Thursday, April 18, 2019 9:45 PM IST
മനുഷ്യബുദ്ധിക്ക് ഊഹിക്കാൻപോലും കഴിയാത്തവിധമുള്ള ശാരീരിക പീഡനത്തിന്റെ പരിസമാപ്തിയായിരുന്നു യേശുവിന്റെ കുരിശിലെ രക്തസാക്ഷിത്വം. സുവിശേഷകരുടെ പീഡാനുഭവ വിവരണം, കേരളീയർക്കു സുപരിചിതമായ ഫാ. ആബേൽ സിഎംഐ രചിച്ച കരളലിയിക്കുന്ന ഗാനങ്ങളടങ്ങിയ കുരിശിന്റെ വഴി എന്നിവയെല്ലാം മനുഷ്യമസ്തിഷ്കത്തിന് ഉൾക്കൊള്ളാനാവാത്ത ശാരീരിക-മാനസിക വേദന അവതരിപ്പിക്കുന്നുണ്ടെങ്കിലും അതെല്ലാം പീഡനമരണത്തിന്റെ ഒരു ആമുഖം മാത്രമേ ആകുന്നുള്ളൂ.
യേശുവിന്റെ പീഡാസഹനത്തെക്കുറിച്ചും കുരിശിലെ അവസാന മുഹൂർത്തങ്ങളെക്കുറിച്ചും മനുഷ്യശരീര ശാസ്ത്രത്തിന്റെയും (അനാട്ടമി), ശാരീരിക ജൈവപ്രവർത്തനങ്ങളുടെയും (ഫിസിയോളജി) പഠനത്തിൽ വിദഗ്ധരായ ഒരുസംഘം ഡോക്ടർമാർ (ഇവരിൽ അക്രൈസ്തവരും നിരീശ്വരന്മാരും ഉൾപ്പെടും) ഗവേഷണം നടത്തിയതിൽനിന്ന് യേശുക്രിസ്തു എന്ന മനുഷ്യൻ അനുഭവിച്ച, സങ്കൽപത്തിനതീതമായ വേദനകൾക്കു ശേഷമുള്ള മരണകാരണങ്ങൾ മനസിലാക്കാൻ കഴിയും. A Doctor At Calvary എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ പ്രശസ്തനായ ഫ്രഞ്ച് ഫിസിഷ്യൻ (Dr. Pierre Barbet) അവതരിപ്പിച്ച നിഗമനങ്ങൾ ആധുനിക വൈദ്യശാസ്ത്ര നിരീക്ഷണങ്ങളുമായി ഏറ്റവും ചേർന്നുപോകുന്നതാണ്.
ലോകരക്ഷകന്റെ മരണം പ്രാണവായു ലഭിക്കാതെയുള്ള, ശ്വാസംമുട്ടിയുള്ള മരണമായിരുന്നു (Asphyxia). മൂന്നു മണിക്കൂറിലേറെ സമയം യേശുവിന്റെ ശരീരഭാരം മുഴുവൻ ഇരു ഉള്ളംകൈകളിൽ അടിച്ചുകയറ്റിയ ആണികളിൽ തൂങ്ങിക്കിടക്കുകയായിരുന്നല്ലോ. ശരീരഭാരം വളരെ അധ്വാനിച്ച്, ഊർജം നഷ്ടപ്പെടുത്തി, വലിച്ചുയർത്തിവേണം പ്രാണവായു ശ്വാസകോശത്തിലേക്കു വലിച്ചെടുക്കാൻ. ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന കാർബൺ ഡയോക്സൈഡ് പുറത്തേക്ക് ഉച്ഛ്വസിക്കാൻ പേശികൾക്കു കഴിയാത്തതിനാൽ ശരീരത്തിൽ കാർബൺ ഡയോക്സൈഡിന്റെ അളവ് വളരെ കൂടുകയും എസിഡോസിസ് എന്ന അവസ്ഥയിൽ എത്തുകയും ചെയ്തിരിക്കണം. തന്മൂലം പേശിയിൽ വിറയലും അനുഭവപ്പെടും (Tetany).
നിർജലീകരണം മരണകാരണങ്ങളിൽ പ്രമുഖമാണ്. യേശുവിന്റെ പീഡാനുഭവ യാത്ര നല്ല ചൂടുള്ള കാലാവസ്ഥയിലായിരുന്നു. സൂര്യാതപംപോലും സംഭവിക്കാനിടയുള്ള പകൽച്ചൂട് ഉത്പാദിപ്പിക്കുന്ന വിയർപ്പ് ശരീരത്തിലെ ജലത്തിന്റെ അളവ് തീർത്തും കുറയാനിടയാക്കും. പീലാത്തോസിന്റെ അരമന മുതൽ യേശുവിനു ലഭിച്ച ചാട്ടവാറടികൾ, ശിരസിൽ അടിച്ചുകയറ്റിയ മുൾമുടി എന്നിവയിൽനിന്നുള്ള രക്തസ്രാവം എന്നിവയും നിർജലീകരണത്തിനു കാരണമാണ്. ചാട്ടവാറിന്റെ അഗ്രഭാഗം മൂന്നാക്കി പിരിച്ച് അവയുടെ അറ്റങ്ങളിലെല്ലാം ഇരുന്പുകട്ടകൂടി ഘടിപ്പിക്കുകയാൽ, ഓരോ ചാട്ടവാറടിയിലും ശരീരത്തിൽനിന്ന് മാംസക്കഷണങ്ങൾ വേർപെട്ടുപോവുകയും രക്തക്കുഴലുകൾ പൊട്ടിപ്പോകുകയും ചെയ്യുന്നതുമൂലം രക്തസ്രാവം ഉണ്ടാവുകയും ചെയ്യും.
രണ്ട് ഉള്ളംകൈകളിലുമുള്ള ചെറുവിരലിന്റെ ഏകദേശം വലിപ്പമുള്ള ആർച്ച് ആകൃതിയിലെ രക്തക്കുഴലുകളി (Palmar Arch) ലേക്ക് അടിച്ചുകയറ്റിയ ആണികൾ ശക്തമായ രക്തപ്രവാഹത്തിനു കാരണമാകും. രണ്ടു കാൽപാദങ്ങളിലും ഇപ്രകാരമുള്ള രക്തക്കുഴലുകളുണ്ട് (Plantal Arch). കാലിലേക്ക് അടിച്ചുകയറ്റിയ ആണി ഇരുപാദങ്ങളിലെ ഈ രക്തക്കുഴലുകളും തകർത്തിരിക്കും. ഗ്രാവിറ്റി നിയമമനുസരിച്ച് ശരീരത്തിന്റെ മുകൾഭാഗത്തുനിന്നുള്ള രക്തം തൃപ്പാദത്തിലെ മുറിവുകളിലൂടെ കൂടുതൽ വേഗത്തിൽ ഒഴുകിപ്പോകും.
ഇത്രയധികം രക്തവും ജലാംശവും നഷ്ടപ്പെടുന്പോൾ ഷോക് എന്ന അവസ്ഥ ഉടലെടുക്കും. എനിക്ക് ദാഹിക്കുന്നുവെന്ന് യേശു മൊഴിഞ്ഞത് ഈ അവസ്ഥ ജനിപ്പിക്കുന്ന കഠിനമായ ശരീരികദാഹം കൊണ്ടുകൂടിയാണ്. വിനാഗിരി നിർബന്ധപൂർവം യേശുവിനു നൽകപ്പെട്ടതു നിർജലീകരണത്തിന്റെ ആക്കം കൂട്ടാനും മരണം വേഗത്തിലാക്കാനുമായിരുന്നു.
കുരിശിൽ തറയ്ക്കപ്പെട്ട യേശുക്രിസ്തുവിന്റെ ഏറ്റവും വേദനാജനകമായ മരണകാരണം ശ്വാസോച്ഛ്വാസത്തിനുള്ള തടസമായിരുന്നു. നെഞ്ചിൻകൂടിനെ ഉദരഭാഗത്തുനിന്നു വേർതിരിക്കുന്ന കട്ടിയുള്ള പേശി(Diaphragm)യുടെ മേൽ കടുത്ത മർദം അനുഭവപ്പെടുന്നതിനാൽ അതിന്റെ ബലൂൺ പോലുള്ള സാധാരണ പ്രവർത്തനം നിലയ്ക്കുകയും തുടർന്ന് ശ്വാസകോശങ്ങളുടെ പ്രവർത്തനം സ്തംഭിക്കുകയും ചെയ്യും. അവസാന ശ്രമമെന്ന നിലയിൽ കാലുകൾക്കടിയിലെ തടിക്കഷണത്തിലൂന്നിയായിരിക്കണം പിതാവേ, എന്റെ ആത്മാവിനെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു എന്നു പറഞ്ഞിട്ടുണ്ടാവുക. ആ തിരുവചനം മൊഴിഞ്ഞു പൂർത്തിയാക്കാൻ യേശു ഏറെ വേദനയും കഷ്ടപ്പാടും ശ്വാസതടസവും അനുഭവിച്ചിരിക്കും!
യേശുക്രിസ്തുവിന്റെ മരണത്തിന്റെ അവസാന കാരണമായി കണക്കാക്കപ്പെടുന്നതു ഹൃദയത്തിലേറ്റ മുറിവാണ്. കട്ടപിടിച്ച രക്തവും അൽപം ജലവും (പ്ലാസ്മ) പുറത്തേക്ക് ഇറ്റുവീണു. പക്ഷേ ആ മുറിവിലൂടെ രക്തധമനികളിലേക്കും ശ്വാസകോശത്തിലേക്കും വായുവിന്റെ കുമിളകൾ പ്രവേശിച്ചു. ഇത് മരണത്തിന്റെ ഏറ്റവും അവസാനത്തെ കാരണവുമായി!
ഇതെല്ലാം യേശുവിന്റെ ശാരീരിക വേദനകളുടെയും തിരുമരണത്തിന്റെയും ഒരു മെഡിക്കൽ ഗവേഷണ നിഗമനങ്ങൾ. പക്ഷേ, ഗദ്സെമൻ തോട്ടം മുതൽ ഈശോ അനുഭവിച്ച മാനസികവ്യഥ ഒരു ഡോക്ടർക്കോ മനഃശാസ്ത്രജ്ഞനോ അളന്ന് തിട്ടപ്പെടുത്താനാവില്ല. യേശുവിന്റെ അതിദാരുണമായ പീഡാസഹനങ്ങൾ മനുഷ്യഗവേഷണത്തിനും ചിന്തയ്ക്കും ഉൾക്കൊള്ളാനാവാത്തതാണ് എന്നതിനു സംശയമില്ല.
ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട്