന്യു രക്തസാക്ഷി ഫണ്ടായി പാർട്ടി പിരിച്ചത് 3.10 കോടി രൂപയാണ്. അതിൽ ഒരു ഭാഗമാണ് വീട്ടുകാർക്കു കൊടുത്തത്. ബാക്കി പാർട്ടി എടുത്തു. ഇപ്പോൾ കേസ് രേഖകൾ കോടതിയിൽനിന്നും നഷ്ടപ്പെട്ടു എന്ന വാർത്ത പടരുന്പോഴും പലവിധ സംശയങ്ങൾ ജനങ്ങളുടെ മനസിൽ ഉയരുന്നു. സിപിഎം- മുസ്ലിം തീവ്രവാദി ബന്ധത്തിന്റെ തെളിവാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉന്നയിക്കുന്ന ആരോപണം വിശ്വസിക്കുന്ന ബിജെപിക്കാരല്ലാത്തവരും ഉണ്ട്.
ബിജെപിയുടെ സ്ഥാനാർഥികൾ
2019ലെ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഹകരിച്ചു പ്രവർത്തിച്ചശേഷം ആ ബന്ധം അവസാനിപ്പിച്ചപ്പോൾ അക്കാലത്തെ ജനപക്ഷം നേതാവായിരുന്ന പി.സി. ജോർജ് നടത്തിയ വിലയിരുത്തലുണ്ട്. ബിജെപി കേരളത്തിൽ ഇലക്ഷനു മത്സരിക്കുന്നത് ജയിക്കാനല്ലെന്നാണ് അദ്ദേഹം അന്നു പറഞ്ഞത്. 2024ൽ കേരളത്തിൽനിന്നും രണ്ടക്കത്തിൽ കൂടുതൽ എംപിമാർ ബിജെപിക്ക് ഉണ്ടാകുമെന്ന് പ്രധാനമന്ത്രി തന്നെ പറയുന്പോഴും അവർ പുറത്തുവിടുന്ന സ്ഥാനാർഥി പട്ടിക തരുന്ന സൂചന ജയിക്കാനല്ല അവർ മത്സരിക്കുന്നത് എന്നുതന്നെയാണ്.
പത്മജ വന്നതുകൊണ്ട് ബിജെപിക്ക് എന്തു നേട്ടമുണ്ടായെന്നത് ഇക്കുറി അവർ മത്സരിച്ചാൽ വ്യക്തമാകും. കരുണാകരനോടുള്ള സ്നേഹം ബിജെപിക്ക് അനുകൂലമാകുമെന്ന് കരുതാനാകില്ല. കരുണാകരന്റെ മണ്ഡലമായ മുകുന്ദപുരത്ത് പണ്ട് കരുണാകരനുള്ള കാലത്ത് പത്മജ മത്സരിച്ചിട്ടുണ്ട് - 2004ൽ. അന്ന് മുകുന്ദപുരത്ത് ഇടതുമുന്നണി സ്ഥാനാർഥി ലോനപ്പൻ നന്പാടൻ പത്മജ വേണുഗോപാലിനെ തോൽപ്പിച്ചത് ഒന്നേകാൽ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു. 1996ലെ ഇടതുസ്ഥാനാർഥിയേക്കാൾ എട്ടു ശതമാനം വോട്ടാണ് നന്പാടന് കൂടുതൽ കിട്ടിയത് എങ്കിൽ പത്മജയ്ക്കു നഷ്ടപ്പെട്ടത് 14.86 ശതമാനം വോട്ടായിരുന്നു. ആ പത്മജ ഇനി മോദിയെ സേവിക്കാൻ പോകുന്നു!
കേരള അരിയും ഭാരത് അരിയും
സിവിൽ സപ്ലൈസിലെ നിത്യോപയോഗ സാധനങ്ങൾക്ക് അടക്കം വില കൂട്ടിയ പിണറായി സർക്കാർ കേന്ദ്രസർക്കാരിന്റെ ഭാരത് അരി വിതരണത്തിനു വന്നപ്പോൾ കുറഞ്ഞ വിലയ്ക്ക് കേരള അരിയുമായി എത്തുന്നത് വെളുക്കാൻ തേച്ചത് പാണ്ടാകുന്ന അനുഭവമാകും. പിണറായി സർക്കാർ പറയുന്ന സാന്പത്തിക ബുദ്ധിമുട്ടുകളെല്ലാം ജനങ്ങളെ കബളിപ്പിക്കുന്നതിനാണെന്നതിന്റെ ഒരു തെളിവുകൂടി ആകുകയല്ലേ ഈ പ്രവൃത്തി? അല്ലെങ്കിൽ കേന്ദ്രത്തിന്റെ അരി വന്നപ്പോൾ കുറഞ്ഞ വിലയ്ക്ക് അരിയുമായി വരാൻ കേരളത്തിന് എങ്ങനെ സാധിക്കുന്നു. വിശദീകരിക്കാൻ ബുദ്ധിമുട്ടുള്ള ഒരു മണ്ടത്തരം കൂടി ആകുകയാണ് ഈ സൗജന്യം. പക്ഷേ എന്തു സൗജന്യം കിട്ടിയാലും വോട്ട് അർഹതയുള്ളവർക്കു ചെയ്തില്ലെങ്കിൽ ഉണ്ടാക്കുന്ന ദുരന്തത്തിലുടെ കടന്നുപോകുന്ന കേരളത്തിലെ ജനം ഭാരത് അരി കിട്ടിയതുകൊണ്ട് കേന്ദ്രത്തിനോ, വില കുറഞ്ഞ അരി കിട്ടിയതുകൊണ്ട് ഇടതുമുന്നണിക്കോ വോട്ട് ചെയ്യാനിടയില്ല. കോവിഡ് കാലത്തെ കിറ്റിന്റെ അനുഭവം ആർക്കാണ് മറക്കാനാകുക?
അതുപോലെ മോദി ലോക വനിതാദിനത്തോടനുബന്ധിച്ച് പാചകവാതകത്തിന്റെ വില 100 രൂപ കുറയ്ക്കുന്നതായി പ്രഖ്യാപിച്ചതും വല്ലാത്ത സംഭവമായി. രാജഭരണകാലത്ത് നടക്കുന്നതുപോലെയാകുകയാണ് കാര്യങ്ങൾ എന്ന സൂചനയല്ലേ അത്?
എന്നാൽ, കോണ്ഗ്രസ് കാണിക്കുന്നതെല്ലാം തന്നെ രാഷ്ട്രീയ വിവേകമാണ്. പിസിസി അധ്യക്ഷന്മാർക്ക് ഏതു മണ്ഡലത്തിലും മത്സരിക്കാനുള്ള അവകാശമടക്കം കൈക്കൊള്ളുന്ന തീരുമാനങ്ങൾ ഫലം ഉണ്ടാക്കാവുന്നതാണ്. മുരളിയെ തൃശൂരിലും വേണുഗോപാലിനെ ആലപ്പുഴയിലും മത്സരിപ്പിക്കുന്നതും നല്ല ഫലമുണ്ടാക്കും.
പദ്മജ പോയതോടെ മുരളി കോണ്ഗ്രസിലെ കരുണാകര പൈതൃകത്തിന്റെ ഏക അവകാശിയായി. 2004 ൽ പത്മജ മത്സരിക്കാൻ ഇല്ലായിരുന്നെങ്കിൽ വടക്കാഞ്ചേരിയിൽ താൻ തോൽക്കില്ലെന്ന് ഇന്നും മുരളി വിശ്വസിക്കുന്നു. തിരുവന്തപുരത്തും തൃശൂരും കോഴിക്കോടുമെല്ലാം കോണ്ഗ്രസിന് ധൈര്യമായി മത്സരിപ്പിക്കാവുന്ന നേതാവായി മുരളി മാറുന്നത് നല്ല സൂചനയാണ്. പലർക്കും പേടിപ്പെടുത്തുന്ന സത്യവും.