Saturday, February 20, 2021 1:12 AM IST
കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, ആസാം, പുതുച്ചേരി നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പു പ്രഖ്യാപനം ഉടനുണ്ടാകും. സംസ്ഥാന രാഷ്ട്രീയത്തിലേക്കു മടങ്ങിയ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി രാജിവച്ച മലപ്പുറം പാർലമെന്റ് മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഒപ്പം നടക്കും. കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്സഭാ സീറ്റിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പ് പതിവിലേറെ വാശിയേറിയതാകുമെന്നു തീർച്ച.
ഏപ്രിൽ 21ന് കാലാവധി പൂർത്തിയാക്കുന്ന കോണ്‍ഗ്രസ് നേതാവ് വയലാർ രവി, മുസ്ലിം ലീഗിലെ പി.വി. അബ്ദുൾ വഹാബ്, സിപിഎമ്മിലെ കെ.കെ. രാഗേഷ് എന്നിവരുടെ ഒഴിവിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പുകൾ മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ നടത്തേണ്ടതുണ്ട്. എംപി സ്ഥാനം രാജിവച്ച കേരള കോണ്‍ഗ്രസ്-എം നേതാവ് ജോസ് കെ. മാണിയുടെ ഒഴിവിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് ഇക്കൂട്ടത്തിൽ പ്രഖ്യാപിക്കുമോയെന്നതും ശ്രദ്ധേയമാകും.
മെട്രോമാനെ കൂട്ടിലാക്കി ബിജെപി
കേരളത്തിലെ തെരഞ്ഞെടുപ്പു കോണ്‍ഗ്രസിനും സിപിഎമ്മിനും ബിജെപിക്കും പ്രധാനപ്പെട്ടതാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, ജോസ് കെ. മാണി, പി.ജെ. ജോസഫ്, കെ. സുരേന്ദ്രൻ എന്നിവർ മുതൽ എ.കെ. ശശീന്ദ്രനും മാണി സി. കാപ്പനും വരെയുള്ളവർക്കെല്ലാം നിർണായകമാണ് അടുത്ത ജനവിധി.
ഭരണത്തുടർച്ച നേടാനായാൽ പിണറായി വിജയനു പുതുചരിത്രം കുറിക്കാം. ദേശീയതലത്തിൽ കോണ്‍ഗ്രസിന്റെ നിലനിൽപ്പിനു പോലും യുഡിഎഫിന്റെ വിജയം വേണം. എന്തു വില കൊടുത്തും പരമാവധി സീറ്റുകൾ നേടാൻ ഉറച്ചാണു ബിജെപിയും ആർഎസ്എസും രംഗത്തുള്ളത്.
യുഡിഎഫിന്റെ ഐശ്വര്യകേരള യാത്രയും എൽഡിഎഫിന്റെ വികസനമുന്നേറ്റ യാത്രയും കേരളത്തിലാകെ തെരഞ്ഞെടുപ്പു ചൂടുയർത്തിക്കഴിഞ്ഞു. കാസർഗോട്ട് നാളെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യുന്ന ബിജെപിയുടെ വിജയയാത്രയും കളം ചൂടാക്കും. 88 വയസുണ്ടെങ്കിലും മെട്രോമാൻ ഇ. ശ്രീധരനെ കിട്ടിയതു ബിജെപിക്കു നേട്ടമായി. ശോഭ സുരേന്ദ്രൻ അടക്കമുള്ള നേതാക്കളുടെ പടലപിണക്കങ്ങൾ ബിജെപിക്കു തലവേദനയാണ്.
മൂന്നു മുന്നണികളിൽ എൽഡിഎഫ് മാത്രമാണു പിണറായി വിജയനെ ഉയർത്തിക്കാട്ടുന്നതിലൂടെ മുഖ്യമന്ത്രി ആരായിരിക്കുമെന്നു പറയുന്നത്. ബിജെപിക്ക് ദേശീയ തലത്തിൽ നരേന്ദ്ര മോദി ശക്തനായി തുടരുന്നു. മുഴുസമയ നേതാവ് ഇല്ലാത്തതും ചെന്നിത്തലയെയോ ഉമ്മൻ ചാണ്ടിയെയോ മാത്രം ഉയർത്തിക്കാട്ടിയാൽ തിരിച്ചടി ഉണ്ടാകുമോ എന്ന ആശങ്കയുമാണു കോണ്‍ഗ്രസിന്റെ പ്രശ്നം. പ്രവർത്തകരുടെ പ്രതീക്ഷയ്ക്കൊത്തുയരാൻ രാഹുൽ ഗാന്ധി ഇനിയും തയാറല്ല.
മാസ്കിനുള്ളിൽ തെരഞ്ഞെടുപ്പു ഭദ്രം
കോവിഡ് മഹാമാരിക്കു ശേഷം ബിഹാർ നിയമസഭയിലേക്കു കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളിലായി നടന്ന തെരഞ്ഞെടുപ്പു വിജയകരമായി. തദ്ദേശ സ്ഥാപനങ്ങളിലേക്കു കേരളത്തിലും നല്ല രീതിയിൽ തെരഞ്ഞെടുപ്പു നടന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡുള്ള സംസ്ഥാനമായി കേരളം തുടരുന്നതിനിടെയാണു നിയമസഭാ തെരഞ്ഞെടുപ്പിനു കളം മുറുകുന്നതെന്നതാണു ഭീതി വളർത്തുന്നത്. കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് ആളകലവും മാസ്കും സാനിറ്റൈസർ ഉപയോഗവും കർശനമാക്കാതെ രക്ഷയില്ല.
കർഷകസമരം, ഇന്ധനവില വർധന, ടൂൾ കിറ്റ് കേസിലെ ദിഷ രവിയുടെ അറസ്റ്റ്, വയോധികനായ ഫാ. സ്റ്റാൻ സ്വാമിയെ ജയിലിലടച്ചത്, ചൈന അതിർത്തി പ്രശ്നങ്ങൾ, പൗരത്വ ഭേദഗതി നിയമം, ജുഡീഷറിയിലെ പുഴുക്കുത്തുകൾ, പുതുച്ചേരിയിൽ അടക്കം നടക്കുന്ന രാഷ്ട്രീയ കൂറുമാറ്റങ്ങൾ തുടങ്ങിയവയെല്ലാം ഇക്കുറി വോട്ടർമാരെ സ്വാധീനിക്കും. സാന്പത്തിക തളർച്ച, വിലക്കയറ്റം, തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി, ടൂറിസം അടക്കമുള്ള വ്യവസായ മേഖലകളിലെയും ബിസിനസുകളുടെയും തകർച്ച തുടങ്ങിയ പ്രശ്നങ്ങളും അഞ്ചു സംസ്ഥാനങ്ങളിലെയും വോട്ടർമാർക്കിടയിൽ ചർച്ചയാകും.
പ്രാദേശിക വിഷയങ്ങൾക്കു പ്രാമുഖ്യം കിട്ടുമെങ്കിലും ദേശീയ വിഷയങ്ങളും സംസ്ഥാനങ്ങളെ ബാധിക്കുമെന്നതാകും ഇത്തവണ കൂടുതൽ പ്രസക്തം. പൗരത്വ നിയമ ഭേദഗതിയാണ് ആസാമിലെ ഇത്തവണത്തെ പ്രധാന തെരഞ്ഞെടുപ്പു വിഷയം. രാഷ്ട്രീയ, വികസന പ്രശ്നങ്ങളേക്കാൾ മതപരവും ജാതീയവുമായ വർഗീയ ചേരിതിരിവുകൾ ഉണ്ടാക്കി മുതലെടുക്കാൻ പ്രധാന പാർട്ടികൾ നടത്തുന്ന നാണംകെട്ട ശ്രമങ്ങളാകും കൂടുതൽ ആപത്ത്.
പക്ഷപ്രീണനങ്ങൾ മലീമസമാക്കും
ഭൂരിപക്ഷ- ന്യൂനപക്ഷ വർഗീയതകളെ പല തരത്തിൽ താലോലിക്കുന്ന രാഷ്ട്രീയമാണു കേരളത്തിൽ തെരഞ്ഞെടുപ്പു പ്രചാരണത്തെ മലീമസമാക്കുന്നത്. ന്യൂനപക്ഷ ആനുകൂല്യങ്ങൾ ജനസംഖ്യാനുപാതികമായി നീതിപൂർവം നൽകപ്പെടാതെ പോകുന്നതു തടയാൻ വോട്ടുബാങ്കു രാഷ്ട്രീയക്കാർക്കു താത്പര്യമില്ല. ഏറ്റവും പാവപ്പെട്ടവർക്കുള്ള 10 ശതമാനം സാന്പത്തിക സംവരണത്തെവരെ മുസ്ലിം ലീഗ് എതിർത്തപ്പോഴും കോണ്‍ഗ്രസിനു മിണ്ടാട്ടമുണ്ടായില്ല.
പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനയ്ക്കെതിരേ സംസ്ഥാനത്ത് പ്രതിപക്ഷ പാർട്ടികൾ പോലും ശക്തമായ പ്രക്ഷോഭം നടത്തുന്നില്ലെന്നതു ഞെട്ടിക്കും. പെട്രോളിന് ദിവസേന വിലയും 13 തവണ നികുതികളും കൂട്ടി ചില്ലറവിൽപ്പന വില നൂറു രൂപയിലേക്കു കുതിക്കുന്പോഴും ജനങ്ങളുടെ പക്ഷത്തുനിന്നു പ്രതിഷേധിക്കാൻ രാഷ്ട്രീയ നേതൃത്വങ്ങൾക്കു കഴിയുന്നില്ല.
കേരളത്തിലെ റബർ അടക്കമുള്ള നാണ്യവിളകളുടെ വിലയിടിവും കാർഷിക മേഖല നേരിടുന്ന കടുത്ത പ്രതിസന്ധിയും പോലും വലിയ വിഷയമല്ല. സംസ്ഥാനത്തിന്റെ വികസന പ്രശ്നങ്ങളും വലിയ സാന്പത്തിക പ്രതിസന്ധിയും വേണ്ടപോലെ ആരും ചർച്ച ചെയ്യുകയോ പരിഹാരങ്ങൾക്കു ശ്രമിക്കുകയോ ചെയ്യുന്നില്ല.
എത്ര മനോഹരമായ നടക്കാത്ത സ്വപ്നങ്ങൾ!
കേരളത്തിന് പ്രത്യേക സോണ്‍, കഞ്ചിക്കോട്ടെ റെയിൽ കോച്ച് ഫാക്ടറി അടക്കമുള്ള കേരളത്തിന്റെ പ്രധാന റെയിൽവേ വികസന പദ്ധതികൾ പാടേ നിഷേധിക്കപ്പെട്ടിട്ടും സംസ്ഥാനം വലിയ പ്രതിഷേധം ഉയർത്തിയില്ല. അത്യാധുനിക എയിംസ് ആശുപത്രിയും ഐഐടി പോലുള്ളവയും സ്വപ്നങ്ങളായി ശേഷിക്കുന്നു.
ഐടി, ടൂറിസം, വൻകിട വ്യവസായങ്ങൾ എന്നിവയിലെല്ലാം അയൽസംസ്ഥാനങ്ങൾ കേരളത്തെ മറികടക്കുന്പോഴും തരംതാണ ആരോപണ, പ്രത്യാരോപണങ്ങളും വ്യക്തിഹത്യകളുമാണു നാം കാണുന്നത്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് അവഗണനകൾ പലതുണ്ട്. കേന്ദ്ര സർക്കാരിന്റെ സ്വതന്ത്ര വ്യാപാര കരാറുകൾ മുതൽ ഉത്തരേന്ത്യക്കാർക്കു മാത്രം ഗുണകരമാകുന്ന പദ്ധതികൾ വരെ സംസ്ഥാനത്തെ കർഷകരെയും ജനങ്ങളെയും പ്രയാസത്തിലാക്കുന്നവയാണ്.
കേരളത്തിന്റെ ആവശ്യങ്ങളും വികസന സാധ്യതകളും സാന്പത്തിക വളർച്ചയുമാണു ചർച്ച ചെയ്യപ്പെടേണ്ടത്. എന്നാൽ, ശബരിമലയുടെ പേരിലും മറ്റും ഭൂരിപക്ഷ വോട്ടുകളുടെ ഏകീകരണത്തിനാണു പ്രബല മുന്നണികളുടെ മറയില്ലാത്ത കളികൾ. പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കാൻ ഭരണത്തിലിരിക്കുന്പോൾ ഫലപ്രദമായി ഒന്നും ചെയ്യാത, തെരഞ്ഞെടുപ്പു കാലമായപ്പോൾ കളം മൂപ്പിക്കുന്നതിലെ ആത്മാർഥതയെ ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാകില്ല. പ്രകടനപത്രികയിൽ മുന്‍പു വാഗ്ദാനം ചെയ്തിരുന്ന പലതും നടപ്പാക്കാതെ വീണ്ടും വാഗ്ദാനം നൽകി കബളിപ്പിക്കാനാണു പാർട്ടികളുടെ ശ്രമം. സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും ആവശ്യങ്ങൾ നടപ്പാക്കുന്നവരെ കരുതലോടെ തെരഞ്ഞെടുക്കുകയാണു പ്രധാനം.
ബിജെപിക്കു മുഖ്യം ബംഗാൾ, ആസാം
പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പാണ് ഏറ്റവും ശ്രദ്ധേയമാവുക. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോണ്‍ഗ്രസിനെ പുറത്താക്കി ഏതുവിധേനയും അധികാരം പിടിക്കാനാണു ബിജെപി പതിനെട്ടടവും പയറ്റുന്നത്. ബംഗാളിലെ 294 അംഗ സഭയിൽ വെറും മൂന്ന് എംഎൽഎമാർ മാത്രമുള്ള ബിജെപിയാണു കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ കുതിപ്പുകൂടി മുതലാക്കി പട നയിക്കുന്നത്.
മന്ത്രിമാരടക്കം തൃണമൂലിന്റെ പല നേതാക്കളെയും കൂറുമാറ്റി, മോദിയും അമിത് ഷായും നഡ്ഡയും ബംഗാളിലെത്തി നേരിട്ടു നടത്തുന്ന കളി വിജയിച്ചാലും അദ്ഭുതപ്പെടാനില്ല. എങ്കിലും മമത കഷ്ടിച്ചു ഭരണം നിലനിർത്തിയേക്കുമെന്നാണു കഴിഞ്ഞ ദിവസം പുറത്തുവന്ന എബിപി ആനന്ദ, സിബിഎക്സ് സർവേ പ്രവചിക്കുന്നത്.
2016ലെ തെരഞ്ഞെടുപ്പിൽ 211 സീറ്റുകളോടെ വൻവിജയം നേടിയ തൃണമൂൽ ഇക്കുറി 146- 156 സീറ്റുകളിലേക്കു ചുരുങ്ങുമെന്നാണു സർവേ ഫലം. ബിജെപിയാകട്ടെ 113-121 സീറ്റുകൾ നേടിയേക്കും. ബംഗാളിലെ കോണ്‍ഗ്രസ്- ഇടതു സഖ്യത്തിന് 20 മുതൽ 28 സീറ്റുകളായി കുറയും.
ആസാമിൽ ഭരണം നിലനിർത്താനുള്ള ബിജെപിയുടെ ശ്രമങ്ങൾക്കു പൗരത്വ ഭേദഗതി നിയമവും കാർഷിക നിയമങ്ങളുമാകും വെല്ലുവിളി. ഭരണവിരുദ്ധ വികാരവും സിഎഎ പ്രശ്നവും മുതലെടുക്കാൻ കോണ്‍ഗ്രസിന് എത്രമാത്രം ശേഷിയുണ്ടെന്നതും ചോദ്യമാണ്. വലിയ സ്വാധീനമില്ലെങ്കിലും ആസാം ഗണ പരിഷത്തും ഇടതുപാർട്ടികളും ചേർന്ന സഖ്യം കോണ്‍ഗ്രസ് വോട്ടുകളിൽ വിള്ളൽ വീഴ്ത്തിയേക്കാം.
തമിഴകത്തിന്റെ തലവിധിയും മാറും
തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയിലെ പിളർപ്പും ജയലളിതയുടെ തോഴി ശശികലയുടെ വരവും ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യം നേടിയ വൻവിജയവുമെല്ലാം കണക്കുകൂട്ടലുകൾ തെറ്റിച്ചേക്കും. ജയലളിതയില്ലാത്ത തെരഞ്ഞെടുപ്പിൽ ചരിത്രം പഴയതുപോലെയാകില്ല. രജനീകാന്തിന്റെ പിന്മാറ്റവും കമൽ ഹാസന്റെ പുതിയ പാർട്ടിയും സ്ഥിതിയിൽ വലിയ മാറ്റം വരുത്തിയേക്കില്ല. അണ്ണാ ഡിഎംകെ സർക്കാരിനുമേൽ ബിജെപി നേതൃത്വം ചെലുത്തുന്ന സമ്മർദങ്ങളുടെ പ്രതിഫലനവും ഉണ്ടായേക്കാം. സ്വന്തം നിലയിലോ, മുന്നണിയായോ ഭരണം പിടിക്കാൻ കഴിയില്ലെന്നു ബോധ്യമായ ബിജെപിയും കൂട്ടരും ഡിഎംകെ സഖ്യത്തിന് എത്രമാത്രം ഭീഷണി ഉയർത്തുമെന്നതാകും ജനവിധിയുടെ പൊരുൾ.
തമിഴ്നാട്ടിലെ 234 അംഗ സഭയിൽ കേവല ഭൂരിപക്ഷം നേടാനുള്ള ഡിഎംകെയുടെ എം.കെ. സ്റ്റാലിന്റെ മോഹങ്ങൾക്കു തടയിടാൻ മുഖ്യമന്ത്രി ഇടപ്പാടി കെ. പളനിസ്വാമിയും ഒ. പനീർശെൽവവും, ജയിലിൽനിന്നു പുറത്തിറങ്ങിയ ശശികലയും ബിജെപിയും പല തന്ത്രങ്ങളും പയറ്റും.
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ