Thursday, March 7, 2024 12:15 AM IST
അജിത് മാത്യു
കൃഷിയിൽനിന്നുള്ള വരുമാനം ഗണ്യമായി കുറഞ്ഞതോടെ നട്ടെല്ലൊടിഞ്ഞ വയനാടിന്റെ സാന്പത്തികസ്ഥിതി ഒരു പരിധിവരെ പിടിച്ചുനിർത്തിയത് ടൂറിസമായിരുന്നു. നാണ്യവിളകൾക്കു പേരുകേട്ട വയനാട് പിന്നീട് ലോകത്തിലെതന്നെ അറിയപ്പെടുന്ന ടൂറിസം കേന്ദ്രമായി മാറി. പ്രകൃതി മനോഹാരിതയും കാലാവസ്ഥയും ഒത്തുചേർന്നതോടെ വിനോദസഞ്ചാര സാധ്യതകൾ പൂർണമായും വിനിയോഗിക്കാൻ ഒരുങ്ങിയിരിക്കുകയാണ് വയനാട്. എന്നാൽ തുടർച്ചയായി ഉണ്ടാകുന്ന വന്യമൃഗ ആക്രമണവും അതിനെത്തുടർന്നുണ്ടായ സംഭവവികാസങ്ങളും വിനോദസഞ്ചാരത്തിന് തിരിച്ചടിയായിരിക്കുകയാണ്. ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമായ കുറുവ ദ്വീപിനു സമീപം കാട്ടാനയുടെ ആക്രമണത്തിൽ വനം വാച്ചർ പോൾ കൊല്ലപ്പെട്ടതോടെയാണ് ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ പൂർണമായും അടച്ചിടാൻ തീരുമാനിച്ചത്.
കുറുവയിൽ മാത്രം കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതിന്റെ പേരിൽ ജില്ലയിലെ മറ്റ് ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിട്ടത് ടൂറിസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ആളുകളെയാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. പ്രധാന ഇക്കോ ടൂറിസം കേന്ദ്രങ്ങളായ സൂചിപ്പാറ, കുറുവ, ചെന്പ്ര തുടങ്ങിയ കേന്ദ്രങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്. രണ്ടായിരത്തോളം സ്ഥാപനങ്ങളാണ് ഇതിന്റെ ദുരിതം അനുഭവിക്കുന്നത്. ശരാശരി ഒരു സ്ഥാപനത്തിൽ നാല് ജീവനക്കാർ എന്ന കണക്കെടുത്താൽ എണ്ണായിരം ആളുകൾക്കാണ് ജോലി നഷ്ടമായിരിക്കുന്നത്. ഇവരുടെ കുടുംബങ്ങളും ഇതിന്റെ ദുരിതമനുഭവിക്കുകയാണ്.
ഒന്നര ദശാബ്ദത്തിനിടെ വയനാട്ടിൽ 10,000 കോടിയിലധികം രൂപയുടെ നിക്ഷേപമാണ് ടൂറിസം മേഖലയിൽ മാത്രം നടത്തിയിട്ടുള്ളത്. അതിൽ ഭൂരിഭാഗവും ഇക്കോ ടൂറിസം, വനം, ജലം, വൈദ്യുതി വകുപ്പുകളെ ആശ്രയിച്ചും അവയിൽനിന്നുള്ള ടൂറിസം വരുമാനം മുന്നിൽ കണ്ടുമാണ്. തുടർച്ചയായുണ്ടാകുന്ന വന്യജീവി ആക്രമണങ്ങൾ ഈ മേഖലകളെയെല്ലാം ബാധിച്ചിട്ടുണ്ട്.
തളർത്തുന്ന കുപ്രചാരണങ്ങൾ
തത്പര കക്ഷികൾ തമിഴ്നാട്ടിലും കർണാടകയിലും നടത്തുന്ന കുപ്രചാരണം വയനാട്ടിൽ ടൂറിസം മേഖലയെ തളർത്തുകയാണെന്ന് ടൂറിസം സംഘടനകൾ ആരോപിക്കുന്നു. ജില്ലയിൽ വിനോദസഞ്ചാരത്തിനു നിരോധനം ഏർപ്പെടുത്തിയെന്ന മട്ടിലുള്ള പ്രചാരണമാണ് വിനോദസഞ്ചാര മേഖലയ്ക്കു തിരിച്ചടിയായതെന്നാണ് ഇവർ പറയുന്നത്. ജില്ലയിലേക്കുള്ള സഞ്ചാരികളുടെ വരവ് ഗണ്യമായി കുറഞ്ഞതായി ടൂറിസം അസോസിയേഷൻ ജില്ലാ ട്രഷറർ കെ. സെയ്ഫു വൈത്തിരി, ബത്തേരി താലൂക്ക് സെക്രട്ടറി എൻ. അൻവർ സാദത്ത്, ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി.ആർ. അസ്ലം ബാവ, സെക്രട്ടറി യു. സുബൈർ എന്നിവർ പറഞ്ഞു.
സംസ്ഥാനത്തെ ഇതര ജില്ലകളിൽനിന്നുള്ള സന്ദർശകരുടെ എണ്ണവും കുത്തനെ കുറഞ്ഞിട്ടുണ്ട്. റിസോർട്ടുകൾ, ഹോംസ്റ്റേകൾ, സർവീസ്ഡ് വില്ലകൾ, ടൂറിസ്റ്റ് ഹോമുകൾ എന്നിവിടങ്ങളിൽ പേരിനു മാത്രമാണ് സന്ദർശകർ തങ്ങുന്നത്. ദിവസങ്ങളായി നിത്യച്ചെലവിനുള്ള വരുമാനം പോലും ഈ സ്ഥാപനങ്ങൾക്കു ലഭിക്കുന്നില്ല. സഞ്ചാരികളുടെ ഒഴുക്കു നിലച്ചത് ഹോട്ടൽ വ്യവസായത്തെയും ബാധിച്ചു. വിനോദസഞ്ചാര മേഖലകളിലുള്ള ഹോട്ടലുകളിൽ കച്ചവടം കുറഞ്ഞു. ടൂറിസം കേന്ദ്രങ്ങൾക്കടുത്ത് മെസ് ഹൗസ്, സ്റ്റേഷനറി-കരകൗശല-വസ്തു പീടിക, പഴക്കട തുടങ്ങിയവ നടത്തുന്നവരെയും സഞ്ചാരികളുടെ വരവിലുണ്ടായ കുറവ് ബാധിച്ചു. ടൂറിസ്റ്റ് ടാക്സി, ഓട്ടോ ഉടമകളും ഡ്രൈവർമാരും ഗതികേടിലാണ്.
ആവശ്യം അടിയന്തര ഇടപെടൽ
1,600ഓളം സംരംഭകരാണ് വയനാട് ടൂറിസം അസോസിയേഷനിൽ ഉള്ളത്. വയനാട് ടൂറിസം ഓർഗനൈസേഷൻ ഉൾപ്പെടെ സംരംഭകരുടെ സംഘടനകൾ ജില്ലയിൽ വേറെയുമുണ്ട്. ശരാശരി 10 ജീവനക്കാരാണ് ഓരോ സംരംഭത്തിലും. ഇവരുടെ ജീവിതവും പ്രതിസന്ധിയിലാണ്. വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിപ്പിക്കുന്നതിലെ തടസം എന്തെന്ന് വനം അധികാരികൾ വ്യക്തമാക്കുന്നില്ലെന്ന് ടൂറിസം അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. വനംവകുപ്പിനു കീഴിലുള്ളതടക്കം ജില്ലയിലെ മുഴുവൻ ടൂറിസ്റ്റ് കേന്ദ്രങ്ങളും തുറന്നു പ്രവർത്തിക്കുന്നതിനു ജില്ലാ ഭരണകൂടത്തിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെടുകയാണ് ഇവർ.
ജില്ലാ ഭരണകൂടത്തിന്റെ വിചിത്ര വാദം!
ഇതിനിടെ വിചിത്ര വാദവുമായി ജില്ലാ ഭരണകൂടവും മുന്നിലുണ്ട്. തുടർച്ചയായി ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങൾക്കു കാരണം വനാതിർത്തികളിൽ പ്രവർത്തിക്കുന്ന റിസോർട്ടുകളാണെന്നാണ് ഇവരുടെ വാദം. ഇവിടെ നടക്കുന്ന ഡിജെ പാർട്ടികൾ വന്യമൃഗശല്യം വർധിക്കാൻ കാരണമാകുന്നുവെന്നാണ് ടൂറിസം അസോസിയേഷൻ ഭാരവാഹികളുമായി നടത്തിയ ചർച്ചയിൽ ജില്ലാ ഭരണകൂടം അധികൃതർ ഉന്നയിച്ചത്. പണ്ട് നാട്ടിലും കൃഷിയിടങ്ങളിലും ഇറങ്ങുന്ന വന്യമൃഗങ്ങളെ ഓടിച്ചിരുന്നത് ചെണ്ട കൊട്ടിയും പടക്കം പൊട്ടിച്ചുമായിരുന്നു എന്ന ഉദാഹരണത്തോട ഇതിന് മറുപടിയുമായി അസോസിയേഷനും തിരിച്ചടിച്ചു.
2023ലെ പൂജ അവധിക്കാലത്ത് 12 ലക്ഷത്തിലധികം ആളുകളാണ് ജില്ല സന്ദർശിച്ചതെന്നാണ് കണക്ക്. ഇത് ഡിസംബർ 31ലെ അവധിയിലും ആവർത്തിച്ചു. ഇത്രയധികം ആളുകൾ ജില്ലയിലേക്ക് എത്തി വരുമാനം എല്ലാ മേഖലയ്ക്കും ലഭിച്ചിട്ടും ടൂറിസം മേഖലയെ തകർക്കാൻ ചിലർ മനഃപൂർവം ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്. കർഷകനെ കൃഷിയിടത്തിൽനിന്ന് ഇറക്കിവിടാൻ ശ്രമിക്കുന്നവർ തന്നെയാണ് ടൂറിസവും എതിർക്കുന്നത്. കപട പ്രകൃതിസ്നേഹികൾ ഇക്കാര്യത്തിൽ പല്ലും നഖവും ഉപയോഗിച്ചാണ് ടൂറിസം മേഖലയെ ആക്രമിക്കുന്നത്. ടൂറിസം മേഖലയിലെ ഏകോപനമില്ലായ്മയും ഇവർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
കുറുവ ദ്വീപ്, വയനാട് വന്യജീവി സങ്കേതത്തിലെ തോൽപ്പെട്ടി, മുത്തങ്ങ തുടങ്ങിയവ വനംവകുപ്പിനു കീഴിലുള്ളതാണ്. വൈദ്യുതി വകുപ്പിനു കീഴിലുള്ളതാണ് ബാണാസുര ഹൈഡൽ ടൂറിസം സെന്റർ. ജലവകുപ്പിനു കീഴിലാണ് കാരാപ്പുഴ അണക്കെട്ടും ചുറ്റുമുള്ള പ്രദേശങ്ങളും. ഇവയുടെ ഏകോപനമില്ലായ്മയും ടൂറിസം വികസനത്തിന് തിരിച്ചടിയാകുന്നുണ്ട്. വന്യമൃഗ ആക്രമണം ഫലപ്രദമായി തടഞ്ഞ് സഞ്ചാരികളുടെ ആശങ്ക പരിഹരിച്ചില്ലെങ്കിൽ ജില്ലയിലെ ടൂറിസവും ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതവും ഇല്ലാതാവും. അത് വയനാടിന്റെ സാമ്പത്തികാടിത്തറ തകർക്കും.