Sunday, February 7, 2021 2:01 AM IST
ഏഴര ലക്ഷം തേയിലത്തൊഴിലാളികൾക്കു മൂവായിരം രൂപ വീതം, ഒറ്റദിവസം മുപ്പതിനായിരത്തോളം അധ്യാപകർക്കു നിയമനം, 22 ലക്ഷം കുടുംബങ്ങൾക്ക് മാസം 830 രൂപ വീതം നൽകുന്ന ‘അരുണോദയം’ പദ്ധതി എന്നിങ്ങനെ നീളുന്നു ആസാമിലെ പ്രഥമ ബിജെപി സർക്കാർ ഭരണത്തുടർച്ച ലക്ഷ്യമിട്ടു നടത്തുന്ന ക്ഷേമപദ്ധതികൾ.
വടക്കുകിഴക്കൻ മേഖലയിലെ പ്രധാന സംസ്ഥാനമായ ആസാമിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തറപറ്റിച്ച് അധികാരം പിടിച്ച ബിജെപി ഇക്കുറി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഹൈന്ദവ ധ്രുവീകരണത്തിലൂടെ മാത്രമല്ല ക്ഷേമപദ്ധതികളിലൂടെയും ആസാമിൽ അടിത്തറ ഭദ്രമാക്കിയെന്നാണ് മുഖ്യമന്ത്രി സർബാനന്ദ സോനൊവാളും ബിജെപിയുടെ ദേശീയ നേതൃത്വവും കണക്കുകൂട്ടുന്നത്.
എന്നാൽ എന്തുവിലകൊടുത്തും ആസാം ഭരണം തിരിച്ചുപിടിക്കാനാണ് കോൺഗ്രസിന്റെ പദ്ധതി. മറ്റ് അഞ്ച് പാർട്ടികളെക്കൂടി ചേർത്ത് മഹാസഖ്യമുണ്ടാക്കിയാണ് കോൺഗ്രസ് പോരാട്ടം കടുപ്പിച്ചിരിക്കുന്നത്. എല്ലാം വിഭാഗങ്ങൾക്കും പ്രാതിനിധ്യമുള്ള എട്ടംഗ സമിതിയാണ് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. പൗരത്വ വിഷയത്തിലടക്കം നേട്ടമുണ്ടാക്കാമെന്നാണ് കോൺഗ്രസും മഹാസഖ്യവും കരുതുന്നത്.
ഇന്നലെ നിർമല, ഇന്ന് മോദി
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ആസാമിനെ അകമഴിഞ്ഞു സ്നേഹിക്കുന്ന ദിനങ്ങളാണിത്. ഇന്നലെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ഊഴമായിരുന്നു. 7,46,667 തേയിലത്തൊഴിലാളികൾക്കാണ് ഇന്നലെ 3000 രൂപ വീതം അക്കൗണ്ടിൽ കിട്ടിയത്. നിർമല സീതാരാമനായിരുന്നു പദ്ധതി ഉദ്ഘാടനം ചെയ്തത്. ‘ചായ് ബഗിച ധൻ പുരസ്കാർ’ എന്നു പേരിട്ടിരിക്കുന്ന പദ്ധതി നിരവധി ചൂഷണങ്ങൾക്കു വിധേയരാകുന്ന തേയിലത്തൊഴിലാളികൾക്കു വലിയ ആശ്വാസംതന്നെയാണ്.
2017-18 ൽ തുടങ്ങിയ പദ്ധതിയുടെ മൂന്നാംഘട്ടമാണ് ഇന്നലെ വിതരണം ചെയ്തത്. ആദ്യ ഘട്ടത്തിൽ 6,33,411 പേർക്കും രണ്ടാം ഘട്ടത്തിൽ 7,15,979 പേർക്കും 2500 രൂപ വീതം ബാങ്ക് അക്കൗണ്ടിൽ നൽകിയിരുന്നു. എന്നാൽ തേയിലത്തൊഴിലാളികളുടെ മിനിമം കൂലി 351 രൂപയാക്കുമെന്ന വാഗ്ദാനത്തിൽനിന്ന് ബിജെപി സർക്കാർ പിന്നാക്കം പോയത് തൊഴിലാളികൾക്കിടയിൽ അമർഷമായി നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് മിനിമം കൂലി 137 രൂപയിൽനിന്ന് 351 രൂപയാക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നത്. പക്ഷേ, കേവലം 30 രൂപയുടെ വർധന മാത്രമാണ് വരുത്തിയത്. നിലവിൽ 167 രൂപയാണ് മിനിമം കൂലി. കോൺഗ്രസ് ഈ വിഷയം തെരഞ്ഞെടുപ്പ് വിഷയമാക്കുകയും ചെയ്തു. അതിനിടെ ഇന്നലെ നടന്ന ‘ചായ് ബഗിച ധൻ പുരസ്കാർ’ മേളയിൽ മിനിമം കൂലി ഉടൻ കൂട്ടുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആസാമിൽ സന്ദർശനം നടത്തുന്നുണ്ട്. രണ്ട് മെഡിക്കൽ കോളജുകൾക്ക് തറക്കല്ലിടുന്ന മോദി ‘ആസാം മാല’ പദ്ധതിക്കു കീഴിലുള്ള റോഡ് പ്രോജക്ട് ഉദ്ഘാടനം ചെയ്യും. തേയിലത്തോട്ടം തൊഴിലാളികളുടെ പിന്തുണ ഉറപ്പിക്കുന്നതിനാണ് ബിജെപി ശ്രമിക്കുന്നത്. സംസ്ഥാനത്ത് 60 ലക്ഷത്തോളം പേരാണ് തേയിലത്തോട്ടം തൊഴിലാളികൾ. 30 നിയമസഭാ മണ്ഡലങ്ങളിലെങ്കിലും ഇവർ നിർണായകമാണ്.
അരുണോദയം
22 ലക്ഷം കുടുംബങ്ങൾക്ക് മാസംതോറും 830 രൂപ വീതം നേരിട്ടു സഹായം നൽകുന്നതാണ് അരുണോദയം പദ്ധതി. കുടുംബത്തിലെ ഒരു വനിതയുടെ അക്കൗണ്ടിലേക്കാണ് തുക നൽകുന്നത്. 17 ലക്ഷം കുടുംബങ്ങളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വർഷം 2,400 കോടി രൂപയാണ് പദ്ധതിക്കു വേണ്ടിവരുന്നത്.
അധ്യാപകനിയമനമാണ് സർക്കാരിന്റെ മറ്റൊരു പ്രധാന പദ്ധതി. 29,701 അധ്യാപകർക്ക് ഒറ്റദിവസം നിയമന ഉത്തരവ് നൽകിയെന്നാണ് സർക്കാർ പറയുന്നത്. 15 ദിവസത്തിനകം 5000 പേർക്കു കൂടി നിയമനം നൽകുമെന്നും വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചിട്ടുണ്ട്. 2016 മുതൽ ഇതുവരെ 71,765 അധ്യാപകരെ നിയമിച്ചതായും അദ്ദേഹം പറയുന്നു.
മഹാസഖ്യം
ബദറുദ്ദീൻ അജ്മലിന്റെ എഐയുഡിഎഫ്, സിപിഐ, സിപിഎം, സിപിഐ- എംഎൽ, അഞ്ചലിക് ഗണ മോർച്ച എന്നീ പാർട്ടികളുമായി ചേർന്നാണ് കോൺഗ്രസ് മഹാസഖ്യം രൂപീകരിച്ചത്. മുസ്ലിം വോട്ടുകൾ ഭിന്നിക്കാതെ ബിജെപിക്കെതിരേ തിരിക്കുക എന്നതാണ് മഹാസഖ്യം ലക്ഷ്യമിടുന്നത്. 3.12 കോടി ജനങ്ങളുള്ള ആസാമിൽ 34 ശതമാനമാണ് മുസ്ലിം ജനസംഖ്യ.
30-35 നിയമസഭാ മണ്ഡലങ്ങളിൽ നിർണായകമാണ് മുസ്ലിംകൾ. തദ്ദേശീയരായ മുസ്ലിംകളുടെ പിന്തുണ കിട്ടുമെന്നാണ് ബിജെപി കരുതുന്നത്. എന്നാൽ ഇവർ നാലു ശതമാനത്തോളം മാത്രമാണ്. ബാക്കിയുള്ളവർ ബംഗാളി സംസാരിക്കുന്നവരാണ്. മിയ മുസ്ലിംകൾ എന്നു വിളിക്കുന്ന ഇവർ അനധികൃത കുടിയേറ്റക്കാരാണെന്നും ഇവർക്ക് മത്സരിക്കാൻ കോൺഗ്രസ് സീറ്റ് നൽകരുതെന്നുമാണ് ബിജെപിയുടെ നിലപാട്. എന്നാൽ ജനങ്ങളെ വർഗീയമായി വിഭജിക്കുന്നതും തമ്മിലടിപ്പിക്കുന്നതുമാണ് ബിജെപിയുടെ ശൈലിയെന്നും കോൺഗ്രസ് ഇതിനോടു യോജിക്കുന്നില്ലെന്നുമാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ജിതേന്ദ്ര സിംഗ് പ്രതികരിച്ചത്.
എൻആർസി
സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ നടത്തുന്ന പൗരത്വ രജിസ്റ്റർ പുതുക്കലിൽ 2019 ഓഗസ്റ്റ് 31 ന് പ്രസിദ്ധീകരിച്ച അന്തിമ പട്ടികയിൽ ബിജെപിക്ക് തൃപ്തിയില്ല. ഒഴിവാക്കപ്പെട്ട 19 ലക്ഷം പേരും ബിജെപി ആരോപിച്ചതുപോലെ അനധികൃത കുടിയേറ്റക്കാരായ ബംഗ്ലാദേശി മുസ്ലിംകൾ അല്ല എന്നതാണ് അവർക്ക് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. കോൺഗ്രസും എഐയുഡിഎഫുമാണ് ഇതുവഴി നേട്ടമുണ്ടാക്കുന്നത്. ബംഗ്ലാദേശ് അതിർത്തി ജില്ലകളിലെ പൗരത്വ പട്ടികയുടെ 20 ശതമാനവും മറ്റു ജില്ലകളിലെ 10 ശതമാനവും സാമ്പിൾ പരിശോധന നടത്തണമെന്നാണ് ബിജെപിയുടെയും സംസ്ഥാന സർക്കാരിന്റെയും ആവശ്യം. സുപ്രീം കോടതി ഇതനുവദിച്ചിട്ടില്ല. അടുത്ത അഞ്ച് വർഷത്തിനകം അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരിക്കുന്നത്.
സർക്കാർ നടത്തിയിരുന്ന മദ്രസകളെ സ്കൂളുകളാക്കി മാറ്റിയ ബിജെപി സർക്കാരിന്റെ നടപടിയും മഹാസഖ്യം പ്രചാരണ വിഷയമാക്കുന്നുണ്ട്. ഭരണത്തിലെത്തിയാൽ ഇവയെല്ലാം വീണ്ടും മദ്രസകളാക്കുമെന്നാണ് ബദറുദ്ദീൻ അജ്മൽ പറഞ്ഞിരിക്കുന്നത്. കേരളത്തിനൊപ്പമാണ് ആസാമിൽ തെരഞ്ഞെടുപ്പ് നടക്കുക. ഭരണത്തുടർച്ച ലക്ഷ്യമിടുന്ന ബിജെപിയെ തളയ്ക്കാൻ കോൺഗ്രസിനാകുമോ എന്നതാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്.
സി.കെ. കുര്യാച്ചൻ