Wednesday, June 16, 2021 12:17 AM IST
ന്യൂനപക്ഷ സ്കോളർഷിപ് വിതരണത്തിൽ നിലനിന്നിരുന്ന 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടിവിധി നടപ്പാക്കാതെ സ്കോളർഷിപ് വിതരണം വൈകിപിക്കുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നു പറയാതെവയ്യ. പുതിയ അധ്യയനവർഷം ആരംഭിച്ചിരിക്കെ കോടതിയുത്തരവിന്റെ പേരിൽ സ്കോളർഷിപ് വിതരണം വൈകിക്കുന്നത് സ്കോളർഷിപ്പുകൾ റദ്ദാക്കിയെന്നു പ്രചരിപ്പിച്ചു മുതലെടുപ്പു നടത്താൻ ശ്രമിക്കുന്നവർക്ക് കുടപിടിക്കലാകും. ഒരു ജനക്ഷേമ സർക്കാരിനെ സംബന്ധിച്ച് അനീതിക്കെതിരേ ഉണ്ടായ കോടതിവിധി അംഗീകരിച്ച് അതു നടപ്പിലാക്കുകയാണ് ഏറ്റവും എളുപ്പവഴി. മറിച്ചൊരു നീക്കം പല സംശയങ്ങൾക്കും ഇടനൽകും.
സ്കോളർഷിപ് പദ്ധതികൾ നടപ്പിലാക്കുന്നതിലെ കാലതാമസം അനേകം വിദ്യാർഥികളുടെ ഭാവിയെ ബാധിക്കും. അതിലുമുപരി, ഹൈക്കോടതി വിധിയെ അംഗീകരിക്കാത്ത സർക്കാർ നിലപാട് ജനങ്ങളുടെ മുൻപിൽ ഒരു എതിർസാക്ഷ്യമായും മാറും. കോടതിവിധി മനസിലാക്കി നടപ്പാക്കുന്നതിനു പകരം വിധി മറികടക്കാൻ കുറുക്കുവഴികൾ തേടുന്നത് കോടതിയെ അധിക്ഷേപിക്കുന്നതിനു തുല്യമാണ്. ഭരണഘടനയ്ക്കും ഫെഡറൽ സംവിധാനത്തിനും നീതിപീഠത്തിനും മുകളിൽ ഒരു സമിതിക്ക് എന്താണ് ചെയ്യാൻ സാധിക്കുക? ഇത് നാളുകളായി വിവേചനത്തിന് ഇരയായിരുന്ന ന്യൂനപക്ഷ സമൂഹങ്ങളെ വീണ്ടും നിന്ദിക്കുന്ന സമീപനമാണ്; നീതികേടാണ്.
മതേതരത്വം പരമപ്രധാനം
1976 -ലെ ഇന്ത്യൻ ഭരണഘടനയുടെ 42-ാം ഭേദഗതിയിലൂടെ ഇന്ത്യ ഒരു മതേതര രാജ്യമാണെന്ന് പ്രഖ്യാപിക്കപ്പെട്ടു. ഇന്ത്യൻ റിപ്പബ്ലിക് സ്ഥാപിതമായ നിമിഷം മുതൽത്തന്നെ ഇന്ത്യ മതേതര രാജ്യം ആയിരുന്നു എങ്കിലും ആ ഭേദഗതി ഇന്ത്യയിലെ ഓരോ പൗരനും മതപരമായ യാതൊരുവിധത്തിലുള്ള വേർതിരിവുമില്ലാതെ ഈ മണ്ണിൽ ജീവിക്കാൻ സാധിക്കുന്നതിനായിരുന്നു. ഭരണഘടന പറയുന്നത് ചിന്തയിലും പ്രവൃത്തിയിലും രാഷ്ട്രം മതേതരം ആവണമെന്നാണ്. രാഷ്ട്രത്തിന്റെ അധികാരത്തെയും മതത്തെയും കൂട്ടിക്കുഴയ്ക്കുന്നതിന് ഭരണഘടന അനുവാദം നൽകുന്നുമില്ല.
പ്രസിദ്ധമായ എസ്.ആർ. ബൊമ്മ കേസിൽ സുപ്രീംകോടതി പറഞ്ഞുവച്ചു,""രാഷ്ട്രത്തിന്റെ കാര്യത്തിൽ മതത്തിന് യാതൊരു സ്ഥാനവും ഇല്ല'' എന്ന്. ഭരണഘടന മൗലികാവകാശങ്ങളോടൊപ്പം മതസ്വാതന്ത്ര്യവും പൗരന് ഉറപ്പുനൽകുന്പോഴും രാഷ്ട്രത്തിന് ഏതെങ്കിലും ഒരു മതവിഭാഗത്തിനു പ്രത്യേക പരിഗണന നൽകാൻ കഴിയില്ല. ഒരു വ്യക്തി ഏതെങ്കിലും മതത്തിൽ വിശ്വസിക്കുന്നു എന്നതിന്റെ പേരിൽ പ്രത്യേക പരിഗണന നൽകാനോ അവഗണിച്ചു മാറ്റിനിർത്തപ്പെടാനോ സാധ്യവുമല്ല. മാത്രവുമല്ല, ഭരണഘടനയുടെ ആർട്ടിക്കിൾ 27 നികുതിദായകരുടെ പണം ഏതെങ്കിലും മതവിഭാഗത്തിന്റെ പ്രോത്സാഹനത്തിനുവേണ്ടി ഉപയോഗിക്കുന്നതിനെ വിലക്കുകയും ചെയ്യുന്നു.
സച്ചാർ കമ്മിറ്റി
എന്നിരുന്നാലും, സമൂഹത്തിലെ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗം രാഷ്ട്രത്തിന്റെ പ്രത്യേക ശ്രദ്ധയോ പരിഗണനയോ അർഹിക്കുന്നുണ്ടെങ്കിൽ അവർക്കുവേണ്ടി പ്രത്യേകമായി ക്ഷേമപദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുവാൻ രാഷ്ട്രത്തിനോ സംസ്ഥാനങ്ങൾക്കോ സാധിക്കും. എന്നാൽ, അവയൊന്നും ഭരണഘടന അനുശാസിക്കുന്ന മൂല്യങ്ങൾക്കു വിരുദ്ധമാകരുതെന്നു മാത്രം. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ മുസ്ലിം ജനവിഭാഗത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കുവാൻ 2005, മാർച്ചിൽ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് രജിന്ദർ സച്ചാർ അധ്യക്ഷനായി ഏഴംഗ സമിതിയെ നിയോഗിച്ചത്. ഈ സമിതി ഇന്ത്യയിലെ മുസ്ലിംകളുടെ സാമൂഹ്യ, സാന്പത്തിക, വിദ്യാഭ്യാസ അവസ്ഥകളെക്കുറിച്ചു പഠിച്ച് 403 പേജുള്ള ഒരു റിപ്പോർട്ട് 2006 നവംബർ 30ന് സർക്കാരിന് സമർപ്പിച്ചു.
പാലൊളി കമ്മിറ്റി
സച്ചാർ കമ്മിറ്റിയുടെ ചുവടുപിടിച്ച് കേരളത്തിൽ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന പാലൊളി മുഹമ്മദ്കുട്ടി അധ്യക്ഷനായി പതിനൊന്നംഗ കമ്മിറ്റിയെ 2007 ഒക്ടോബർ 15-ന് സച്ചാർ കമ്മീഷൻ റിപ്പോർട്ട് കേരളത്തിൽ എങ്ങനെ നടപ്പിലാക്കാൻ പറ്റും എന്നു പഠിക്കുവാനായി നിയോഗിച്ചു. ഈ സമിതിയുടെ പഠന റിപ്പോർട്ട് 2008 ഫെബ്രുവരി 21 ന് സർക്കാരിനു സമർപ്പിക്കുകയുമുണ്ടായി.
മേൽപ്പറഞ്ഞ രണ്ടു സമിതികളും ഇന്ത്യയിലെയും കേരളത്തിലെയും മുസ്ലിം ജനവിഭാഗത്തിന്റെ അവസ്ഥകളെപ്പറ്റി പഠിക്കുന്നതിനും അവരുടെ ക്ഷേമത്തിനു വേണ്ടുന്ന നിർദേശങ്ങൾ സമർപ്പിക്കുന്നതിനും ആയിരുന്നു. ഇതിൽ നമുക്ക് യാതൊരു തെറ്റും കണ്ടെത്തുവാൻ കഴിയില്ല. കാരണം, ഏതൊരു സർക്കാരിനും ഒരു പ്രത്യേക വിഭാഗത്തിന്റെ അവസ്ഥകളെപ്പറ്റി പഠിക്കുക എന്നതും ആവശ്യമെങ്കിൽ അവർക്കുവേണ്ടി ക്ഷേമപദ്ധതികൾ ആവിഷ്കരിക്കുക എന്നതും സാധ്യമാണ്.
ഹൈക്കോടതി പരിഗണിച്ചത്
കേരളത്തിൽ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിലൂടെ നടപ്പിലാക്കിക്കൊണ്ടിരുന്ന, ന്യൂനപക്ഷ വിഭാഗങ്ങൾക്കുവേണ്ടിയുള്ള സ്കോളർഷിപ് വിതരണത്തിൽ നാളുകളായി സ്വീകരിച്ചു വന്നിരുന്ന വിവേചനപരമായ 80:20 എന്ന അനുപാതമാണ് കേരള ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്.
ഹർജിയിൽ വാദംകേട്ട കോടതി പ്രധാനമായും പരിഗണിച്ച വിഷയങ്ങൾ ഇവയാണ്:
1. ഈ കേസിൽ ഏതെങ്കിലും രീതിയിലുള്ള ഭരണഘടനാ ലംഘനം നടന്നിട്ടുണ്ടോ?
2. ഏതെങ്കിലും മതന്യൂനപക്ഷങ്ങൾക്കു മാത്രമായി ക്ഷേമപദ്ധതികൾ നൽകാൻ സാധിക്കുമോ?
3. 80:20 അനുപാതം ഭരണഘടനാപരമായി നിലനില്ക്കില്ലെങ്കിൽ എങ്ങനെ നീതിപൂർവമായ വിതരണം സാധ്യമാകും?
മാസങ്ങൾ നീണ്ട വാദപ്രതിവാദങ്ങൾക്കു ശേഷമാണ് ഹൈക്കോടതി മേൽ കാര്യങ്ങളിൽ തീർപ്പ് കൽപ്പിച്ചിരിക്കുന്നത്. വിധിന്യായത്തിലെ 28 മുതൽ 32 വരെയുള്ള ഖണ്ഡികകളിലൂടെ ഹൈക്കോടതി വിവരിക്കുന്ന ഭരണഘടനാപരവും ന്യൂനപക്ഷക്ഷേമ നിയമപരവുമായ വ്യാഖ്യാനങ്ങൾ ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ തങ്ക ലിപികളിൽ രേഖപ്പെടുത്തപ്പെട്ട ഒന്നായിത്തീർന്നിരിക്കുന്നു.
ഭരണഘടനയുടെ 14, 15, 29, 30 ആർട്ടിക്കിളുകളുടെ നഗ്നമായ ലംഘനമാണ് ഇവിടെ നടന്നിട്ടുള്ളത് എന്നും കൂടാതെ, 1992-ലെ ദേശീയ ന്യൂനപക്ഷക്ഷേമ നിയമവും 2014- ലെ കേരളസംസ്ഥാന ന്യൂനപക്ഷക്ഷേമ നിയമവും പ്രകടമായി ലംഘിക്കപ്പെട്ടു എന്നും കോടതി കണ്ടെത്തിയിരിക്കുന്നു. മതങ്ങളുടെ പേരിൽ യാതൊരു വിവേചനവും പാടില്ല എന്ന അനുശാസനം ഉള്ളതിനാൽ ഏതെങ്കിലും ഒരു മതവിഭാഗത്തിന് മാത്രമായി ഒന്നും ചെയ്യുവാൻ ന്യൂനപക്ഷക്ഷേമവകുപ്പിനു സാധ്യമല്ല. അതിനാൽ എല്ലാ മതന്യൂനപക്ഷവിഭാഗങ്ങൾക്കും തുല്യ പരിഗണന ലഭിക്കാതെ ഒരു ക്ഷേമപദ്ധതിയും നടപ്പിലാക്കാൻ ന്യൂനപക്ഷക്ഷേമ വകുപ്പിനോ സംസ്ഥാന സർക്കാരിനോ സാധ്യമല്ല.
അതുകൊണ്ടാണ് ഹൈക്കോടതി ന്യൂനപക്ഷങ്ങൾക്ക് തുല്യമായും നിലവിലുള്ള സെൻസസ് അനുസരിച്ച് ന്യൂനപക്ഷങ്ങൾക്ക് അവരുടെ ജനസംഖ്യാനുപാതികമായും സ്കോളർഷിപ്പുകൾ വിതരണം ചെയ്യുന്നതിനുവേണ്ടുന്ന നടപടികൾ സ്വീകരിക്കുവാൻ നിർദേശം നൽകി ഉത്തരവായിരിക്കുന്നത്. നീതിപീഠത്തിലുള്ള ഇന്ത്യൻ പൗരന്റെ വിശ്വാസം വർധിപ്പിക്കുവാൻ പോന്ന വിധി. നീതിപീഠങ്ങൾ എന്നും ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുവാൻ ഉണ്ട് എന്ന ആഹ്വാനവും ആശ്വാസവും നമുക്ക് നൽകുന്നുമുണ്ട് ഈ വിധിയിലൂടെ.
തെറ്റിദ്ധാരണകൾ
ഹൈക്കോടതി വിധിയുടെ പേരിൽ ചിലർ പല തെറ്റിദ്ധാരണകളും പ്രചരിപ്പിക്കുന്നു എന്നതും കാണാതെ പോകരുത്. കോടതിവിധി ഏതെങ്കിലും ഒരു സമുദായത്തിന് എതിരോ അനുകൂലമോ അല്ല. എന്നിട്ടും ഈ കേസ് മുസ്ലിം സമുദായത്തിന് എതിരേ ഉള്ളതാണ് എന്ന ഒരു പ്രചാരണവും നടക്കുന്നുണ്ട്. ഇത് അപവാദ പ്രചാരണവും വാസ്തവവിരുദ്ധമാണ്. വിധിയുടെ പകർപ്പ് നോക്കിയാൽ മനസിലാകും; അതിൽ സർക്കാർ മാത്രമാണ് എതിർകക്ഷി. സർക്കാരിന്റെ വിവേചനപരമായ നടപടികൾക്കെതിരായാണ് കോടതിയെ സമീപിച്ചത്.
മറ്റൊരു പ്രചാരണം എന്തോ പിടിച്ചുപറിച്ചു എന്നതാണ്. ആര് ആരുടെയാണ് ഇതുവരെ പിടിച്ചുപറിച്ചിരുന്നത് എന്ന് ഹൈക്കോടതിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ നാം മനസിലാക്കേണ്ട ഒരു കാര്യം, ഹൈക്കോടതി സ്കോളർഷിപ്പുകൾ ഒന്നും റദ്ദാക്കിയിട്ടില്ല. ന്യൂനപക്ഷ സ്കോളർഷിപ്പ് വിതരണത്തിൽ നിലനിന്നിരുന്ന 80:20 എന്ന വിവേചനപരമായ അനുപാതത്തെ മാത്രമാണ് റദ്ദാക്കിയിരിക്കുന്നത്. മറിച്ചുള്ള പ്രചാരണങ്ങൾ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നതിനുവേണ്ടി മാത്രമാണ്.
മറ്റൊരു വാദമാണ് സച്ചാർ കമ്മീഷനെയും പാലൊളി കമ്മിറ്റിയെയും ഈ ഉത്തരവ് ഇല്ലാതാക്കും എന്നത്. ഈ രണ്ടു കമ്മീഷനുകളും സർക്കാരുകൾക്കു സമർപ്പിച്ചത് ചില നിർദേശങ്ങൾ മാത്രമാണ്. അത് നടപ്പിലാക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സർക്കാരുകളാണ്. ഈ നിർദേശങ്ങളിൽ എന്തെങ്കിലും ന്യൂനപക്ഷക്ഷേമ വകുപ്പിലൂടെ നപ്പിലാക്കുവാൻ സർക്കാർ തീരുമാനിച്ചാൽ അത് എല്ലാ മത ന്യൂനപക്ഷങ്ങൾക്കും തുല്യമായി മാത്രമേ നടപ്പിലാക്കുവാൻ സർക്കാരിനു സാധിക്കൂ. അല്ലാതെ നടപ്പിലാക്കുന്ന എന്തും കോടതിയിൽ ചോദ്യം ചെയ്യപ്പെടാം. ചിലർ ന്യൂനപക്ഷാവകാശങ്ങളെയും സംവരണാനുകൂല്യങ്ങളെയും ഒന്നായി കാണുവാൻ നടത്തുന്ന ശ്രമവും തെറ്റാണ്. രണ്ടും രണ്ടാണ്; രണ്ടായിത്തന്നെ കാണുകയും വേണം.
വലിയൊരു അനീതി ഹൈക്കോടതി തുറന്നുകാട്ടിയിട്ടും അതംഗീകരിക്കാൻ കൂട്ടാക്കാതെ മറികടക്കാൻ മറുവഴികൾ തേടാനാണ് സർക്കാരിന്റെ നീക്കമെങ്കിൽ പോരാട്ടം തുടരുകതന്നെ ചെയ്യും. നീതിയുടെ വിധിന്യായം എഴുതപ്പെട്ടതുകൊണ്ടു മാത്രം പോരാ അതു നടപ്പിൽവരുത്തുന്നുവെന്ന് ഉറപ്പാക്കുകതന്നെ വേണം.
അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ