Friday, June 5, 2020 1:20 AM IST
പരിസ്ഥിതി എന്നതു ജീവനുള്ള എല്ലാറ്റിന്റെയും അസ്തിത്വത്തെ ബാധിക്കുന്നതും എന്നാൽ അവയ്ക്കു പുറമേയുള്ള സർവതുമായി ബന്ധപ്പെട്ടു നിലകൊള്ളുന്നതുമായ വസ്തുക്കളുടെയും ശക്തികളുടെയും ആകെത്തുകയാണ്. പ്രകൃതിയെ ജീവന്റെ സ്രോതസും നിലനില്പിന്റെ ആധാരശിലയുമായി ദർശിച്ചുകൊണ്ടുമാത്രമേ ഭൂമിയിലെ ജീവൻ സുസ്ഥിരവും വികസനോന്മുഖവുമാക്കാനാകൂ എന്നത് ഇതിനോടകം തെളിയിക്കപ്പെട്ടുകഴിഞ്ഞ വസ്തുതയാണ്. ആധുനിക ലോകത്തിന്റെ വികസന സങ്കല്പത്തിന്റെ നിഷാദസ്വാർഥത നാം ജീവിക്കുന്ന പരിസ്ഥിതിയുടെ ഹൃദയത്തിൽ ആഴമായ മുറിവുകൾ ഏല്പിക്കുന്പോൾ മനുഷ്യകുലം "മാനിഷാദ' ചൊല്ലേണ്ട സമയം വൈകിയിരിക്കുന്നുവെന്ന സത്യമാണ് പരിസ്ഥിതിപ്രശ്നങ്ങളുടെ ബാഹുല്യം നമ്മെ ഓർമിപ്പിക്കുന്നത്.
നാം ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് രോഗബാധ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയിൽ വന്നുഭവിച്ച ക്രമഭംഗങ്ങളുടെ അനന്തരഫലമായിട്ടാണു ഗണിക്കപ്പെടുന്നത്. ദൈവം ആദിയിൽ പ്രകൃതിയിൽ നിക്ഷേപിച്ച സന്തുലിതാവസ്ഥയുടെ താളം മനുഷ്യന്റെ അതിമോഹങ്ങളുടെ ഫലമായി തകർന്നിരിക്കുന്നുവെന്നതാണു സൃഷ്ടലോകം നേരിടുന്ന അപകടം. ദൈവം മനുഷ്യനെ പ്രകൃതിയുടെ സംരക്ഷണ ചുമതല ഏല്പിക്കുന്പോൾ ജീവന്റെ താക്കോൽതന്നെയാണ് അവനെ ഏല്പിച്ചത്. ദൈവം പ്രതീക്ഷയോടെ മനുഷ്യനിൽ അർപ്പിച്ച വിശ്വാസം പക്ഷേ, വിശ്വസ്തതയോടെ നിർവഹിക്കുന്നതിൽ മനുഷ്യൻ പരാജയപ്പെട്ടിടത്തുനിന്നു പരിസ്ഥിതി പ്രശ്നങ്ങളും ആവിർഭവിച്ചു.
പൊതുഭവനമായ ഭൂമി
മനുഷ്യന്റെ പൊതുഭവനമായ ഭൂമിയുടെ നിലനില്പിനു പരിസ്ഥിതിവിജ്ഞാനീയമെന്ന പ്രകൃതിയുടെ ശരിയായ ഉപയോഗത്തിന് നമ്മെ പ്രാപ്തമാക്കുന്ന വ്യാകരണപഠനം അനിവാര്യമായ ആവശ്യമായിരിക്കുന്നു. ഇന്നത്തെയും നാളത്തെയും മനുഷ്യൻ വ്യക്തമായ പരിസ്ഥിതിബോധം കൈവരിച്ചിരിക്കണം. പരിസ്ഥിതിബോധം എന്നത് താൻ പ്രകൃതിയോടും പ്രകൃതിയിലെ ജീവജാലങ്ങളോടും ബന്ധിതമായ ഒരു അസ്തിത്വമുള്ളവനാണ് എന്നു മനുഷ്യൻ ഗ്രഹിക്കുന്നതാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥയും സ്വാഭാവികതയും സംരക്ഷിക്കാൻ ശരിയായ പരിസ്ഥിതിബോധം കൂടിയേ മതിയാകൂ.
ആയതിനാൽ സ്കൂൾതലംതൊട്ട് പാഠ്യപദ്ധതിയിൽ അവശ്യം ഉൾപ്പെടുത്തേണ്ട വിഷയമാണു പരിസ്ഥിതിവിജ്ഞാനീയം. ഇത് അതിജീവനത്തിനുള്ള വിഷയമായി ഗൗരവപൂർവം പഠിക്കുകയും പരിശീലിപ്പിക്കപ്പെടുകയും വേണം. ഒരു പരിസ്ഥിതിസാക്ഷരത ഇന്ന് അനിവാര്യമായിരിക്കുന്നു. ജീവന്റെ നിലനില്പിനാധാരമായ വൈജ്ഞാനികശാഖയായി പരിസ്ഥിതിവിജ്ഞാനീയം അംഗീകരിക്കപ്പെടണം.
വികസനവുമായി ബന്ധപ്പെട്ടാണ് ഇന്നു പ്രകൃതിയുടെമേൽ ഏറ്റവും ഗുരുതരമായ ആഘാതങ്ങൾ ഏല്പിക്കപ്പെടുന്നത്. വികസനത്തിന്റെ മൗലികമായ ലക്ഷ്യം മനുഷ്യനും അവന്റെ സാധ്യതകളുടെ സമഗ്രവളർച്ചയുമാണ്. ഭാവാത്മകമായ വികസനസങ്കല്പത്തിന്റെ അടിസ്ഥാനം ഉത്പാദനത്തിന്റെ അളവിലുണ്ടാകുന്ന വികാസം മാത്രമല്ല, ക്ഷേമസമൂഹം എന്ന ലക്ഷ്യത്തിൽ അധിഷ്ഠിതവുമാണ്. വികസനനയത്തിലെ സുപ്രധാനലക്ഷ്യമായ ക്ഷേമം ഉറപ്പാക്കുന്നതിൽ പ്രകൃതിസംരക്ഷണത്തിനുള്ള സ്ഥാനം അവഗണിക്കാനാവില്ലെന്ന് കാലം നമ്മെ പഠിപ്പിക്കുന്നു.
മനുഷ്യനുതന്നെയായി ഒരു ലോകം അസാധ്യമാണെന്നും പ്രകൃതിയിലെ പരസ്പരബന്ധിതമായ ജീവസംവിധാനങ്ങളുടെ സന്തുലിതാവസ്ഥയെ പരിരക്ഷിച്ചുകൊണ്ടുമാത്രമേ സമഗ്രവികസനം സാധ്യമാകൂ എന്നും കാലിക സംഭവവികാസങ്ങൾ പഠിപ്പിക്കുന്നു. പ്രകൃതിയെ അവഗണിച്ചുകൊണ്ടുള്ള വികസനനയത്തിന്റെ പരിണാമം ഭൂമിഹത്യതന്നെയായിരിക്കും. ആധുനിക സമഗ്രവികസന കാഴ്ചപ്പാടിൽ വികസനം വിലയിരുത്തപ്പെടേണ്ടത് അത് എത്രമാത്രം സന്തോഷം എല്ലാവിഭാഗം മനുഷ്യരിലും രൂപപ്പെടുത്താൻ സഹായിച്ചു എന്നതിലാണ്. അതുകൊണ്ടുതന്നെ വികസനനയത്തിൽ കൃത്യമായ ധാർമിക- ആത്മീയ ദർശനങ്ങളുണ്ടാവണം.
സമയം അതിക്രമിച്ചു
പരിസ്ഥിതിയെ തകർക്കുന്ന പ്രവർത്തനങ്ങൾ മനുഷ്യൻ അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വനങ്ങളുടെ വ്യാപകമായ നശീകരണം, വലിയ മലകൾ നിരപ്പാക്കിക്കൊണ്ടുള്ള പാറഖനനം, മൊട്ടക്കുന്നുകൾ നശിപ്പിച്ചുകൊണ്ടുള്ള നിർമാണപ്രവർത്തനങ്ങൾ, താഴ്ന്നപ്രദേശങ്ങൾ മണ്ണിട്ടു നികത്തുന്ന സംഭവങ്ങൾ, പ്രകൃതിയുടെ ശാസ്ത്രീയത പഠിക്കാതെയുള്ള അണക്കെട്ടു നിർമാണങ്ങൾ, ജലവും വായുവും മണ്ണും മലിനമാക്കിക്കൊണ്ടുള്ള സർവപരിധിയും ലംഘിച്ചുള്ള പ്രയാണം ഇവയുടെയെല്ലാം ഫലമായി ഹരിതഭവനപ്രഭാവംവഴി ഭൗമോഷ്മാവിന്റെ അമിതമായ ഉയർച്ചയും ഓസോണ്പാളികളിലെ വിള്ളലുകൾവഴി സൂര്യനിൽനിന്നുള്ള അൾട്രാവയലറ്റ് പ്രസരണങ്ങൾ ഭൂമിയിൽ നേരിട്ടു പതിക്കുന്ന ഗുരുതരസ്ഥിതിവിശേഷവും ഉണ്ടാകുന്നു.
പരിസ്ഥിതിയെ കണക്കിലെടുക്കാത്ത വികസനകാഴ്ചപ്പാടുകളാണു വായു, ജല മലിനീകരണത്തോത് ഇത്രമാത്രം ആശങ്കപ്പെടുത്തുന്നതാക്കാൻ കാരണം. പ്രവചനാതീതമാണ് ഈ മലിനീകരണത്തിന്റെ പരിണത ഫലങ്ങൾ. നാം വസിക്കുന്ന ഭൂമിയുടെ സംരക്ഷണം ഓരോ വ്യക്തിയുടെയും കടമയും അവകാശവുമാണ്. പ്രകൃതിയെയും പ്രകൃതിവിഭവങ്ങളെയും വെറും അസംസ്കൃതസാധനമായി മാത്രം കരുതുന്ന ഉപഭോഗസംസ്കാരത്തെ മനസിൽനിന്നു ബഹിഷ്കരിക്കാൻ മനുഷ്യനു കഴിയണം.
പ്രകൃതിയുടെ അധികാരിയും നാഥനും മനുഷ്യനാണെന്നും യഥേഷ്ടം അവയെ ഉപയോഗിക്കാൻ അനുവദിച്ചിരിക്കുന്നുവെന്ന വാദഗതി ഇനി നിലനിൽക്കുകയില്ല. പ്രകൃതിയോടുള്ള ധർമം കൈവെടിയാതെ ജീവിക്കുന്നവനായിരിക്കണം മനുഷ്യൻ. പ്രകൃതിയോടു നീതിപുലർത്താതെ മനുഷ്യനു സ്വന്തം സഹോദരനോടും നീതിചെയ്യാനാവില്ല. അതായത്, പ്രകൃതിയോടുള്ള ദൈവഹിതപ്രകാരമുള്ള കാഴ്ചപ്പാടിലൂടെ മാത്രമേ ഭൂമിയിൽ ജീവൻ നിലനിർത്തുവാനാവൂ എന്നത് യഥാർഥ വസ്തുതയാണ്. ദൈവാധിഷ്ഠിതവും മൂല്യങ്ങളിലൂന്നിയുമുള്ള ജീവിതക്രമവും പരമപ്രധാനമാണ്. മൂല്യരഹിതമായ വീക്ഷണത്തിൽ നേട്ടം, വിജയം, ഉപഭോഗം, ദുരുപയോഗം, മേധാവിത്വം, ചൂഷണം എന്നിവയ്ക്ക് പ്രാധാന്യം കൈവരികയും മനുഷ്യൻ പ്രകൃതിയെ മാത്രമല്ല മനുഷ്യനെത്തന്നെയും ഉപഭോഗവസ്തുവായിക്കാണുകയും ചെയ്യുന്നു.
അതിനാൽ ജീവാധിഷ്ഠിതവും മൂല്യാധിഷ്ഠിതവുമായ ജീവിതക്രമത്തിനായിരിക്കണം സമൂഹത്തിന്റെ സത്വരശ്രദ്ധ. ആ ജീവിതക്രമത്തിൽ അവബോധം, സന്തോഷം, സത്യം, വിവേകം, സമത്വം, സാഹോദര്യം, സമാധാനം, പരസ്പരാശ്രയത്വം എന്നിവയെല്ലാം മുഖ്യധാരയിലെത്തുന്നു. ഈ മൂല്യങ്ങളെല്ലാം പരിസ്ഥിതിവിജ്ഞാനീയത്തിലെ അവിഭാജ്യഘടകങ്ങളാണ്. മനുഷ്യൻ പ്രകൃതിവിഭവങ്ങളുടെ സംരക്ഷകൻ മാത്രമാണെന്നും ഭൂമിയിലെ ഓരോ ജീവിക്കും പ്രകൃതിവിഭവങ്ങളുടെമേൽ തുല്യാവകാശം ഉണ്ടെന്നതും നാം അംഗീകരിക്കണം.
പ്രകൃതി അക്ഷയപാത്രമല്ല
വിവേകരഹിതവും വിവേചനരഹിതവുമായ ചൂഷണംമൂലം ഭൂമിയിലെ ജീവന്റെ നിലനിൽപ്പുതന്നെ അപകടത്തിലാണെന്ന യാഥാർഥ്യം നാം തിരിച്ചറിയണം. പുനർസൃഷ്ടിക്കാനാവാത്ത വിഭവങ്ങളുടെ അമിതമായ ഉപഭോഗംമൂലം വരുംതലമുറയ്ക്ക് അവ ലഭ്യമല്ലാതാവുന്ന സ്ഥിതിയും ഗുരുതരമാണ്. പ്രകൃതിയെയും വിഭവങ്ങളെയും ആർത്തികൂടാതെ ആവശ്യത്തിനുമാത്രം ഉപയോഗിക്കുന്ന സംസ്കാരം വളർത്തപ്പെടണം.
ആദ്യ ഭൗമ ഉച്ചകോടി 1992-ൽ റിയോ ഡി ഷാനേറോയിൽ കൂടിയപ്പോൾ പരിസ്ഥിതി പ്രശ്നങ്ങളുടെ പരിഹാരം മുഖ്യസ്ഥാനം നേടി. ഓസോണ് പാളികളുടെ സംരക്ഷണം, ആഗോള താപനിയന്ത്രണം, ദാരിദ്ര്യ നിർമാർജനം, ശുദ്ധജല ലഭ്യത, പ്രകൃതിശുചിത്വം, ജൈവവൈവിധ്യം, ആവാസ വ്യവസ്ഥയുടെ പരിരക്ഷ എന്നിവ അടിയന്തര പ്രധാന്യമുള്ള വിഷയങ്ങളാക്കി സത്വരപരിഹാര നടപടികൾ ആവിഷ്കരിക്കുകയുണ്ടായി. 2002-ൽ ജൊഹാന്നസ് ബർഗിൽ നടന്ന രണ്ടാമത് ഭൗമ ഉച്ചകോടിയിലും "സുസ്ഥിരവികസനം' എന്ന ആശയമാണ് ഉയർന്നുവന്നത്. സുസ്ഥിരവികസനം പരിസ്ഥിതി സംരക്ഷണത്തോടുകൂടി മാത്രമേ ഉറപ്പിക്കാനാവൂ എന്ന് ഈ സമ്മേളനം വിലയിരുത്തി. ചുരുക്കത്തിൽ പരിസ്ഥിതിവിജ്ഞാനീയം ജീവശ്വാസമായി നമ്മുടെ ദൈനംദിനജീവിതത്തിൽ സവിശേഷ പ്രാധാന്യത്തോടെ നിലനിൽക്കുന്നു. ഇന്നിന്റെയും നാളെയുടെയും നിലനിൽപ്പ് പരിസ്ഥിതിയുടെ സംരക്ഷണത്തിലൂടെ മാത്രമേ ഉറപ്പിക്കാനാവൂ എന്നത് ലോകം മുഴുവൻ ഉൾക്കൊള്ളുക ആവശ്യമാണ്.
പരിസ്ഥിതിവിജ്ഞാനീയം നമ്മുടെ ജീവിതാദർശങ്ങളിൽ ഭാവാത്മകമായ സ്വാധീനം നേടാനിടയാക്കപ്പെടണം. അതുവഴി, നമ്മുടെ പൊതുഭവനമായ ഭൂമി ഇന്നും നാളെയും ഭദ്രമായിരിക്കാനാവശ്യമായ സമഗ്രമായ പ്രായോഗികപദ്ധതികൾ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യണം.
ബിഷപ് ജേക്കബ് മുരിക്കൻ