Sunday, February 28, 2021 11:46 PM IST
കേരളസമൂഹത്തിന് എത്രത്തോളം വളരാൻ കഴിയുമെന്നും എങ്ങനെയായിരിക്കണം ഇനിയുള്ള കാലത്തെ വളർച്ചയെന്നും ചിന്തിക്കുന്നതായിരുന്നു കെസിബിസി അല്മായ കമ്മീഷന്റെ ആഭിമുഖ്യത്തിൽ പിഒസിയിൽ സംഘടിപ്പിക്കപ്പെട്ട ‘കേരള പഠനശിബിരം 2021’. ഇന്നത്തെ കേരളത്തിന്റെ പശ്ചാത്തലത്തിൽ ഏറ്റവും പ്രധാനമായ ഏഴ് വ്യത്യസ്ത മേഖലകളെ അടിസ്ഥാനമാക്കിയാണ് പഠന ശിബിരത്തിൽ ചർച്ചകളും പ്രബന്ധാവതരണങ്ങളും നടന്നത്. സമൂഹത്തിന്റെ വിവിധ തുറകളിൽ പെട്ടവരും സമുന്നതരായ രാഷ്ട്രീയ നേതാക്കളും അതത് മേഖലകളിലെ വിദഗ്ധരും ചർച്ചകളിൽ പങ്കാളികളായി.
കാർഷികമേഖല
കേരളത്തിലെ കാർഷികമേഖല അതിസങ്കീർണമായ ചില സാഹചര്യങ്ങളിലൂടെയാണു കടന്നുപോകുന്നത്. കർഷകരിൽത്തന്നെ കൃഷികൊണ്ടു മാത്രം ജീവിക്കുന്നത് പതിനാറ് ശതമാനം പേർ മാത്രമാണ് എന്നുള്ളത്, കൃഷിയെ ഉപജീവനമാർഗമാക്കാൻ ഈ ജനതയ്ക്കു കഴിയുന്നില്ല എന്നുള്ളതിന്റെ തെളിവാണ്. പതിനഞ്ച് ശതമാനമെങ്കിലും വളർച്ച ഓരോ വർഷവും രേഖപ്പെടുത്തിയാൽ മാത്രമേ കർഷകർക്ക് വരുമാന വർധന ഉണ്ടാകൂ എന്നിരിക്കെ, കഴിഞ്ഞവർഷം 6.6 ശതമാനം തളർച്ചയാണ് കാർഷിക മേഖലയ്ക്കുണ്ടായത്. കൃഷിക്ക് ഏറ്റവും അനുയോജ്യമായ കേരളം പോലുള്ള ഒരു ദേശത്ത് കൃഷിയിൽനിന്ന് കർഷകർ പിന്നോട്ടുപോകുന്ന ഇന്നത്തെ അവസ്ഥയ്ക്കു മാറ്റം വരേണ്ടതുണ്ട് എന്നാണ് ചർച്ചകളിൽ ശക്തമായി ഉന്നയിക്കപ്പെട്ട അഭിപ്രായം. വിപ്ലവകരമായ മാറ്റങ്ങളാണ് കേരളത്തിന്റെ കാർഷിക മേഖലയിൽ ഉണ്ടാകേണ്ടത്. പുതിയ സാങ്കേതിക വിദ്യകൾ ഇവിടെ അവതരിപ്പിക്കപ്പെടുകയും യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കുന്ന പദ്ധതികൾ ആവിഷ്കരിക്കുകയും വേണം. കാർഷിക സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, കൃഷി പാഠ്യപദ്ധതിയുടെ ഭാഗമാക്കുക എന്നിങ്ങനെ ഒട്ടേറെ നിർദേശങ്ങൾ പഠനശിബിരത്തിൽ അവതരിപ്പിക്കപ്പെടുകയുണ്ടായി.
അടിസ്ഥാനസൗകര്യവികസനം
അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ഏറെ പിന്നാക്കം പോയിരിക്കുന്ന കേരളത്തിന് ഒരു തിരിച്ചുവരവ് ആവശ്യമാണ്. 40 വർഷങ്ങളെങ്കിലും മുന്നിൽ കണ്ടുകൊണ്ടുള്ള പദ്ധതികളാണു വിഭാവനം ചെയ്യപ്പെടേണ്ടത്. കടൽമാർഗമുള്ള ഗതാഗത സൗകര്യങ്ങൾ, പാർക്കിംഗിനും കാൽനടയാത്രക്കാർക്കുമുള്ള മതിയായ സൗകര്യങ്ങൾ തുടങ്ങിയവയ്ക്ക് പ്രാധാന്യം കൊടുക്കണമെന്ന നിർദേശങ്ങൾ ഉയർന്നു. കേരളത്തിന്റെ വിനോദ സഞ്ചാര സാധ്യതകൾ വളരെ പരിമിതമായ അളവിൽ മാത്രമാണ് ഇതുവരെയും ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. അഗ്രികൾച്ചറൽ ടൂറിസം, എഡ്യുക്കേഷൻ ടൂറിസം, മെഡിക്കൽ ടൂറിസം തുടങ്ങിയ സാധ്യതകൾ വളർത്തിയെടുക്കേണ്ടതാണ്.
സംരംഭകത്വം
ഒന്നരക്കോടിയോളം തൊഴിലവസരങ്ങൾ രാജ്യത്ത് പ്രതിവർഷം സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കപ്പെടണം. അതിന് അനുകൂലമായ നയങ്ങൾ സർക്കാർ സ്വീകരിക്കേണ്ടതുണ്ട്. പുതിയ സംരംഭങ്ങൾക്ക് മെന്ററിംഗ് സാധ്യതകൾ ഉപയോഗപ്പെടുത്തുക, ഐഡിയ ബാങ്ക് ഒരുക്കുക, സംരംഭക സാധ്യതകൾ കോളജ് കരിക്കുലത്തിൽ ഉൾപ്പെടുത്തുക തുടങ്ങിയവ പ്രാവർത്തികമാക്കുന്നതിലൂടെ ഒട്ടേറെ പുതിയ സംരംഭങ്ങൾക്ക് വേദിയൊരുങ്ങും. ത്രിതല പഞ്ചായത്തിന്റെ മുതലുള്ള സവിശേഷ ശ്രദ്ധയും പ്രോത്സാഹനവും സംരംഭങ്ങൾക്ക് അത്യന്താപേക്ഷിതമാണ്.
മത്സ്യമേഖല
ഒരുകാലഘട്ടത്തിലും സാന്പത്തികമായും സാമൂഹികമായും അർഹിക്കുന്ന ഉന്നമനം നേടാൻ കഴിയാത്തവരാണ് മൽസ്യത്തൊഴിലാളികൾ. അവർക്കു സുരക്ഷിതത്വം ഉറപ്പുവരുത്താൻ മാറിവരുന്ന സർക്കാരുകൾ കാര്യമായൊന്നും ചെയ്തിട്ടില്ല എന്നുമാത്രമല്ല, കടലോര ജനതയുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയ ചില പദ്ധതികൾ നടപ്പാക്കുന്നതിലൂടെ അവരെ കൂടുതൽ പ്രതിസന്ധികളിലേക്കു തള്ളിവിട്ടിട്ടുമുണ്ട്. അതിനു പുറമെ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട നിരവധി പ്രതിസന്ധികളും ഈ കാലഘട്ടത്തിൽ മത്സ്യത്തൊഴിലാളികൾ നേരിട്ടുകൊണ്ടിരിക്കുന്നു. കേരളത്തിൽ 222 മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിലായി എട്ടുലക്ഷത്തിൽപ്പരം മത്സ്യത്തൊഴിലാളികളാണുള്ളത്. മത്സ്യമേഖലയിലെ 55 ശതമാനം കുടുംബങ്ങളും ദാരിദ്ര്യരേഖയ്ക്കു താഴെയാണ്. തീരസംരക്ഷണത്തിനു ശാശ്വതമായ പരിഹാരം, മത്സ്യ ഉത്പാദനം കുറയുന്നതുമായി ബന്ധപ്പെട്ടുള്ള പഠനങ്ങളും തുടർനടപടികളും, ചെറുകിട മത്സ്യബന്ധനത്തിന് സംരക്ഷണം തുടങ്ങിയ അടിയന്തര നടപടികൾ സർക്കാർ സ്വീകരിക്കേണ്ടതുണ്ട്. മത്സ്യത്തൊഴിലാളികളും അവരുടെ കുടുംബങ്ങളും സംബന്ധിച്ച മറ്റു ചില ഗുരുതര വിഷയങ്ങളും പഠനശിബിരത്തിൽ ചർച്ച ചെയ്യപ്പെടുകയുണ്ടായി.
വിദ്യാഭ്യാസരംഗം
പുരാതനകാലം മുതൽ വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റങ്ങൾക്കു തുടക്കം കുറിക്കാൻ കഴിഞ്ഞിട്ടുള്ള നാം പിൽക്കാലത്ത് വളരെ പിന്നോട്ടുപോയിരിക്കുന്നു. വളരെ കുറഞ്ഞ ശ്രദ്ധയും മുതൽമുടക്കുമാണ് ഇക്കാലത്ത് ഉന്നതവിദ്യാഭ്യാസത്തിനായി മാറ്റിവച്ചിരിക്കുന്നത് എന്നതാണ് വാസ്തവം. ഹയർസെക്കൻഡറിക്ക് ശേഷം ഉന്നത വിദ്യാഭ്യാസത്തിനു പോകുന്ന വിദ്യാർഥികളുടെ എണ്ണം മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് ഇവിടെ വളരെ കുറവാണ്. അതിനു മാറ്റമുണ്ടാകണം. ശാസ്ത്ര ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കപ്പെടണം. യൂണിവേഴ്സിറ്റികളും ഇൻഡസ്ട്രികയും സഹകരിച്ചുള്ള പദ്ധതികൾ, സിലബസുകളിൽ വ്യാവസായിക തലത്തിലുള്ള ഓറിയന്റേഷൻ, ടെക്നോളജി ഇന്നവേഷൻ സെന്ററുകൾ തുടങ്ങിയവ നടപ്പാക്കപ്പെടേണ്ടതുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ക്രൈസ്തവ സംഭാവനകൾ വിസ്മരിക്കുകയും തമസ്കരിക്കുകയും ചെയ്യുന്ന ശൈലിക്ക് മാറ്റമുണ്ടാകണം. ക്രൈസ്തവ ദർശനം പാഠ്യവിഷയമാക്കുകയും കോളജുകളിലും യൂണിവേഴ്സിറ്റികളിലും ക്രിസ്ത്യൻ സ്റ്റഡി ഡിപ്പാർട്ട്മെന്റുകൾ സ്ഥാപിക്കുകയും ക്രിസ്ത്യൻ യൂണിവേഴ്സിറ്റി ആരംഭിക്കുകയും വേണം.
സാമൂഹിക ക്ഷേമം
സാമൂഹിക ക്ഷേമ രംഗത്ത് കേരളസമൂഹം ഏറെ മുന്നേറേണ്ടതുണ്ട്. ന്യൂനപക്ഷങ്ങൾക്കും പിന്നാക്ക ദളിത് വിഭാഗങ്ങൾക്കും പരിഗണനയും ശ്രദ്ധയും ലഭിക്കണം. ന്യൂനപക്ഷ ജനത കൂടുതലായും ഏർപ്പെട്ടിരിക്കുന്ന കൃഷി മത്സ്യബന്ധനം തുടങ്ങിയ മേഖലകളിൽ അർഹമായ പരിഗണന ലഭിക്കേണ്ടതുണ്ട്. പട്ടയ പ്രശ്നങ്ങൾ, കുടിയിറക്ക് നഷ്ടപരിഹാരങ്ങൾ ലഭിക്കാത്ത അവസ്ഥ, പരിസ്ഥിതി നിയമങ്ങളുടെപേരിലുള്ള ആശങ്കകൾ തുടങ്ങിയവ പരിഹരിക്കപ്പെടേണ്ടത് അത്യാവശ്യമാണ്. ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ വിതരണങ്ങളിലെ തെറ്റായ അനുപാതവും നയങ്ങളും തിരുത്തപ്പെടണം. ദളിത് ക്രൈസ്തവർ നേരിടുന്ന വിവേചനങ്ങൾക്കും പ്രതിസന്ധികൾക്കും പരിഹാരമാകുന്ന വിധത്തിലുള്ള സർക്കാർ ഇടപെടലുകൾ ഉണ്ടാകണം.
ആരോഗ്യരംഗം
ആരോഗ്യരംഗം കൂടുതൽ ജനകീയമായി മാറേണ്ടതുണ്ടെന്ന വിലയിരുത്തലുണ്ടായി. ഈ രംഗത്തെ ഇതരസംസ്ഥാന ലോബികളുടെ ഇടപെടലുകൾ അവസാനിപ്പിക്കാൻ സർക്കാർ ഇടപെടൽ ആവശ്യമാണ്. മുതിർന്ന പൗരന്മാരുടെ ചികിത്സാ സംബന്ധമായ വെല്ലുവിളികൾ പരിഹരിക്കാൻ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. അവരുടെ ചികിത്സ സർക്കാർ ഉറപ്പുവരുത്തണം. രോഗം ഒഴിവാക്കാനുള്ള പ്രിവന്റീവ് ഹെൽത്ത് കെയറിന് പ്രത്യേക പരിഗണന നൽകണം. മെഡിക്കൽ ഗവേഷണങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ ആവശ്യമായ പദ്ധതികൾ നടപ്പാക്കപ്പെടണം. സാന്പത്തിക പരാധീനത നേരിടുന്ന കുടുംബങ്ങളിലെ കിടപ്പുരോഗികൾക്ക് ശരിയായ രീതിയിൽ പരിചരണം ലഭിക്കാനുതകുന്ന പാലിയേറ്റിവ് കെയർ സംവിധാനങ്ങൾ ഒരുക്കുവാൻ ആവശ്യമായ പദ്ധതികൾ ആവിഷ്കരിക്കണം.
ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി
(കെസിബിസി വക്താവും ഡെപ്യൂട്ടി സെക്രട്ടറി ജനറലുമാണ് ലേഖകൻ)