Wednesday, February 26, 2020 11:25 PM IST
രാജ്യതലസ്ഥാനത്തു മൂന്നു ദിവസം തുടർച്ചയായി നടന്ന വലിയ ആക്രമണം തടയാനോ നിയന്ത്രിക്കാനോ ശ്രമിക്കാതെ ഡൽഹി പോലീസ് കാഴ്ചക്കാരായി നിന്നത് എന്തുകൊണ്ട്? മൂന്നാം ദിവസത്തെ അതിരുവിട്ട അക്രമങ്ങൾക്കു ശേഷം വലിയ തോതിലുള്ള അക്രമം പെട്ടെന്ന് അവസാനിച്ചത് എങ്ങനെ? പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ഡൽഹി മുഖ്യമന്ത്രിയുടെയും മൂക്കിനു താഴെ അക്രമം നടന്ന മേഖലകളിൽ മൂന്നു ദിവസം സമാധാനത്തിനു ശ്രമിക്കുക പോലും ചെയ്യാതിരുന്നത് എന്തുകൊണ്ട്?
എല്ലാ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ച ശേഷവും ഡൽഹി പോലീസ് ഓഫീസറുടെ മുന്നിൽ ബിജെപി നേതാവ് കപിൽ മിശ്ര നടത്തിയ കലാപ ആഹ്വാനത്തിന്റെ വീഡിയോ കണ്ടിട്ടില്ലെന്നു ഹൈക്കോടതിയിൽ ഡൽഹി പോലീസ് പറഞ്ഞത് എന്തു കൊണ്ട്? അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഡൽഹിയിൽ ഉള്ളപ്പോൾ ബിജെപി അനുകൂലികൾ അക്രമം നടത്തുമോ?
രാജ്യത്തെയാകെ നടുക്കിയ വടക്കു കിഴക്കൻ ഡൽഹിയിലെ കലാപത്തെക്കുറിച്ചു വ്യക്തമായ ഉത്തരമില്ലാത്ത ചോദ്യങ്ങൾ നിരവധിയാണ്. തലസ്ഥാന നഗരിയിൽ ചുരുങ്ങിയത് 24 പേർ മരിക്കുകയും 189 പേർക്കു പരിക്കേൽക്കുകയും നൂറുകണക്കിനു വാഹനങ്ങളും വ്യാപാരശാലകളും വീടുകളും അഗ്നിക്കിരയാക്കുകയും ചെയ്ത സംഭവം അതീവ ഗൗരവമുള്ളതാണ്. നേരത്തെ ഒരു പോലീസുകാരൻ കൊല്ലപ്പെട്ടതിനു പിന്നാലെ രഹസ്യാന്വേഷണ ബ്യൂറോ ഉദ്യോഗസ്ഥനായ അങ്കിത് ശർമയുടെ മൃതദേഹം ഇന്നലെ സംഘർഷമേഖലയായ ചാന്ദ്ബാഗിലെ അഴുക്കുചാലിൽനിന്നു കണ്ടത്തി. ഒന്പതു പേരുടെ മരണം വെടിയേറ്റിട്ടാണെന്നു വ്യക്തമായിട്ടുണ്ട്. ജിടിബി ആശുപത്രിയിൽ മാത്രം 70 പേരാണു വെടിയേറ്റു ചികിൽസയിലുള്ളത്.
വൈകിയുണർന്ന കേന്ദ്രം
അക്രമം ഉണ്ടായപ്പോൾ മുസ്ലിംകൾ തുടക്കത്തിലെങ്കിലും നോക്കിനിന്നില്ല. കഴിയുന്നപോലെ അവർ തിരിച്ചടിച്ചു. തോക്കുമേന്തി വെടിവയ്ക്കുന്ന മുസ്ലിമിന്റെ ചിത്രത്തിനു ബിജെപിക്കാർ വലിയ പ്രധാന്യം നൽകിയതും വെറുതെയല്ല. തുടർന്നങ്ങോട്ടു നടന്നതു കൂടുതലും ഏകപക്ഷീയമായ അക്രമമായിരുന്നു.
പക്ഷേ അക്രമങ്ങളെ അപലപിക്കാനോ രണ്ടാം ദിവസമെങ്കിലും സംഘർഷ മേഖലകളിൽ ചെന്നു സമാധാനത്തിനു ശ്രമിക്കാനോ തയാറാകാതിരുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഡൽഹി ലഫ്. ഗവർണർ അനിൽ ബൈജാൽ, മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, ഡൽഹിയിലെ 70 എംഎൽഎമാർ, ഏഴ് എംപിമാർ എന്നിവരുടെ കണ്ണടയ്ക്കലിനെതിരേ രൂക്ഷമായ പ്രതികരണമാണു സംഘർഷമേഖലകളിലെ ജനങ്ങൾ നടത്തുന്നത്. ബിജെപി പ്രസിഡന്റ് ജെ.പി. നഡ്ഡ, കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളുടെ മൗനവും വിമർശനവിധേയമായി.
എന്നാൽ, ഡൽഹിയിലെ സംഘടിത അക്രമം പോലീസ് നോക്കിനിന്നതു ഞെട്ടിക്കുന്നതാണ്. ചിലയിടങ്ങളിലെങ്കിലും പോലീസിന്റെ സഹായം അക്രമികൾക്കു കിട്ടിയെന്നു ചൊവ്വാഴ്ച പകൽ ചാന്ദ്ബാഗിൽ നേരിട്ടെത്തിയ ലേഖകനു ബോധ്യമായി. സംഘർഷ മേഖലകളിലുണ്ടായിരുന്ന മറ്റു മാധ്യമസുഹൃത്തുക്കളും ഇക്കാര്യം സ്ഥിരീകരിക്കുന്നു. ബിജെപിയെ അനുകൂലിക്കുന്ന മാധ്യമങ്ങളിലെ റിപ്പോർട്ടർമാർ പോലും പോലീസിന്റെ അനാസ്ഥയെ തള്ളിപ്പറഞ്ഞു.
പൂർണമായി കത്തിക്കരിഞ്ഞ വീടുകളും കടകളും വാഹനങ്ങളും നിരവധി. ഇവയെല്ലാം മുസ്ലിംകളുടേതു മാത്രമായതു യാദൃച്ഛികമല്ല. മരിച്ചവരിലും പരിക്കേറ്റവരിലും മഹാഭൂരിപക്ഷം പേരും ഇതേ മതവിഭാഗക്കാരാണ്. മുസ്ലിംകളുടെ കടകൾ മാത്രമല്ല, മൃതദേഹങ്ങൾ കബറടക്കുന്ന സെമിത്തേരി വരെ അക്രമിക്കപ്പെട്ടു. ഒരു മോസ്കിലും അക്രമികൾ കൈയേറ്റം നടത്തി.
മൂന്നു ദിവസത്തെ അഴിഞ്ഞാട്ടത്തിനു ശേഷം ഇന്നലെ ഡൽഹിയിലെ സംഘർഷത്തിന് അയവു വന്നു. രാഷ്ട്രീയ നേതൃത്വം നേരത്തേ തീരുമാനിച്ചാൽ ഇതു വൈകില്ലായിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കേന്ദ്രസേനയും പോലീസും കൃത്യമായി രംഗത്തിറങ്ങിയതോടെയാണിത്. എങ്കിലും ഭീതി മാറാത്ത വല്ലാത്തൊരു ശാന്തതയാണു കൈവന്നത്. അക്രമകാരികൾ പെട്ടെന്നു പിൻവാങ്ങിയതും ശ്രദ്ധേയമാണ്.
കണ്ടിട്ടും കാണാത്ത പോലീസ്
അക്രമം ഉണ്ടാകുമെന്നു ഭീഷണിപ്പെടുത്തിയ ബിജെപി നേതാവ് കപിൽ മിശ്രയുടെ പ്രസംഗത്തിന്റെ വീഡിയോ കണ്ടില്ലെന്നു ഡൽഹി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ രാജേഷ് ദിയോ ഡൽഹി ഹൈക്കോടതിയിൽ പറഞ്ഞു. ഡൽഹി കലാപത്തിന്റെ യഥാർഥ ചിത്രം ഈ ഒരൊറ്റ പ്രസ്താവനയിൽ ഉണ്ട്. ബിജെപി നേതാവിന്റെ വിവാദ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഒടുവിൽ പോലീസ് ഉദ്യോഗസ്ഥനെയും സോളിസിറ്റർ ജനറലിനെയും ഹൈക്കോടതി തന്നെ കാണിച്ചുകൊടുത്തു.
ഡൽഹി പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥനായ എസ്ഐ ആണ് കപിൽ മിശ്ര പ്രസംഗിക്കുന്പോൾ അടുത്തു കാണുന്നതെന്ന് പോലീസിനു കോടതിയിൽ സമ്മതിക്കേണ്ടിയും വന്നു. ദേശീയ, പ്രാദേശിക വാർത്താ ചാനലുകളിലും പത്രങ്ങളിലുമെല്ലാം പലതവണ വന്ന പ്രസംഗമാണു പോലീസ് കണ്ടിട്ടേയില്ലെന്നു കോടതിയിൽ പറഞ്ഞത്!
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഡൽഹി പോലീസ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിച്ച ഡൽഹിയിലെ പ്രമുഖ ബിജെപി നേതാവാണ് കപിൽ മിശ്ര. കപിൽ മിശ്രയടക്കം വിദ്വേഷ പ്രസംഗം നടത്തിയവർക്കെതിരേ കേസെടുക്കാൻ കോടതി നിർദേശിക്കേണ്ടിവന്നു. ഹൈക്കോടതി പരിഗണിക്കുന്നതിനാൽ ഇടപെടുന്നില്ലെങ്കിലും പോലീസിനെതിരേ രൂക്ഷമായ വിമർശനമാണ് സുപ്രീംകോടതിയും ഇന്നലെ നടത്തിയത്.
പിന്നിൽ മോദിയും ഷായുമല്ല
രണ്ടു മതവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലായി ഡൽഹി സംഘർഷത്തെ പലരും ചിത്രീകരിക്കുന്നുണ്ട്. കുറച്ചു ശരിയും അതിലേറെ അസത്യവും അതിലുണ്ട്. ഡൽഹിയിൽ മരിച്ചവരിൽ മുസ്ലിംകളും ഹിന്ദുക്കളും പോലീസുകാരുമുണ്ട്. പക്ഷേ അതുകൊണ്ടു മാത്രം സംഭവം ഹിന്ദു- മുസ്ലിം കലാപമാണെന്നു വിധിയെഴുതാനാകില്ല. സംഭവം നേരിട്ടു പരിശോധിച്ചാൽ അക്രമികളെയും ഇരകളെയും തിരിച്ചറിയാനാകും.
അക്രമകാരികൾക്കു കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അദ്ദേഹത്തിന്റെ വലംകൈയും ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെയും പദ്ധതിയാണെന്നാണ് ഇവരുടെ രാഷ്ട്രീയ എതിരാളികളുടെ ആരോപണം. അതല്ല, ഇസ്ലാമിക ഭീകരവാദികളാണെന്നാണു സംഘപരിവാർ ശക്തികളുടെ ആരോപണം. ഇതു രണ്ടും അതേപടി ശരിയാകില്ല.
അമേരിക്കൻ പ്രസിഡന്റ് ഡൽഹിയിലുള്ളപ്പോൾ ഇത്തരമൊരു അക്രമത്തിനു മോദിയും അമിത് ഷായും പച്ചക്കൊടി കാണിക്കുമെന്നു കരുതാനാകില്ല. ഡൽഹി തെരഞ്ഞെടുപ്പു കഴിഞ്ഞതിനാൽ പെട്ടെന്നുള്ള രാഷ്ട്രീയനേട്ടത്തിനും സാധ്യതയില്ല. അക്രമബാധിതർക്കു ശരിയായി ചെറുത്തുനിൽക്കാൻ പോലും കഴിയാതെ പോയതിനാൽ ഇസ്ലാമിക തീവ്രവാദികളുടെ ആസൂത്രണത്തിനും സാധ്യത കുറവാണ്. എങ്കിലും യാദൃച്ഛികമായി സംഭവിച്ചതല്ല ഡൽഹിയിലെ സംഘർഷമെന്നു വ്യക്തം. അതാണു കൂടുതൽ ഭയാനകം.
വിത്തുപാകിയ വിദ്വേഷം
ബിജെപിയുടെ ഒന്നാംനിര നേതാക്കൾ ആസൂത്രണം ചെയ്യാതെ തന്നെ ഡൽഹിയിൽ ഇത്ര രൂക്ഷമായ കലാപം ഉണ്ടായതിനു പിന്നിൽ താഴെക്കിടയിലെ പ്രവർത്തകരിൽ വളരുന്ന വിദ്വേഷം ആണെന്നു കണ്ടത്താനാകും. എൽ.കെ. അഡ്വാനിയുടെ 1990ലെ വിവാദ രഥയാത്ര മുതൽ രാജ്യത്തു വളർന്നു വരുന്ന വിദ്വേഷ അന്തരീക്ഷം കൂടിവരുന്നതാണു രാജ്യം കാണുന്നത്. 1992ൽ ബാബറി മസ്ജിദ് തകർത്തതോടെ ഹിന്ദുത്വ വാദത്തിനു കരുത്തേറുകയും ഇസ്ലാം വിരുദ്ധതയ്ക്കു കടുപ്പം കൂടുകയും ചെയ്തു. 2002 ഫെബ്രുവരി 27ന് സബർമതി എക്സ്പ്രസ് ട്രെയിൻ കത്തിച്ചതും തുടർന്നു നടന്ന ഗോദ്ര കലാപവും മുസ്ലിം വിരുദ്ധ വികാരം ആളിക്കത്തിച്ചതിന്റെ പ്രതിഫലനമായി.
തുടർന്നു നടന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിലെ വിജയവും 2014, 2019 ലോക്സഭാ തെരഞ്ഞെടുപ്പുകളിലെ വൻവിജയങ്ങളും ബിജെപിക്കും സംഘപരിവാറിനും വീര്യവും ആവേശവും കൂടുതൽ കൂട്ടാൻ സഹായകമായി. കഴിഞ്ഞ യുപി തെരഞ്ഞെടുപ്പിലെ ബിജെപിയുടെ മിന്നുന്ന ജയവും ആവേശം പകർന്നു. അയോധ്യയിലെ തർക്കഭൂമി മുഴുവനായി രാമക്ഷേത്ര നിർമാണത്തിനു വിട്ടുകൊടുത്ത സുപ്രീംകോടതി വിധിക്കെതിരേ മുസ്ലിംകൾ പ്രതികരിക്കാതിരുന്നതും പരോക്ഷമായെങ്കിലും ഇക്കൂട്ടർക്കു വീണ്ടും കരുത്തുപകർന്നു.
എന്നാൽ, പിന്നീട് നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലേറ്റ തിരിച്ചടികൾ മിക്ക ബിജെപി നേതാക്കളുടെയും അണികളിൽ പലരുടെയും ഉറക്കം കെടുത്തി. 11ൽ ഒന്പതു സംസ്ഥാനത്തും ബിജെപിക്കു ഭരണം കിട്ടിയില്ല. മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, ആന്ധ്രപ്രദേശ്, തെലുങ്കാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പരാജയം പ്രതീക്ഷിച്ചിരുന്നില്ല.
ഏറ്റവുമൊടുവിൽ മോദിയും അമിത് ഷായും കേന്ദ്രമന്ത്രിമാരും എംപിമാരും മറ്റു നേതാക്കളും ആർഎസ്എസുമെല്ലാം സർവശക്തിയുമെടുത്തു പ്രചാരണം നടത്തിയിട്ടും ഡൽഹിയിൽ രണ്ട ക്കം പോലും തികയ്ക്കാനായില്ല. എഴുപതിൽ 62 സീറ്റുകളോടെ ആം ആദ്മി പാർട്ടി വീണ്ടും ഡൽഹി തൂത്തുവാരിയതു ബിജെപി അണികളിൽ രോഷം ഉണർത്തി.
വളരണം മതമൈത്രി, സൗഹാർദം
പൗരത്വ നിയമ ഭേദഗതിക്കെതിരായ ഷഹീൻബാഗിലെ റോഡ് ഉപരോധ സമരം ജനവികാരം തങ്ങൾക്കനുകൂലമാക്കുമെന്ന ബിജെപിയുടെ കണക്കുകൂട്ടൽ പോലും പാളി. പൗരത്വ നിയമങ്ങൾക്കെതിരേ രാജ്യമാകെ ഉയർന്ന വൻ പ്രതിഷേധ സമരങ്ങളും ഇതിനെതിരേ കപിൽ മിശ്രയും അനുരാഗ് ഠാക്കൂർ, പർവേശ് വർമ തുടങ്ങിയ ബിജെപിയുടെ നേതാക്കൾ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളും അന്തരീക്ഷം വഷളാക്കി. ബിജെപിയുടെ സൈബർ പോരാളികൾക്കിടയിലും താഴെത്തട്ടിലെ പ്രവർത്തകർക്കിടയിലും മുസ്ലിംവിരുദ്ധത കത്തിക്കയറി. ഈ വിദ്വേഷത്തിന്റെയെല്ലാം പ്രതികരണമാണു ഡൽഹിയിലെ കലാപത്തിലേക്കു വഴിതെളിച്ചതെന്നു വ്യക്തം.
ഡൽഹിയുടെ സൂചനകൾ വലിയ അപായ മുന്നറിയിപ്പാണ് നൽകുന്നത്. രാജ്യത്താകെ പരസ്പര വിദ്വേഷം പടരാതെ നോക്കാനും സമുദായ മൈത്രിയും സൗഹാർദവും വളർത്താൻ രാജ്യത്തെ രാഷ്ട്രീയ, മത സാമുദായിക, സാമൂഹ്യ മേഖലകളിലെ നേതൃത്വങ്ങൾ വലിയതോതിലുള്ള പ്രവർത്തനങ്ങൾ നടത്തുകയാണ് വേണ്ട ത്. പാവങ്ങളെ തമ്മിലടിപ്പിച്ചു ചോര കുടിക്കുന്ന ചെന്നായ്ക്കളിൽ നിന്നു രാജ്യത്തെ രക്ഷിക്കാൻ എല്ലാവരുടെയും കൂട്ടായ ശ്രമങ്ങളാണ് ഉണ്ടാകേണ്ടത്.
ജോർജ് കള്ളിവയലിൽ