ശ്വാസനാളങ്ങളെ ബാധിക്കുന്ന ബ്രോങ്കിയക്ടാസിസ്
Wednesday, July 13, 2022 3:20 PM IST
ബ്രോങ്കിയക്ടാസിസ് (Bronchiectasis)എന്നത് ശ്വാസനാളങ്ങളെ ബാധിക്കുന്ന രോഗമാണ്. ഇത് ഇന്ന് നമ്മുടെ സമൂഹത്തില്‍ കൂടുതലായി കണ്ടുവരാറുണ്ട്. ഈ രോഗം ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളെ നമുക്ക് ജന്മനാ ഉള്ളതും പിന്നീട് വരുന്നതും എന്നു തരംതിരിക്കാം.

കാരണങ്ങൾ

ഇതില്‍ ജന്മനാ ഉള്ളതില്‍ ഇമോട്ടിൽ സിലിയ സിൻഡ്രോം (Immotile Cilia Syndrome), ആൽഫ 1 ആന്‍റി ട്രിപ്സിൻ (Alpha-1 antitrypsin) അപര്യാപ്തത തുടങ്ങിയ കാരണങ്ങള്‍ ഉള്‍പ്പെടുന്നു. ഇത് ചെറുപ്രായത്തില്‍ തന്നെ തുടങ്ങും.

എന്നാല്‍ കൂടുതലായി കണ്ടുവരുന്നത് പിന്നീടു വരുന്ന കാരണങ്ങളാണ്. ഇതില്‍ ചെറുപ്പത്തില്‍ ഉണ്ടാകുന്ന വില്ലന്‍ചുമ, ചിക്കന്‍പോക്‌സ്, മീസില്‍സ്, ടിബി, ന്യൂമോണിയ, അനിയന്ത്രിതമായ ആസ്ത്മ തുടങ്ങിയവയാണ്.

വിട്ടുമാറാത്ത പനി, ചുമ, കഫക്കെട്ട്

വിട്ടുമാറാത്ത കഫത്തോടുകൂടിയുള്ള ചുമ, ചുമയ്ക്കുമ്പോള്‍ കഫത്തില്‍ രക്തത്തിന്‍റെ അംശം കാണുക, കഫത്തിനും ശ്വാസത്തിനും ദുർഗന്ധം ഉണ്ടാവുക, ശ്വാസംമുട്ടൽ തുടങ്ങിയവയാണ് ഇതിന്‍റെ ലക്ഷണങ്ങള്‍. ബ്രോങ്കിയക്ടാസിസ് രോഗിക്ക് കഫത്തില്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇതുമൂലം വിട്ടുമാറാത്ത പനിയും ചുമയും കഫക്കെട്ടും ഉണ്ടാകാം.

ഹൈ റസല്യൂഷൻ സിടി സ്‌കാന്‍

രോഗനിര്‍ണയത്തിനായി നെഞ്ചിന്‍റെ എക്‌സ്‌റേ ഉപകാരപ്പെടുമെങ്കിലും ഹൈ റസല്യൂഷൻ സിടി സ്‌കാന്‍ ആണ് പ്രധാനപ്പെട്ട പരിശോധനാ രീതി.

പള്‍മണറി ഫംഗ്ഷന്‍ ടെസ്റ്റ്

ഇതോടൊപ്പം പള്‍മണറി ഫംഗ്ഷന്‍ ടെസ്റ്റ് ചെയ്ത് ശ്വാസതടസം ഉണ്ടോ എന്നും നോക്കാവുന്നതാണ്. കഫ പരിശോധന നടത്തി അണുബാധ, ക്ഷയരോഗത്തിന്‍റെ പരിശോധന എന്നിവയും ചെയ്യേണ്ടതാണ്.


അണുബാധ നിയന്ത്രണം

ഇതിന്‍റെ ചികിത്സയില്‍ പ്രധാനം അണുബാധ നിയന്ത്രിക്കുക എന്നതാണ്. ഇതിനായി കഫം തട്ടി ക്കളയുന്ന പോസ്ചുറൽ ഡ്രെയി നേജ് (Postural drianage) ചെയ്യേണ്ടതാണ്. ഇതോടൊപ്പം ശ്വാസംമുട്ടൽ ഉണ്ടെങ്കില്‍ ഇന്‍ഹെയ്‌ലര്‍ ചികിത്സ എടുക്കേണ്ടത് അത്യാവശ്യമാണ്.

ഓക്‌സിജന്‍ തെറാപ്പി

രോഗം കടുക്കുന്ന അവസരങ്ങളില്‍ ഓക്‌സിജന്‍ തെറാപ്പി, ആന്‍റി ബയോട്ടിക് തുടങ്ങിയവ വേണ്ടിവരും. എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട ചികിത്സാരീതിയാണ് ശസ്ത്രക്രിയ ചെയ്ത് കേടായ ഭാഗം എടുത്തു മാറ്റുന്നത്. എന്നാല്‍, ഇത് എളുപ്പം ചെയ്യാവുന്നതല്ല. ശ്വാസകോശ അണുബാധ
ഉണ്ടാകാതിരിക്കാന്‍ ചില കുത്തിവയ്പ്പുകള്‍ എടുക്കാവുന്നതാണ്. ഇതില്‍ പ്രധാനമായും ന്യുമോ കോക്കൽ (pneumococcal) കുത്തിവയ്്പും വര്‍ഷാവര്‍ഷം എടുക്കുന്ന ഇൻഫ്ളുവൻസ (Influenza) കുത്തിവയ്പും ആണ്.

ചികിത്സിച്ചില്ലെങ്കില്‍

ബ്രോങ്കിയക്ടാസിസ് എന്ന രോഗം ചികിത്സിച്ചില്ലെങ്കില്‍ ശ്വാസകോശ സ്തംഭനം, ഹൃദയസംബന്ധമായ രോഗങ്ങൾ എന്നിവയ്ക്കു സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ഈ രോഗലക്ഷണങ്ങള്‍ ഉള്ള ആളുകള്‍ വിദഗ്ധ ഡോക്ടറെ സമീപിച്ച് വേണ്ട ചികിത്സ തേടേണ്ടത് അനിവാര്യമാണ്.

വിവരങ്ങൾ: ഡോ. ആൻ മേരി ജേക്കബ്
കൺസൾട്ടന്‍റ് പൾമണോളജിസ്റ്റ്, എസ്‌യുറ്റി ഹോസ്പിറ്റൽ,
തിരുവനന്തപുരം