Friday, February 12, 2021 1:10 AM IST
രാജ്യത്തെ ജില്ലാ കോടതികളിൽ തീർപ്പുകാത്ത് കിടക്കുന്നത് മൂന്നര കോടിയിലേറെ കേസുകൾ. ഹൈക്കോടതികളിൽ 47.5 ലക്ഷം കേസുകളാണ് കെട്ടിക്കിടക്കുന്നത്. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെക്കുറിച്ചു നടന്ന സമഗ്ര പഠനത്തിലാണ് ഈ കണ്ടെത്തലുകൾ. ടാറ്റാ ട്രസ്റ്റിന്റെ സഹായത്തോടെ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് "ഇന്ത്യൻ ജസ്റ്റീസ് റിപ്പോർട്ട് 2020' എന്ന പേരിൽ കഴിഞ്ഞ മാസമാണ് പ്രസിദ്ധീകരിച്ചത്.
ഓരോ സംസ്ഥാനത്തെയും പോലീസ്, കോടതി, ജയിൽ, നിയമസഹായം എന്നിവയുടെ അവസ്ഥ റിപ്പോർട്ടിൽ വിശദമാക്കിയിട്ടുണ്ട്. വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ റാങ്കിംഗിൽ 18 വലിയ സംസ്ഥാനങ്ങളിൽ മഹാരാഷ്ട്രയാണ് ഏറ്റവും മികച്ച സംസ്ഥാനം. തമിഴ്നാടും തെലുങ്കാനയും പഞ്ചാബും കേരളവുമാണ് ആദ്യ അഞ്ചിൽ വരുന്നവ. ഏറ്റവും പിന്നിലുള്ളത് ഉത്തർപ്രദേശാണ്. പശ്ചിമ ബംഗാളും പിൻനിരയിലാണ്. ചെറിയ സംസ്ഥാനങ്ങളിൽ ഗോവയാണ് ഒന്നാമത്. അരുണാചൽപ്രദേശ് ഏറ്റവും പിന്നിൽ നിൽക്കുന്നു.
റിപ്പോർട്ടിന്റെ അവതാരികയിൽ ഇന്ത്യൻ നീയിന്യായ വ്യവസ്ഥയിൽ ആവശ്യമായ പരിഷ്കാരങ്ങൾ നടത്തേണ്ടത് അടിയന്തര ആവശ്യമാണെന്ന് റിട്ട. സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് മദൻ ബി. ലോകുർ ചൂണ്ടിക്കാട്ടുന്നു. കാലഹരണപ്പെട്ട നിയമങ്ങളും കീഴ്വഴക്കങ്ങളും ഉപേക്ഷിക്കണമെന്നും നവീന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറയുന്നു. റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ ഇവയാണ്.
പോലീസ്
* രാജ്യത്ത് ലക്ഷം പേർക്ക് 156 പോലീസുകാരാണുള്ളത്.
* സിക്കിമിൽ ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും പോലീസിൽ ഒഴിവുകൾ നികത്തപ്പെടാനുണ്ട്.
* സിക്കിമിൽ പോലീസ് ഓഫീസർമാരുടെ എണ്ണം അനുവദിക്കപ്പെട്ടിരിക്കുന്നതിനെക്കാൾ 22 ശതമാനം കൂടുതലാണ്.
* തെലുങ്കാനയിലും പശ്ചിമ ബംഗാളിലും 40 ശതമാനം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു.
* 2020 ജനുവരിയിലെ കണക്കനുസരിച്ച് രാജ്യത്ത് പോലീസ് സേനയിൽ മൂന്നിൽ ഒന്ന് തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു.
* 2020 ൽ രാജ്യത്തെ പോലീസ് കോൺസ്റ്റബിൾമാരുടെ അഞ്ചിൽ ഒന്ന് ഒഴിവുകളും നികത്തപ്പെടാതെ കിടക്കുന്നു.
* ബിഹാറിലും മധ്യപ്രദേശിലും പകുതിയോളം ഓഫീസർ തസ്തികകളിൽ ആളില്ല.
കേരളത്തിൽ കോൺസ്റ്റബിൾ വേക്കൻസി 7.4 ശതമാനവും ഓഫീസർ വേക്കൻസി 2.4 ശതമാനവുമാണ്.
* പോലീസ് സേനയിലെ വനിതകളുടെ പ്രാതിനിധ്യം ദേശീയ തലത്തിൽ 10 ശതമാനം മാത്രം.
* പോലീസ് സേനയിലെ വനിതകളുടെ എണ്ണത്തിൽ ബിഹാറാണ് ഒന്നാം സ്ഥാനത്ത്. 25.3 ശതമാനം. തമിഴ്നാട്ടിൽ 18.5 ശതമാനമാണ് വനിതകൾ. 24.8 ശതമാനം ഓഫീസർമാരും വനിതകളാണ്.
* കേരളത്തിലാകട്ടെ 7.2 ശതമാനം മാത്രമാണ് വനിതാപ്രാതിനിധ്യം. ഓഫീസർമാരിൽ 2.4 ശതമാനം മാത്രമാണ് വനിതകൾ.
കോടതി
* ജഡ്ജിമാരുടെയും മറ്റു ജീവനക്കാരുടെയും കുറവാണ് കോടതികൾ നേരിടുന്ന പ്രധാന പ്രശ്നം.
* രാജ്യത്തെ ജില്ലാ കോടതികളിൽ കെട്ടിക്കിടക്കുന്നത് 3.53 കോടി കേസുകൾ. ഹൈക്കോടതികളിൽ 47.5 ലക്ഷം.
* 24 ശതമാനം കേസുകൾ അഞ്ചു വർഷത്തിലധികമായി തീർപ്പുകാത്തു കിടക്കുന്നു.
* ഹൈക്കോടതി ജഡ്ജിമാരുടെ ഒഴിവുകൾ ശരാശരി 38 ശതമാനം. കീഴ്ക്കോടതികളിൽ 22 ശതമാനം. ആന്ധ്ര ഹൈക്കോടതിയിൽ 70 ശതമാനമാണ് ജഡ്ജിമാരുടെ വേക്കൻസി.
* ബിഹാർ, മണിപ്പൂർ, മേഘാലയ,ത്രിപുര, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിൽ വനിതാ ജഡ്ജിമാരില്ല.
* ആന്ധ്രയിൽ 19 ശതമാനം ഹൈക്കോടതി ജഡ്ജിമാരും വനിതകൾ.
ജയിൽ
* രാജ്യത്തെ ജയിലുകളിൽ കഴിയുന്നവരിൽ മൂന്നിൽ രണ്ടു പേരും വിചാരണത്തടവുകാർ.
* ജയിലുകൾക്കു താങ്ങാവുന്നതിൽ അധികമാണ് തടവുകാരുടെ എണ്ണം. സെൻട്രൽ ജയിലുകളിൽ 124 ശതമാനവും ജില്ലാ ജയിലുകളിൽ 130 ശതമാനവും തടവുകാരുണ്ട്.
* രാജ്യത്തെ 1350 ജയിലുകളിലായി 4,78,600 തടവുകാരാണുള്ളത്. യഥാർഥത്തിൽ ഉൾക്കൊള്ളാവുന്നതിന്റെ119 ശതമാനമാണിത്.
* 60 ശതമാനം ജയിലുകളിലാണ് വീഡിയോ കോൺഫറൻസിംഗ് സംവിധാനമുള്ളത്. കേരളത്തിൽ 42 ശതമാനം ജയിലുകളിലും വീഡിയോ കോൺഫറൻസിംഗ് സൗകര്യമുണ്ട്. തമിഴ്നാട്ടിൽ ഒമ്പത് ശതമാനം മാത്രം.
* 2020 ഡിസംബർവരെ ജീവനക്കാരും തടവുകാരും ഉൾപ്പെടെ 18,000 പേർക്ക് കോവിഡ് ബാധയുണ്ടായി.
പരിഷ്കരണം അനിവാര്യം
രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ പരിഷ്കരണം അടിയന്തര പ്രാധാന്യമർഹിക്കുന്നു എന്നാണ് "ഇന്ത്യൻ ജസ്റ്റീസ് റിപ്പോർട്ട് 2020' വ്യക്തമാക്കുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും സുപ്രീം കോടതിയുടെയും ഹൈക്കോടതികളുടെയും ഫലപ്രദമായ ഇടപെടലിലൂടെ മാത്രമേ ഇതു സാധ്യമാകൂ. കേസുകൾ അനന്തമായി നീളുന്നതുമൂലം അർഹതപ്പെട്ടവർക്കു നീതി കിട്ടാൻ കാലതാമസമുണ്ടാകുന്നു.
നീതി വൈകുന്നത് നീതിനിഷേധത്തിനു തുല്യമാണെന്നതാണ് യാഥാർഥ്യം. ജയിലുകളിൽ വിചാരണത്തടവുകാർ നിറയുന്നത് വിചാരണ നീണ്ടുപോകുന്നതുകൊണ്ടാണ്. സമയത്തു കുറ്റപത്രം നൽകുന്നതിൽ പോലീസും വീഴ്ചവരുത്തുന്നു. പോലീസിലെ ആൾക്ഷാമമാണ് ഇതിനുകാരണമായി ചൂണ്ടിക്കാട്ടുന്നത്.
13-ാം ധനകാര്യ കമ്മീഷൻ ജുഡീഷറിക്ക് അനുവദിച്ചത് 5000 കോടി രൂപയായിരുന്നു. എന്നാൽ അഞ്ചു വർഷംകൊണ്ട് ഇതിന്റെ 20 ശതമാനം മാത്രമാണ് ചെലവഴിച്ചത്. ഫണ്ടിന്റെ കുറവല്ല, ഇച്ഛാശക്തിയില്ലായ്മയാണ് നീതിന്യായ മേഖല നേരിടുന്ന പ്രധാനപ്രശ്നമെന്നാണ് ഇതു കാണിക്കുന്നത്. ആരോഗ്യകരമായ നീതിവ്യവസ്ഥ ഏതൊരു ജനാധിപത്യത്തിലും അനിവാര്യമാണ്. കാലോചിതമായ പരിഷ്കാരങ്ങളും മാറ്റങ്ങളും വഴിയേ അതു സാധ്യമാകുകയുള്ളൂ.
സി.കെ. കുര്യാച്ചൻ