തിരുവനന്തപുരം: നിപ്പ വൈറസ് ബാധയെക്കുറിച്ച് പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും രോഗത്തെക്കുറിച്ച് അറിയുകയും മുൻകരുതലുകൾ സ്വീകരിക്കുകയുമാണ് വേണ്ടതെന്നും ആരോഗ്യവകുപ്പ്. രോഗപരിശോധനയ്ക്കും ട്രീറ്റ്മെന്റ് പ്രോട്ടോക്കോൾ പ്രകാരമുള്ള ചികിത്സയ്ക്കുമുള്ള എല്ലാ സംവിധാനങ്ങളും ആരോഗ്യ വകുപ്പ് ഒരുക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
നിപ്പ വരുന്ന വഴി
വൈറസ് ബാധയുള്ള വവ്വാലുകൾ, മൃഗങ്ങൾ, പക്ഷികൾ എന്നിവയിൽനിന്നു രോഗം പകരാം. ഇപ്രകാരമുള്ള പക്ഷികൾ കഴിച്ച പഴങ്ങൾ വഴിയും രോഗം പകരാൻ സാധ്യതയുണ്ട്. രോഗബാധിതനായ വ്യക്തിയുടെ സ്രവങ്ങളിൽനിന്നു രോഗം പകരാനും സാധ്യതയുണ്ട്.
ലക്ഷണങ്ങൾ
പനിയോടൊപ്പം ശക്തമായ തലവേദന, ചുമ, ജലദോഷം, ഛർദി, ക്ഷീണം, തളർച്ച, ബോധക്ഷയം തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ. രോഗലക്ഷണമുള്ളവർ ഉടൻ തന്നെ ചികിത്സ തേടുകയും ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന പ്രകാരത്തിലുള്ള മുൻകരുതലുകൾ സ്വീകരിക്കുകയും വേണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വവ്വാലുകൾ ഭക്ഷിച്ച പഴങ്ങൾ ഉപയോഗിക്കാതിരിക്കുക. വവ്വാലുകളുടെ മൂത്രം, കാഷ്ടം, ഉമിനീർ എന്നിവയുമായി സന്പർക്കം ഉണ്ടാകാതെ ശ്രദ്ധിക്കണം. രോഗബാധയുള്ള പ്രദേശങ്ങളിലെ തെങ്ങ്, പന എന്നിവയിൽ നിന്ന് ലഭിക്കുന്ന തുറന്ന കലങ്ങളിൽ ശേഖരിക്കുന്ന കള്ള് ഉപയോഗിക്കരുത്. രോഗലക്ഷണമുള്ള വ്യക്തികളുമായി ഇടപഴകുന്പോൾ കൈയുറയും മാസ്കും ധരിക്കണം. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നതിന് മുന്പ് വൃത്തിയായി കഴുകണം. വളർത്തുമൃഗങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ കണ്ടാൻ ഉടൻ തന്നെ മൃഗസംരക്ഷണ വകുപ്പിൽ അറിയിക്കണം.
ആശുപത്രികളിൽ എടുക്കേണ്ട മുൻകരുതലുകൾ
രോഗബാധ സംശയിക്കുന്നവർക്കായി ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കണം. ഡോക്ടർമാരും മറ്റ് ആശുപത്രി ജീവനക്കാരും രോഗലക്ഷണങ്ങൾ ഉള്ളവരുമായി ഇടപഴകുന്പോൾ വ്യക്തിഗത സുരക്ഷയ്ക്കായി എൻ95 മാസ്ക്, ഗ്ലൗസ്, ഗൗണ്, ചെരിപ്പുകൾ എന്നിവ ഉപയോഗിക്കണം. പെട്ടെന്നുണ്ടാകുന്ന മസ്തിഷ്കജ്വരങ്ങളെക്കുറിച്ചുള്ള നിരീക്ഷണവും തുടരന്വേഷണവും ശക്തമാക്കണം. സംശയാസ്പദമായ എല്ലാ കേസുകളും ആരോഗ്യവകുപ്പിനെ അറിയിക്കണം.