Thursday, February 25, 2021 11:48 PM IST
ദാർശനികമായ ഒട്ടനവധി കവിതകളിലൂടെ കൈരളിയെ ധന്യമാക്കിയിട്ടുള്ള സഫല ജന്മമാണു വിഷ്ണുനാരായണൻ നന്പൂതിരി സാറിന്റേത്. ആ കാവ്യലോകത്തെ സമഗ്രതയിൽ വിലയിരുത്താനിവിടെ ഉദ്ദേശിക്കുന്നില്ല. തെളിനീരുറവ പോലുള്ള അദ്ദേഹത്തിന്റെ പ്രണയകവിതകളുണ്ട്. അതിൽ ഒന്നുരണ്ടെണ്ണത്തെ ഒന്നു പരിചയപ്പെടുത്താനെ ഈ കുറിപ്പിൽ ഉദ്ദേശിച്ചിട്ടുള്ളു. ആർക്കും, പ്രത്യേകിച്ച് മനസിൽ പ്രണയമുള്ളവർക്ക്, കനത്ത നഷ്ടമാവും ഈ പ്രണയകവിതകളെ പരിചയപ്പെടാതെ പോയാൽ. അത്രമേൽ മധുരതരമായ കവിതകൾ! അവയിൽ ചിലതിലൂടെ.
"അതിർത്തിയിൽ' എന്നൊരു കവിതയുണ്ട്. അതിർത്തിയിലൂടെയുള്ള ഒരു യാത്രയിലാണ് മുത്തച്ഛനും ചെറുമകനും. അജ്ഞാതമായ ഏതോ ഇടത്ത് ബസ് പഞ്ചറാകുന്നു. ബസ് നന്നാക്കി യാത്ര തുടരാൻ ഏറെ സമയമെടുക്കും. ആ ഘട്ടത്തിൽ കൊച്ചുമകന്റെ കൈപിടിച്ച് ആ ചരൽപാതയിൽ ഒന്നു ചുറ്റി നടക്കുന്നു. ദാഹം തോന്നിയപ്പോൾ കൊച്ചുമുളന്പടിയുള്ള ഒരു ചെറുവീട്ടിലേക്കു ചെല്ലുന്നു. കുറച്ചു വെള്ളം കുടിച്ചോട്ടേ എന്നു ചോദിച്ച് പാള കിണറ്റിലേക്കിറക്കുന്നു. ഒരു കുഞ്ഞ് ഉമ്മറത്തു വന്ന് എത്തിനോക്കിയിട്ടു പിൻവാങ്ങുന്നു.
കപ്പിക്കയറിൽ തണ്ണീർ വലിച്ചുയർത്തുകയായിരുന്ന മുത്തച്ഛൻ കാണുന്നത് ഒരു വിസ്മയക്കാഴ്ചയാണ്. കണ്ണു തുടച്ച് മുത്തച്ഛൻ വീണ്ടും വീണ്ടും വിശ്വാസം വരാതെ നോക്കുന്നു. കുട്ടിക്കു പിന്നാലെ ഉമ്മറത്തു വന്നു നിൽക്കുന്നത് പണ്ടത്തെ തന്റെ പ്രിയപ്പെട്ട കൂട്ടുകാരി! കൈതപ്പോള പോലെ ചിരിച്ചുകൊണ്ട്, പകലോന്റെ ചെങ്കതിർ മണ്ണിലുതിർന്നതിന്റെ ഭംഗിയോടെ അവൾ!
“കേറിയിരിക്കാം’’ എന്ന് അവൾ. അതേ സ്വരം, അതേ ലയം എന്നു മുത്തച്ഛന്റെ മനസു പറയുന്നു. “എങ്ങുനിന്നിപ്പോൾ?’’എന്ന് അവൾ. ആ ശബ്ദത്തിൽ പഴയ അതേ വശ്യാധികാരം എന്ന് മുത്തച്ഛന്റെ മനസ് അറിയുന്നു. കുട്ടിയെ പേരക്കുട്ടിക്കൊപ്പം കളിക്കാൻ വിടുന്നു. പുൽപ്പായ വിരിച്ച് ഇരിക്കാൻ പറയുന്നു. “ഉപ്പും മധുരവും ചേർത്ത നാരങ്ങയാണ്’’ എന്നു പറഞ്ഞുകൊണ്ട് അവൾ നാരങ്ങാവെള്ളം പകർന്നുനൽകുന്നു. ഇത്ര വർഷങ്ങൾക്കുശേഷവും തന്റെ പ്രിയങ്ങൾ ഇവർ ഓർമിച്ചുവച്ചിരിക്കുന്നല്ലോ എന്ന് മുത്തച്ഛൻ വിസ്മയിക്കുന്നു. പേരക്കിടാവിനെ ഒക്കത്തു ചേർത്ത് സ്വന്തമാക്കിയതിന്റെ അഭിമാനബോധത്തോടെ അവർ നിൽക്കുന്നു. തന്റെ പുല്ലുമാടത്തിലേക്ക് ഒരാളെ എത്തിച്ച ബസ് പഞ്ചറിനു നന്ദി പറയുന്നു.
മുത്തച്ഛൻ ഓർക്കുകയാണ്. പണ്ട് ഒരേ ബസിൽ സഞ്ചരിച്ച നിമിഷങ്ങൾ! തൊട്ടുതൊട്ടില്ല എന്ന് അടുത്ത അവർ എന്ന് എവിടെവെച്ചു ബസിറങ്ങി മാഞ്ഞുപോയി? പഴയ അതേ പെണ്‍കൊടി പുഞ്ചിരി ചിതറി വീണാലെന്ന പോലെയുള്ള നര ചൂഴ്ന്ന മുടിയുമായി അരികിൽ!
യാത്ര തുടരേണ്ട സമയമായി. സാറിന് ഈ നാട്ടിലും ശിഷ്യരോ എന്ന് ഡ്രൈവർ. മുത്തച്ഛാ, ഞാൻ ഇവിടെ നിന്നുകൊള്ളട്ടെയോ എന്ന് പേരക്കുട്ടി.
“ഇഷ്ടം തനിക്കുമത്, എങ്കിലും പോകാതെ
പറ്റുമോ ചീട്ടിൻ വിലകൊടുത്തുള്ളവൻ’’ എന്ന് കവി! വേലി കടന്നു നീങ്ങുന്പോൾ പേരക്കുട്ടി ചോദിക്കുന്നു: “ആരാണത്?’’ ഡ്രൈവർ ചോദിക്കുന്നു: “ആരാണതു സാർ?’’ കവി സ്വയം ചോദിക്കുന്നു: “ആരാണു തനിക്ക് അവൾ?’’
“യാത്രയിതപ്പുറം നീളുമെന്നാൽ സഹ-
യാത്രികയാ, യവളുണ്ടെന്നതേ ഞായം’’.
"മഞ്ഞിലെ രശ്മി' എന്നതാണു മറ്റൊരു കവിത. "മഞ്ഞ്' എന്ന എംടി കൃതിയും രശ്മി എന്ന എംടി കഥാപാത്രവും ഈ കവിതയുടെ അന്തർധാരയാണ്. മേട്രണ്‍ ഇരിക്കുന്ന മുറിയിലെത്തി ഹോസ്റ്റലിലെ അന്തേവാസിയായ കൗമാരക്കാരി പറയുന്നു: “ഈ വാരാന്തത്തിൽ ഒരു ബന്ധുവിന്റെ വീട്ടിൽ പോകാനനുവദിക്കണം’’. അവളുടെ കണ്ണിലെ തിളക്കവും കവിളിലെ ചോപ്പും യൗവ്വനം പടിയിറങ്ങുന്ന ഘട്ടത്തിലെത്തിയ മേട്രണ്‍ കണ്ണുകൊണ്ട് രൂക്ഷമായി ഒന്നുഴിയുന്നു. ഒട്ടൊരു അന്പരപ്പോടെയുള്ള ചിരി, മേലിൽ നിറയുന്ന ലാവണ്യം ഒക്കെ ശ്രദ്ധിച്ച മേട്രണ്‍ മനസിലാക്കുന്നുണ്ട്; ഇവൾക്കു കാമുകനല്ലാതെ മറ്റൊരു ബന്ധുവുമില്ല എന്ന്. സന്ധ്യക്കു കൈകോർത്ത് പുഴയോരത്തു നടക്കാൻ, വെണ്മണൽത്തട്ടിൽ ചടഞ്ഞിരിക്കാൻ, തെരുതെരെ മധുവാക്കുകൾ കാതിൽ മന്ത്രിക്കാൻ, ഇടയ്ക്കൊരു നിമിഷം മൗനം കൊണ്ട് തങ്ങളിൽ പടരാൻ പുറത്ത് മഞ്ഞു വീഴുന്പോഴും നെറ്റിവേർപ്പൊപ്പിക്കൊണ്ട് ആ കാമുകൻ നിൽക്കുന്നുണ്ടാവും എന്ന് സ്വയം ഉള്ളിൽ പറയുന്നു.
തന്റെ മനസിൽ മഞ്ഞുറയുകയാണെന്നും വെളുത്ത നിറം തന്റെ മുടിയിൽ പടരുകയാണെന്നും അവർ തിരിച്ചറിയുന്നു. ജീവിതത്തിൽ നഷ്ടം വന്ന നിമിഷങ്ങളെയോർത്ത്, നുണയ്ക്കാതെ പോയ മധുരങ്ങളെക്കുറിച്ച്, നേട്ടങ്ങളായി കരുതിയ നികത്താനാവാത്ത നഷ്ടങ്ങളെക്കുറിച്ച് അവർ ഒന്നു നീറുന്നു. മഞ്ഞിനെ തുളച്ചുപായുന്ന രശ്മിയായ നിന്നെ തടയുന്നതെങ്ങനെ എന്ന ഉൾച്ചോദ്യവുമായി മേട്രണ്‍ ആ കൗമാരക്കാരിയോടു പറയുന്നു. “പൊയ്ക്കോളൂ കുഞ്ഞേ’’. പറഞ്ഞതു വാക്കാലല്ല, നീർപൊടിക്കുന്ന കണ്ണുകളാലാണെന്നു മാത്രം!
പിൻകഴുത്തിൽ വന്നുവീഴുന്ന നിശ്വാസത്തിന്റെ ചൂടോടെ ഒരു പ്രണയിനി നിഴൽപോലെ വിഷ്ണുനാരായണൻ നന്പൂതിരി സാറിന്റെ കവിതകളിലുടനീളമുണ്ട്.
“ഈ വിധം നെടുവീർപ്പിട്ടന്യോന്യം സ്വപ്നം കാണാൻ
നാമിരുവരും ചെയ്ത പുണ്യമെന്താവാം തോഴീ?’’ എന്ന് ആ മനസ് ഇടയ്ക്കിടെ ചോദിക്കുന്നുണ്ട്. ഒരു നൊടിയെങ്കിലും പ്രണയത്തിന്റെ ദേവമാർഗങ്ങളിൽ കയറിനിൽക്കുന്നുണ്ട് ആ മനസ് ഇടയ്ക്കിടെ. ഇങ്ങനെ എത്രയോ കവിതകൾ! അവയുടെ പ്രണയഭാവത്തിന്റെ വിശുദ്ധി മനസിലാക്കാൻ രണ്ടു കവിതകൾ മാത്രം എടുത്തുപറഞ്ഞുവെന്നു മാത്രം!
പ്രഭാവർമ്മ