ചികിത്സയുടെ ആദ്യഘട്ടത്തിൽ മണവും രുചിയുമൊക്കെ പോയിരുന്നു; മമ്മൂട്ടിയുടെ രോഗാവസ്ഥയെക്കുറിച്ച് ശ്രീരാമൻ
Wednesday, August 20, 2025 12:20 PM IST
മമ്മൂട്ടിയുടെ ആരോഗ്യാവസ്ഥയെക്കുറിച്ചും താരവുമായുള്ള സൗഹൃദത്തെക്കുറിച്ചും മനസ് തുറന്ന് നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ. ചികിത്സയുടെ ആദ്യകാലങ്ങളിൽ ഭക്ഷണത്തിന് രുചി തോന്നിയിരുന്നില്ലെന്നും മണം അറിയാനുള്ള കഴിവും നഷ്ടപ്പെട്ടിരുന്നുവെന്നും ശ്രീരാമൻ പറയുന്നു.
ഒരു ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ശ്രീരാമൻ ഇക്കാര്യം വ്യക്തമാക്കിയത്. രോഗം പൂർണമായും ഭേദമായെന്ന് മമ്മൂട്ടി വിളിച്ചു പറഞ്ഞതിനെക്കുറിച്ച് വി.കെ. ശ്രീരാമൻ പങ്കുവച്ച പോസ്റ്റ് വൈറലായിരുന്നു.
വി.കെ ശ്രീരാമന്റെ വാക്കുകൾ
‘‘മമ്മൂട്ടിക്ക് രോഗവിമുക്തി ഇന്നൊരു ദിവസം പെട്ടെന്ന് ഉണ്ടായതല്ല. മമ്മൂട്ടി എന്നെ ഇടയ്ക്കിടയ്ക്ക് വിളിക്കാറുണ്ട്. ചിലപ്പോൾ ഒരാഴ്ച കൂടുമ്പോൾ വിളിക്കും. ഇന്നലെയും മിനിയാന്നും ഒക്കെ വിളിച്ചിരുന്നു. അപ്പോഴൊക്കെ ഇതിനെപ്പറ്റി ഒന്നുമല്ല പറഞ്ഞിരുന്നത്.
ആദ്യഘട്ടത്തിൽ വിളിക്കുമ്പോൾ ഭക്ഷണത്തിന് രുചിയില്ല നടക്കാൻ ബുദ്ധിമുട്ടുണ്ട് എന്നൊക്കെ പറയുമായിരുന്നു. പക്ഷേ, അതൊന്നും വലിയ പ്രാധാന്യമുള്ള കാര്യമായിട്ടൊന്നുമല്ല സംസാരിക്കുന്നത്.
എന്നെ വിളിക്കുമ്പോൾ സംസാരിക്കുന്നത് വേറെ പലതും ആയിരുന്നു. ചിലപ്പോൾ രാഷ്ട്രീയമായിരിക്കും, ചിലപ്പോൾ കൃഷിയെപ്പറ്റി ആയിരിക്കും, അങ്ങനെ എല്ലാറ്റിനെപ്പറ്റിയും സംസാരിക്കും. ഇതൊക്കെ എന്നോടാണ് സംസാരിക്കുന്നത്.
എനിക്കാണെങ്കിൽ ഇതിനെപ്പറ്റിയൊക്കെ മൂപ്പർക്ക് ഉള്ള അത്ര ഗ്രാഹ്യമില്ല. ചില ആളുകളെ പറ്റി പറയുമ്പോൾ, ‘നിനക്ക് എന്താ തോന്നുന്നത്’ എന്ന് ചോദിക്കും. ഞാൻ പറയും, ‘അയാൾ നിങ്ങൾ വിചാരിക്കുന്ന പോലത്തെ ആളല്ല’ എന്ന്. ‘അപ്പോൾ നീ എന്താ വിചാരിച്ചത്’ എന്ന് എന്നോട് ചോദിക്കും.
അവിടെ നമ്മൾ കുടുങ്ങും. ഇങ്ങനത്തെ രീതിയിലുള്ള വർത്തമാനങ്ങൾ ആണ് ഞങ്ങൾ തമ്മിലുള്ളത്. അല്ലാതെ ഭയങ്കര ബൗദ്ധിക ചർച്ചകളോ ബൗദ്ധിക വ്യായാമങ്ങളോ ഒന്നും ഉണ്ടാകാറില്ല. പക്ഷേ, ഞങ്ങൾ തമ്മിൽ കുറേനേരം സംസാരിച്ചു കഴിയുമ്പോൾ അതിൽ നിരവധി വിഷയങ്ങൾ ഉണ്ടായിരിക്കും. ഈ വിഷയങ്ങൾ ഒന്നും ആധികാരികമായിരിക്കണമെന്നില്ല. ചിലപ്പോൾ നോവലിനെ പറ്റി, ചിലപ്പോൾ കാമറകളെ പറ്റി, സിനിമകളേയും നാടകത്തെപ്പറ്റിയും ഒരുപാട് സംസാരിക്കും.

പക്ഷേ, എനിക്ക് ഇതൊന്നും വലിയ പിടിയുള്ള കാര്യമായിരിക്കില്ല. ഇടയ്ക്കിടയ്ക്ക് മൂപ്പർക്ക് ഇതിനെപ്പറ്റി സംസാരിക്കാൻ ഒരാളെ കിട്ടണം. അതിനാണ് എന്നെ വിളിക്കുന്നത്. എനിക്കൊന്നും പറയാനില്ലാതാവുമ്പോൾ ചോദിക്കും,
‘നീ വലിയ വിവരം ഒന്നും ഇല്ലാതെ ബുദ്ധിജീവി ചമഞ്ഞ് നടക്കുകയാണ് അല്ലേ’ എന്ന്. മൂപ്പർക്ക് ഇങ്ങനെയൊക്കെ സംസാരിക്കാൻ ഒരു ചാൻസ് കിട്ടണം. ഇന്നലെ വിളിച്ചപ്പോൾ മുഴുവൻ എന്നെ ക്യാമറകളെ പറ്റി പഠിപ്പിക്കുകയായിരുന്നു. ഒരുപാട് കാമറകളെ പറ്റി പറഞ്ഞു. ഫ്യൂജി എന്ന് പറയുന്ന ഒരു കാമറയെ പറ്റി കുറെ പറഞ്ഞു.
പിന്നെ ചന്ദ്രനിലേക്ക് ആദ്യം പോയവർ കൈയിൽ വച്ച ഒരു ഹാൻഡ് മെയ്ഡ് കാമറയുണ്ട്, അതിനെപ്പറ്റി പറഞ്ഞു. അത് ഉണ്ടാക്കിയ സ്ഥലത്തെ പറ്റി കുറെ ആലോചിച്ചു. പിന്നെ പറഞ്ഞു, സ്വീഡനിൽ ആണെന്ന് തോന്നുന്നു അത് ഉണ്ടാക്കിയത് എന്ന്. ക്യാമറയുടെ പേരും പറഞ്ഞു. എനിക്കിപ്പോൾ അധികം ഓർമയൊന്നും നിൽക്കില്ല. അതുകൊണ്ട് ഓർക്കുന്നില്ല. ഇങ്ങനെ നിരവധി കാര്യങ്ങളാണ് സംസാരിച്ചത്.
അസുഖത്തിന്റെ കാര്യങ്ങളെ പറ്റിയൊക്കെ മുൻപ് പറഞ്ഞിരുന്നു. അത് ഞാൻ ചോദിച്ചിട്ട് പറയുന്നതൊന്നുമല്ല. കുറച്ചുദിവസം മുൻപ് വിളിച്ചപ്പോൾ രണ്ടു മൂന്ന് ടെസ്റ്റുകൾ കഴിഞ്ഞു, അതൊക്കെ ഓക്കേയാണ് എന്നു പറഞ്ഞിരുന്നു. പിന്നെ പറഞ്ഞു, ‘ഇനി ഒരു ടെസ്റ്റ് കൂടി ഉണ്ട്. അത് പാസായാൽ മാത്രമേ പുറത്തിറങ്ങാൻ പറ്റുകയുള്ളൂ’ എന്ന്.
പക്ഷേ അതു കുറേ മുൻപാണ് പറഞ്ഞത്. ഇന്നലെ വിളിച്ചപ്പോൾ ടെസ്റ്റിനെ പറ്റി ഒന്നും പറഞ്ഞില്ല. ഇന്ന് ടെസ്റ്റ് ഉണ്ട്, അത് ഫൈനലാണ് എന്നൊന്നും പറഞ്ഞിരുന്നില്ല. ഞാൻ ഓട്ടോറിക്ഷയിൽ വരുമ്പോഴാണ് എന്നെ വിളിച്ചത്. കുറെ നേരമായി വിളിക്കുന്നുണ്ട്.
പക്ഷേ, ഓട്ടോറിക്ഷയുടെ ശബ്ദം കൊണ്ട് ഫോൺ അടിച്ചത് കേട്ടില്ല. പിന്നീട് നോക്കിയപ്പോൾ മമ്മൂട്ടി വിളിക്കുന്നു. അങ്ങനെ ഫോൺ എടുത്തു. അപ്പോഴാണ് ഓട്ടോറിക്ഷയിൽ ആണെന്ന് പറഞ്ഞതും ‘കാറില്ലേ, കാർ എവിടെ പോയി’ എന്നൊക്കെ ചോദിച്ചതും.
അതിനിടയാണ് പറഞ്ഞത് ‘ലാസ്റ്റ് ടെസ്റ്റ് പാസായി’ എന്ന്. അതിൽ ഒരു എക്സൈസ്മെന്റ് ഒന്നുമില്ല കേട്ടോ. എനിക്ക് വലിയ സന്തോഷമുണ്ടെങ്കിലും ഞാൻ അത് പ്രകടിപ്പിച്ചില്ല. ഞാൻ പറഞ്ഞു അതൊക്കെ നമുക്ക് അറിയാമായിരുന്നു എന്ന്. ‘നീ എല്ലാം അറിയുന്ന ആൾ ആണല്ലോ’ എന്നൊക്കെ പറഞ്ഞ് എന്നെ കുറെ ചീത്ത പറഞ്ഞു.
അങ്ങനെയാണ് ആ വർത്തമാനം മുഴുവനും ഉണ്ടായിരുന്നത്. അതിനിടെ ഇവിടെ ഒരു ഫോട്ടോ എക്സിബിഷൻ നടക്കുന്നുണ്ട്, അതിനെപ്പറ്റി ചോദിച്ചു. ആൾക്കാർ കാണാൻ വരുന്നുണ്ടോ എന്നൊക്കെ. മൂപ്പരുടെ ഒരു പടം വച്ചിട്ടുണ്ട്. മൂപ്പരുടെ പടത്തെ പറ്റി ആരെങ്കിലും മോശം പറയുന്നുണ്ടോ എന്നാണ് പ്രധാനമായും ചോദിക്കുക. ഇപ്രാവശ്യം വച്ചിട്ടുള്ള ഫോട്ടോകളിൽ മൂപ്പരുടെ ഫോട്ടോ, എല്ലാ ഫൊട്ടോഗ്രാഫർമാർക്കും ഇഷ്ടപ്പെട്ട ഒന്നാണ്.
ഇതിനിടെ റോഡുകളെ പറ്റി സംസാരിച്ചിരുന്നു. എനിക്കാണെങ്കിൽ വീട്ടിൽ നിന്നും ഇറങ്ങിയിട്ട് ഈ റോഡുകളിലൂടെ പോകാൻ വലിയ ബുദ്ധിമുട്ടുണ്ട്. എങ്ങനെയാണ് ഈ റോഡുകളിലൂടെ സഞ്ചരിക്കുക.
അതിനെപ്പറ്റി പറഞ്ഞപ്പോൾ മൂപ്പര് പറഞ്ഞു, ‘എടാ പരശുരാമൻ മഴു എറിഞ്ഞിട്ട് ഉണ്ടായതാണ് കേരളം. നിനക്ക് അറിയില്ലേ അപ്പോൾ സമുദ്രമാണ് ബേസിക്കലി നമ്മുടെ നാട്. മഴക്കാലമാണ് കേരളത്തിൽ മിക്കവാറും 365 ദിവസവും, അപ്പോൾ റോഡിൽ കുഴി ഉണ്ടാകും അത് സ്വാഭാവികമാണ്’. അപ്പോൾ ഞാൻ ചോദിച്ചു, ‘നാഷണൽ ഹൈവേകളിൽ ഒന്നും കുഴിയില്ലല്ലോ’ എന്ന്. ഇതിനു മുൻപും ഞങ്ങൾ ഇങ്ങനെയൊക്കെയാണ് സംസാരിക്കുക.
സിനിമയിൽ സജീവമായി വരുന്ന കാലത്ത് പോലും ഞങ്ങൾ സംസാരിക്കുമ്പോൾ പല കാര്യങ്ങളും ഇങ്ങനെ വിശദമായിട്ട് സംസാരിക്കും. ഞാൻ ആദ്യം അഭിനയിച്ച സിനിമ, ഞാൻ എന്റെ അഭിനയജീവിതത്തിന്റെ പകുതി പൂർത്തിയാക്കിയിട്ടുള്ള സിനിമ, ഇതിനെ പറ്റിയൊക്കെ മൂപ്പർക്ക് അറിയാം.
അത്തരം കാര്യങ്ങളൊക്കെ അദ്ദേഹം ഓർമയിൽ സൂക്ഷിക്കും. മൂപ്പരുടെ ഭാഷാ പരിജ്ഞാനം ഒക്കെ വളരെ വലുതാണ്. ഇടയ്ക്ക് എന്നെ നാലു തെറിയും വിളിക്കും. ആ ഒരു രീതിയിലാണ് ഇപ്പോഴും സംസാരിക്കുക അതിലൊന്നും ഒരു മാറ്റവും വന്നിട്ടില്ല. മൂപ്പർക്ക് ഇതുപോലെ തുറന്നു സംസാരിക്കാൻ പറ്റുന്ന ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്. അവരോട് ഉള്ളിലുള്ളതെല്ലാം പറയും.
ഇനി പുറത്തിറങ്ങി ആൾക്കൂട്ടത്തിനിടയിലേക്ക് ഒക്കെ വരാൻ ഡോക്ടർ അനുവാദം കൊടുക്കേണ്ടിവരും. കാരണം പുറത്തിറങ്ങി ഒരുപാട് ആളുകളുമായി ഇടപഴകുമ്പോൾ ഇൻഫെക്ഷൻ വരാൻ സാധ്യതയുണ്ടല്ലോ.
അതുകൊണ്ട് ഡോക്ടർമാർ പറഞ്ഞാൽ മാത്രമേ പുറത്തിറങ്ങാൻ പറ്റുകയുള്ളൂ. എന്നാലും അധികം വൈകില്ല എന്ന് തോന്നുന്നു. മുൻപൊരിക്കൽ വിളിച്ചപ്പോൾ ഭക്ഷണത്തിന് ഇപ്പോൾ ടേസ്റ്റ് ഉണ്ട്. ഞാൻ നന്നായി ഭക്ഷണം കഴിച്ചു എന്നൊക്കെ പറഞ്ഞു. ചികിത്സയുടെ ആദ്യകാലങ്ങളിൽ ഭക്ഷണത്തിന് ടേസ്റ്റ് ഉണ്ടായിരുന്നില്ല എന്നാണ് പറഞ്ഞത്. പിന്നെ മണം അറിയാനുള്ള കഴിവും നഷ്ടപ്പെട്ടിരുന്നു. ഇപ്പോൾ അതൊക്കെ മാറി. ഇപ്പോൾ കൂടുതൽ ഉഷാർ വന്നിട്ടുണ്ട് എന്നാണ് സംസാരിക്കുമ്പോൾ തോന്നുന്നത്.
വലിയ ഒരു എനർജി സംസാരത്തിലുണ്ട്. ഒരിക്കലും ഒരു രോഗിയുടെ എനർജി ഇല്ലായ്മയും ഒന്നും തോന്നിയിട്ടില്ല. പഴയ പോലത്തെ ശബ്ദവും എനർജിയും ഒക്കെയാണ് സംസാരിക്കുമ്പോൾ ഉള്ളത്. കുറച്ചുനാളായി അങ്ങനെ തന്നെയാണ്. അസുഖത്തിന്റെ ആരംഭത്തിൽ സംസാരിക്കുമ്പോഴും ഇങ്ങനെയൊക്കെ തന്നെ ആയിരുന്നു.
അതുകൊണ്ട് മൂപ്പർക്ക് അസുഖം വന്നു എന്ന് ഫോണിൽ കൂടെ സംസാരിക്കുമ്പോൾ എനിക്ക് തോന്നിയിട്ടില്ല. ആള് എന്നും അങ്ങനെ തന്നെയായിരുന്നു. അതുകൊണ്ട് ഒരു വ്യത്യാസവും എനിക്ക് അനുഭവപ്പെട്ടിട്ടില്ല. ഇന്നലെ സംസാരിച്ചപ്പോൾ ചെടികളെ പറ്റിയൊക്കെ പറഞ്ഞു.
ചെടികൾ ക്രോപ്പ് ചെയ്യണം, വ്യത്യാസം കൊണ്ടുവരണം, മാവുകളൊക്കെ നന്നായിട്ട് നോക്കിയാലേ അത് പൂക്കുകയുള്ളൂ എന്നൊക്കെ. മൂപ്പരുടെ വീട്ടിൽ മരങ്ങൾ കുറെ വച്ചിട്ടുണ്ട്. അവിടെ അത് നോക്കാൻ ഒരാൾ വരും. അതിനെപ്പറ്റി സംസാരിച്ചു, അഗ്രികൾച്ചറിനെയും ഫാമിംഗിനെ പറ്റിയും ഒക്കെ. ഇനിയിപ്പോൾ വിശ്രമമെല്ലാം കഴിഞ്ഞ് തിരിച്ചു വരുമ്പോൾ തീർക്കാനുള്ള സിനിമകളൊക്കെ തീർക്കും എന്നാണ് എനിക്ക് തോന്നുന്നത്.
മമ്മൂട്ടിയെ കുറിച്ച് അറിയാൻ ആൾക്കാർക്ക് താല്പര്യമുണ്ടാകും. എന്താണ് അദ്ദേഹത്തിന് സംഭവിച്ചത് എന്ന് അറിയാൻ താല്പര്യമുണ്ടാകും. എന്നാണ് തിരിച്ചു വരുന്നത് എന്ന് നോക്കിയിരിക്കുകയായിരിക്കും. അങ്ങനെയിരിക്കുമ്പോഴാണ് ജോർജിന്റെയും ആന്റോ ജോസഫിന്റെയും ഒരു അറിയിപ്പ് വരുന്നത്.
അത് നമ്മൾ പറയുന്നതുപോലെ അല്ല. ആധികാരികമായി പറയുന്നതാണ്. മൂപ്പർക്ക് അസുഖം ഭേദമായി എന്ന് ഞാൻ പറയുന്നതുപോലെ അല്ല അവർ പറയുന്നത്. അവർ പറയുമ്പോൾ അത് ഒഫീഷ്യൽ ആണ്. അതിനുശേഷമാണ് ഞാൻ പോസ്റ്റ് ഇട്ടത്. എന്നോട് സംസാരിച്ചെങ്കിലും ഞാൻ പോസ്റ്റ് ഒന്നും ഇട്ടിട്ടില്ലായിരുന്നു.
ഒഫീഷ്യലായി അറിയിപ്പ് വരുന്നതിനു മുന്നേ ഞാൻ ഇടുന്നത് ശരിയല്ലല്ലോ. ഔദ്യോഗികമായി ഒരു അറിയിപ്പ് വന്നതിനുശേഷമാണ് എനിക്ക് കിട്ടിയ വിവരം ഞാൻ പങ്കുവെച്ചത്. ചിലപ്പോഴൊക്കെ വീഡിയോ കോൾ വിളിച്ച് സംസാരിക്കാറുണ്ട്. ഇന്ന് പക്ഷേ വീഡിയോ കോളിൽ അല്ല വിളിച്ചത്. കഴിഞ്ഞ ദിവസം വീഡിയോ കോളിൽ ആണ് സംസാരിച്ചത്.
അവിടെയിരുന്ന് ഓരോ ക്യാമറ എടുപ്പിച്ച് അതൊക്കെ എന്നെ കാണിച്ചു തന്നു. അതിന്റെ കാര്യങ്ങളൊക്കെ വിശദീകരിച്ചു. ചിലപ്പോൾ ഓരോ കാര്യങ്ങൾ പറയുമ്പോഴും കുട്ടികളുടെ മാതിരി ഉത്സാഹം കാണിക്കുന്നത് കാണാം. ഉറപ്പായും അവൻ തിരിച്ചു വരും, അത് എനിക്ക് ഉറപ്പുണ്ടായിരുന്നു.’’