Tuesday, June 1, 2021 11:47 PM IST
കോവിഡ് മഹാമാരി. അതിന്റെ പേരിൽ അസമയത്തു നടപ്പാക്കിയ ദേശീയ ലോക്ഡൗൺ. സമ്പദ്ഘടനയ്ക്കും ജീവിതങ്ങൾക്കും ഇരട്ട ആഘാതം നൽകിയ സംഭവങ്ങൾ. മാർച്ചിലവസാനിച്ച ധനകാര്യവർഷം ഇവ മൂലം രാജ്യത്തിന്റെ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പന്നം) കുറയും എന്നതിൽ ആർക്കും സംശയമുണ്ടായിരുന്നില്ല. എത്ര എന്നതു മാത്രമായിരുന്നു അറിയണ്ടത്.
തിങ്കളാഴ്ച നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) അത് അറിയിച്ചു. ഇന്ത്യയുടെ ജിഡിപി 7.3 ശതമാനം കുറഞ്ഞു. ഇതിൽ ഒരു ആശ്വാസമുണ്ട്. എട്ടു ശതമാനം താഴുമെന്നായിരുന്നു ആശങ്ക. അത്രയും താണില്ല. എങ്കിലും 7.3 ശതമാനം താഴ്ച ചെറുതല്ല. അതിന്റെ ആഴമറിയാൻ ജിഡിപി തുകകൾ തന്നെ കാണണം.
രണ്ടു വർഷം പിന്നോട്ടുപോയി
2020-21 ലെ ജിഡിപി സ്ഥിരവിലയിൽ 135.13 ലക്ഷം കോടി രൂപയാണെന്ന് എൻഎസ് ഒ പറയുന്നു. തലേ വർഷം 145.69 ലക്ഷം കോടി ഉണ്ടായിരുന്നു. അവിടംകൊണ്ടു തീരുന്നില്ല. തലേതിന്റെ തലേവർഷമായ 2018-19-ലെ ജിഡിപി 140.03 ലക്ഷം കോടി രൂപയാണ്. അതിനേക്കാളും കുറവായി കഴിഞ്ഞ വർഷത്തേത്. അതായതു കോവിഡിന്റെ പേരിൽ നടപ്പാക്കിയ ദേശീയ ലോക്ഡൗൺ രാജ്യത്തു രണ്ടു വർഷത്തെ വളർച്ചയത്രയും നഷ്ടമാക്കി. നമ്മൾ 2021-ൽ ചെന്നു നിൽക്കുന്നത് 2018-ലെ നിലവാരത്തിൽ.
എൻഎസ്ഒ യുടെ കണക്കു പുസ്തകത്തിൽ രണ്ടു വർഷം പിന്നോട്ടു പോയി എന്നതു വലിയ കാര്യമല്ല. പക്ഷേ, ഇതുമൂലം നഷ്ടപ്പെട്ട ജീവിതങ്ങൾ, തൊഴിലവസരങ്ങൾ, വരുമാനം ഇവയെല്ലാം കണക്കിലെടുക്കണം. ജിഡിപി ചുരുങ്ങിയപ്പോൾ കുറേ ലക്ഷം കോടികൾ ഇല്ലാതായി. അവയായിരുന്നു കോടിക്കണക്കിന് അതിഥി തൊഴിലാളികൾക്കു കൂലിയായി മാറേണ്ടിയിരുന്നത്. അവ തന്നെയാണ് കഴിഞ്ഞ വർഷം പഠിച്ചിറങ്ങിയ ലക്ഷക്കണക്കിനു യുവാക്കൾക്കു തൊഴിലാകേണ്ടിയിരുന്നത്.
ടൂറിസം മുതൽ ചലച്ചിത്രനിർമാണവും പ്രദർശനവും വരെ മുടങ്ങിയപ്പോൾ, മാളുകളും ഹോട്ടലുകളും തട്ടുകടകളും അടഞ്ഞുകിടന്നപ്പോൾ, വിദ്യാലയങ്ങളും ആരാധനാലയങ്ങളും തുറക്കാതായപ്പോൾ, ഫാക്ടറികളും ഖനികളും പ്രവർത്തിക്കാതായപ്പോൾ അവയെ ആശ്രയിച്ചു കഴിഞ്ഞിരുന്ന എത്രയെത്ര പേരാണ് മറ്റു മാർഗങ്ങൾ കാണാതെ വലഞ്ഞത്. അതിന്റെയെല്ലാം കൂടി നഷ്ടത്തുകയാണ് 7.3 ശതമാനം തളർച്ച.
താഴ്ന്ന ജീവിതനിലവാരത്തിലേക്കു തള്ളിയിട്ടു
തന്നാണ്ടു വിലയിൽ ഇതു കൂടുതൽ രൂക്ഷമായി കാണാം. 7.3 ശതമാനം ഇടിവ് സ്ഥിരവിലയിലേതാണ്. അതായത് 2011-12-ലെ വിലനിലവാരത്തിൽ ഉള്ളത്. ജിഡിപി തന്നാണ്ടു വിലയിലും കണക്കാക്കാറുണ്ട്. (അതതു വർഷത്തെ വിലയിലുള്ള ജിഡിപി ആണു ബജറ്റ് തയാറാക്കാനും നികുതി പിരിവ് കണക്കാക്കാനും ഉപയോഗിക്കുന്നത്.) തന്നാണ്ടു വിലയിൽ 2019 -20 ലെ ജിഡിപി 203.51 ലക്ഷം കോടി രൂപ ഉണ്ടായിരുന്നു. ഇത് 225 ലക്ഷം കോടിയായി കഴിഞ്ഞ വർഷം വർധിക്കേണ്ടതായിരുന്നു. അതിനു പകരം 197.46 ലക്ഷം കോടിയായി ചുരുങ്ങി. മൂന്നു ശതമാനം ഇടിവ്. പത്തു ശതമാനം വളരുമെന്നു കരുതിയപ്പോൾ മൂന്നു ശതമാനം ചുരുങ്ങി.
ഈ 197.46 ലക്ഷം കോടി 2018-19 ലെ തന്നാണ്ടു വിലയിലെ ജിഡിപി ആയ 195.68 ലക്ഷം കോടിയേക്കാൾ അൽപ്പം മാത്രം കൂടുതലാണ്. വീണ്ടും നമ്മൾ കാണുന്നതു രണ്ടു വർഷം പിന്നോട്ടുപോയ കാര്യമാണ്.
ഇതോടൊപ്പം ആളോഹരി വരുമാനത്തിൽ വന്ന നഷ്ടം നോക്കുക. 2018-19-ൽ ആളോഹരി ജിഡിപി 1,42,3286 രൂപയായിരുന്നു. 2019-20-ൽ അത് 1,51,760 രൂപയായി. കഴിഞ്ഞ വർഷം (തന്നാണ്ടു വിലയിൽ) പ്രതീക്ഷിച്ച 10 ശതമാനം വളർച്ച ഉണ്ടായെങ്കിൽ 1,66,936 രൂപയാകുമായിരുന്നു ആളോഹരി വരുമാനം. പകരം ഉണ്ടായത് 1,45,680 രൂപ. ആളോഹരി വരുമാന നഷ്ടം 21,256 രൂപ. അതായത് അത്രയും കുറഞ്ഞ ജീവിത നിലവാരത്തിലേക്കു ശരാശരി ഇന്ത്യക്കാരെ തള്ളിയിട്ടു.
കുറേ കാലം കഴിയുമ്പോൾ കോവിഡും ലോക്ഡൗണും മറക്കും. അന്നു 2020-21 ലെ തളർച്ചയ്ക്കുള്ള വിശദീകരണം ജനങ്ങൾ പണം ചെലവാക്കാത്തതാണെന്നാകും. സാങ്കേതികമായി പിഎഫ്സിഇ (പ്രൈവറ്റ് ഫൈനൽ കൺസംപ്ഷൻ എക്സ്പെൻഡിച്ചർ) കുറഞ്ഞത്. മൂന്നു മാസം നീണ്ട ലോക്ഡൗൺ മനുഷ്യർക്കു പണം ചെലവാക്കാനുള്ള അവസരം ഇല്ലാതാക്കിയതും കോടിക്കണക്കിനു പേർ പണിയും കൂലിയും ഇല്ലാതെ വലഞ്ഞതിനാൽ സാധനങ്ങൾ വാങ്ങാത്തതുമൊക്കെ ചരിത്രത്തിൽ കാണില്ല.
പണമില്ല; ചെലവ് ചെയ്തില്ല
ഇതെല്ലാം കൂടി ജനങ്ങളുടെ ചെലവ് അഥവാ ഉപഭോഗം 9.14 ശതമാനം കുറച്ചു. തലേ വർഷം 123 ലക്ഷം കോടി രൂപ ചെലവാക്കിയ സ്ഥാനത്ത് 115.68 ലക്ഷം കോടി മാത്രം ചെലവാക്കി. ജനങ്ങളുടെ ഉപഭോഗം 2018-19 ലേക്കാൾ കുറവായി. മടി കൊണ്ടല്ല; കൈയിൽ പണം എത്താത്തതുകൊണ്ടു മാത്രം. 1979-80 ലെ ഒൻപതു ശതമാനം ഉപഭോഗ ഇടിവിനേക്കാൾ രൂക്ഷമായി ഇത്തവണത്തേത്.
മറ്റാരു കാര്യം കൂടി. രാജ്യത്തു മൂലധന നിക്ഷേപവും കുത്തനെ ഇടിഞ്ഞു. തലേവർഷത്തേതിൽനിന്നു 10.77 ശതമാനം ഇടിവ്. 1957-58-ലെ 9.5 ശതമാനം ഇടിവിനേക്കാൾ കൂടുതൽ. ഇതിന്റെ ഫലം എന്താണ്? ജിഡിപിയിൽ മൂലധന നിക്ഷേപത്തിന്റെ പങ്ക് 27.1 ശതമാനമായി താണു. ഇന്നത്തെ മൂലധന നിക്ഷേപമാണു നാളത്തെ തൊഴിലുണ്ടാക്കുന്നതും നാളത്തെ ഉത്പാദനത്തിനു കാരണമാകുന്നതും. അതു കുറയുക എന്നാൽ ഒന്നേ അർഥമുള്ളു. നാളേക്കു നാം ഒന്നും കരുതുന്നില്ല.
വേണ്ടതു ചെയ്തില്ല
ഒരു വശത്തു തൊഴിലും വരുമാനവും നഷ്ടമായി. അതിനു പകരം സഹായം ചെയ്തില്ല. അതുകൊണ്ടു ജനങ്ങളുടെ കൈയിൽ പണമുണ്ടായില്ല. അവർ ചെലവ് ചെയ്തില്ല. മറുവശത്തു നാളെ പണിയും വരുമാനവും ഉണ്ടാക്കാൻ വേണ്ടതു ചെയ്തില്ല. ലോക്ഡൗൺ തുടങ്ങിയ കാലം മുതൽ ധനശാസ്ത്രജ്ഞർ രണ്ടു കാര്യങ്ങൾ നിർദേശിച്ചിരുന്നു. ഒന്ന്: വരുമാനമില്ലാതാകുന്ന ജനങ്ങൾക്ക് നേരിട്ടു ധനസഹായം നൽകണം. രണ്ട്: സർക്കാർ മൂലധനച്ചെലവ് വർധിപ്പിച്ച് തൊഴിലവസരം വർധിപ്പിക്കണം. രണ്ടും ചെയ്തില്ല. അതിന്റെ ഫലമാണിത്. ഉപഭോഗം കുറഞ്ഞു. വിൽപ്പന കുറഞ്ഞു. അതുകൊണ്ട് ഉത്പാദനവും കുറഞ്ഞു. സ്വകാര്യ മേഖലയുടെ മൂലധന നിക്ഷേപവും ഇടിഞ്ഞു. ജിഡിപി താഴോട്ടു പോയി.
കടം വീട്ടലല്ല മൂലധനച്ചെലവ്
ഗവണ്മെന്റ് ചെലവ് വർധിപ്പിച്ചു. പക്ഷേ അതു പുതിയ തൊഴിൽ ഉണ്ടാക്കാനായിരുന്നില്ല. ചെലവ് ഏറ്റവുമധികം വർധിപ്പിച്ചത് ഭക്ഷ്യ സബ്സിഡിയിലാണ്. 5.3 ലക്ഷം കോടി രൂപ അതിനു നൽകി. ജനങ്ങൾക്കു സൗജന്യമായി ധാന്യം നൽകിയതിനല്ല ഇതു ചെലവായത്. മറിച്ച് ഫുഡ് കോർപറേഷൻ മുൻ കാലത്തു ദേശീയ സമ്പാദ്യ പദ്ധതിയിൽ നിന്ന് എടുത്ത കടം തിരിച്ചു കൊടുക്കാനാണ്. ഇതു ബജറ്റ് രേഖകളിൽ മൂലധനച്ചെലവ് എന്ന് എഴുതിവച്ചു. പക്ഷേ അതുകൊണ്ടു നാട്ടിൽ മൂലധന നിക്ഷേപം ഉണ്ടായില്ല; തൊഴിലും ഉണ്ടായില്ല.
കൃഷിയിലെ വളർച്ചയാണു കഴിഞ്ഞ വർഷത്തെ പ്രധാന ആശ്വാസഘടകം. അതിൽ 3.6 ശതമാനം വളർച്ച ഉണ്ട്. രാജ്യത്തെ പ്രധാന തൊഴിൽ മേഖലകളിലെല്ലാം ഇടിവാണു ജിഡിപി എസ്റ്റിമേറ്റിൽ കാണുന്നത്. വ്യാപാരം (-18.2%), നിർമാണം (-8.6%), ഖനനം (-8.5%), ഫാക്ടറികളിലെ ഉത്പാദനം (-7.2%) തുടങ്ങിയ മേഖലകളിലെ കണക്കുകൾ ഇതു കാണിക്കുന്നു. അടഞ്ഞുപോയ സംരംഭങ്ങളുടെയും ഇല്ലാതായ തൊഴിലുകളുടെയും കാര്യങ്ങൾ ഈ കണക്കുകളിലാണു കിടക്കുന്നത്.
നഷ്ടം നികത്താൻ വഴി ഒരുക്കുമോ ഇക്കൊല്ലം?
2020-21 കടന്നു പോയി. ഇതു 2021-22. ഇക്കൊല്ലം എന്താകും? കഴിഞ്ഞ വർഷം എട്ടു ശതമാനം താഴും. സാധാരണ നിലയിലേക്കു കാര്യങ്ങൾ എത്തിയാൽ ഇക്കൊല്ലം 10 മുതൽ 12.5 ശതമാനം വരെ വളരും എന്നാണു സർക്കാരും റിസർവ് ബാങ്കും നിക്ഷേപ ബാങ്കുകളും ഒക്കെ കണക്കാക്കിയത്. അപ്പോഴാണു കോവിഡിന്റെ അതിമാരകമായ രണ്ടാം തരംഗം. എല്ലാ കണക്കുകൂട്ടലുകളും തെറ്റി. ദേശീയ ലോക്ഡൗൺ ഉണ്ടായില്ലെങ്കിലും ഫലത്തിൽ അതിനു തുല്യമായി പ്രാദേശിക ലോക്ഡൗണുകളും നിയന്ത്രണങ്ങളും.
കഴിഞ്ഞ വർഷം ഏപ്രിൽ - ജൂണിൽ 24.4 ശതമാനം തളർച്ച ഉണ്ടായി. ഇത്തവണ അതേ ത്രൈമാസത്തിൽ 27 ശതമാനം വളർച്ച പ്രതീക്ഷിച്ചതാണ്. ഇതുവരെയുളള സൂചന വളർച്ച 20 ശതമാനത്തിൽ താഴെയാകുമെന്നാണ്. അങ്ങനെയായാൽ ഈ വർഷം ഇരട്ടയക്ക വളർച്ച സ്വപ്നം മാത്രമാകും. എട്ടോ ഒൻപതോ ശതമാനത്തിലേക്കു വളർച്ച ചുരുങ്ങിയാൽ കഴിഞ്ഞ വർഷത്തിന്റെ നഷ്ടം നികത്താൻ വഴി തെളിയില്ല.
പണിയില്ലാതെ വീട്ടിൽ കഴിയാനോ?
ഓരോ വർഷവും ഒന്നരക്കോടിയോളം പേർ തൊഴിൽ തേടിയിറങ്ങുന്ന രാജ്യമാണിത്. അതിൽ നാലിലൊരു പങ്ക് ഗ്രാമങ്ങളിൽ കൃഷിയിലേക്കു നീങ്ങും. ബാക്കിയുള്ളവർക്ക് വ്യവസായങ്ങളും സേവന സ്ഥാപനങ്ങളും വേണം പണി നൽകാൻ. ആ അവസരം വീണ്ടും നീട്ടി വയ്ക്കുമോ?
വർക്ക് ഫ്രം ഹോം (വീട്ടിലിരുന്നു ജോലി) എന്നത് കുറേ പേർക്കെങ്കിലും നല്ലതായി തോന്നിയിട്ടുണ്ട്. പക്ഷേ പണിയില്ലാതെ വീട്ടിൽ കഴിയുന്നത് ആർക്കും സുഖകരമല്ല. അതിലേക്കു നമ്മുടെ യുവതയെ തള്ളി വിടുന്നതാകരുത് കടന്നു പോകുന്ന വർഷം കാലാവസ്ഥയിലെ പിഴവും വരൾച്ചയും മൂലം കാർഷികോത്പാദനം കുറഞ്ഞതാണ് 1957-58, 1965-66, 1979-80 വർഷങ്ങളിലെ ജിഡിപി ഇടിവിനു കാരണം. 1972-73 ൽ പെട്രോളിയം വില അഞ്ചു മടങ്ങ് വർധിപ്പിച്ചതിനെ തുടർന്നാണു രാജ്യം മാന്ദ്യത്തിലായത്.
ജിഡിപി ചുരുങ്ങിയ വർഷങ്ങൾ
സ്വതന്ത്ര ഇന്ത്യയിൽ വാർഷിക ജിഡിപി കുറഞ്ഞ അഞ്ചു വർഷങ്ങളാണ് ഇതുവരെ ഉള്ളത്
വർഷം ശതമാനം
1957-58. - 1.2
1965-66 -3.7
1972-73 - 0.3
1979-80 -5.2
2020-21 - 7.3
റ്റി.സി. മാത്യു