Friday, June 4, 2021 10:49 PM IST
പാളയം പള്ളിയിൽനിന്നു പുറത്തേക്കിറങ്ങിയപ്പോഴാണ് ആ പാട്ടു കേൾക്കാനിടയായത്. "ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ? മലിനമായ ജലാശയം അതിമലിനമായൊരു ഭൂമിയും.' അത്യാഗ്രഹിയായ മനുഷ്യൻ ഭൂമിക്കു നൽകിയ മുറിപ്പാടുകളിൽനിന്ന് ഒഴുകിയിറങ്ങിയ വിലാപഗാനം. പ്രപഞ്ച വിഭവങ്ങളെ സ്വാർഥതയുടെ ഔഷധങ്ങളാക്കുന്പോൾ പുഴ മരിക്കുന്നു, മണ്ണു മരിക്കുന്നു, കാടു മരിക്കുന്നു, ജീവജാലങ്ങൾ ചത്തൊടുങ്ങുന്നു. അവസാനം എല്ലാം മലിനമാക്കപ്പെട്ട് ശുദ്ധജലത്തിന് പൈപ്പിൻ ചുവട്ടിൽ കാത്തുനിൽക്കുന്നതുപോലെ പ്രാണവായുവനുവേണ്ടി ക്യൂ നിൽക്കേണ്ടിവരിക, ദാരുണമായ ഈ അവസ്ഥയെ നേരിടാനാകാതെ മനുഷ്യകുലം മരണത്തിലേക്കു വലിച്ചിഴയ്ക്കപ്പെടുക. ഒന്നും വിദൂരമല്ലെന്നോർക്കുക.
ഫാക്ടറികളിൽനിന്നു പുറത്തേക്കു വരുന്ന പുക വർണമഴയായി പെയ്തിറങ്ങുന്പോൾ വിസ്മയപൂർവം നോക്കിനിൽക്കാനും മാധ്യമങ്ങളിൽ ഒരു വാർത്തയായി ഇടം പിടിച്ച് സൗകര്യപൂർവം എല്ലാം മറക്കാനും പഠിച്ച മനുഷ്യൻ പ്രകൃതിയുടെ ചർമരോഗം പകർച്ചവ്യാധിയായി പടരാൻ മൗനസമ്മതം നൽകുകയാണ്. അഴിമുഖങ്ങളിലും കായൽത്തീരങ്ങളിലും വളർന്നുനിന്ന, ഔഷധ ഗുണങ്ങളും വ്യാവസായിക പ്രാധാന്യവുമുള്ള കണ്ടൽ മരങ്ങൾ കാറ്റിൽനിന്നും മണ്ണിടിച്ചിലിൽനിന്നും പ്രകൃതിയെ രക്ഷിച്ചുപോന്ന സംരക്ഷണ കവചങ്ങളായിരുന്നു. എന്നാൽ എല്ലാം വെട്ടിനിരത്തി ഫ്ളാറ്റുകളും ഫാക്ടറികളും നിർമിച്ചപ്പോൾ, ഗതാഗത സൗകര്യങ്ങൾ ഒരുക്കിയപ്പോൾ നാം ഏറ്റുവാങ്ങാനിരുന്ന ദുരന്തങ്ങളുടെ നേർക്ക് കണ്ണടച്ചിരുട്ടാക്കുകയായിരുന്നു. ലക്ഷക്കണക്കിന് കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിച്ച പൊക്കുടന്റെ മനസിലെ കണ്ടൽവിചാരങ്ങളിലേക്ക് എന്നാണിനി നാം മിഴിതുറക്കുന്നത്. ഒഡീഷയിൽ കഴിഞ്ഞ പ്രളയത്തനുശേഷം കണ്ടലിന്റെ ഗുണങ്ങൾ തിരിച്ചറിഞ്ഞവർ ഇപ്പോൾ കണ്ടൽച്ചെടികൾ നട്ടുപിടിപ്പിക്കുകയാണ്.
തണ്ണീർത്തടങ്ങളെ കണ്ണീർപ്പാടങ്ങളാക്കുന്ന മനുഷ്യന്റെ ക്രൂരവിനോദം എന്നാണ് അവസാനിക്കുന്നത്്? "ഒരു കാക്കക്കാലിന്റെ നിഴലുപോലുമില്ലാത്ത വരണ്ട നഗരമെന്നു' കടമ്മനിട്ടയും "കൊച്ചിയിലെ കോണ്ക്രീറ്റു വൃക്ഷങ്ങൾക്കു ചുവട്ടിൽ ലോകം മുഴുവൻ തണൽ പറ്റി ഉറങ്ങുന്ന കാലം തന്റെ ഉറക്കം കെടുത്തുന്നുവെന്ന്' കെ. ജി. ശങ്കരപ്പിള്ളയും വിലപിക്കുന്നു. പ്രപഞ്ചത്തിന്റെ ആവാസ വ്യവസ്ഥയുടെ കാവൽക്കാരാണു മരങ്ങൾ. ഇവയൊക്കെ വെട്ടി നശിപ്പിച്ച് മണ്ണിന്റെ നനവും ഊറ്റിയെടുത്ത് കോണ്ക്രീറ്റുസൗധങ്ങൾ കെട്ടിപ്പടുക്കുന്പോൾ, ഒരേക്കർ പുരയിടത്തിൽ ഒന്നിലധികം കുഴൽക്കിണറുകൾ കുഴിക്കുന്പോൾ, അഗ്നിപർവതങ്ങളേ, ഉരുൾപൊട്ടലുകളേ നിങ്ങൾക്കു ഞങ്ങളുടെആവാസ ഭൂമിയിലേക്കു സ്വാഗതം എന്നല്ലേ പറഞ്ഞുവയ്ക്കുന്നത്. പ്രകൃതിയെ സ്നേഹിക്കാൻ, ജീവജാലങ്ങളെ പ്രേമിക്കാൻ കഴിയുന്നിടത്തേ സമാധാനമുണ്ടാകൂ.' ദൈവം ചുംബിച്ച മണ്ണിലാണു നാം ചവിട്ടിനിൽക്കുന്നത് എന്ന കാര്യം മറക്കണ്ട.
ദിവംഗതനായ വിശുദ്ധ ജോണ് പോൾ രണ്ടാമൻ പാപ്പാ ഏതു രാജ്യം സന്ദർശിച്ചാലും ആ രാജ്യത്തു കാലുകുത്തുന്ന ആദ്യനിമിഷം തന്നെ മുട്ടുകുത്തി നിലം ചുംബിക്കുമായിരുന്നു. ആ മണ്ണിനോടും സംസ്കാരത്തോടുമുള്ള ആദരവ്. ഇത്തരമൊരു ഭാവത്തിലേക്കു വളരാതെ ഇവിടെ വാസം സാധ്യമല്ല എന്നാണു തുടക്കത്തിൽ പരാമർശിച്ച കവിതയുടെ പൊരുൾ. സ്നേഹത്തിന്റെ നനവു വറ്റിയ ചുട്ടുപഴുത്ത മരുഭൂമിയുടെ ഗദ്ഗദം "മരുഭൂമികളുണ്ടാകുന്നത്' എന്ന നോവലിൽ ആനന്ദ് പറഞ്ഞു വയ്ക്കുന്പോൾ നനവുവറ്റിയ മണ്ണിന്റെ വിങ്ങലുകൾകൂടി ചേർത്തുവച്ച് മരണമണി കിലുക്കി പാഞ്ഞുവരുന്ന സുനാമിത്തിരകൾക്ക് സ്വയം ഇരയാകുകയാണു മനുഷ്യൻ.
പൊതുനിരത്തുകൾ വൃത്തിയായിസൂക്ഷിക്കാനും കിണറുകൾ, നദികൾ, കായലുകൾ ഇവ മാലിന്യമുക്തമാക്കാനും മരങ്ങൾ നട്ടുപിടിപ്പിക്കാനും ഭൂമിയെ സംരക്ഷിക്കാനും നമുക്കു കഴിയട്ടെ. കേരള സന്ദർശനത്തിന് മറൈൻ ഡ്രൈവിലെത്തിയ മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾകലാം, തന്റെ വരവിനു മുന്നോടിയായി മുറിച്ചുമാറ്റിയ വൃക്ഷങ്ങളുടെ പേരിൽ വേദനിക്കുകയും വൃക്ഷത്തൈകൾ നട്ടു പരിഹാരംചെയ്യുകയുംചെയ്ത സംഭവം നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. ഏതാനും നാളുകൾക്കു മുന്പ് കോട്ടയം നാഗന്പടം ബസ് സ്റ്റാൻഡിനു സമീപത്തുനിന്ന് ആരോ രാത്രിയുടെ മറവിൽ മരങ്ങൾ മുറിച്ചുമാറ്റിയപ്പോൾ നിരവധി പക്ഷികൾ ചത്തൊടുങ്ങിയ സംഭവവും ഓർമയിലെത്തുന്നു.
"ലൗദാത്തോ സി' എന്ന ചാക്രിക ലേഖനത്തിൽ ഫ്രാൻസിസ് പാപ്പാ കുറിക്കുന്നതു ശ്രദ്ധേയം: "ദൈവം പ്രകൃതിക്കു നൽകിയിരിക്കുന്ന വിഭവങ്ങളെ നാം നിരുത്തരവാദിത്വപരമായി ഉപയോഗിക്കുകയും ദുർവിനിയോഗം ചെയ്യുകയും ചെയ്യുന്നതുവഴി അവൾക്കേറ്റ ക്ഷതങ്ങൾ മൂലം ഇന്ന് ഈ സഹോദരി നമ്മോട് വിലപിക്കുകയാണ്'. പാപ്പായുടെ വാക്കുകൾ നമ്മെ തിരിച്ചറിവിലേക്കു നയിക്കട്ടെ. നമുക്കു സ്നേഹിക്കാം മണ്ണിനെ, മരങ്ങളെ, മനുഷ്യരെ, ജീവജാലങ്ങളെ.... ഈ വർഷത്തെ പരിസ്ഥിതി ദിനം അതിനു നമ്മെ പ്രാപ്തരാക്കട്ടെ.
ഡോ. സിസ്റ്റർ തെരേസ് ആലഞ്ചേരി എസ്എബിഎസ്
(എറണാകുളം സെന്റ് ആൽബർട്ട്സ് കോളജിലെ അസി. പ്രഫസറാണ് ലേഖിക)