വീണ്ടും നിപ്പ ?
Tuesday, June 4, 2019 11:23 AM IST
കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എറണാകുളം വടക്കൻപറവൂർ സ്വദേശിയായ യുവാവിനു നിപ്പ രോഗം സംശയിക്കുന്ന ലക്ഷണങ്ങൾ കണ്ടെത്തി. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായി കണ്ടത്. എന്നാൽ, രോഗം ഇതുവരെ ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. യുവാവിന്റെ സ്രവം വിദഗ്ധ പരിശോധനയ്ക്കായി പൂന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്ന ശേഷമേ രോഗവിവരം രോഗം അന്തിമമായി സ്ഥിരീകരിക്കൂ.
യുവാവിനൊപ്പമുണ്ടായിരുന്ന ആറു പേരുടെ സാന്പിളുകളും പരിശോധനയ്ക്ക് ആലപ്പുഴയിലെ ലാബിൽ എത്തിച്ചിട്ടുണ്ട്. ഇതിനു പുറമേ പനിയുമായി എത്തുന്നവരിൽ സംശയം തോന്നിയ മുഴുവൻ പേരുടെയും സാന്പിളുകളും പരിശോധനയ്ക്കു വിധേയമാക്കി വരുന്നു.
ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുള്ളതായി ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. ഐസൊലേഷൻ വാർഡിൽ തുടരുന്ന യുവാവ് ചെറിയതോതിൽ ഭക്ഷണം കഴിക്കുന്നുണ്ട്. കഴിഞ്ഞ 30 നാണു പനിയെത്തുടർന്നു യുവാവിനെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തൊടുപുഴയിലെ ഒരു സ്ഥാപനത്തിൽ വിദ്യാർഥിയായ യുവാവ് തൃശൂരിൽ ഇന്റേൺഷിപ്പ് ചെയ്യുന്നതിനിടെ പനി ബാധിച്ചതിനെത്തുടർന്ന് ആദ്യം കൊടുങ്ങല്ലൂരിലെയും പിന്നീടു സ്വന്തം നാടായ പറവൂരിലെയും ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. പനി കുറയാത്തതിനെത്തുടർന്നാണു കൊച്ചിയിലെ ആശുപത്രിയിലെത്തിയത്.

യുവാവിനെ പരിചരിച്ചിരുന്ന അമ്മ, അമ്മയുടെ സഹോദരി എന്നിവർ ഉൾപ്പെടെ 86 പേർ നിരീക്ഷണത്തിലാണ്. യുവാവ് പഠിക്കുന്ന തൊടുപുഴയിലെ സ്ഥാപനത്തിലെയും ഇന്റേൺഷിപ്പ് ചെയ്തിരുന്ന തൃശൂരിലെ സ്ഥാപനത്തിലെയും ചികിത്സ തേടിയ ആശുപത്രികളിലെയും ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിലാണെന്നാണു വിവരം.
രോഗലക്ഷണങ്ങൾ കണ്ടെത്തിയതോടെ രോഗം പടരാതിരിക്കാനുള്ള മുന്നൊരുക്കങ്ങൾ ആരോഗ്യവകുപ്പ് പൂർത്തിയാക്കി. ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെയെല്ലാം ചികിത്സയ്ക്കു വിധേയമാക്കും. നിപ്പ ചികിത്സയ്ക്കുവേണ്ട പരിശീലനം മെഡിക്കൽ കോളജ് ജീവനക്കാർക്കു നൽകി.
കളമശേരി, തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ ഐസൊലേഷൻ വാർഡുകൾ ക്രമീകരിച്ചു. ഒരേസമയം ആറു പേരെ കിടത്തി ചികിത്സിക്കാനാകുന്ന വിധത്തിലാണ് ഐസൊലേഷൻ വാർഡിലെ ക്രമീകരണങ്ങൾ. ആവശ്യമെങ്കിൽ സമീപ ജില്ലകളിലെ മെഡിക്കൽ കോളജുകളിലും ഇത്തരം വാർഡുകൾ തയാറാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്നലെ തിരുവനന്തപുരത്ത് ഉന്നതലയോഗം വിളിച്ചുചേർത്തു സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും ആരോഗ്യമന്ത്രിയും കൊച്ചിയിലെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരികയാണ്.
ഭീതി പരത്തിയാൽ നടപടി
കൊച്ചി: നിപ്പ വൈറസ് ബാധയെ സംബന്ധിച്ചു സമൂഹമാധ്യമങ്ങളിലടക്കം അനാവശ്യ ഭീതി പരത്തുംവിധം വ്യാജപ്രചാരണങ്ങൾ നടത്തുന്നവർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. കഴിഞ്ഞ നിപ്പ കാലത്തു സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയ 25 പേർക്കെതിരേ കേസെടുത്തിരുന്നു. അതിൽ 10 പേരെ അറസ്റ്റ് ചെയ്ത കാര്യവും മന്ത്രി ചൂണ്ടിക്കാട്ടി. ഉത്തരവാദപ്പെട്ടവർ മാത്രം മാധ്യമങ്ങളോടു രോഗത്തെക്കുറിച്ചു സംസാരിക്കുമെന്നും മന്ത്രി പറഞ്ഞു.