Monday, October 1, 2018 10:55 PM IST
പ്രധാനമന്ത്രി നരേന്ദ്ര മോദി
നമുക്കു പ്രിയങ്കരനായ ബാപ്പുവിന്റെ 150-ാമതു ജന്മവാർഷിക ആചരണത്തിനു നാം ഇന്നു തുടക്കമിടുകയാണ്. സമത്വവും അന്തസുമുള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതും ശക്തീകരിക്കപ്പെട്ടതുമായ ജീവിതം കാംക്ഷിക്കുന്ന ലോകത്തിലാകമാനമുള്ള കോടിക്കണക്കിനു ജനങ്ങൾക്കു പ്രതീക്ഷയുടെ ദീപനാളമാണു ബാപ്പു. മാനവസമൂഹത്തിനുമേൽ അദ്ദേഹം ചെലുത്തിയ സ്വാധീനത്തിനു സമാനതകളില്ല.
രൂപത്തിലും ഭാവത്തിലും മാത്രമല്ല, ചിന്തയിലും പ്രവൃത്തിയിലും കൂടി മഹാത്മാഗാന്ധി ഇന്ത്യയെ കൂട്ടിയോജിപ്പിച്ചു. സർദാർ പട്ടേൽ ഇങ്ങനെ പറഞ്ഞിട്ടുണ്ട്: ""നാനാത്വത്തിന്റെ ഭൂമികയാണ് ഇന്ത്യ. നമ്മുടേതിനോളം നാനാത്വമുള്ള മറ്റൊരു പ്രദേശമില്ല. ഇവിടെയുള്ള എല്ലാവരെയും ഒന്നിച്ചുനിർത്തിയതും കൊളോണിയലിസത്തെ എതിരിടാൻ ജനങ്ങൾ ഭിന്നതകൾ മറന്ന് ഒന്നിക്കുന്ന സാഹചര്യം സൃഷ്ടിച്ചതും ലോകത്തിനു മുന്നിൽ ഇന്ത്യയുടെ തലപ്പൊക്കം ഉയർത്തിയതും മഹാത്മാ ഗാന്ധി ആയിരുന്നു. ഗാന്ധിജിക്കു ദീർഘദൃഷ്ടിയും വിശാലവീക്ഷണവും ഉണ്ടായിരുന്നു. മരണം വരെയും അദ്ദേഹം തന്റെ ആദർശങ്ങളിൽ ഉറച്ചുനിന്നു.''
അദ്ദേഹത്തിന്റെ ജീവിതകാലത്ത് എത്രമാത്രം പ്രസക്തമായിരുന്നോ അത്രത്തോളംതന്നെ പ്രസക്തമാണു ഗാന്ധിജിയുടെ ആശയങ്ങൾ 21-ാം നൂറ്റാണ്ടിലും. ലോകം നേരിടുന്ന പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരങ്ങൾ അവയിലുണ്ട്. ഭീകരവാദവും മൗലികവാദവും തീവ്രവാദവും ഹൃദയരഹിതമായ പകയും രാജ്യങ്ങളെയും സമൂഹങ്ങളെയും ഭിന്നിപ്പിക്കുന്ന ഇന്നത്തെ ലോകത്തിൽ ശാന്തിയും അഹിംസയും പാലിക്കാനുള്ള മഹാത്മാഗാന്ധിയുടെ ആഹ്വാനത്തിനു മാനവികതയെ ഒന്നിപ്പിക്കുന്നതിനുള്ള കരുത്തുണ്ട്.
അസമത്വം അസാധാരണമല്ലാത്ത സാഹചര്യത്തിൽ എല്ലാവരെയും ഉൾപ്പെടുത്തിയുള്ള തുല്യതാപൂർണമായ വളർച്ചയെന്ന ബാപ്പുവിന്റെ ആശയത്തിന് പാർശ്വവത്കരിക്കപ്പെട്ട കോടിക്കണക്കിനു പേർക്ക് അഭിവൃദ്ധിയുടെ യുഗം സമ്മാനിക്കാൻ സാധിക്കും.
കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതിനാശവും ഏറ്റവും പ്രധാന വിഷയങ്ങളായിത്തീർന്ന കാലഘട്ടത്തിൽ ലോകത്തിനു ഗാന്ധിജിയുടെ ചിന്തകളെ ആശ്രയിക്കാവുന്നതാണ്.
ഗാന്ധിജിയുടെ ദർശനം
ഒരു നൂറ്റാണ്ടിലേറെ മുന്പ്, 1909ൽ മനുഷ്യന്റെ ആവശ്യങ്ങളെയും ദുരാഗ്രഹത്തെയും അദ്ദേഹം വേർതിരിച്ചു. പ്രകൃതിവിഭവങ്ങൾ ഉപയോഗപ്പെടുത്തുന്നതു പരിമിതമായ തോതിലേ പാടുള്ളൂ എന്നു നിർദേശിച്ച അദ്ദേഹം ഇക്കാര്യത്തിൽ സ്വയം മാതൃകയായി. ശുചിത്വമാർന്ന ചുറ്റുപാടു സൃഷ്ടിക്കുന്നതിനായി സ്വന്തം ശൗചാലയങ്ങൾ ശുചിയാക്കാൻ അദ്ദേഹം തയാറായി. വെള്ളത്തിന്റെ ദുരുപയോഗം പരമാവധി കുറയ്ക്കാൻ ശ്രമിച്ച ഗാന്ധിജി അഹമ്മദാബാദിലായിരിക്കെ സബർമതിയിലെ ജലത്തിലേക്കു മലിനജലം കടത്തിവിടപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്താൻ പരമാവധി ശ്രദ്ധിച്ചിരുന്നു.
മഹാത്മാഗാന്ധി എഴുതിയ സ്പഷ്ടവും സമഗ്രവും സംക്ഷിപ്തവുമായ ഒരു രേഖ അൽപകാലം മുന്പ് എന്റെ ശ്രദ്ധയിൽപ്പെട്ടു. സ്വാതന്ത്ര്യസമര പ്രസ്ഥാനം സജീവമായിരിക്കെ, 1941ൽ "നിർമാണപദ്ധതി: അതിന്റെ അർഥവും സ്ഥാനവും' എന്ന ലേഖനം എഴുതുകയും 1945ൽ, സ്വാതന്ത്ര്യ സമരത്തിന്റെ വർധിച്ച ആവേശത്തിൽ അദ്ദേഹം അതു പുതുക്കുകയും ചെയ്തു. പ്രസ്തുത ലേഖനത്തിൽ ഗ്രാമവികസനം, കാർഷികമേഖല ശക്തിപ്പെടുത്തിൽ, ശുചിത്വം വർധിപ്പിക്കൽ, ഖാദി പ്രചരിപ്പിക്കൽ, സ്ത്രീശക്തീകരണം, സാന്പത്തിക സമത്വം തുടങ്ങിയ കാര്യങ്ങൾ പരാമർശിച്ചിട്ടുണ്ട്.
ഗാന്ധിജിയുടെ വ്യക്തിത്വത്തിന്റെ ഏറ്റവും മനോഹരമായ ഘടകങ്ങളിലൊന്ന് അദ്ദേഹം ഓരോ ഇന്ത്യക്കാരന്റെയും മനസിൽ താൻ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്നുണ്ടെന്ന ബോധം ഉണർത്താൻ സാധിച്ചു എന്നുള്ളതാണ്. അധ്യാപകനോ അഭിഭാഷകനോ വൈദ്യനോ കർഷകനോ തൊഴിലാളിയോ സംരംഭകനോ ആരുമാകട്ടെ, അവരെല്ലാം ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിനു സംഭാവനകൾ അർപ്പിക്കുന്നുണ്ടെന്ന ആത്മവിശ്വാസം എല്ലാവരിലും വളർത്താൻ അദ്ദേഹത്തിനു സാധിച്ചു.
ആ വെളിച്ചംതന്നെ ഉപയോഗപ്പെടുത്തി, ഗാന്ധിജിയുടെ ദർശനം യാഥാർഥ്യമാക്കുന്നതിനു സഹായകമെന്നു തോന്നുന്ന കാര്യങ്ങൾ നമുക്ക് ഇക്കാലത്തു ചെയ്യാൻ ശ്രമിക്കാം. ഭക്ഷണം പാഴാക്കാതിരിക്കൽ, അഹിംസയുടെയും ഐക്യത്തിന്റെയും മൂല്യങ്ങൾ ഉൾക്കൊള്ളൽ തുടങ്ങിയ കാര്യങ്ങളിലൂടെ അതിനു തുടക്കമിടാം.
വരുംതലമുറകൾക്കായി ശുചിത്വമാർന്നതും ഹരിതാഭവുമായ പരിസ്ഥിതിക്കായി എന്തു സംഭാവനകൾ അർപ്പിക്കാൻ സാധിക്കുമെന്നു നമുക്കു ചിന്തിക്കാം. എട്ടു ദശാബ്ദങ്ങൾക്കപ്പുറം, മലിനീകരണത്തിന്റെ ഭീഷണി അത്രയൊന്നും ഇല്ലായിരുന്ന കാലത്ത്, ഗാന്ധിജി യാത്രകൾക്കു സൈക്കിൾ ഉപയോഗിച്ചു. ഗുജറാത്തിലെ വിദ്യാപീഠം മുതൽ സബർമതി ആശ്രമം വരെ ഗാന്ധിജി സൈക്കിൾ ചവിട്ടി പോയിരുന്ന ഓർമ അഹമ്മദാബാദിൽ ഉള്ളവർ പങ്കുവയ്ക്കും. ഈ മാതൃക അനുകരിക്കാൻ നമുക്ക് ഇന്നു സാധിക്കുമോ?
സ്വച്ഛ് ഭാരത് ദൗത്യം
കഴിഞ്ഞ നാലു വർഷത്തിനിടെ 130 കോടി ഇന്ത്യക്കാരും സ്വച്ഛ് ഭാരത് ദൗത്യത്തിലൂടെ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ചിട്ടുണ്ട്. ഇന്നേക്കു നാലു വർഷം പൂർത്തിയാക്കുന്ന സ്വച്ഛ് ഭാരത് ദൗത്യം ഓരോ ഇന്ത്യക്കാരന്റെയും കഠിനാധ്വാനത്തിലൂടെ ശ്രദ്ധേയമായ ഫലം നേടിയെടുത്ത സജീവമായ ബഹുജന പ്രസ്ഥാനമായി മാറിയിട്ടുണ്ട്. ശൗചാലയം ഇല്ലായിരുന്ന എട്ടരക്കോടിയോളം വീടുകളിൽ അവ സ്ഥാപിക്കപ്പെട്ടു. പൊതുസ്ഥലത്തു വിസർജിച്ചിരുന്ന 40 കോടിയിലേറെ പേർക്കു ശൗചാലയമായി. വളരെ ചെറിയ കാലഘട്ടമായ നാലു വർഷം കൊണ്ടു ശുചിത്വം ഉറപ്പാക്കൽ 39 ശതമാനത്തിൽനിന്ന് 95 ശതമാനത്തിലേക്ക് ഉയർന്നു. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നാലര ലക്ഷം ഗ്രാമങ്ങളിലും തുറസായ സ്ഥലത്തു വിസർജിക്കുന്ന സ്ഥിതി ഒഴിവാക്കപ്പെട്ടു.
സ്വച്ഛ് ഭാരത് ദൗത്യം അഭിസംബോധന ചെയ്യുന്നത് അന്തസിനെയും മെച്ചമാർന്ന ഭാവിയെയും ആണ്. ഓരോ പ്രഭാതത്തിലും വിസർജിക്കുന്നതിനായി മുഖംമറച്ചു തുറസായ സ്ഥലങ്ങളിൽ ഇരിക്കേണ്ട ഗതികേടിൽനിന്നു കോടിക്കണക്കിനു സ്ത്രീകളെ രക്ഷപ്പെടുത്തുക എന്ന ചരിത്രപരമായ നേട്ടം അതിലൂടെ സാധ്യമായി. അതോടൊപ്പം ശുചിത്വമില്ലായ്മ നിമിത്തം ബാധിക്കുന്ന രോഗങ്ങളിൽനിന്ന് ഇന്ത്യയിലെ കുഞ്ഞുങ്ങളെ സംരക്ഷിക്കാനും സാധിച്ചു.
ഇന്നു ജീവിച്ചിരിപ്പുള്ള ഇന്ത്യക്കാരിൽ മഹാഭൂരിപക്ഷവും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടുള്ളവരല്ല. അന്നു രാഷ്ട്രത്തിനായി ജീവൻ കൊടുക്കാൻ സാധിക്കാതെ പോയ നാം ഇപ്പോൾ രാഷ്ട്രത്തിനായി ജീവിക്കുകയും നമ്മുടെ സ്വാതന്ത്ര്യസമര സേനാനികൾ സ്വപ്നംകണ്ട ഇന്ത്യ സൃഷ്ടിക്കുന്നതിനായി സാധ്യമായതെല്ലാം ചെയ്യുകയും വേണം. ഗാന്ധിജിയുടെ സ്വപ്നം യാഥാർഥ്യമാക്കാൻ സാധിക്കുന്ന വലിയ അവസരം ഇന്നു നമ്മുടെ മുന്നിലുണ്ട്. ഈ ദിശയിൽ ഏറെ മുന്നേറി എന്നു മാത്രമല്ല, വരുംനാളുകളിൽ ഇനിയുമേറെ ചെയ്യാൻ സാധിക്കുമെന്ന ആത്മവിശ്വസവും എനിക്കുണ്ട്.
ബാപ്പുവിന് ഏറെ ഇഷ്ടമുണ്ടായിരുന്ന മന്ത്രങ്ങളിൽ ഒന്ന് "വൈഷ്ണവജനതോ തേനേകഹിയജേ, പീര്പരായീജാനേരേ' എന്നതായിരുന്നു. ഇതിന്റെ അർഥം "മറ്റുള്ളവരുടെ വേദന തിരിച്ചറിയാൻ സാധിക്കുന്നവനാണു നല്ല മനുഷ്യൻ' എന്നാണ്. ഈ ആദർശമാണു മറ്റുള്ളവർക്കായി ജീവിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഏതു രാജ്യത്തിനുവേണ്ടിയാണോ ബാപ്പു സ്വജീവൻ സമർപ്പിച്ചത് ആ രാജ്യത്തെക്കുറിച്ച് അദ്ദേഹത്തിന് ഉണ്ടായിരുന്ന സ്വപ്നങ്ങൾ യാഥാർഥ്യമാക്കുന്നതിനായി ഒരുമിച്ചു പ്രവർത്തിക്കാൻ 130 കോടി ഇന്ത്യക്കാരും പ്രതിജ്ഞാബദ്ധരാണ്.