Thursday, December 6, 2018 12:46 AM IST
മറുവശം / എം.ചന്ദ്രൻ
ഇക്കഴിഞ്ഞ നവംബർ 30ന് പാർലമെന്റിലേക്കു നടത്തിയ കർഷകമാർച്ചിൽ ഒരു ലക്ഷത്തിലധികം കർഷകർ പങ്കെടുത്തു. ബിജെപി ഒഴികെയുള്ള എല്ലാ പ്രമുഖ പാർട്ടികളുടെയും നേതാക്കൾ കർഷകർക്കു പിന്തുണയർപ്പിച്ച് സമരത്തിന്റെ മുൻപന്തിയിലെത്തി. മാർച്ചിന്റെ സമ്മേളനവേദി യഥാർഥത്തിൽ ബിജെപിവിരുദ്ധ മാഹാസഖ്യത്തിന്റെ സംഗമവേദിയായി. രാഹുൽ ഗാന്ധി, അരവിന്ദ് കേജരിവാൾ, ശരത് പവാർ, എച്ച്.ഡി. ദേവഗൗഡ, ശരത് യാദവ്, സീതാറാം യെച്ചൂരി തുടങ്ങിയവർ കൈകോർത്തു.
നാലു കർഷകമാർച്ചുകളാണ് നാലു മാസത്തിനിടെ ഡൽഹിയിൽ അരങ്ങേറിയത്. ലക്ഷക്കണക്കിനു കർഷകർ അതിൽ അണിചേർന്നു. ഹരിദ്വാറിൽനിന്നു ഡൽഹിയിലേക്കും നാസിക്കിൽനിന്നു മുംബൈയിലേക്കും നടന്ന റാലികൾ കർഷക പ്രതിസന്ധിയുടെ ഗൗരവം വിളിച്ചോതി. കർഷകർക്കും രാഷ്ട്രീയനേതാക്കൾക്കും പുറമെ, എഴുത്തുകാർ, കലാപ്രവർത്തകർ, മാധ്യമപ്രവർത്തകർ, പരിസ്ഥിതിപ്രവർത്തകർ, ബ്യൂറോക്രാറ്റുകൾ, സിനിമാക്കാർ തുടങ്ങി ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവർ പങ്കെടുത്തുവെന്നത് ശ്രദ്ധേയമായി. രാജ്യത്തെ 207 കർഷക സംഘടനകളുടെ പൊതുവേദിയായ അഖിലേന്ത്യാ കിസാൻ സംഘർഷ് കോഒാർഡിനേഷൻ കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് രാജ്യവ്യാപകമായി കർഷക പ്രതിഷേധങ്ങൾ നടക്കുന്നത്.
നവസാന്പത്തികനയം നിലവിൽ വന്നതോടെ കർഷകരുടെ നട്ടെല്ലൊടിഞ്ഞു. ചെറുകിട കർഷകർക്ക് പിടിച്ചുനില്ക്കാൻ കഴിയാതെവന്നു. ഇന്ന് 17 സംസ്ഥാനങ്ങളിൽ കർഷകരുടെ ശരാശരി പ്രതിമാസ വരുമാനം 1700 രൂപ മാത്രമാണ്. ഉത്പാദനച്ചെലവ് കൂടുന്നതും വിളകൾക്കു ന്യായവില ലഭിക്കാത്തതും കർഷകനെ കടക്കെണിയിൽ കുടുക്കി. താങ്ങുവില സന്പ്രദായംപോലും കർഷകർക്കു പ്രയോജനപ്പെട്ടില്ല. കാരണം, വർധിച്ചുവരുന്ന ജീവിതച്ചെലവിന് ആനുപാതികമല്ല താങ്ങുവില. താങ്ങുവില നിശ്ചയിക്കുന്നിടത്തുപോലും ഭക്ഷ്യവില വർധിക്കരുതെന്ന നിർദേശമുണ്ട്.
അതായത്, ഭക്ഷ്യവില താഴ്ത്തി നിർത്തുന്നതിന്റെ ഭാരം കർഷകർ തന്നെ വഹിക്കണം. സർക്കാരോ സന്പന്നവിഭാഗമോ കൂടെക്കൂടെ ക്ഷാമബത്ത ഉയർത്തിക്കിട്ടുന്ന സർക്കാർ ജീവനക്കാരോ ആ ഭാരം പേറേണ്ടതില്ല. പൊറുതി മുട്ടിയപ്പോഴാണ് ജനം സമരത്തിനിറങ്ങിയത്. കാർഷികപ്രതിഷേധങ്ങളുടെ കണക്കു പരിശോധിക്കുന്പോൾ കർഷകരുടെ പ്രതിസന്ധി വ്യക്തമാകും. 2014 ൽ 687 പ്രതിഷേധപ്രകടനങ്ങൾ ദേശീയതലത്തിൽ ശ്രദ്ധയാകർഷിച്ചു. 2015 ൽ അതിന്റെ എണ്ണം 2683 ആയി. 2016 ൽ 4837 പ്രതിഷേധപ്രകടനങ്ങൾ അരങ്ങേറി.
1998 മുതൽ 2018 വരെ മൂന്നു ലക്ഷത്തിലധികം കർഷകർ കടക്കെണിമൂലം ആത്മഹത്യ ചെയ്തു. കാർഷികവായ്പകൾ എഴുതിത്തള്ളാനോ കൃത്യസമയത്ത് സബ്സിഡി അനുവദിക്കാനോ സർക്കാർ തയാറായിട്ടില്ല. എന്നാൽ, വൻ കന്പനികളുടെയും കോർപറേറ്റുകളുടെയും കടം എഴുതിത്തള്ളാൻ സർക്കാരിന് രണ്ടാമതൊരു ആലോചന വേണ്ട. കോർപറേറ്റ് മേഖലയിലുള്ള 169 കന്പനികൾ തിരിച്ചടയ്ക്കാനുള്ള വായ്പ 90,000 കോടി രൂപയാണ്. അവർ ആത്മഹത്യ ചെയ്യുകയോ അവർക്കെതിരേ കേസെടുക്കുകയോ ചെയ്തതായി അറിവില്ല. കർഷകരുടെ കടം എഴുതിത്തള്ളുന്നതിനേക്കാൾ സർക്കാരിനു താല്പര്യം കർഷകരെ എഴുതിത്തള്ളുകയാണ്. അവർ രാജ്യത്തിന്റെ ബാധ്യതയായി മാറിയിരിക്കുന്നു. അഞ്ചു വർഷത്തിലൊരിക്കൽ വോട്ടുപെട്ടിയുടെ അടുത്ത് അവരെ ആവശ്യമില്ലായിരുന്നെങ്കിൽ എത്രയോ മുൻപേ അവരെ നാടുകടത്തുമായിരുന്നു.
പാർലമെന്റ് മാർച്ച് നടത്തിയ കർഷകർ അന്യായമായ ഒരാവശ്യവും മുന്നോട്ടുവച്ചില്ല. കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മാത്രമായി മൂന്നാഴ്ചത്തേക്കു പാർലമെന്റ് സമ്മേളനം നടത്തുക, വിളകൾക്കു ന്യായവില ലഭ്യമാക്കുക, കടങ്ങൾ എഴുതിത്തള്ളാൻ പ്രത്യേക നിയമങ്ങളുണ്ടാക്കുക, തുടങ്ങിയ അടിയന്തര ആവശ്യങ്ങളാണ് കർഷകർ സർക്കാരിന്റെ മുൻപിൽ വച്ചത്. കർഷകരെ വകവയ്ക്കാതെയും വിലമതിക്കാതെയും സർക്കാരിനു മുന്നോട്ടുപോകാനാവില്ല. കർഷകന്റെ അടുപ്പിൽ തീ പുകയാത്ത ഒരു വികസനവും വികസനമല്ല. രാജ്യത്തെ ജനസംഖ്യയിൽ 70 ശതമാനവും കർഷകരോ കാർഷികത്തൊഴിലാളികളോ ആണ്. കൃഷി ആദായകരമല്ലാത്തതുകൊണ്ട് ചെറുകിട കർഷകരിൽ വലിയൊരു വിഭാഗം മറ്റു തൊഴിലുകളിലേക്കു മാറി.
കഴിഞ്ഞ അരനൂറ്റാണ്ടിനുള്ളിൽ ചെറുകിട കർഷകരുടെ ആളോഹരി ഭൂവിസ്തൃതിയിൽ ഗണ്യമായ കുറവുണ്ടായി. 1971-72 കാലത്ത് ഒരു കർഷകന് 1.53 ഹെക്ടർ ഭൂമിയുണ്ടായിരുന്നു. ഇന്നത് 0.59 ഹെക്ടറായി കുറഞ്ഞു. കർഷക കേന്ദ്രീകൃത നയങ്ങളും കർഷകമിത്ര നിയമങ്ങളുമുണ്ടാകാതെ കർഷകരെ ആ മേഖലയിൽ ഉറപ്പിച്ചു നിർത്താനാവുകയില്ല. കാർഷികമേഖല ശക്തി പ്രാപിക്കുന്നതിന് സർക്കാരിന്റെ പ്രതിജ്ഞാബദ്ധമായ ഇടപെടലും സബ്സിഡിയും കൂടിയേ തീരൂ. സബ്സിഡി കാർഷിക സാമഗ്രികൾക്കും വളങ്ങൾക്കുമായി ചുരുക്കുന്പോൾ അതിൽനിന്ന് ലാഭമുണ്ടാകുന്നതു വൻകിട കന്പനികൾക്കും ഇടനിലക്കാർക്കുമാണ്. കർഷകന്റെ അധ്വാനത്തിന് സബ്സിഡി സന്പ്രദായം ഏർപ്പെടുത്തണം. സ്ഥാപനങ്ങൾക്കു റേറ്റിംഗ് നിശ്ചയിക്കുന്നതുപോലെ ചെറുകിട കർഷകരുടെ അധ്വാനത്തെ വിലയിരുത്തി സബ്സിഡിയോ സാന്പത്തിക സുരക്ഷയോ ഏർപ്പെടുത്തണം.
അമേരിക്ക, ജപ്പാൻ, ജർമനി തുടങ്ങിയ വികസിത രാജ്യങ്ങളിൽപോലും കർഷക സുരക്ഷാ പദ്ധതികളുണ്ട്. ചെറുകിട കർഷകരിലൂടെയാണ് കാർഷികസംസ്കാരം നിലനിർത്താനാവുക. കൃഷിയെ വാണിജ്യവത്കരിക്കുന്പോൾ അത് കർഷകർക്കും പരിസ്ഥിതിക്കും ദോഷകരമാകും. കർഷകരെയും അവരുടെ ഭൂമിയും കോർപറേറ്റുകൾക്കു വില്ക്കുന്നതും പാട്ടത്തിനു നല്കുന്നതും ഏത് സാന്പത്തിക നയത്തിന്റെ ഭാഗമായിട്ടായാലും കർഷകരോടും രാജ്യത്തിന്റെ സംസ്കാരത്തോടും കാണിക്കുന്ന ക്രൂരതയാണ്. കോർപറേറ്റുകളുടെ മുൻപിൽ കുന്പിടുന്ന സർക്കാരല്ല, കർഷകരെ മാനിക്കുന്ന സർക്കാരാണുണ്ടാകേണ്ടത്.