വായുവിലൂടെയും പകരാം
Wednesday, May 23, 2018 4:55 PM IST
വൈറസ് വായുവിലൂടെയും പകരാമെന്ന് കേന്ദ്രസംഘത്തിലെ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എന്‍സിഡിസി) ഡയറക്ടര്‍ സുര്‍ജിത് കെ. സിംഗ് പറഞ്ഞു. നാലു പേരുടെ മരണം നിപ്പാ വൈറസ് മൂലമാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഒമ്പതു പേര് നിരീക്ഷണത്തിലാണ്. മരിച്ചവരുടെ തൊട്ടടുത്ത വീടുകളിലുള്ളവരും രോഗികളുമായി അടുത്ത് ഇടപഴകിയവരുമുൾപ്പെടെ അറുപത് ആളുകളുടെ രക്തസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.
അതേസമയം, രോഗിയുമായി ഒരു മീറ്റർ പരിധിയിൽ ഇടപെടുന്നവർക്കാണ് രോഗബാധയേൽക്കാൻ സാധ്യതയെന്നു ഡോ. അരുൺ കുമാർ മാധ്യമങ്ങളോടു പറഞ്ഞു. ഇന്ന് എയിംസിലെ വിദഗ്ധരടങ്ങുന്ന സംഘം സ്ഥലം സന്ദര്‍ശിക്കും.
വില്ലനായതു വവ്വാല്; കിണറുകളില്‍ കുടുങ്ങിയവയെ പരിശോധിക്കും
കോഴിക്കോട്: കോഴിക്കോട്ട് നിപ്പാ വൈറസ് ബാധ പടരാന്‍ കാരണമായതു വവ്വാലെന്നു പ്രാഥമിക നിഗമനം. പന്തിരിക്കര സൂപ്പിക്കടയിലെ സഹോദരങ്ങളുള്പ്പെടെയുള്ളവരില് കണ്ട നിപ്പാ വൈറസ് വവ്വാലില്‍നിന്നു ശരീരത്തിലെത്തിയതാകാമെന്നു മണിപ്പാല്‍ വൈറോളജി റിസര്‍ച്ച് സെന്ററിലെ ഡോ. അരുൺ കുമാർ മാധ്യമങ്ങളോടു പറഞ്ഞു.
ഡോ.അരുൺകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സൂപ്പിവീട്ടിലും പരിസരങ്ങളിലും പരിശോധന നടത്തിയിരുന്നു. ഈ പ്രദേശത്തു വവ്വാലിന്റെ സാന്നിധ്യം കൂടുതലായി കണ്ടെത്തിയിട്ടുണ്ട്. സമീപത്തെ കിണറുകളില്‍ വവ്വാലിൻ കൂട്ടത്തെ കണ്ടിരുന്നതായും കിണറ്റിൽ കുടുങ്ങിയവയെ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രോഗിയുമായി ഇടപെടുന്നവർ സൂക്ഷിക്കണം
കോഴിക്കോട്: നിപ്പാ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്പോഴും മരിച്ചവരുടെ മൃതദേഹം കൈകാര്യം ചെയ്യുന്പോഴും അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ധർ. സാമ്പിളുകള്‍ ശേഖരിക്കുമ്പോഴും അതീവ ശ്രദ്ധ പുലര്‍ത്തണം. ഒരു മീറ്റർ ദൂരത്തിനുള്ളില്‍ ഒരുമിച്ച് ഇടപഴകുന്നവര്‍ക്കു രോഗം പകരാനുള്ള സാധ്യതയേറെയാണ്. മൃതദേഹം കുളിപ്പിക്കുന്നവര്‍ക്കും രോഗം പകരാമെന്നും ഡോ. അരുൺ കുമാർ മാധ്യമങ്ങളോടു പറഞ്ഞു.
മൃതദേഹം കൈകാര്യം ചെയ്യുന്നവർ ഉടൻതന്നെ സോപ്പ് ഉപയോഗിച്ച് കുളിക്കണം. വൈറസ് ബാധിച്ചവരില്‍ 40 ശതമാനം മുതല്‍ 70 ശതമാനം വരെ മരണം സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ ശേഷി കൂടിയവരെ രോഗം ബാധിക്കാനുള്ള സാ ധ്യത കുറവാണ്.