Friday, March 8, 2024 11:57 PM IST
ഡൽഹിഡയറി / ജോര്ജ് കള്ളിവയലില്
സാധാരണക്കാരിൽ അസാധാരണമായ സാധ്യതകളുണ്ടെന്ന ബോധ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ജനാധിപത്യം. രാജ്യത്തോടും ലോകത്തോടും നമ്മോടുതന്നെയുമുള്ള ഓരോ വോട്ടറുടെയും പ്രതിബദ്ധതയുടെ പ്രകടനമാണ് വോട്ട്. രാജ്യത്തിന്റെ ഭാവി, സമാധാനം, സുരക്ഷ, മതനിരപേക്ഷത, ഭരണഘടന തുടങ്ങിയവ നിർണയിക്കാനും സംരക്ഷിക്കാനും വികസനവും സാന്പത്തികവളർച്ചയും പുരോഗതിയും ഉറപ്പാക്കാനുമുള്ള പൗരന്റെ അപൂർവ അവകാശമാണ് പൊതുതെരഞ്ഞെടുപ്പ്. അഞ്ചു വർഷത്തിലൊരിക്കൽ കൈവരുന്ന പ്രത്യേക അവകാശം. ലോക്സഭാ തെരഞ്ഞെടുപ്പിനു കളമൊരുങ്ങുന്പോൾ ഇത്തരം ചിന്തകളുടെ പ്രസക്തി ഏറുകയാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ പ്രഖ്യാപനത്തിന് ഇനി ഒരാഴ്ചകൂടി മാത്രം. ഏപ്രിൽ പകുതി മുതൽ മേയ് രണ്ടാം വാരത്തിനു മുന്പായി ആറോ, ഏഴോ ഘട്ടങ്ങളിലായി രാജ്യത്തെല്ലായിടത്തും വോട്ടെടുപ്പു നടക്കുമെന്നാണു പ്രതീക്ഷ. ഭൂരിപക്ഷം സ്ഥാനാർഥികളും പ്രചാരണം തുടങ്ങിക്കഴിഞ്ഞ കേരളത്തിൽ ഏപ്രിൽ അവസാനമെങ്കിലും പോളിംഗ് നടക്കട്ടെയെന്നാണു നേതാക്കളുടെ ആഗ്രഹം. വോട്ടെടുപ്പു തീയതി നീളുംതോറും കഷ്ടപ്പാടുകളും ചെലവുകളും കോലാഹലങ്ങളും കൂടുകയേ ഉള്ളൂ.
സുപ്രധാനം ഇന്ത്യൻ മഹായുദ്ധം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പോരാട്ടത്തിന് ഇത്തവണ പ്രത്യേകതകളും പ്രസക്തിയുമേറെയാണ്. രാജ്യത്തിന്റെ ഭാഗധേയം നിർണയിക്കുന്ന സുപ്രധാന ജനവിധിയാണു മുന്നിലുള്ളത്. ഭരണഘടനയും ജനാധിപത്യ, മതേതര മൂല്യങ്ങളും കാത്തുപരിപാലിക്കാനും അതീവ നിർണായകമാകും അടുത്തെ പൊതുതെരഞ്ഞടുപ്പെന്നതിൽ സംശയമില്ല. ലോക്സഭയിലേക്ക് 543 എംപിമാരെ തെരഞ്ഞെടുക്കുന്നതിനായുള്ള വോട്ടെടുപ്പിൽ ഓരോ വോട്ടും പ്രധാനപ്പെട്ടതാകും.
ഏപ്രിൽ ഏഴു മുതൽ മെയ് 12 വരെ ഒന്പത് ഘട്ടങ്ങളിലായാണ് 2014ൽ പൊതുതെരഞ്ഞെടുപ്പു നടന്നത്. ഏഴു ഘട്ടങ്ങളിലായാണ് 2019ൽ ലോക്സഭാ തെരഞ്ഞെടുപ്പു നടന്നത്. ലോകത്തിലെ എക്കാലത്തെയും വലിയ തെരഞ്ഞെടുപ്പുകളായിരുന്നു ഇവ. 2014ൽ 31 ശതമാനം വോട്ടുകളോടെ ബിജെപിയും നരേന്ദ്ര മോദിയും 282 സീറ്റുകൾ നേടി. സ്വാതന്ത്ര്യത്തിനു ശേഷം കേവല ഭൂരിപക്ഷം കിട്ടിയ ഒരു പാർട്ടിക്ക് കിട്ടിയ ഏറ്റവും കുറഞ്ഞ വോട്ടു ശതമാനമായിരുന്നു അത്. എന്നാൽ, എൻഡിഎക്ക് ആകെ 336 സീറ്റുകളും 38.5 ശതമാനം വോട്ടും കിട്ടി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സീറ്റുനില 303 ആയി കൂടി. മൊത്തം പോൾ ചെയ്ത വോട്ടിന്റെ 37.76 ശതമാനവും ബിജെപി പോക്കറ്റിലാക്കി. എൻഡിഎയ്ക്ക് 45 ശതമാനം വോട്ടും 353 സീറ്റുകളും നേടാനായി.
വോട്ടുകാലത്ത് കുറയ്ക്കുന്ന വില
മൂന്നാം തവണയും തുടർച്ചയായി ഭരണം ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും എൻഡിഎ സഖ്യവും പതിനെട്ടടവുകളും പുറത്തെടുക്കുന്നുണ്ട്. ഏതുവിധേനയും മോദി ഭരണത്തിന് അന്ത്യം കുറിക്കാൻ കോണ്ഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷവും വിട്ടുവീഴ്ചകളും വിലപേശലുകളും പരസ്പര പോരാട്ടങ്ങളും കടുപ്പിക്കുന്നു. പ്രതിപക്ഷത്തിന്റെ തമ്മിലടിയും ദൗർബല്യങ്ങളുമാണ് മോദിയുടെ ശക്തി.
തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രധാനമന്ത്രി മോദി ഓടിനടന്ന് ഉദ്ഘാടനങ്ങളും തറക്കല്ലിടലുകളും കൊഴുപ്പിക്കുകയാണ്. അടുത്ത ബുധനാഴ്ച വരെ നീളുന്ന മോദിയുടെ ഉദ്ഘാടനപ്പൂരം കഴിയാനാണ് തെരഞ്ഞെടുപ്പു പ്രഖ്യാപനം നീട്ടിയത്. പ്രഖ്യാപനം വരുന്ന ദിവസം മുതൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനാൽ അതിനു മുന്പ് സർക്കാർ ചെലവിൽ പ്രചാരണം കൊഴുപ്പിക്കുകയാണ് മോദി. ഇലക്ഷൻ കമ്മീഷൻ മുതലുള്ള സ്വതന്ത്ര ഭരണഘടനാ സ്ഥാപനങ്ങളുടെ സ്ഥിതിയെക്കുറിച്ചു കോടതിക്കുപോലും സംശയങ്ങളുണ്ടാകുന്നതിൽ അദ്ഭുതമില്ല.
വർഷങ്ങളായി തീവില ഈടാക്കിയിരുന്ന ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വിലയിൽ ഇന്നലെ നൂറു രൂപ കുറച്ചതായി പ്രഖ്യാപിച്ചതും വോട്ടിനുവേണ്ടി തന്നെ. തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു തൊട്ടുമുന്പായി പെട്രോൾ, ഡീസൽ വില ലിറ്ററിന് 10 രൂപ കുറയ്ക്കുമെന്നാണു റിപ്പോർട്ടുകൾ. അന്താരാഷ്ട്ര വിപണിയിലെ എണ്ണവില കുറഞ്ഞിട്ടും അനേക മാസങ്ങളായി ചില്ലറവിൽപന വിലയും നികുതിയും കൂട്ടി സാധാരണക്കാരെ കൊള്ളയടിച്ചതൊക്കെ ജനം മറക്കുമെന്നു മോദി കരുതുന്നു.
‘ഭാരതരത്ന’യിലും രാഷ്ട്രീയക്കളി
ആഗോള ഐടി കന്പനികളിലെ പ്രമുഖമായ ഇൻഫോസിസിന്റെ സ്ഥാപകനായ നാരായണ മൂർത്തിയുടെ ഭാര്യ സുധ മൂർത്തിയെ രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്തത് വനിതാ ദിനത്തിന്റെ പേരിലാണ്. സ്ത്രീശക്തീകരണമാണ് ലക്ഷ്യമെങ്കിൽ, സന്പന്നരും പ്രമുഖരും അല്ലാത്ത സാധാരണ കർഷകത്തൊഴിലാളിയായ ഒരു സ്ത്രീയെ ഇനിയെന്നാണു രാജ്യസഭയിലേക്കു നാമനിർദേശം ചെയ്യുകയെന്ന ചോദ്യത്തിനൊന്നും പ്രസക്തിയില്ല. യുകെ പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ഭാര്യാമാതാവ് ആണ് സുധയെന്നതു യാദൃച്ഛികമല്ല.
രാജ്യത്ത് മതവിദ്വേഷത്തിന് ആക്കം കൂട്ടുന്നതിനും ബാബറി മസ്ജിദിന്റെ തകർക്കലിനും ഇടയാക്കിയ രഥയാത്രയുടെ നായകൻ ലാൽ കൃഷ്ണ അഡ്വാനിക്കും ബിഹാറിലെ മുൻ മുഖ്യമന്ത്രി കർപൂരി ഠാക്കൂറിനും മുൻ പ്രധാനമന്ത്രിമാരായ പി.വി. നരസിംഹ റാവുവിനും ചരണ് സിംഗിനും ഭാരതരത്ന നൽകിയതിൽ വോട്ടുരാഷ്ട്രീയത്തിന്റെ കണക്കുകൂട്ടലുകൾ പ്രകടമാണ്. മലയാളികളുടെ അഭിമാനമായ കാർഷിക ശാസ്ത്രജ്ഞൻ എം.എസ്. സ്വാമിനാഥനും ഭാരതരത്ന കിട്ടിയതാകും ആശ്വാസം. പല ഗഡുക്കളായി ഭാരതരത്ന നൽകിയതിലും രാഷ്ട്രീയലാക്ക് കാണാം.
മുൻ ഉപപ്രധാനമന്ത്രി അഡ്വാനിക്കു നൽകിയപ്പോൾ എന്തേ, ഇന്ത്യയുടെ സാന്പത്തിക, ആണവോർജ കുതിപ്പുകളുടെ നായകനും പത്തു വർഷം പ്രധാനമന്ത്രിയുമായിരുന്ന ലോകം ആദരിക്കുന്ന സാന്പത്തിക ശാസ്ത്രജ്ഞൻ ഡോ. മൻമോഹൻ സിംഗിനെ തഴഞ്ഞതെന്ന ചോദ്യത്തിന്റെ ഉത്തരവും രാഷ്ട്രീയ കാരണം മാത്രമാകും.
ഇന്ത്യയിലെ ക്ഷീരവിപ്ലവത്തിന്റെ നായകൻ വർഗീസ് കുര്യൻ, ബഹിരാകാശ ഗവേഷണത്തിന്റെ കുലപതി വിക്രം സാരാഭായ്, മാഗ്സസെ അവാർഡ് ജേതാവുകൂടിയായ സാമൂഹ്യ പ്രവർത്തകൻ ബാബ ആംതെ, ഇന്ത്യൻ സ്പോർട്സിന്റെ മുഖമായിരുന്ന മേജർ ധ്യാൻ ചന്ദ്, വിശ്വനാഥൻ ആനന്ദ് തുടങ്ങി വിലപ്പെട്ട സംഭാവനകൾ നൽകിയ എത്രയോ പേരെ തഴഞ്ഞാണ് വോട്ടിനുവേണ്ടി കർപൂരി ഠാക്കൂറിനും എൽ.കെ. അഡ്വാനിക്കും ചരണ് സിംഗിനുമൊക്കെ ഭാരതരത്ന നൽകിയതെന്ന സംശയം ബാക്കിയാകും.
വെള്ളപൂശുന്ന കൂറുമാറ്റങ്ങൾ
നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും നേർക്കുനേർ പോരു നയിക്കുന്പോഴും മമത ബാനർജി, എം.കെ. സ്റ്റാലിൻ, അരവിന്ദ് കേജരിവാൾ, നവീൻ പട്നായിക്, പിണറായി വിജയൻ, ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ, അഖിലേഷ് യാദവ്, ലാലുപ്രസാദ് യാദവ്, ഒമർ അബ്ദുള്ള തുടങ്ങിയവരും മറ്റു മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ തുടങ്ങി നിരവധി വന്പന്മാരും വിവിധ സംസ്ഥാനങ്ങളിൽ കളം നിറഞ്ഞു കളിക്കുന്നു. വർധിച്ച ഭൂരിപക്ഷത്തോടെ മൂന്നാം തവണയും കേന്ദ്രത്തിൽ അധികാരം പിടിച്ച് 50 വർഷത്തെ തുടർഭരണം മോഹിക്കുന്ന മോദിക്ക് പക്ഷേ എവിടെയോ ചില ഭയാശങ്കകൾ ഉണ്ടെന്നതിന്റെ സൂചനകൾ പ്രകടമാണ്.
ഇക്കുറി ബിജെപി 370ഉം എൻഡിഎ 400 സീറ്റും നേടുമെന്നു വീന്പിളക്കുന്പോഴും ബിഹാറിലെ നിതീഷ് കുമാർ മുതൽ മഹാരാഷ്ട്രയിലെ അശോക് ചവാൻ, മിലിന്ദ് ദേവ്റ, ഗുജറാത്തിലെ അർജുൻ മോത്വാദിയ, ജാർഖണ്ഡിലെ മധു കോഡ, ഭാര്യ ഗീത കോഡ, ആസാമിലെ റാണ ഗോസ്വാമി, ബംഗാളിലെ തപസ് റോയി, ഹൈക്കോടതിയിൽനിന്നു രാജിവച്ച വിവാദ ജഡ്ജി അഭിജിത് ഗംഗോപാധ്യായ തുടങ്ങിയവർ മുതൽ കെ. കരുണാകരന്റെയും എ.കെ. ആന്റണിയുടെയും മക്കളായ പദ്മജ വേണുഗോപാൽ, അനിൽ ആന്റണി എന്നിവരും പി.സി. ജോർജും വരെയുള്ളവരെ കൂറു മാറ്റിച്ചതിനു പിന്നിൽ ബിജെപിയുടെ ആശങ്കകൾ തെളിയും.
അശോക് ചവാനും മധു കോഡയും മുന്പ് ബിജെപിയിൽ ചേർന്ന ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും അടക്കം അനേകം നേതാക്കളാണ് ഇഡി, സിബിഐ കുരുക്കിൽനിന്നു തലയൂരിയത്. അഴിമതിക്കേസുണ്ടെങ്കിൽ ബിജെപിയെന്ന വാഷിംഗ് മെഷീനിലേക്കു കയറിയാൽ രക്ഷയാകുമെന്നു പലർക്കും ബോധ്യമുണ്ട്. രാഷ്ട്രീയനേട്ടത്തിനായി കേന്ദ്ര ഏജൻസികളെ ദുരുപയോഗിച്ചുവെന്നതാകും മോദിയെ നിഴലിലാക്കിയത്. ജയിലിൽ ജീവൻ ബലികൊടുക്കേണ്ടിവന്ന ആദിവാസികളുടെ സംരക്ഷകനായിരുന്ന ഫാ. സ്റ്റാൻ സ്വാമിയെ മറക്കാറായിട്ടില്ല. കള്ളക്കേസുകളിൽ കുടുക്കിയ മോദിയുടെ വിമർശകരായ പത്രപ്രവർത്തകർ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവരിൽ ചിലരെങ്കിലും രക്ഷപ്പെട്ടത് സുപ്രീംകോടതിയുടെ ഇടപെടലിലാണ്.
ഇലക്ടറൽ ബോണ്ടിലെ കള്ളക്കളി
ബിജെപിക്കുവേണ്ടി തട്ടിക്കൂട്ടിയ ഇലക്ടറൽ ബോണ്ട് സുപ്രീംകോടതി റദ്ദാക്കിയിട്ടും സുതാര്യതയെക്കുറിച്ചു വീന്പിളക്കാൻ ബിജെപിക്കേ കഴിയൂ. കഴിഞ്ഞ ബുധനാഴ്ചയ്ക്കകം ഇലക്ടറൽ ബോണ്ട് വാങ്ങിയതിന്റെ മുഴുവൻ വിവരങ്ങളും സമർപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടതും നടപ്പായില്ല. കേന്ദ്രസർക്കാരിനു നേരിട്ടു നിയന്ത്രണമുള്ള പൊതുമേഖലാ ബാങ്കായ എസ്ബിഐ തെരഞ്ഞെടുപ്പു കഴിയുന്ന ജൂണ് 30 വരെ സമയം നീട്ടിച്ചോദിച്ചതിലും മറയ്ക്കാൻ പലതുമുണ്ടെന്നു തെളിഞ്ഞു. ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയതിന്റെ അടിസ്ഥാനവിവരങ്ങൾ പോലും ബാങ്കിന്റെ വെബ്സൈറ്റിൽനിന്നു തിരക്കിട്ട് ഇന്നലെ നീക്കിയതിലും കള്ളത്തരം മറനീക്കി.
തെരഞ്ഞെടുപ്പുകൾ നീതിപൂർവകവും നിഷ്പക്ഷവും സ്വതന്ത്രവും ആകേണ്ടത് അനിവാര്യമാണ്. പണം മുതൽ സർക്കാർ സംവിധാനങ്ങൾ വരെ ഏകപക്ഷീയമായി ഭരണക്കാർക്ക് അനുകൂലമാകുന്പോൾ ജനാധിപത്യത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടമാകും. ഭരണഘടനയും ഭരണഘടനാ സ്ഥാപനങ്ങളും ജനാധിപത്യവും തെരഞ്ഞെടുപ്പുകളും സംരക്ഷിക്കപ്പെടുക പരമപ്രധാനമാണ്. മത, ജാതി കാര്യങ്ങളും പണക്കൊഴുപ്പമല്ല, ജനങ്ങളുടെ ക്ഷേമവും രാജ്യത്തിന്റെ ഭാവിയും സുരക്ഷയും സമാധാനവും വികസനവും വളർച്ചയും ഉറപ്പാക്കുന്നതാകണം പൊതുതെരഞ്ഞെടുപ്പുകൾ.