Saturday, November 7, 2020 12:34 AM IST
മണ്ണറിഞ്ഞും വിത്തറിഞ്ഞും കൃഷി ചെയ്യണം എന്നാണു പഴമക്കാര്‍ പറയുക. സമ്പത്തുകാലത്തു തൈ പത്തു വച്ചാല്‍ ആപത്തുകാലത്തു കാ പത്തു തിന്നാം എന്നു വരുംതലമുറയെ അവര്‍ ഓര്‍മിപ്പിക്കുക കൂടി ചെയ്തു. കൃഷിയുടെ മാഹാത്മ്യം തിരിച്ചറിഞ്ഞ കര്‍ഷകരെ പ്രോല്‍സാഹിപ്പിക്കാനും കാര്‍ഷികമേഖലയെ പരിപോഷിപ്പിക്കാനും പക്ഷേ സര്‍ക്കാരുകള്‍ വേണ്ടത്ര ഉത്സാഹിച്ചില്ല. താത്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ക്കും വോട്ടു ബാങ്കിനും അപ്പുറത്ത് നയപരമായ മാറ്റങ്ങളിലൂടെയും കാര്യക്ഷമവും ഫലപ്രദവുമായ പദ്ധതികളിലൂടെയും കര്‍ഷകരെ സഹായിക്കുകയാണ് പ്രധാനം. സര്‍ക്കാരും ജനങ്ങളും ഒരു പോലെ മനസുവച്ചാല്‍ കാര്‍ഷിക ഉത്പാദന രംഗത്ത് ലോകത്തിന്റെ തന്നെ അക്ഷയപാത്രമായി മാറാന്‍ ഇന്ത്യക്കു കഴിയും.
പണത്തിനു മീതെ പറക്കാനായിരുന്നു രാഷ്ട്രീയ പരുന്തുകള്‍ക്ക് എന്നും താത്പര്യം. വമ്പന്‍ വ്യവസായികളുടെയും അന്താരാഷ്ട്ര കുത്തകകളുടെയും കോര്‍പറേറ്റ് ഭീമന്മാരുടെയും പിടിയില്‍ കൃഷിയും കര്‍ഷകരും തഴയപ്പെട്ടു. പൊരിവെയിലിലും കൊടുംമഴയത്തും ചോര നീരാക്കി പണിയെടുക്കുന്ന കര്‍ഷകരാകട്ടെ അസംഘടിതരാണ്. നാണ്യവിളകള്‍ അടക്കം കേരളത്തിലെ ഏതാണ്ടെല്ലാ കൃഷിയും നഷ്ടത്തിലായതോടെ ചെറുകിട, ഇടത്തരം കര്‍ഷകര്‍ വലിയ പ്രതിസന്ധിയാണു നേരിടുന്നത്.
വാക്കിലൊതുങ്ങുന്ന കര്‍ഷകപ്രേമം
ആയിരം, 500 രൂപ നോട്ട് അസാധുവാക്കലിനു പിന്നാലെ കോവിഡും നീണ്ട ലോക്ക്ഡൗണും വന്നതോടെ സമസ്തമേഖലകളും തകര്‍ച്ചയിലായി. കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായിരുന്ന റബര്‍, തേയില അടക്കമുള്ള തോട്ടം മേഖല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാണ്. ഏതാണ്ടെല്ലാ കാര്‍ഷികോത്പന്നങ്ങളുടെയും തോട്ടവിളകളുടെയും വിലത്തകര്‍ച്ച കര്‍ഷകരെ തളര്‍ത്തി. പ്രകൃതിക്ഷോഭം, രോഗങ്ങള്‍, വളം, കീടനാശിനി തുടങ്ങിയവയുടെ വിലക്കയറ്റം, പരിചയസമ്പന്നരായ കര്‍ഷക തൊഴിലാളികളുടെ കുറവും ഉയര്‍ന്ന കൂലിയും എല്ലാം കാര്‍ഷിക മേഖലയ്ക്കു വെല്ലുവിളികളാണ്.
കാര്‍ഷിക മേഖലയിലെ സര്‍ക്കാര്‍, സ്വകാര്യ നിക്ഷേപം കുറയുകയും കര്‍ഷകപ്രേമം വാഗ്ദാനങ്ങളില്‍ ഒതുങ്ങുകയും ചെയ്തതോടെ രാജ്യത്തെ കാര്‍ഷിക വളര്‍ച്ച പടവലങ്ങ പോലെ താഴേക്കായി. 1950കളില്‍ ജിഡിപിയുടെ 50 ശതമാനം കാര്‍ഷിക മേഖലയില്‍നിന്നായിരുന്നു. പടിപടിയായി കുറഞ്ഞ് ഇപ്പോഴത് 15 ശതമാനത്തില്‍ താഴെയെത്തി.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കാര്‍ഷിക വളര്‍ച്ച മുരടിപ്പിലാണ്. 2005-06ല്‍ 5.8 ശതമാനം ആയിരുന്ന കാര്‍ഷിക വളര്‍ച്ച 2009-10ല്‍ 0.4 ശതമാനവും 2014-15ല്‍ -0.2 ശതമാനവും വരെ തകര്‍ന്നതായും കേന്ദ്രസര്‍ക്കാരിന്റെ മറ്റൊരു കണക്കില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2020-21ന്റെ ആദ്യപാദത്തില്‍ കൃഷിയും അനുബന്ധ മേഖലകളും 3.4 ശതമാനം വരെ വളര്‍ച്ച നേടിയതാണ് കോവിഡ് പ്രതിസന്ധിക്കിടെ നേരിയ ആശ്വാസമായത്.
ഇന്ത്യയിലെ 130 കോടി ജനങ്ങളില്‍ 58 ശതമാനം പേരുടെയും പ്രാഥമിക ജീവനോപാധിയാണു കൃഷിയും അനുബന്ധ മേഖലകളും. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ കൃഷി, വനം, മല്‍സ്യബന്ധന മേഖലകള്‍ 19.48 ലക്ഷം കോടി രൂപയുടെ മൊത്തം മൂല്യം കൂട്ടിയതായാണു കണക്ക്. 2019-20 സാമ്പത്തിക വര്‍ഷത്തെ മൊത്തം ഭക്ഷ്യധാന്യ ഉത്പാദനം മാത്രം 2,956.7 ലക്ഷം ടണ്‍ ആയി. റിക്കാര്‍ഡ് ആണിത്. എന്നിട്ടും പാവം കര്‍ഷകനു ഗുണമില്ല. കോരനു കഞ്ഞി കുമ്പിളില്‍ തന്നെ.
വിഭവമുണ്ട് വൈഭവമില്ല
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും കര്‍ഷകരും കൈകോര്‍ത്താല്‍ പ്രതിസന്ധികളെ തരണം ചെയ്യാനും ലോകത്തിന്റെ ഭക്ഷ്യ ബാസ്കറ്റ് ആയി ഇന്ത്യയെ വളര്‍ത്താനും കഴിയും. ലോകമാകെ ഭക്ഷ്യവസ്തുക്കള്‍ നല്കാന് ഇന്ത്യക്കു ശേഷിയുണ്ട്. ഭക്ഷ്യ സ്വയംപര്യാപ്തത നേടിയതിനു പുറമേ ഭക്ഷ്യസുരക്ഷ നിയമപരമായ അവകാശമാക്കിയ രാജ്യമെന്ന അപൂര്‍വ ബഹുമതിയും ഇന്ത്യക്കു സ്വന്തം.കൃഷി ചെയ്യാവുന്ന ഭൂമിയുടെ വിസ്തൃതി രാജ്യത്തിനു നേട്ടമാക്കി മാറ്റണം. അരിയും ഗോതമ്പും അടക്കം എല്ലാ തരത്തിലുമുള്ള ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, കിഴങ്ങ്, സവോള, കരിമ്പ്, എണ്ണക്കുരുക്കള്‍, പരുത്തി, തേയില, കാപ്പി, റബര്‍, നാളികേരം, കശുവണ്ടി, ചണം, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ മുതല്‍ പഴങ്ങള്‍, പച്ചക്കറികള്‍ വരെയെല്ലാം വലിയ തോതില്‍ ഉത്പാദിപ്പിക്കാന്‍ കഴിയും.
മത്സ്യം, മാംസം, പാൽ, മുട്ട തുടങ്ങിയവയുടെ ഉത്പാദനത്തിലും ഇന്ത്യക്ക് ആഗോളതലത്തില്‍ മോശമല്ലാത്ത സ്ഥാനമുണ്ട്. 7,500 കിലോമീറ്റര്‍ തീരപ്രദേശമുള്ള ഇന്ത്യക്കു പക്ഷേ മല്‍സ്യമേഖലയില്‍ മേധാവിത്വമില്ല. മത്സ്യോത്പാദനത്തില് ലോകത്ത് മൂന്നാം സ്ഥാനം ഉണ്ടെങ്കിലും അന്താരാഷ്ട്ര മത്സ്യവിപണയില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ ഇനിയുമായിട്ടില്ല.
ആഗോള ഗുണനിലവാരത്തിലുള്ള വിളവെടുപ്പ്, സംഭരണം, സംസ്കരണം, പായ്ക്കിംഗ്, വിപണനം തുടങ്ങി കാര്‍ഷിക മേഖല പൊതുവെ നേരിടുന്ന വെല്ലുവിളികളും പ്രശ്നങ്ങളും തന്നെയാണു ഫിഷറീസ് മേഖലയിലും കാണുന്നത്. എല്ലാമുണ്ടായിട്ടും ഒരിടത്തുമെത്താത്ത സ്ഥിതി. ആഗോളവിപണിയില്‍ മത്സരിക്കാന്‍ കഴിയുന്ന തലത്തിലേക്കു വളരാതെ രാജ്യത്തെ കാര്‍ഷിക മേഖലയും കര്‍ഷകരും രക്ഷ നേടില്ല.
കേരളമണ്ണിന്റെ മനസറിയണം
കേരളത്തിലെ കാര്‍ഷിക മേഖലയില്‍ മാറ്റത്തിനു നാന്ദി കുറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചില ശ്രമങ്ങള്‍ നടത്തുന്നതു ശ്ലാഘനീയമാണ്. രണ്ടു വര്‍ഷത്തിനുള്ളില്‍ 14.72 ടണ്‍ പച്ചക്കറികളും 25,000 ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷിയും നടത്തുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം ഫലവത്താകണം. കേന്ദ്രത്തിന്റെ വിവാദമായ പുതിയ കാര്‍ഷിക നിയമങ്ങളിലെ നല്ല വശങ്ങള് ഉപയോഗപ്പെടുത്താനും കര്‍ഷക വിരുദ്ധ തീരുമാനങ്ങളെ സംസ്ഥാനത്തു ചെറുത്തു തോല്‍പ്പിക്കാനും സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടൽ പ്രധാനമാണ്.
വര്ഷങ്ങള്ക്കൊണ്ടു കൃഷിഭൂമിയുടെ വിസ്തൃതിയില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. നഗരങ്ങളുടെ വളര്‍ച്ചയും കൃഷി ലാഭകരം അല്ലാതായതുമെല്ലാം കാരണങ്ങളാണ്. പക്ഷേ കൃഷി ചെയ്യാതെ കിടക്കുന്ന ഭൂമിയില്‍ക്കൂടി പഞ്ചായത്തുകളുടെ സഹകരണത്തോടെ കൃഷിയിറക്കാന്‍ കര്‍ഷകരുടെ കൂട്ടായ്മകള്‍ക്കു രൂപം കൊടുക്കട്ടെ. ഭക്ഷ്യകാര്യങ്ങളില്‍ സംസ്ഥാനത്തിനു സ്വയം പര്യാപ്തതയിലെത്താനും രോഗങ്ങളെ അകറ്റാനും ഇതു സഹായകമാകും.ലോക്ക്ഡൗണിനെ തുടര്‍ന്നു ആന്ധ്രപ്രദേശ്, തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നേരിട്ട കാര്‍ഷിക പ്രതിസന്ധി സംസ്ഥാനത്തും ഉണ്ടായി. ഭക്ഷ്യക്ഷാമത്തോടൊപ്പം വിലവര്‍ധനയിലേക്കും ഇതു നയിക്കും. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിനു ഭക്ഷ്യവസ്തുക്കളുടെ കാര്യത്തില്‍ സ്വയം പര്യാപ്തത കൈവരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യമാകാന്‍ കോവിഡ് കാലം സഹായകരമായിരിക്കും.
നവകാര്‍ഷിക സംസ്കാരം വേണം
പുതിയൊരു കാര്‍ഷിക സംസ്കാരം വളര്‍ത്തിയെടുക്കണം. പഴയ തലമുറക്കാര്‍ ചെയ്തിരുന്നതു പോലെ ഓരോ വീട്ടിലേക്കും ആവശ്യമായതെല്ലാം സ്വയം വളര്‍ത്തിയെടുക്കണം. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വിഷമയമായ പഴങ്ങള്‍, പച്ചക്കറികള്‍, പാല്, മുട്ട, മാംസം തുടങ്ങിവയെല്ലാം ഉപേക്ഷിച്ചു നല്ലതു സ്വയം ഉത്പാദിപ്പിക്കാനും മിച്ചമുള്ളവ വില്‍ക്കാനും കഴിയുന്ന സ്ഥിതി കൂടുതല്‍ വ്യാപകമാകേണ്ടതുണ്ട്.
ജൈവ പച്ചക്കറി കൃഷിയില്‍ കേരളത്തില്‍ ഉണ്ടാകുന്ന മുന്നേറ്റം പ്രതീക്ഷ നല്‍കുന്നതാണ്. വിവിധയിനം പഴങ്ങളുടെ കൃഷിയിലും മലയാളികള്‍ പുതിയൊരു പാത തുറന്നിട്ടുണ്ട്. പഴം, പച്ചക്കറികള്‍, പാല്, മുട്ട, മത്സ്യ- മാംസാദികള്‍ തുടങ്ങിയവയിലെല്ലാം നവവിപ്ലവം സൃഷ്ടിക്കാന്‍ ജനതയ്ക്കു പ്രോല്‍സാഹനവും സഹായവും നല്കുകയാണു സര്‍ക്കാരുകളും ഗ്രാമപഞ്ചായത്തുകളും മത, സാമുദായിക നേതൃത്വവും ചെയ്യേണ്ടത്.
കേരളത്തില്‍ മാത്രം 46,732 ഹെക്ടറില്‍ ഇപ്പോള്‍ പച്ചക്കറി കൃഷി ചെയ്യുന്നുണ്ടെന്നാണു കണക്ക്. ഇതില്‍ 6,615 ഹെക്ടര്‍ ഇടുക്കിയിലും 6,738 ഹെക്ടര്‍ പാലക്കാട്ടുമാണ്. ഇടുക്കിയിലെ ബീന്‍സ്, കാരറ്റ്, ഉരുളക്കിഴങ്ങ്, കാബേജ് കൃഷിയും പാലക്കാട്ടെ തക്കാളി കൃഷിയും വയനാട്ടിലെ കോളിഫ്ളവര്‍ കൃഷിയുമെല്ലാം വിജയകരമാണ്. പതിനാറ് ഇനം പച്ചക്കറികള്‍ക്കു താങ്ങുവില പ്രഖ്യാപിച്ചതിലൂടെ കേരളം രാജ്യത്തിനാകെ മാതൃകയുമായി. വാഴ, കപ്പ തുടങ്ങിയ കൃഷികള്‍ ചെയ്യുന്ന കര്‍ഷകര്‍ക്കും ന്യായവില ഉറപ്പാക്കേണ്ടതുണ്ട്.
പ്രസക്തി തന്നെ നഷ്ടപ്പെട്ട ഭൂപരിഷ്കരണ നിയമം അടക്കം ഉള്ള നിയമങ്ങള്‍ കര്ഷകാനുകൂലമാക്കി മാറ്റേണ്ടത് അത്യാവശ്യമാണ്. ഭൂപരിഷ്കരണം വഴി കൃഷിഭൂമി തുണ്ടുവത്കരിക്കപ്പെട്ടിട്ടുണ്ട്. റബര്‍, തേയില തോട്ടങ്ങള്‍ നഷ്ടത്തിലായ പശ്ചാത്തലത്തില്‍ തോട്ടഭൂമിയുടെ 30 ശതമാനം വരെ കൃഷിഭൂമിയാക്കി മാറ്റാനും സര്‍ക്കാര്‍ അനുമതി നല്‍കണം. തോട്ടഭൂമിയുടെ ചെറിയൊരു ഭാഗം ടൂറിസം മേഖലയുടെ വികസനത്തിനായി നല്കാന് അനുവദിക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ സമ്പദ്ഘടനയക്കും നേട്ടമാകും. കര്‍ഷകര്‍ക്കു പലിശരഹിതമായ വായ്പകള്‍ ലഭ്യമാക്കാനും സര്‍ക്കാരിനു കഴിയണം.
കൃഷിയിലൂടെ കേരളം ജയിക്കട്ടെ
കേരളം മുഴുവന്‍ ഒരൊറ്റ വലിയ കൃഷിയിടമാക്കി മാറ്റട്ടെ. ഗ്രാമങ്ങള്‍ തോറും കര്‍ഷക കൂട്ടായ്മകള്‍ വ്യാപകമായി വളര്‍ത്തിയെടുക്കാനും അവര്‍ക്കു വേണ്ട സാമ്പത്തിക, സാങ്കേതിക, ശാസ്ത്രീയ സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്യട്ടെ. ആഗോള ഗുണനിലവാരത്തിലുള്ള ഭക്ഷ്യ സംസ്കരണ ശാലകള്‍ മുതല്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ ഉത്പാദനത്തിനു വരെ ഗ്രാമീണ കര്‍ഷകരെ സഹായിക്കാന്‍ ഫലപ്രദമായ പദ്ധതികളാണ് ആവശ്യം.
കൃഷിക്കായി പ്രത്യേക സാമ്പത്തിക മേഖലകളും ജൈവ ഹബ്ബുകളും വ്യാപാര ശൃംഖലകളുമെല്ലാം പ്രഖ്യാപനങ്ങളില്‍ ഒതുങ്ങരുത്. കമ്യൂണിറ്റി കൃഷി പ്രോത്സാഹിപ്പിക്കാനും ഗ്രാമീണ ചന്തകളും അധുനിക സംഭരണ, സംസ്കരണ സംവിധാനങ്ങളും ഒരുക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. പോസ്റ്റ് ഹാര്‍വെസ്റ്റിംഗ് സാങ്കേതിക വിദ്യകളും മൂല്യവര്‍ധിത ഉത്പാദന സംവിധാനങ്ങളും ലഭ്യമാക്കിയാല്‍ കയറ്റുമതിയിലൂടെ ലാഭം നേടാനും ലോകവിപണിയില്‍ മലയാളികളുടെ കരുത്തു തെളിയിക്കാനുമാകും. കൃഷിയിലൂടെ കേരളം ജയിക്കട്ടെ.
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ