Saturday, March 9, 2024 12:05 AM IST
റെജി ജോസഫ്
പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമാണ് പ്രശാന്ത് ഭൂഷണ്. ദേശീയശ്രദ്ധയാകര്‍ഷിച്ച ഒട്ടേറെ കേസുകള്‍ വാദിച്ചും ജനകീയ പ്രശ്നങ്ങളില്‍ ഇടപെട്ടും ജുഡീഷറിയുടെ മഹത്വം ഉയര്‍ത്തിക്കാട്ടിയും ആദരം നേടിയ വ്യക്തി, ഇന്ത്യന്‍ ഭരണഘടനയുടെ അസ്തിത്വംതന്നെ ദുര്‍ബലമാക്കുന്ന സാഹചര്യങ്ങള്‍ക്കെതിരേ ധീരമായി പ്രതികരിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ സുതാര്യതയെ ഇദ്ദേഹം സംശയത്തോടെ വീക്ഷിക്കുന്നു. വാര്‍ത്തകളിലും വിവാദങ്ങളിലും ശ്രദ്ധേയനായ പ്രശാന്ത് ഭൂഷണ് കോട്ടയം ദര്‍ശന സാംസ്കാരിക കേന്ദ്രത്തില്‍ പ്രഭാഷണത്തിനെത്തിയ വേളയില്‍ ദീപികയ്ക്ക് അനുവദിച്ച അഭിമുഖം.
ലോക്സഭാ തെരഞ്ഞെടുപ്പിലെ വിധിയെന്താകും?
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേടുണ്ടാകാതിരുന്നാല് എന്‍ഡിഎ കേവല ഭൂരിപക്ഷം നേടി ഭരണത്തില്‍ വരുമെന്ന് കരുതുന്നില്ല. വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേടുണ്ടെന്നു പറയുന്നില്ല, എന്നാല്‍ ബലമായ സംശയമുണ്ട്. രാജ്യത്ത് ഭരണവും സര്വാധികാരവുമുള്ള പാര്‍ട്ടിയാണ് ബിജെപി. ഇലക്ഷന് കമ്മീഷന് പൂര്‍ണമായി സര്‍ക്കാരിന്റെ ചൊല്‍പ്പടിയിലാണ്. ഇവര്‍ നിര്‍മിക്കുന്ന വോട്ടിംഗ് യന്ത്രത്തിലും പ്രവര്‍ത്തനത്തിലും കൃത്രിമത്വം കാണിക്കാന്‍ സാഹചര്യമുണ്ട്. ക്രമക്കേട് നടന്നില്ലെങ്കില്‍ ബിജെപി ഒന്നാം കക്ഷിയാകുമെന്നതല്ലാതെ കേവല ഭൂരിപക്ഷത്തിലെത്തുമെന്നു തോന്നുന്നില്ല.
കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെപ്പറ്റി?
കേരളത്തിലെ എല്‍ഡിഎഫ് ഭരണത്തില്‍ അഴിമതിയും സ്വജനപക്ഷപാതവും ജനവിരുദ്ധ നടപടികളുമുള്ളതായി കേള്‍ക്കുന്നു. പൊതുവികാരം മാനിക്കാതെയും പ്രതിപക്ഷത്തെ കേള്‍ക്കാതെയുമുള്ള ശൈലി ജനാധിപത്യത്തിന് ഭൂഷണമല്ല. ഇടതു സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്ന പല പദ്ധതികളും പ്രായോഗികതയുള്ളതല്ല. ഉദാഹരണമായി, സില്‍വര്‍ ലൈന്‍ പദ്ധതി. വലിയ സാമ്പത്തികനഷ്ടവും ബാധ്യതയുണ്ടാക്കുന്ന സംരംഭമാണത്. അനേകായിരങ്ങള്‍ വഴിയാധാരമാകും. വലിയ നഷ്ടങ്ങള്‍ വരും. ചെറിയ ഈ സംസ്ഥാനത്തെ നടുവെ പിളര്‍ന്നും കുന്നുകള്‍ ഇടിച്ചും മരങ്ങള്‍ മുറിച്ചും വലിയ നാശവും. നിലവിലുള്ള റെയില്‍വേ പാത നവീകരിച്ച് ട്രെയിനുകളുടെ വേഗം കൂട്ടുകയാണ് പ്രായോഗികം.
ആം ആദ്മിയില്‍നിന്ന് പിരിയാന്‍ കാരണം?
അണ്ണാ ഹസാരെ ഉള്‍പ്പെടെ ഞങ്ങൾ, അഴിമതിവിമുക്തവും ജനകീയവുമായി ഒരു ബദല്‍ രാഷ്ട്രീയ സംവിധാനത്തെയാണ് ആം ആദ്മിയില്‍ വിഭാവനം ചെയ്തത്. നിലവിലുള്ള പാര്ട്ടികളില്നിന്നെല്ലാം ആം ആദ്മി വ്യത്യസ്തമായിരിക്കണമെന്നും അതിന് നയവും നിലപാടും ഉണ്ടായിരിക്കണമെന്നും ആഗ്രഹിച്ചു. ഫെഡറല്‍ ജനാധിപത്യം വിഭാവനം ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍, ഭരിക്കുന്ന ബിജെപിയിലാവട്ടെ വണ്‍ മാന്‍ ഷോയും സ്വേച്ഛാധിപത്യവും ജനാധിപത്യധ്വംസനവുമാണ് കാണാനാവുന്നത്. ആദര്‍ശവും സുതാര്യതയും ജനകീയതയുമുള്ള പ്രസ്ഥാനമാണ് ആം ആദ്മി ലക്ഷ്യം വച്ചത്. എന്നാല്‍, ആം ആദ്മിയും വ്യത്യസ്തമല്ലെന്നു കണ്ടറിഞ്ഞതോടെ ആ പാര്‍ട്ടി വിടാന്‍ നിര്‍ബന്ധിതനായി.
ജനകീയ വിഷയങ്ങളിലെ ഇടപെടലുകള്‍?
നര്‍മദ പദ്ധതിയിലെ കുടിയിറക്ക്, ഭോപ്പാല്‍ വാതകദുരന്തം, കൂടംകുളം പദ്ധതി പ്രക്ഷോഭം തുടങ്ങി വിഴിഞ്ഞം വരെ ഒട്ടേറെ വിഷയങ്ങളില്‍ ഇടപെട്ടു. രാജ്യത്തെ വന്‍കിട പദ്ധതികള്‍ ഏറെയും സര്‍ക്കാരുകള്‍ ആവിഷ്കരിക്കുന്നത് സമൂഹത്തിന്റെ പൊതുനന്മയ്ക്കല്ല. ഏതാനും സമ്പന്നരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ്. സ്വകാര്യ സംരംഭകര്‍ക്കാണ് പദ്ധതികളുടെ നേട്ടം. ശതകോടികള്‍ മുടക്കിലാണ് നര്‍മദ പദ്ധതിയും കനാലുകളും നടപ്പാക്കിയത്. പദ്ധതി വന്നപ്പോള്‍ അനേകായിരങ്ങളുടെ വരുമാനവും ജീവിതവും വഴിമുട്ടി. നേട്ടമുണ്ടായത് കുറെ കോണ്‍ട്രാക്ടര്‍മാര്‍ക്കും വ്യവസായികള്‍ക്കും ഹോട്ടലുകള്‍ക്കുമാണ്. ഇന്നും ഗുജാറാത്തിലെ 20 ശതമാനം പ്രദേശത്തും ജലസേചനവും കുടിവെള്ളവുമില്ല. ഏറെ പരിസ്ഥിതി പ്രശ്നങ്ങള്‍ക്കും പദ്ധതി കാരണമായി.
ജുഡീഷറിയുടെ അപചയത്തെപ്പറ്റി?
ഇന്ത്യന്‍ ജുഡീഷറിയില്‍ ആഴത്തില്‍ അഴിമതിയും ജീര്ണതയുമുള്ളതായി ഇന്നും ഉറച്ചുവിശ്വസിക്കുന്നു. രാജ്യം ഭരിക്കുന്ന മോദി സര്‍ക്കാര്‍ പരമോന്നത കോടതിയെവരെ നിയന്ത്രിക്കുന്ന സാഹചര്യം ഇന്നുണ്ട്. ഭരണം കൈയാളുന്ന പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ഇടപെടലും സ്വാധീനവും നീതിനിര്‍വഹണത്തിലെ സുതാര്യത നശിപ്പിക്കുകയാണ്. പരമോന്നത കോടതിയില്‍ വരെ കഴിവും അറിവും കുറഞ്ഞവരെയും അഴിമതിക്കാരെയും ജഡ്ജിമാരായി നിയമിക്കുന്നതില്‍ രാഷ്ട്രീയവും മതവും പോലുള്ള ഘടകങ്ങള്‍ ഭൂഷണമല്ല. പല ഉന്നത ജഡ്ജിമാരും ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് കാര്യമായ അറിവുള്ളവരല്ല. വിധികള്‍ രാജ്യതാത്പര്യത്തിന് അനുസരിച്ചാവണം, ഭരിക്കുന്ന സര്ക്കാരിനുവേണ്ടിയാവരുത്. സമീപകാലത്തെ എത്രയോ വിധികള്‍ അന്യായവും നീതിരഹിതവുമായിരുന്നു. വിരമിച്ച ജഡ്ജിമാര്‍ സ്ഥാനപദവികള്ക്കും വരുമാനത്തിനും പിന്നാലെ പോകാന്‍ പാടില്ല. ബംഗാളില്‍ വിരമിച്ച ജഡ്ജി ബിജെപി അംഗത്വമെടുത്ത് സര്‍ക്കാര്‍ പദവികള്‍ വഹിക്കുന്നു. ഗവര്‍ണര്‍, ലോകായുക്ത തുടങ്ങി എത്രയോ സ്ഥാനപദവികളില് ജഡ്ജിമാര്‍ നിയമിതരാകുന്നു. പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാന്‍ പൂജാരിമാരും ക്ഷേത്രം ഉദ്ഘാടനത്തിന് ജഡ്ജിമാരും പോകുന്ന കാലമാണല്ലോ ഇത്.
രാജ്യത്തിന്റെ ഭാവിയെ നിരീക്ഷിക്കുമ്പോള്‍?
രാജ്യത്ത് ഭരണ സുതാര്യതയുണ്ടാവണം. നിയമ നീതിന്യായ വാഴ്ച പുലരണം. വിവരാവകാശം (ആര്‍ടിഐ) എന്ന ജനകീയ അവകാശത്തെപ്പോലും ബിജെപി നിര്‍വീര്യമാക്കിക്കളഞ്ഞു. സത്യസന്ധരെ വേണം ലോക്പാല്‍ പോലുള്ള പദവികളില്‍ നിയമിക്കാന്‍. രാജ്യത്തെ ന്യായാധിപരും ജുഡീഷറിയും വിമര്‍ശനത്തിനും അഴിമതിക്കും അതീതമാണെന്നു വിശ്വസിക്കുന്നില്ല. സത്യം പറയുന്നതിന്റെ പേരിലും നീതിപീഠത്തെ വിമര്‍ശിക്കുന്നതിന്റെ പേരിലും ഇനിയും കോടതി കയറാനും ശിക്ഷ വാങ്ങാനും തയാറാണ്. അതേസമയം, ഇലക്ടറല്‍ ബോണ്ട് നിരോധിച്ചതുപോലുള്ള സുപ്രീംകോടതി നടപടിയെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു.
ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയെപ്പറ്റി?
ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി മോദി സര്‍ക്കാരിന്റെ ഗാരന്റി പോലുള്ള തുടര്പരസ്യങ്ങള് ഖജനാവിന്റെ പണം മുടക്കില്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനോടു യോജിക്കാനാവില്ല. ഇത് ധൂര്‍ത്താണ്. വോട്ടുപിടിത്തമാണ്. ഇതൊക്കെ ജനങ്ങളുടെ നികുതിപ്പണമാണ്. ന്യൂനപക്ഷങ്ങളുടെയും പിന്നാക്കങ്ങളുടെയും സുരക്ഷ അപകടത്തിലാവാന്‍ പാടില്ല. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ പാലിക്കപ്പെടണം. ശക്തമായ നേതൃത്വവും നിലപാടുകളുമുണ്ടായാല് രാജ്യത്ത് കോണ്‍ഗ്രസിന് അധികാരത്തിലെത്താന്‍ ഇനിയും ഭാവിയുണ്ട്. പക്ഷേ കോണ്‍ഗ്രസിന് അപചയം സംഭവിച്ചിരിക്കുന്നു. പല നേതാക്കളും അധികാരക്കൊതിയില്‍ പുതിയ ലാവണം തേടുന്നു. പല സംസ്ഥാനങ്ങളിലും പ്രാദേശിക പാര്‍ട്ടികളും ശക്തമാണ്. പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തനിച്ച് ദേശീയ പാര്‍ട്ടിയായ ബിജെപിയെ ചെറുക്കുന്നില്ലേ? തമിഴ്നാട്ടിലും അങ്ങനെതന്നെ. ഏകപാര്‍ട്ടി ഏകാധിപത്യം ഇന്ത്യയില്‍ നടപ്പാകാനിടയില്ല.