Monday, April 6, 2020 11:14 PM IST
ചൈനയിൽ 2019 ഡിസംബർ എട്ടിനു പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസിന്റെ സംഹാരതാണ്ഡവം തുടരുകയാണ്. രോഗബാധിതരുടെ എണ്ണം 12 ലക്ഷവും മരണസംഖ്യ 70,000 വും കവിഞ്ഞ് ദിനംതോറും ഉയർന്നുകൊണ്ടിരിക്കുന്നു. 2008-ലെ ആഗോള സാന്പത്തിക മാന്ദ്യത്തിന്റെ ക്ഷീണം തീർന്നുവരുന്നതേ ഉണ്ടായിരുന്നുള്ളു. അപ്പോഴാണ് കൊറോണ വൈറസിന്റെ പടപ്പുറപ്പാട്. ഈ വൈറസിന്റെ നീരാളിപ്പിടിത്തത്തിൽ അമരാത്ത ഒരു ഭൂഖണ്ഡംപോലും ഭൂമുഖത്തില്ല.
കോവിഡ്-19 രോഗഭീതിയും ആശങ്കയും ലോകമൊട്ടാകെ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇക്കൊല്ലത്തെ ലോകാരോഗ്യദിനാചരണത്തിനു വളരെ പ്രാധാന്യമുണ്ട്. ഇങ്ങനെയൊരു സ്ഥിതിവിശേഷം മുന്നിൽകാണുംമുന്പ് ലോകാരോഗ്യസംഘടന ഇക്കൊല്ലത്തെ ദിനാചരണം നഴ്സ്-മിഡ്വൈഫ്മാരുടെ വിലപ്പെട്ട സേവനത്തെ ആദരിക്കുന്നതിനു നീക്കിവയ്ക്കുകയുണ്ടായി. എന്തുകൊണ്ടും ഉചിതമായി അത്. കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ മുന്നണിപ്പടയാളികളായി വർത്തിക്കുന്ന നഴ്സുമാരുടെ സേവനങ്ങൾ ആർക്കും വിസ്മരിക്കാനാവില്ല. നഴ്സിംഗ്-മിഡ്വൈഫറി തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരുടെ സേവനത്തെ മാനിക്കുകയും അവർക്കു ശക്തിപകരുകയും ചെയ്യേണ്ടത് ആവശ്യമാണ്.
നഴ്സിംഗ് വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുക എന്നത് ഇക്കൊല്ലത്തെ ലോകാരോഗ്യദിനാചരണത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. തൊഴിൽമേഖലയിൽ അവർ നേരിടുന്ന വെല്ലുവിളികൾ, പോരായ്മകൾ, അവരുടെ ക്ഷേമം എന്നിവയെല്ലാം ചർച്ചചെയ്യപ്പെടണം. ആരോഗ്യമേഖലയിൽ ഡോക്ടറും നഴ്സും മിഡ്വൈഫുമെല്ലാം പരസ്പര പൂരകമായ ധർമമാണ് നിറവേറ്റുന്നത്. രോഗിയോട് ഏറ്റവും കൂടുതൽ സമയം അടുത്തിടപഴകുന്നത് നഴ്സും മിഡ്വൈഫുമാണ്. അവരുടെ സേവനത്തെ ആരെങ്കിലും വിലകുറച്ചുകാണുന്നത് ഉചിതമല്ല.
നഴ്സിംഗ് രംഗത്ത് പ്രവർത്തിക്കുന്നവർ കാലോചിതമായ അറിവും പരിചയവും നേടിയവരാണെങ്കിൽ ചികിത്സാരംഗത്തെ പല അധികച്ചെലവും ഒഴിവാക്കാൻ സാധിക്കും. മരുന്നിന്റെ അനാവശ്യ ഉപയോഗം വർധിച്ചുവരുന്നതിനു തടയിടാനും അവരുടെ ഇടപെടൽ ഉപകരിക്കും. കേരളം നിപ്പാ വൈറസിന്റെ ആക്രമണത്തിനിരയായപ്പോൾ തുടക്കത്തിൽതന്നെ ഫലപ്രദമായി നിയന്ത്രിക്കാൻ ആത്മാർഥതയും സേവനസന്നദ്ധതയും പ്രകടിപ്പിച്ച നഴ്സുമാരുടെ ജീവൻ പണയംവച്ചുകൊണ്ടുള്ള പ്രവർത്തനം നമ്മുടെ മുന്നിലുണ്ട്.
നഴ്സിംഗ് ലോകനിലവാരത്തിലേക്ക് ഉയർത്തിയാൽ അതതു രാജ്യങ്ങളിലെ ആരോഗ്യപരിപാലന സേവനം മൂന്നുമടങ്ങ് മെച്ചപ്പെടുത്താൻ സാധിക്കും. ഐക്യരാഷ്ട്രസംഘടന പ്രഖ്യാപിച്ച സുസ്ഥിര വികസനലക്ഷ്യങ്ങളിലൊന്നായ ലിംഗസമത്വം കൈവരിക്കാൻ സഹായിക്കുന്ന നടപടിയാണത്. പതിനേഴ് സുസ്ഥിര വികസനലക്ഷ്യങ്ങൾ ഐക്യരാഷ്ട്രസഭ 2015-ൽ പ്രഖ്യാപിക്കുകയുണ്ടായി. അതിൽ എട്ടാമത്തേതാണ് 2030-ൽ സാന്പത്തിക പുരോഗതി കൈവരിക്കുകയെന്നത്. ഇതിനു ശക്തി പകരുന്നതുകൂടിയാണ് ഈ നടപടികൾ.
തൊഴിൽമേഖലയിലെ സാമൂഹികവും സാംസ്കാരികവുമായ പ്രതിബന്ധങ്ങളും മൂല്യങ്ങളുമൊക്കെ പരിഗണനാവിഷയങ്ങളാണ്. അധ്വാനഭാരം, കൂലി, പദവി, അംഗീകാരം, തൊഴിൽസാഹചര്യം എന്നിവയെല്ലാം തൊഴിലിനെ ബാധിക്കുന്നതാണ്. ചികിത്സാരംഗത്തു മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. എന്നാൽ, ആരോഗ്യരംഗത്തെ വിദ്യാഭ്യാസ നിലവാരം ഏകീകരിക്കുന്നതിലോ തൊഴിൽപരിചയ നിഷ്കർഷയിലോ വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നുണ്ടോ എന്നു സംശയമാണ്. വിദേശത്ത് തൊഴിൽ ലഭിക്കുകയെന്ന ഒറ്റ ലക്ഷ്യത്തോടെ ഈ രംഗത്തെത്തുന്നവരും കുറവല്ല.
ചെയ്യേണ്ട ചില കാര്യങ്ങൾ
നഴ്സിംഗ്, മിഡ്വൈഫറി മേഖലയിൽ പണിയെടുക്കുന്നവരുടെ ശേഷി പൂർണമായും പ്രയോജനപ്പെടുത്താൻ പര്യാപ്തമായ അടിസ്ഥാനസൗകര്യവും അനുബന്ധ ചുറ്റുപാടും മെച്ചപ്പെടുത്തുന്നതിൽ നിക്ഷേപവർധന നടത്തണം. സ്പെഷലിസ്റ്റ് നഴ്സുമാരുടെ സംഖ്യ വർധിപ്പിക്കണം. പകർച്ചവ്യാധികൾപോലുള്ള പ്രത്യേക അവസരങ്ങളിൽ കാലോചിതമായ പരിചയവും പരിശീലനവും ലഭിച്ച നഴ്സുമാരുടെ ആവശ്യം വർധിച്ചുവരികയാണ്.
ആരോഗ്യപരിപാലനം പ്രോത്സാഹിപ്പിക്കാനും രോഗപ്രതിരോധ നടപടികൾ ഫലവത്തായി നടപ്പാക്കാനും അവരെ പ്രാപ്തരാക്കണം. നിശ്ചിത ഇടവേളകളിൽ നൂതന ചികിത്സാ സന്പ്രദായങ്ങളും ഉപകരണങ്ങളും ഉപാധികളും രീതികളും പ്രയോജനപ്പെടുത്തുന്നതിന് പ്രത്യേക പരിശീലനസൗകര്യം ഏർപ്പെടുത്തണം. സേവനവും മേൽനോട്ടവും ഗുണനിലവാരത്തോടുകൂടി ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കണം.
ലോകത്തൊട്ടാകെ ആരോഗ്യസേവനമേഖലയിൽ പണിയെടുക്കുന്നവരിൽ 70 ശതമാനവും സ്ത്രീകളാണ്. അവരിൽ സിംഹഭാഗവും നഴ്സിംഗ്-മിഡ്വൈഫറി രംഗത്തുള്ളവരും. വളരെയധികം വെല്ലുവിളികൾ നേരിട്ടാണ് അവർ തൊഴിൽ ചെയ്യുന്നത്. എന്നാൽ അവരുടെ സേവനം വേണ്ടത്ര മാനിക്കപ്പെടുന്നില്ല. മതിയായ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം, അമിതമായ ജോലിഭാരവും മാനസിക പിരിമുറുക്കവും, കുട്ടികളെയും കുടുംബത്തെയും നേരാംവണ്ണം ശ്രദ്ധിക്കാൻ കഴിയാത്ത അവസ്ഥ, തൊഴിൽസ്ഥലത്തും പുറത്തുമുള്ള സുരക്ഷിതത്വമില്ലായ്മ, മതിയായ വേതന-സേവന വ്യവസ്ഥകളുടെ അഭാവം എന്നിവയൊക്കെ അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ്. ഇത്തരത്തിൽ ചെറുതും വലുതുമായ നിരവധി പ്രശ്നങ്ങൾക്കു നടുവിലാണ് ഒരു നഴ്സ് തന്റെ ജോലി നിർവഹിക്കുന്നത്.
2030 ഓടെ ലോകത്തൊട്ടാകെ 90 ലക്ഷം നഴ്സ്-മിഡ്വൈഫുമാരെ അധികമായി ആവശ്യമായി വരുമെന്നാണു കണക്ക്. നഴ്സിംഗ് വിദ്യാഭ്യാസത്തിൽ ലോകനിലവാരം നിലനിർത്തുകയും ഈ രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യേണ്ടത് അടിയന്തരപ്രാധാന്യം അർഹിക്കുന്ന കാര്യമാണ്. ഇക്കൊല്ലത്തെ ലോകാരോഗ്യദിനം അതിന് ഉതകട്ടെ. നിസ്വാർഥ സേവനത്തിന്റെ പ്രതീകമായ ഈ മാലാഖമാർക്ക് നമുക്ക് അഭിവാദ്യം അർപ്പിക്കാം.
ഡി.വി. സിറിൾ