Saturday, December 1, 2018 1:43 AM IST
ഡൽഹി ഡയറി / ജോർജ് കള്ളിവയലിൽ
പ്രതിമകളും വിവാദങ്ങളുമല്ല, കർഷക രക്ഷയാണ് ആവശ്യം. രാജ്യത്തെ കർഷകരുടെ വേദനയും രോഷവും വിളിച്ചറിയിച്ച വലിയ കർഷക റാലിക്കാണ് ഡൽഹി ഇന്നലെ വേദിയായത്. മുംബൈയിലും മധ്യപ്രദേശിലുമടക്കം അടുത്തിടെ കണ്ട കർഷക റാലികളുടെ തുടർച്ച. ഒന്നര വർഷത്തിനിടെ നാലു കർഷക പ്രതിഷേധങ്ങളാണു ഡൽഹി കണ്ടത്. കടക്കെണിയിലായി ജീവനൊടുക്കേണ്ടിവന്ന കർഷകരുടെ തലയോട്ടികളുമായാണു തമിഴ്നാട്ടിൽ നിന്നുള്ള പ്രക്ഷോഭകർ ഇന്നലെ ഡൽഹിയിലെത്തിയത്.
നരേന്ദ്ര മോദി സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരായ പ്രതിഷേധം തലസ്ഥാന നഗരിയെ ഇളക്കിമറിച്ചു. രാജ്യത്തെ 206 കർഷക സംഘടനകൾ പാർലമെന്റിലേക്കു നടത്തിയ കർഷക മുക്തി മാർച്ചിനായി പതിനായിരക്കണക്കിനു കർഷകരാണു രാജ്യത്തിന്റെ നാനാദിക്കുകളിൽ നിന്ന് ഒഴുകിയെത്തിയത്. കിസാൻ സംഘർഷ സമിതി നടത്തിയ റാലിയിലെ പ്രതിഷേധം വലിയ സൂചനയും മുന്നറിയിപ്പുമാണ്. രാജ്യത്തു കുത്തക വ്യവസായികൾ വീണ്ടും വീണ്ടും ലാഭം കൊയ്തു വീർക്കുന്പോഴും മഹാഭൂരിപക്ഷം വരുന്ന കർഷകരും തൊഴിലാളികളും ചെറുകിട കച്ചവടക്കാരും ദുരിതക്കയത്തിൽ താഴുന്നത് ഇനി അനുവദിക്കാനാകില്ല.
ഗ്രാമങ്ങളിലാണ് ഇന്ത്യ
2015 വരെയുള്ള ഒൗദ്യോഗിക കണക്കനുസരിച്ച് 125.6 കോടി ജനങ്ങളുള്ള ഇന്ത്യയിൽ 86.48 കോടി പേർ ഇന്നും ഗ്രാമങ്ങളിലാണു വസിക്കുന്നത്- ജനസംഖ്യയുടെ 68.86 ശതമാനം. ഇവരിൽ 12.31 കോടി പേർ നേരിട്ടു കാർഷികവൃത്തി ചെയ്യുന്നവരും 14.96 കോടി പേർ കർഷകത്തൊഴിലാളികളുമാണ്. 1951 മുതലുള്ള സെൻസസ് റിപ്പോർട്ടുകൾ പരിശോധിച്ചാൽ കർഷകരുടെ എണ്ണത്തിലും ഗ്രാമവാസികളുടെ എണ്ണത്തിലും ക്രമമായ കുറവുണ്ട്. 1951ൽ 82.69 ശതമാനം ഗ്രാമവാസികൾ ഉണ്ടായിരുന്നതാണ് ക്രമേണ 80 %, 74.5% എന്നിങ്ങനെ കുറഞ്ഞ് 68.86 ശതമാനമായത്.
ഇന്ത്യയിലെ കർഷകരിൽ 60 ശതമാനവും ചെറുകിടക്കാരും 14 ശതമാനം സ്വന്തമായി ഭൂമിയില്ലാത്തവരുമാണ്. 19 ശതമാനം പേർ ഇടത്തരം കർഷകരും ഏഴു ശതമാനം പേർ വൻകിട കർഷകരുമാണ്. പക്ഷേ ഈ ഏഴു ശതമാനം വൻകിടക്കാരാണ് കൃഷിഭൂമിയിൽ വലിയ ശതമാനവും കാർഷിക വരുമാനത്തിന്റെ മുന്തിയ പങ്കും കരസ്ഥമാക്കുന്നത്. ഡൽഹി കേന്ദ്രമായുള്ള സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഡെവലപിംഗ് സൊസൈറ്റീസ് (സിഎസ്ഡിഎസ്) അടുത്തിടെ പുറത്തുവിട്ട കണക്കുകളാണിത്.
കൃഷിയെ മറക്കുന്നവർ
മറ്റെന്തെങ്കിലും ജീവിതമാർഗം കിട്ടിയാൽ കൃഷി ഉപേക്ഷിക്കാൻ തയാറാണെന്ന് 62 ശതമാനം കർഷകരും വെളിപ്പെടുത്തിയത്. വെറും 26 ശതമാനം പേർ മാത്രമാണു കൃഷി തുടരണമെന്ന് ആഗ്രഹിക്കുന്നത്. നിലവിലെ കൃഷിക്കാരിൽ 22 ശതമാനം പേർക്ക് കൃഷിയെ സ്നേഹിക്കാൻ കഴിയുന്നില്ലെന്നും സർവേ ചൂണ്ടിക്കാട്ടി. ന്യായമായ വരുമാനം ഇല്ലെന്നതും ഭാവിയിലേക്ക് പ്രതീക്ഷയില്ലെന്നുമാണു 18 സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ പറയുന്നത്.
കേരളത്തിലെയും പശ്ചിമ ബംഗാളിലെയും കർഷകരാണ് രാജ്യത്തു തന്നെ ഏറ്റവും പ്രതിസന്ധിയിലെന്നും പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൃഷികൊണ്ടു രക്ഷയില്ലെന്നും ദുരിതം മാത്രം മിച്ചമാണെന്നുമാണ് കേരളത്തിലെ 72 ശതമാനവും ബംഗാളിലെ 78 ശതമാനവും കർഷകർ വ്യക്തമാക്കിയത്. മഹാരാഷ്ട്രയിൽ 16 ശതമാനവും മധ്യപ്രദേശിൽ 22 ശതമാനവും ഗുജറാത്തിൽ 23 ശതമാനവും കർഷകർ മാത്രമാണ് ഇതേ അഭിപ്രായക്കാരുള്ളത്.
വിലക്കുറവ്, ഉത്പാദനച്ചെലവിലെ വർധന, കടക്കെണി അടക്കമുള്ള സാന്പത്തിക ഞെരുക്കം, തൊഴിലാളികളുടെ കുറവ്, വെള്ളത്തിന്റെ ലഭ്യതക്കുറവ്, രാസവളങ്ങളുടെ വിലക്കൂടുതൽ, ഉത്പാദനക്കുറവ്, മെച്ചപ്പെട്ട സാങ്കേതിക വിദ്യകളുടെ കുറവ്, വരൾച്ചയും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും പോലുള്ള പ്രകൃതിക്ഷോഭങ്ങൾ, കാലാവസ്ഥ വ്യതിയാനം തുടങ്ങി നിരവധി പ്രശ്നങ്ങളാണു രാജ്യത്താകെ കർഷകർ നേരിടുന്നത്. ഉയരുന്ന ചെലവുകളും ന്യായമായ ലാഭം കിട്ടാത്തതും തന്നെയാണു മുഖ്യ പ്രശ്നം. ലാഭം ഇല്ലെന്നതിനേക്കാളേറെ, മിക്ക കർഷകരും നഷ്ടം നേരിടുന്നതാണു പ്രതിസന്ധി രൂക്ഷമാക്കുന്നത്.
ജീവനൊടുക്കിയതു മൂന്നു ലക്ഷം
റബർ, തെങ്ങ്, കവുങ്ങ്, കാപ്പി, തേയില, കശുമാവ്, കൊക്കോ, എണ്ണപ്പന പോലുള്ള തോട്ടവിളകൾ മുതൽ നെല്ല്, പഴം, പച്ചക്കറി, പൂക്കൾ, മത്സ്യം, കോഴി, ആട്, പശു, തേനീച്ച കർഷകർ വരെ പലതരത്തിലുള്ള വെല്ലുവിളികളും പ്രതിസന്ധികളുമാണ് നേരിടുന്നത്. കുരുമുളക്, ഏലം, ഇഞ്ചി, മഞ്ഞൾ, ഗ്രാന്പൂ, ജാതിക്ക, വാനില, പുകയില തുടങ്ങിയ കൃഷികളുടെ വിലയിടിവും പ്രതിസന്ധിയും കൂടിവരികയുമാണ്.
കേരളത്തിന്റെ നട്ടെല്ലായിരുന്ന റബറിന്റെ വിലയിടിവു മാത്രം പരിശോധിച്ചാൽ ആഘാതത്തിന്റെ വ്യാപ്തി ബോധ്യമാകും. കർഷക ആത്മഹത്യകൾ പെരുകിയിട്ടും കർഷകനെ രക്ഷിക്കാൻ ഫലവത്തായ നടപടികളില്ല. കർഷകരെ കൂടുതൽ തളർത്തുന്ന നയങ്ങളും നടപടികളുമാണ് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടേത്. എല്ലാത്തരം കർഷകരും ഏതെങ്കിലും തരത്തിൽ ദുരിതത്തിലാകുന്ന ദുരവസ്ഥ ഇന്ത്യ പോലെ കാർഷികപ്രധാന രാജ്യത്തിനു താങ്ങാവുന്നതല്ല.
രാജ്യത്താകെ 1998 മുതൽ 20 വർഷത്തിനിടെ മൂന്നു ലക്ഷം കർഷകർ ജീവനൊടുക്കിയതായാണ് റിപ്പോർട്ടുകൾ. കേന്ദ്രസർക്കാരിന്റെ ഒൗദ്യോഗിക കണക്കനുസരിച്ച് 1995 മുതൽ 2014 വരെ മാത്രം 2,96,438 കർഷകരാണ് ആത്മഹത്യ ചെയ്തത്. 2004 മുതൽ 2016 വരെ മഹാരാഷ്ട്രയിൽ മാത്രം ജീവനൊടുക്കിയത് 22,685 കർഷകർ. ദേശീയ ക്രൈം റിക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2014ൽ മാത്രം രാജ്യത്ത് 5,650 കർഷകർ സ്വയം ജീവനെടുത്തു.
മൂന്നു ലക്ഷം കർഷകരുടെ ജീവനെടുത്തിട്ടു പോലും കർഷകർക്കായി വാചകക്കസർത്തുകളും വഞ്ചനകളുമാണു ഭരണ, രാഷ്ട്രീയ നേതൃത്വം തുടരുന്നത്. മനുഷ്യജീവന് ഇത്ര വിലയില്ലാത്ത രാജ്യമായി ഇന്ത്യ അധഃപതിക്കുന്നത് മനുഷ്യരാശിക്കു തന്നെ നാണക്കേടാകും. രാജ്യത്തെ മൊത്തം ആത്മഹത്യകളുടെ 11.2 ശതമാനം കടക്കെണിയിലായ കർഷകരുടേതാണെന്ന് ക്രൈം റിക്കോർഡ്സ് ബ്യൂറോയുടെ കണക്കുകളിൽ വ്യക്തമാണ്.
വഞ്ചനകളുടെ മറ വിവാദം
കാർഷിക പ്രതിസന്ധി അതിരൂക്ഷമായി തുടരുന്പോഴും ഗുജറാത്തിലും യുപിയിലും അടക്കം ആയിരക്കണക്കിനു കോടി രൂപ ചെലവഴിച്ച് വലിയ പ്രതിമകൾ നിർമിച്ചു മത്സരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അടക്കമുള്ള ഭരണക്കാർ. തെരഞ്ഞെടുപ്പുകൾ അടുക്കുന്പോൾ അയോധ്യയിലെ രാമക്ഷേത്ര നിർമാണം സജീവമാക്കി മുതലെടുക്കുന്നതും കർഷകരോടും തൊഴിലാളികളോടുമുള്ള വഞ്ചനയാകും.
വിജയ് മല്യയും നീരവ് മോദിയും അടക്കം വൻകിട തട്ടിപ്പുകാർക്കു രാജ്യം വിടാനും കോർപറേറ്റ് ഭീമന്മാർക്കു സാന്പത്തിക നേട്ടം നൽകാനും അവരുടെയും പൊതുമേഖല കന്പനികളുടെയും ശതകോടികളുടെ കടങ്ങൾ എഴുതിത്തള്ളാനും കേന്ദ്രസർക്കാരിനു മടിയില്ല. എന്നാൽ, പാവപ്പെട്ട കർഷകരുടെ കടം എഴുതിത്തള്ളാതിരിക്കാനാണു ഇതേ സർക്കാർ ന്യായം നിരത്തുന്നത്. കർഷകർക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കുന്നതിലും ജലസേചന സൗകര്യവും ഉയർന്ന നിലവാരമുള്ള വിത്തും വളവും ലഭ്യമാക്കുന്നതിലും വലിയ കുറവും വീഴ്ചകളുമാണുള്ളത്.
പ്രതിമകളും അന്പലങ്ങളുമല്ല, കർഷകരുടെയും തൊഴിലാളികളുടെയും മറ്റു സാധാരണ പൗരന്റെയും ക്ഷേമവും സുരക്ഷയും ഉറപ്പാക്കുകയാണു സർക്കാരുകൾ ചെയ്യേണ്ടതെന്ന് അറിയാഞ്ഞിട്ടല്ലെന്ന് തീർച്ച. നേതാക്കളുടെ വാക്കുകളിലെ പാളിച്ചകളിൽ പിടിച്ച് വിവാദം സൃഷ്ടിക്കാനും ശ്രമങ്ങളുണ്ട്. നോട്ട് അസാധുവാക്കൽ, ജിഎസ്ടിയിലെ വീഴ്ചകൾ, സാന്പത്തിക വളർച്ചയിലെ ഇടിവ്, വൻ സാന്പത്തിക തട്ടിപ്പുകൾ തുടങ്ങിയ പ്രശ്നങ്ങളിൽ നിന്നു ശ്രദ്ധ തിരിക്കാനാണു പ്രതിമകൾ, ആരാധനാലയങ്ങൾ എന്നിവ മുതൽ പാക്കിസ്ഥാൻ വിരോധം വരെ വിവാദങ്ങൾ കൊഴുപ്പിക്കുന്നതെന്നതിൽ സംശയമില്ല.
കേരളവും ചതിക്കുഴിയിൽ
പ്രളയക്കെടുതിയിൽ തകർന്നടിഞ്ഞ കേരളത്തിന്റെ പുനരുദ്ധാരണം പോലും മറന്നാണു ശബരിമല പ്രശ്നം ഉയർത്തി മാസങ്ങളായി രാഷ്ട്രീയക്കളികൾ തുടരുന്നത്. നാണംകെട്ട രാഷ്ട്രീയ മുതലെടുപ്പുകൾക്കാണു സിപിഎമ്മും കോണ്ഗ്രസും ബിജെപിയും അടക്കമുള്ള പാർട്ടികൾ നിയമസഭയിലും തെരുവിലും തമ്മിലടിക്കുന്നത്. അതിലേറെ സമാധാനവും സൗഹാർദവും മതമൈത്രിയും പരസ്പര ബഹുമാനവും ജീവിതശൈലിയും അഭിമാനവുമായിരുന്ന കേരള ജനതയെ വർഗീയവും ജാതീയവുമായി ഇവർ ഭിന്നിപ്പിക്കുകയുമാണ്.
പതിവു ചെപ്പടിവിദ്യകൾക്കും വാഗ്ദാനങ്ങൾക്കും പകരം അടുത്ത കേന്ദ്ര ബജറ്റിൽ കർഷകരുടെ പ്രതിസന്ധി പരിഹരിക്കാൻ ഗണ്യമായ തുക വകയിരുത്തി ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കാൻ കേന്ദ്രസർക്കാർ തയാറാകേണ്ട തുണ്ട്. കാർഷികോത്പന്നങ്ങൾക്ക് ന്യായവിലയും സംഭരണ, വിപണന സൗകര്യങ്ങളും ഉറപ്പാക്കുക പ്രധാനമാണ്. കാർഷിക പരിഷ്കാരങ്ങളുടെ ഗുണഫലം സാധാരണ കർഷകർക്കു ലഭ്യമാകാതെ മറ്റൊന്നും ഫലപ്രദമാകില്ല.
റബർ, കുരുമുളക് അടക്കമുള്ള ഇന്ത്യയിലെ കർഷകരുടെ നട്ടെല്ലൊടിക്കുന്ന കാർഷികോത്പന്ന ഇറക്കുമതികൾ പൂർണമായി തടയണം. രാജ്യത്തു ലഭ്യമല്ലാത്തവ മാത്രമേ ഇറക്കുമതി പാടുള്ളൂ എന്നതിന് നിയമനിർമാണം ആവശ്യമാണ്. കേന്ദ്രം തയാറാക്കിയ റബർ നയം പോലും വ്യവസായികളുടെ സമ്മർദത്താൽ ഫ്രീസറിലാക്കിയ സർക്കാർ മാപ്പർഹിക്കുന്നില്ല. തകർച്ചയിലായ റബർ മേഖലയെ കൂടുതൽ തളർത്തുന്ന നടപടികളാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം തുടരുന്നത്. റബർ, കാപ്പി, തേയില, സ്പൈസസ് ബോർഡുകളുടെ പ്രവർത്തനങ്ങൾ പോലും മന്ദീഭവിച്ചതു ബോധപൂർവമായ കളികളാകുമെന്നു സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാകില്ല.
സ്വപ്നമാകുന്ന ഗ്രാമസ്വരാജ്
അന്താരാഷ്ട്ര വിപണികളുടെയും വൻകിട വ്യവസായികളുടെയും ഇടനിലക്കാരുടെയുമെല്ലാം കാരുണ്യത്തിനും ചൂഷണങ്ങൾക്കും കർഷകരെ വിട്ടുകൊടുക്കുകയല്ല സർക്കാർ ചെയ്യേണ്ട ത്. രാജ്യത്തെ ലക്ഷക്കണക്കിനു കർഷകർക്കു സംരക്ഷണം ഉറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ സർക്കാരുകൾ രാജിവച്ച് പുറത്തുപോകുകയാണ് ഉചിതം. കർഷക, തൊഴിലാളി, ഗ്രാമീണ ജനതയുടെ രോഷത്തിൽ കടപുഴകിയ സർക്കാരുകളുടെ ഗതി വരാതിരിക്കാൻ മോദിയും കൂട്ടരും ശ്രമിക്കട്ടെ.
അംബാനിയും അദാനിയും പോലുള്ള വൻകിട വ്യവസായികളുടെയും കുത്തകകളുടെയും വളർച്ചയിലൂടെയല്ല, മറിച്ചു സാധാരണക്കാരായ പൗരന്മാരുടെ വളർച്ചയിലൂടെയും ക്ഷേമത്തിലൂടെയും സുരക്ഷയിലൂടെയും മാത്രമേ ഇന്ത്യക്ക് മുന്നേറാനാകൂ. മഹാത്മാഗാന്ധി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങളെങ്കിലും ഉറപ്പാക്കിയേ മതിയാകൂ. ഗ്രാമീണരായ കർഷകർ, തൊഴിലാളികൾ, ചെറുകിട- ഇടത്തരം വ്യവസായികൾ, കച്ചവടക്കാർ തുടങ്ങിയവരുടെ രക്ഷയാകട്ടെ സർക്കാരുകൾക്കുപ്രാമുഖ്യം.