ആഗോളതലത്തിൽ തന്നെ കാൻസർ വലിയ വിപത്തായി മാറിക്കൊണ്ടിരിക്കുന്നു. ആയുസിനു ഭീഷണിയായ ഹാർട്ട് അറ്റാക്കിനെ കാൻസർ മറികടക്കാൻ അധികകാലം വേണ്ടിവരില്ല എന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങളാണ് അതിനു പ്രധാന കാരണം. ഗ്രാമങ്ങൾ നഗരങ്ങളായി മാറാനുള്ള വെന്പലിലാണ്. അതിനൊപ്പം മനുഷ്യനും മാറിക്കൊണ്ടിരിക്കുന്നു. പക്ഷേ, ശരീരത്തിനറിയില്ലല്ലോ നാം ഏതു സാഹചര്യങ്ങളിലാണു ജീവിക്കുന്നതെന്ന്. നഗരവത്കരണത്തിനൊപ്പം പണ്ടത്തെ ആഹാരക്രമങ്ങളിൽ നിന്നു നാം മാറിയിരിക്കുന്നു. ഫാസ്റ്റ്ഫുഡ് കൾച്ചറിലേക്കു മാറിക്കൊണ്ടിരിക്കുന്പോൾ ശരീരത്തിലും ചില മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. അമിതവണ്ണം കാൻസറിന്റെ പ്രധാനകാരണമായി മാറിക്കഴിഞ്ഞു. നമ്മുടെ ഭക്ഷണശീലങ്ങളിൽ വന്ന മാറ്റമാണ് അമിതവണ്ണത്തിന്റെ പ്രധാന കാരണം. അമിതവണ്ണത്തിനു പിന്നിൽ ജനിതകഘടകങ്ങൾ ഉണ്ടെങ്കിലും ഇതും പ്രധാന ഘടകമാണ്. ഹൈ ഫാറ്റ് അടങ്ങിയ ഭക്ഷണം, ഷുഗർ അടങ്ങിയ വിഭവങ്ങൾ, ഓയ്്ലിഫുഡ്, റെഡ് മീറ്റ്...
നമ്മുടെ ഭക്ഷണശീലങ്ങളും ഇഷ്ടങ്ങളും മാറിയിരിക്കുന്നു. കാൻസറിനെ തടയാനുള്ള ധാരാളം കാര്യങ്ങൾ നമ്മുടെ ഭക്ഷണത്തിലുണ്ട്. അതൊക്കെ ഒഴിവാക്കിയിട്ട് കാൻസർസാധ്യത വർധിപ്പി ക്കുന്ന ഭക്ഷണം മാത്രം കഴിക്കുന്പോൾ നാം കാൻസർ രോഗികളായി മാറുന്നു. ഭക്ഷണശീലങ്ങൾ മാറുന്പോൾ നമ്മൾ വാസ്തവത്തിൽ കാൻസറിനെ ക്ഷണിച്ചുവരുത്തുകയാണ്. നഗരവത്കരണം വന്നതുകൊണ്ട് ജീവിതശൈലിയിലും മാറണമെന്നു പറയുന്നതാണ് തെറ്റ്.
5 വെളുത്ത വസ്തുക്കൾ!
ഒരു കാൻസറിനും പിന്നിൽ ഒരു കാരണം മാത്രം ആയിരിക്കില്ല. പലപല കാരണങ്ങളുടെ ആകെത്തുകയായിരിക്കും ഒരു കാൻസർ. അതിൽ ഭക്ഷണശീലങ്ങൾക്കും ജീവിതശൈലിക്കും വലിയ പങ്കുണ്ട്. അശാസ്ത്രീയവും അമിതവുമായ ഭക്ഷണരീതിയാണ് ഭൂരിപക്ഷം അസുഖങ്ങളുടെയും കാരണം. 5 വെളുത്ത വസ്തുക്കളാണ് കാൻസറിനു കാരണമാകുന്നത്. ഇതിനെക്കുറിച്ച് വീട്ടമ്മമാർ പ്രത്യേകിച്ചും അറിഞ്ഞിരിക്കണം. കാരണം, കാൻസർ പ്രതിരോധം തുടങ്ങേണ്ടത് അടുക്കളയിൽ നിന്നാണ്.
1.പഞ്ചസാര 2. ഉപ്പ് 3. തവിടു കളഞ്ഞ അരി
(വൈറ്റ് റൈസ്) 4. മൈദ 5. പാൽ
ഈ അഞ്ചു വസ്തുക്കളും പ്രശ്നകാരികളാണ്. അമിതമായാൽ മനുഷ്യന്റെ ശരീരത്തിൽ ഇവ വിഷത്തിന്റെ ഫലം ചെയ്യും. മനുഷ്യന് ഒഴിച്ചുകൂടാനാവാത്ത ഉപ്പും പഞ്ചസാരയും അധികമായി ഉപയോഗിച്ചാൽ ഉണ്ടാകുന്ന രോഗങ്ങൾ നിരവധിയാണ്. ഇവയിൽ ഏറ്റവും ഗൗരവത്തോടെ കാണേണ്ടതു മൈദയുടെ ഉപയോഗത്തെയാണ്. ഗുരുതരമായ ആമാശയ രോഗങ്ങൾക്കും കുടൽ കാൻസറിനും വരെ കാരണമാകുന്ന മൈദയിൽ നാരുകൾ ഒട്ടുംതന്നെയില്ല. മനുഷ്യശരീരത്തിന് ഉപകാരപ്രദമായ ഒന്നുംതന്നെയില്ല. പണ്ടു മൈദയും പൊറോട്ടയുമൊന്നും മലയാളി ഉപയോഗിച്ചിരുന്നില്ല. ഇന്നതു മലയാളിയുടെ ഇഷ്ടഭക്ഷണമായി മാറിക്കഴിഞ്ഞു. കേരളത്തിലല്ലാതെ ഒരിടത്തും മൈദവിഭവങ്ങൾ പതിവുഭക്ഷണമായി ഉപയോഗിക്കുന്നില്ല. കേരളത്തിൽ കോളൻ കാൻസർ 20 -30 ശതമാനം വർധിച്ചുവെന്നാണ് പഠനങ്ങൾ പറയുന്നത്. ഇതൊക്കെ നോക്കിയാൽ ഭക്ഷണശീലങ്ങളിലുണ്ടായ മാറ്റം കാൻസറിനു കാരണമാകുന്നതായി കാണാം.
തവിടിനെ അവഗണിക്കരുത്
മലയാളിയുടെ പ്രധാന ആഹാരമാണു ചോറ്. വിറ്റാമിൻ ഡിയും സിയുമൊഴിച്ച് എല്ലാ വിറ്റാമിനുകളും തവിടിൽ ഉണ്ട്. തവിടു കലർന്ന ചോറ് നമ്മുടെ ഭക്ഷണശീലമാവണം. തവിടിൽ രണ്ടുതരം ഫൈബറുകളുണ്ട്. സോലുബിൾ ഫൈബറും ഇൻസോലുബിൾ ഫൈബറും. ഇൻസോലുബിൾ ഫൈബർ ആഹാരത്തിലെ വേസ്റ്റിനെ ശേഖരിച്ച് ശരീരത്തിൽ നിന്നു പുറന്തള്ളാൻ സഹായിക്കുന്നു. സോലുബിൾ ഫൈബർ ലിവറിലെ വേസ്റ്റിനെ പുറന്തള്ളാൻ സഹായിക്കുന്നു. ഇന്നു തവിടു കലർന്ന അരിക്കു പകരം പോളിഷ്ഡ് റൈസ് എത്തിയിരിക്കുന്നു. മലയാളികളിൽ ഭൂരിഭാഗവും ഇന്നുപയോഗിക്കുന്നതു തവിടു കളഞ്ഞ വെളുത്ത അരിയാണ്. ഇതിൽ ഏറ്റവും പ്രധാനമാണ് വൈറ്റ് റൈസ്. വൈറ്റ് റൈസിൽ ആകെയുള്ളതു സ്റ്റാർച്ച് മാത്രം. തവിടിൽ എന്താണുള്ളതെന്നു മലയാളിക്ക് അറിയില്ലെന്നു തോന്നുന്നു. തവിടിൽ തവിടെണ്ണ ഉണ്ട്.
ഒമേഗ 3 ഫാറ്റി ആസിഡുകൾ ഉള്ളതും വെജിറ്റേറിയൻകാർക്കു കഴിക്കാനാകുന്നതുമായ ഒരേയൊരു ഓയിലാണ് തവിടെണ്ണ. മീനെണ്ണയാണ് ഒമേഗ 3 ഫാറ്റി ആസിഡുകളുടെ മറ്റൊരു ഉറവിടം. ഒമേഗ 3 ഫാറ്റി ആസിഡുകൾ ഹാർട്ട് അറ്റാക്കിനെയും കാൻസറിനെയും പ്രതിരോധിക്കും. തവിടിനകത്തു ബി കോംപ്ലക്സും ഉണ്ട്. പക്ഷേ, നാം ഇന്നു തവിടിനു സ്ഥാനം കൊടുത്തിരിക്കുന്നത് കാലിത്തൊഴുത്തിലാണ്; പശുവിനു തീറ്റയായി. ഇതിനൊരു മാറ്റം ഉണ്ടായില്ലെങ്കിൽ ബ്രൗണ് റൈസ് നമ്മുടെ കൾച്ചറായി മാറിയില്ലെങ്കിൽ, ബ്രൗണ് ബ്രഡ് നമ്മുടെ കൾച്ചറായി മാറിയില്ലെങ്കിൽ, ഗോതന്പിലെ തവിട് നമ്മുടെ കൾച്ചറായി മാറിയില്ല എങ്കിൽ മലയാളിയുടെ മുഖ്യാഹാരം ചോറ് ആയ സ്ഥിതിക്ക് നാം അപകടത്തിലേക്കു പൊയ്ക്കൊണ്ടിരിക്കുകയാണ്.
മീഡിയേറ്റർ കൊളസ്ട്രോൾ ! പാൽ സന്പൂർണ ആഹാരമാണെന്ന് നമുക്കൊക്കെ ധാരണയുണ്ട്. അങ്ങനെ ആയിരുന്നു. ഡയറ്റീഷനോടോ ഹൃദയരോഗങ്ങൾ ചികിത്സിക്കുന്ന ഡോക്ടറോടോ ചോദിച്ചുനോക്കൂ. ആര് പാൽ നിർദേശിക്കും? ആരും കൊടുക്കാറില്ല. ഹാർട്ട് അറ്റാക്ക് വന്ന ആളിനോടു പാൽ കുടിക്കാൻ പറയുമോ? കാരണം കൊളസ്ട്രോൾ. അതു പ്രശ്നമാണ്. എല്ലാ കാൻസറുകളിലും കൊളസ്ട്രോൾ ഒരു മീഡിയേറ്ററാണ്. കാരണം, ഹോർമോണ് ഡിപ്പൻഡന്റാണ് കാൻസറുകൾ.
പ്രോസ്റ്റേറ്റ് കാൻസർ, ബ്രസ്റ്റ് കാൻസർ, ഒവേറിയൻ
കാൻസർ, ഇന്റസ്റ്റയിൻ കാൻസർ എന്നിവയെല്ലാം കൊളസ്ട്രോൾ ഡിപ്പൻഡന്റാണ്. ഏതു വസ്തു ഒരാൾക്കു കാൻസർ ഉണ്ടാക്കുന്നുവോ അതിനെയാണു കാർസിനോജൻ എന്നു പറയുന്നത്. അത് അന്തരീക്ഷമലിനീകണമാവാം. പുകയില ഉത്പന്നങ്ങളാവാം,. ഫാറ്റാവാം. മുകളിൽ സൂചിപ്പിചതുമാവാം.
ജീവിതശൈലി മാറണം
കാൻസർസാധ്യത കുറയ്ക്കുന്നതിനായി ലോകമെന്പാടും നിർദേശിച്ചിരിക്കുന്ന പ്രതിരോധമാർഗങ്ങളിലൊന്നാണ് വ്യായാമം. പക്ഷേ, നഗരവത്കരണം, വൈറ്റ് കോളർ ജോബ്... അവിടെ വ്യായാമത്തിനൊന്നും നമുക്കു സമയമില്ല. നമ്മുടെ ജീവിതശൈലിയിൽ ഇങ്ങനെ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്പോൾ ശരീരവും അതിനോടു പ്രതികരിക്കും.
ഇറച്ചി കാൻസറുണ്ടാക്കുന്നുവെന്നു പറഞ്ഞ് ഇറച്ചി കഴിക്കുന്നവരെ കുറ്റപ്പെടുത്താറുണ്ട്. പക്ഷേ, ജീവിതത്തിൽ ഒരു പ്രാവശ്യം പോലും ഇറച്ചി കഴിച്ചിട്ടില്ലാത്തവരിൽ എന്തുകൊണ്ട് ഇന്റസ്റ്റയിൻ കാൻസർ ഉണ്ടാകുന്നു. കോളൻ കാൻസർ ഉണ്ടാകുന്നു. ഏറ്റവുമധികം നെയ്യ്, പാൽ, പഞ്ചസാര എന്നിവയൊക്കെ അവർ ഉപയോഗിക്കുന്നുണ്ടാവാം. അപ്പോൾ നമ്മുടെ ലൈഫ് സ്റ്റൈൽ മാറണം എന്നുതന്നെ പറയേണ്ടിവരുന്നു. നമ്മൾ ജീവിതത്തെക്കുറിച്ചു ചിന്തിക്കണം. മലിനീകരണത്തെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല.
വാണിംഗ് സിഗ്നലുകൾ അവഗണിക്കരുത്
എല്ലാ കാൻസറുകൾക്കും വാണിംഗ് സിഗ്നലുകളുണ്ട്. മലത്തിലൂടെ ബ്ലഡ് പോയാൽ ആവറേജ് മലയാളി പൈൽസിനെക്കുറിച്ചു മാത്രമേ ചിന്തിക്കുകയുള്ളൂ. കാൻസറിന്റെ ലക്ഷണവും ബ്ലീഡീങ്ങാണ്. അകാരണമായ വിശപ്പില്ലായ്മ ആമാശയ കാൻസറിന്റെ ലക്ഷണമാവാം. ചർമത്തിലുണ്ടാകുന്ന ചെറിയ മാറ്റങ്ങളെ മറുകെന്നോ അലർജിയെന്നോ ഒക്കെ പറഞ്ഞ് അതിനെ അവഗണിക്കാറുണ്ട് പലപ്പോഴും നമ്മൾ.
ചുമച്ചു ചോര തുപ്പിയാൽ നമ്മുടെ ധാരണ ടിബി എന്നതിൽ ഒതുങ്ങും. കാൻസറിനും ഇതുതന്നെയാണു ലക്ഷണം. ശരീരത്തിലുണ്ടാകുന്ന മുഴകൾക്കകത്ത് കാൻസറുണ്ടോ എന്നു പരിശോധിച്ചു കണ്ടുപിടിക്കേണ്ടതു നമ്മുടെ ധാർമികമായ ഉത്തരവാദിത്വമാണ്. അതുപോലെതന്നെ വജൈന, റെക്ടൽ, ത്രോട്ട്. ഏതു ഭാഗത്തു നിന്നുമുണ്ടാകുന്ന അസാധാരണമായ ഡിസ്ചാർജുകൾ - ബ്ലീഡിംഗ് ചിലപ്പോൾ കാൻസറിന്റെ പ്രാരംഭ ലക്ഷണമാവാം. പലപ്പോഴും നമ്മൾ ഇതൊക്കെ അവഗണിക്കുന്നു. സ്വയം ചികിത്സകരാവുന്നു. അല്ലെങ്കിൽ ഡോക്ടറെ കാണുന്നതു നീട്ടിക്കൊണ്ടുപോകുന്നു. ഇത്തരം ലക്ഷണങ്ങൾ നമ്മൾ കണ്ടില്ലെന്നു നടിക്കുന്പോൾ പലപ്പോഴും ഇതു ചികിത്സിച്ചു ഭേദമാക്കാൻ പറ്റാത്ത സിറ്റ്വേഷനിലേക്കു നമ്മൾ എത്തപ്പെടുന്നു. ഇതിനു മാറ്റമുണ്ടാവണം. നാം സ്വയം ചികിത്സകരാകാതെ വിദഗ്ധ ചികിത്സകരെ പോയിക്കണ്ട് ഇത്തരം ലക്ഷണങ്ങൾ അസുഖമാണോ അല്ലയോ എന്നു കണ്ടെത്തണം. വാണിംഗ് സിഗ്നലുകളെ പരിഗണിക്കാനും ആരോഗ്യകരമായ ജീവിതശൈലി സ്വായത്തമാക്കാനും വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കാനും മലയാളി തയാറാവണം.
ഡോ. തോമസ് വർഗീസ് MS FICS(Oncology) FACS
സീനിയർ കൺസൾട്ടന്റ് & സർജിക്കൽ ഓങ്കോളജിസ്റ്റ്, Renai Medicity, കൊച്ചി
& പ്രസിഡന്റ്, കേരള കാൻസർ കെയർ സൊസൈറ്റി ഫോൺ: 9447173088