നമ്മൾ ദിവസവും പലതരം ആഹാരം കഴിക്കുന്നു. വെള്ളത്തിന്റെ അളവ്, ഉപ്പിന്റെ അളവ്, രാസപദാർഥങ്ങളുടെ അളവ് ഇവയിലെല്ലാം അനുദിനം വ്യത്യാസം ഉണ്ടാകുന്നു. ശരീരം ഭക്ഷണത്തെ ഉൗർജമാക്കി മാറ്റുന്പോൾ പലതരം വിഷാംശം ഉത്പാദിപ്പിക്കപ്പെടുന്നു. ഈ വിഷാംശങ്ങൾ ശരീരത്തിലെ ദ്രാവകം, അമ്ലം, രാസപദാർഥങ്ങൾ ഇവയുടെ അളവിൽ വ്യതിയാനം വരുത്തുന്നു. വിഷാംശം ആവശ്യത്തിലധികം ശരീരത്തിൽ നിലനിൽക്കുന്നതു ജീവന്റെ നിലനില്പിനെ ബാധിക്കുന്നു. വൃക്കയുടെ പ്രധാന ജോലി മാലിന്യം പുറന്തള്ളുന്നതും അതുവഴി രക്തശുദ്ധീകരണം നടത്തുകയുമാണ്. ശരീരത്തിൽ ആവശ്യമില്ലാത്ത മാലിന്യം, ഉപ്പ്, രാസപദാർഥങ്ങൾ ഇവയെല്ലാം വൃക്ക നിരാകരിക്കുന്നു.
ഡയാലിസിസ് എപ്പോൾ?
വൃക്കകൾ പ്രവർത്തനരഹിതമായ അവസ്ഥയിൽ ശരീരത്തിന്റെ ആന്തരികാവയവങ്ങളിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കുകയും വെള്ളം, ഉപ്പ് തുടങ്ങിയ ഘടകങ്ങളുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു കൃത്രിമ രീതിയാണ് ഡയാലിസിസ്.
ഡയാലിസിസ് വേദനാജനകമാണോ?
1. അല്ല. തുടക്കത്തിൽ സൂചികുത്തുന്ന സമയത്തു മാത്രം ഇത്തിരി വേദന കാണും.
2. ഡയാലിസിസ് ചെയ്യുന്ന സമയത്ത് രോഗിക്ക് ഉറങ്ങാം. വായിക്കാം, പാട്ടുകേൾക്കാം,
ടിവി കാണാം. ആദ്യമണിക്കൂറിൽ ആഹാരം കഴിക്കാം.
ഡയാലിസിസ് സമയത്ത് ഏതൊക്കെ ബുദ്ധിമുട്ടുകൾ?
* രക്തസമ്മർദം കുറയാം * തലവേദന * ക്ഷീണം* ഛർദി * മസിൽപിടിത്തം
കൃത്യമായി ഡയാലിസിസ് ചെയ്യുകയും ഭക്ഷണക്രമീകരണം നടത്തുകയും മരുന്നു കൃത്യമായി കഴിക്കുകയും ചെയ്താൽ ഈ ബുദ്ധിമുട്ടുകൾ വളരെ അപൂർവമാണ്.
ഡയാലിസിസ്: രോഗി പാലിക്കേണ്ട ചിട്ടകൾ
1. കൃത്യമായി ആഴ്ചയിൽ മൂന്നു തവണ ഡയാലിസിസ് ചെയ്യണം. അല്ലെങ്കിൽ ബുദ്ധിമുട്ടുണ്ടാകാം. മരണംവരെ സംഭവിക്കാം.
2. ഭക്ഷണക്രമീകരണം നിർബന്ധമാണ്. പ്രത്യേകിച്ച് വെള്ളം കുടിക്കുന്നതിന്റെ അളവും ഉപ്പിന്റെ അളവും നിയന്ത്രിക്കണം. പ്രോട്ടീന്റെ അളവു കൂട്ടണം.
3. പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യരുത്. ആവശ്യത്തിനു വ്യായാമം വേണം.
ഡയാലിസിസിനു വിധേയമാകുന്ന രോഗി അത്യാവശ്യമായി ഡോക്ടറെ കാണേണ്ടത്?
1. ഫിസ്റ്റുലയിൽ നിന്നോ കത്തീറ്റർ ഇട്ട സ്ഥലത്തുനിന്നോ രക്തസ്രാവം ഉണ്ടായാൽ.
2. പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ടൽ, നീര്
3. നെഞ്ചുവേദന
4. രക്തസമ്മർദം അധികമായി കൂടുകയോ കുറയുകയോ ചെയ്താൽ
5. മയക്കം, ബോധക്ഷയം, അപസ്മാരം എന്നിവ വന്നാൽ
6. പനി, കുളിര്, ഛർദി
7. ചുമ, കഫം, കഫത്തിൽ രക്തം.ഭക്ഷണക്രമീകരണം വേണോ?
വേണം. പ്രധാനമായും ഉപ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, വെള്ളം ഇവ നിയന്ത്രിക്കണം. ഡയാലിസിസ് തുടങ്ങിയതിനുശേഷം പ്രോട്ടീന്റെ
അളവ് കൂട്ടണം.
വിവരങ്ങൾ: ഡോ. ജയന്ത് തോമസ് മാത്യു,
നെഫ്രോളജി വകുപ്പ് മേധാവി, അമല മെഡി. കോളജ്, തൃശൂർ.
തയാറാക്കിയത്: ജോബ് സ്രായിൽ